Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സോളാർ കുരുക്കു വീണ്ടും മുഖ്യമന്ത്രിക്കു പിന്നാലെ; സരിതയ്‌ക്കൊപ്പം ഉമ്മൻ ചാണ്ടിയെ കാണാനെത്തിയെന്ന മൊഴിയിലുറച്ച് ശ്രീധരൻ നായർ; മൂന്നിലൊന്നു ലാഭം മുഖ്യമന്ത്രിക്കെന്നു അമേരിക്കൻ മലയാളിയുടെ മൊഴി

സോളാർ കുരുക്കു വീണ്ടും മുഖ്യമന്ത്രിക്കു പിന്നാലെ; സരിതയ്‌ക്കൊപ്പം ഉമ്മൻ ചാണ്ടിയെ കാണാനെത്തിയെന്ന മൊഴിയിലുറച്ച് ശ്രീധരൻ നായർ; മൂന്നിലൊന്നു ലാഭം മുഖ്യമന്ത്രിക്കെന്നു അമേരിക്കൻ മലയാളിയുടെ മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിടാതെ പിന്തുടരുകയാണ് സോളാർ കേസ്. എൽഡിഎഫിന്റെ ശക്തമായ പ്രക്ഷോഭത്തിൽ നിന്നുവരെ രക്ഷപെട്ടു ഭരണത്തിൽ തുടരാനായെങ്കിലും സോളാർ കേസ് ഇപ്പോഴും തീരാക്കുരുക്കായി മുഖ്യമന്ത്രിക്കു പിന്നാലെയുണ്ട്.

സോളാർ കേസ് അന്വേഷിക്കുന്ന ജുഡിഷ്യൽ അന്വേഷണ കമ്മിഷനു മുന്നിൽ എത്തിയവരെല്ലാം നൽകിയ മൊഴി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. മുഖ്യമന്ത്രിക്കെതിരായി നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് സോളാർ കേസ് അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മിഷനു മുമ്പിൽ ശ്രീധരൻ നായർ പറഞ്ഞു. നേരത്തെ അമേരിക്കൻ മലയാളിയും പത്തനംതിട്ട ഇടയാറന്മുള സ്വദേശിയുമായ ഇ കെ ബാബുരാജും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയിരുന്നു. സോളാർ വ്യവസായത്തിന്റെ മൂന്നിലൊന്നു ലാഭം മുഖ്യമന്ത്രിക്കാണു പോകുന്നതെന്നു ബിജു രാധാകൃഷ്ണൻ പറഞ്ഞതായാണ് ബാബുരാജ് മൊഴി നൽകിയത്.

സോളാർ പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രിയെ കണ്ടിരുന്നെന്ന മൊഴിയിലാണ് കോന്നിയിലെ ക്വാറി ഉടമയായ ശ്രീധരൻ നായർ ഉറച്ചുനിന്നത്. സരിത എസ് നായർക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. പദ്ധതിക്ക് എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നെന്നും ശ്രീധരൻ നായർ. ജോപ്പന്റെ സഹായത്തോടെയാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ശ്രീധരൻ നായർ വ്യക്തമാക്കി.

സുഹൃത്തുകളെകൂടി സോളാർ പദ്ധതിയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞതായും ശ്രീധരൻ നായർ കമ്മീഷനുമുന്നിൽ ആവർത്തിച്ചു. പദ്ധതിക്ക് സർക്കാരിന്റെ സബ്‌സിഡി നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നുമുള്ള തന്റെ നേരത്തെയുള്ള പ്രസ്താവന ശ്രീധരൻ നായർ സോളാർ കമ്മീഷനുമുന്നിൽ ആവർത്തിച്ചു. മുഖ്യമന്ത്രിയെ കാണണമെന്ന് സരിതയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരാണ് കൂടിക്കാഴ്ച ഏർപ്പാടാക്കിയത്. സരിതയോട് പരിചയ ഭാവത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അന്ന് ലക്ഷ്മി നായരെന്ന പേരിലാണ് ഇവർ തന്നെ സമീപിച്ചതെന്നും ശ്രീധരൻ നായർ പറഞ്ഞു. ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് 40 ലക്ഷംരൂപ നിക്ഷേപിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്വാറി ഉടമകളുടെ നേതാവുകൂടിയായ താൻ അന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു നിവേദനം മുഖ്യമന്ത്രിക്ക് നൽകിയെന്ന തന്റെ നേരത്തെയുള്ള പ്രസ്താവനയും ശ്രീധരൻ നായർ ആവർത്തിച്ചു.

പൊലീസ് അന്വേഷണത്തിനിടെ സോളാർ കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരൻ നായർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ അത്തരമൊരു പ്രസ്തവന നടത്തിയിട്ടില്ലെന്ന് പിന്നീട് ശ്രീധരൻ നായർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.

ടീം സോളാറിന്റെ ലാഭവിഹിതത്തിന്റെ മൂന്നിലൊന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ളതാണെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞതായാണ് പത്തനംതിട്ട ഇടയാറന്മുള സ്വദേശിയും അമേരിക്കൻ മലയാളിയുമായ ഇ കെ ബാബുരാജ് മൊഴി നൽകിയത്. സോളാർ തട്ടിപ്പുകേസിന്റെ ആദ്യഘട്ട വിചാരണയുടെ രണ്ടാംദിവസമാണ് 1.19 കോടി രൂപയുടെ തട്ടിപ്പിനിരയായ ബാബുരാജ് ജസ്റ്റിസ് ശിവരാജൻ കമീഷന്മുമ്പാകെ മൊഴി നൽകിയത്. മുഖ്യമന്ത്രി, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കുമോൻ, മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാൽ, ഫറൂഖ് അബ്ദുള്ള, പി ചിദംബരം, രാഷ്ട്രപതിയുടെ മകൻ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജുവും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് സരിതയും പറഞ്ഞിരുന്നു.

ഗുജറാത്തിൽ സോളാർ പദ്ധതി നടപ്പാക്കാൻ നരേന്ദ്ര മോദിക്ക് ഉപദേശം നൽകിയെന്നുകൂടി പറഞ്ഞതോടെയാണ് തനിക്ക് വിശ്വാസമായത്. ടീം സോളാറിന്റെ ചെയർമാൻ ആക്കാമെന്ന് വാഗ്ദാനംചെയ്താണ് 1.19 കോടി രൂപ തട്ടിയെടുത്തത്. മന്ത്രിയായിരിക്കേ കെ സി വേണുഗോപാലിനെ കാണാൻ ഓഫീസിൽ ചെന്നപ്പോൾ അദ്ദേഹം ദേഹത്തു സ്പർശിച്ചെന്നും പിന്നീട് 'യു ആർ സോ സോഫ്റ്റ്' എന്നു പറഞ്ഞ് എസ്എംഎസ് അയച്ചെന്നും സരിത പറഞ്ഞിട്ടുണ്ട്. സരിത തന്റെ വീട്ടിൽ ഇരിക്കുമ്പോൾ ഫോണിലേക്കു മന്ത്രി ഗണേശ് കുമാർ വിളിച്ചിരുന്നു. സോളാർ ബിസിനസ് തകർന്നത് സരിതയും ഗണേശ്‌കുമാറും തമ്മിലുള്ള അവിഹിതബന്ധംമൂലമാണെന്നും സരിത പണം ദുർവ്യയംചെയ്തുവെന്നും ബിജു തന്നോട് പറഞ്ഞിരുന്നു.

കായംകുളത്ത് നാലുമാസമായി തീർപ്പാകാതെകിടന്ന തന്റെ വസ്തുപ്രശ്‌നം നാലു ദിവസംകൊണ്ട് ബിജുവും സരിതയും തീർത്തുതന്നു. ഇതിനായി സരിത സ്വന്തം കൈപ്പടയിൽ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ കോപ്പി കമീഷനു മുന്നിൽ ഹാജരാക്കി. ഫറൂഖ് അബ്ദുല്ലയുടെ ഒരു കത്തും മുഖ്യമന്ത്രിയുടെ മൂന്നു കത്തും ഇവർ തന്നെ കാണിച്ചു.കേരളത്തിന്റെ തീരമേഖലയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ 830 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്നും അതിനായി ഡൽഹിയിൽ കേരളഹൗസിൽ പോയി മുഖ്യമന്ത്രിയെ കാണാമെന്നും വിശ്വസിപ്പിച്ചു. ഇതിനായി രണ്ടുവട്ടം ബിജു തന്നെ നെടുമ്പാശേരി വിമാനത്താവളത്തിൽ വരുത്തിയശേഷം മടക്കി അയച്ചു. വിശ്വസിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവർ പയറ്റി. സ്വന്തം പേരുപോലും തന്നോടു പറഞ്ഞിരുന്നില്ല.

അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് ഇവരുടെ യഥാർഥ പേര് മനസ്സിലായത്. വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായപ്പോൾ വയലാർ രവിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ കണ്ടു പരാതി നൽകി. പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും നടപടിയെടുത്തില്ല. കേസ് വൈകിപ്പിക്കാൻ കോട്ടയത്തെ പ്രമുഖ രാഷ്ട്രീയനേതാവിൽനിന്ന് സമ്മർദമുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ഇസ്മയിൽ പറഞ്ഞിരുന്നു. പരാതി നൽകിയതറിഞ്ഞ് സരിതയും അമ്മയും വിളിച്ചിരുന്നു. അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ വീട്ടിൽ വരികയും ചോദിക്കുന്ന തുക തന്ന് ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞു. കഴിഞ്ഞ ഏഴിനു കോടതിയിൽവച്ചു കണ്ടപ്പോൾ സരിത വീണ്ടും ഒത്തുതീർപ്പിനു ശ്രമിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 50 ലക്ഷം രൂപ തരാമെന്നു പറഞ്ഞുവെങ്കിലും പിന്നീട് ബന്ധപ്പെട്ടില്ലെന്നും ബാബുരാജ് മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP