Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംശയങ്ങൾ 'ആക്ഷൻ ഹീറോ' ഗൗരവത്തോടെ എടുത്തു; ലോക്കറിലെ ആഭരണങ്ങൾ വിൽക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോൾ സൂരജ് എതിർത്തു; അമ്മയേയും സഹോദരനേയും തടഞ്ഞു വച്ചിരിക്കുന്നുവെന്ന സഹോദരിയുടെ പരാതി കുടുക്കിയത് സൂരജിനെ; നിർണ്ണായകമായത് എസ് ഐ പുഷ്പകുമാറിന്റെ എട്ട് സംശയങ്ങൾ

സംശയങ്ങൾ 'ആക്ഷൻ ഹീറോ' ഗൗരവത്തോടെ എടുത്തു; ലോക്കറിലെ ആഭരണങ്ങൾ വിൽക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോൾ സൂരജ് എതിർത്തു; അമ്മയേയും സഹോദരനേയും തടഞ്ഞു വച്ചിരിക്കുന്നുവെന്ന സഹോദരിയുടെ പരാതി കുടുക്കിയത് സൂരജിനെ; നിർണ്ണായകമായത് എസ് ഐ പുഷ്പകുമാറിന്റെ എട്ട് സംശയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: എട്ട് സംശയങ്ങളാണ് ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിനെ കുടുക്കിയത്. എട്ടും കാമ്പുള്ള സംശയമായിരുന്നു. ഇതോടെയാണ് അഞ്ചൽ എസ് ഐ പുഷ്പകുമാറിനും ബോധ്യമായി. ബന്ധുക്കളുടെ ഈ സംശയങ്ങൾ തേടിയുള്ള യാത്രയാണ് സൂരജിലേക്കും കല്ലുവാതുക്കൽ സുരേഷിലേക്കും പൊലീസിനെ എത്തിച്ചത്. അങ്ങനെ അടൂരിലെ നല്ല കുട്ടി കേരളം കണ്ടിട്ടും കേട്ടിട്ടില്ലാത്ത ക്രൂരതയുടെ ആൾരൂപമായി. സിനിമകളിൽ കണ്ടിട്ടള്ളത് അങ്ങനെ കേരളവും സാക്ഷിയായി. ഇതിനെല്ലാം വഴി മരുന്നിട്ടിത് അന്ന് അഞ്ചൽ എസ് ഐയായിരുന്ന പുഷ്പകുമാറാണ്.

രണ്ടാമതും പാമ്പു കടിയേറ്റതിനെത്തുടർന്നു ഉത്ര മരിച്ചതിനു പിന്നാലെ സംശയങ്ങൾ ഉന്നയിച്ച് മറുനാടൻ വാർത്ത നൽകി. ഇതിനിടെ ഉത്രയുടെ അച്ഛനേയും അമ്മയേയും കുടുക്കാൻ കേസും കൊടുത്തു സൂരജ്. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് തന്റെ അമ്മയെ അടിച്ചുവെന്നതായിരുന്നു കേസ്. ഉത്രയുടെ കുട്ടിയെ കൂടെ നിർത്തിയാൽ മാത്രമേ സ്വത്ത് കിട്ടൂവെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം.മറുനാടനൻ വാർത്തകളെ മാതാപിതാക്കൾക്കുണ്ടായ സംശയങ്ങളാണ് കൊലപാതകം വെളിച്ചത്തുവരാൻ ഇടയാക്കിയത്. എസ്‌പിക്കു നൽകിയ പരാതിയിൽ അവർ ഉന്നയിച്ച പ്രധാന സംശയങ്ങൾ എസ് ഐ പുഷ്പകുമാറിനേയും ചിന്തിപ്പിച്ചു.

ഇത് സൂരജിനോടും എസ് ഐ ചോദിച്ചു. രണ്ടു തവണ വീടിനുള്ളിൽ വച്ചു പാമ്പുകടിയേൽക്കുക. രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക-ഈ സംശയമായിരുന്നു പ്രധാനം. പാമ്പുപിടിത്തക്കാരും വിദഗ്ധരുമായി ചർച്ച ചെയ്തപ്പോൾ കിട്ടിയത് അസാധ്യം എന്ന മറുപടിയായിരുന്നു. ഫെബ്രുവരി 29ന ആദ്യം വീട്ടിൽ പാമ്പിനെ കണ്ടപ്പോൾ പാമ്പുപിടിത്തക്കാരന്റെ കയ്യടക്കത്തോടെ സൂരജ് അതിനെ പിടികൂടിയതോടെ പാമ്പുപിടിത്തക്കാരന്റെ കൈയടക്കം വ്യക്തമായി. ഉത്രയുടേയും സൂരജിന്റെയും ജോയിന്റ് അക്കൗണ്ട് ലോക്കർ തുറക്കാൻ ഭാര്യയോടു പറയാതെ മാർച്ച് 2നു പകൽ സൂരജ് ബാങ്കിലെത്തി. അന്നു രാത്രി ഉത്രയ്ക്കു പാമ്പു കടിയേറ്റു. ഇതായിരുന്നു അതി നിർണ്ണായകം.

ഉത്ര മരിക്കുന്നതിനു തലേന്നു വീട്ടിലെത്തിയ സൂരജ് 12.30നു ശേഷം ഉറങ്ങിയെന്നു പറയുന്നു. രാവിലെ 7 മണി കഴിയാതെ, ചായ ബെഡിൽ കിട്ടാതെ ഉറക്കം എഴുന്നേൽക്കാത്ത സൂരജ് അന്നു രാവിലെ 6 മണിക്ക് ഉണരുന്നു. ഭാര്യ ചലനമില്ലാതെ കിടക്കുന്നത് അറിയുന്നില്ല. മരണമറിഞ്ഞ ശേഷമുള്ള സൂരജിന്റെ പെരുമാറ്റവും സംശയമായി. ഉത്ര മരിച്ചതിന്റെ തലേന്ന് രാത്രി 10.30ന് അമ്മ മണിമേഖല കിടപ്പുമുറിയുടെ ജനാല അടച്ചു കുറ്റിയിട്ടിരുന്നു. എന്നാൽ അതു തുറന്നു കിടക്കുകയായിരുന്നെന്നും പുലർച്ചെ 3നു താനാണു ജനാല അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്. ഇതും കൊലപാതകത്തിന്റെ സാധ്യതകൾ ചർച്ചയാക്കി. വിഷപ്പാമ്പിന്റെ കടിയേറ്റാൽ കഠിന വേദന, കഴപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കിൽ അബോധാവസ്ഥയിൽ ആയിരിക്കണം.

ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ വിൽക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോൾ സൂരജ് എതിർത്തു. ഇതോടെയാണ് വീട്ടുകാർക്ക് സംശയം തുടങ്ങുന്നത്. പിന്നാലെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും എതിരെ സൂരജിന്റെ സഹോദരി പൊലീസിൽ പരാതി നൽകി. അമ്മയേയും സഹോദരനേയും തടഞ്ഞു വച്ചിരിക്കുന്നുവെന്നായിരുന്നു അത്. ഇതോടെയാണ് സൂരജിലെ കുറ്റവാളിയെ പുറത്തു കൊണ്ടു വരുന്ന നിയമ പോരാട്ടത്തിന് തുടക്കമാകുന്നത്.

പുറത്താരോടും വലിയ അടുപ്പം പുലർത്തിയിരുന്നില്ല പറക്കോട് വടക്ക് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ്. അടൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി. കൊല നടക്കുന്നതിന് രണ്ടുവർഷം മുമ്പാണ് ഉത്രയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ വീട്ടിൽ ഒരു പാമ്പിനെ കണ്ടിരുന്നതായും ഇതിനെ പിടിക്കാൻ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തിയതായും സൂരജ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അന്ന് പാമ്പിനെ കിട്ടിയിരുന്നില്ലെന്നും ഇയാൾ പറഞ്ഞതായി സുഹൃത്തുകൾ ഓർക്കുന്നു. ഇത് വീട്ടുകാരും ശരിവച്ചു. അന്ന് വിളിച്ചുവരുത്തിയ പാമ്പുപിടുത്തക്കാരനാ സൂരജിന്റെകൂടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പിന്നീട് മാപ്പു സാക്ഷിയായ സുരേഷെന്നും നാട്ടുകാർ പറയുന്നു. സൂരജിന്റെ ഫോൺ രേഖകളിലും സുരേഷുമായുള്ള ബന്ധം തെളിഞ്ഞു.

സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ ഇവിടെനിന്നു കണ്ടെടുത്തു. ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25) വീട്ടിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛൻ വിശ്വസേനനും അമ്മ മണിമേഖലയും പൊലീസിൽ പരാതി നൽകിയത്. 2020 മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്.അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകൈയിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.

അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാൽ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്. അവിശ്വസനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ സൂരജ് കുറ്റം സമ്മതിച്ചു.

യൂ ട്യൂബ് വീഡിയോ ചിത്രീകരിക്കാനാണെന്ന് പറഞ്ഞാണ് പാമ്പുപിടിത്തക്കാരനായ സുരേഷിൽനിന്നും പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പുകളെ വാങ്ങിയത്. അണലിയെ കൊണ്ട് കടിപ്പിച്ച് ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് മൂർഖനെ എത്തിക്കുകയായിരുന്നു. പാമ്പുമായി വീട്ടിലെത്തിയ സൂരജ് ഉറങ്ങികിടന്ന ഉത്രയുടെ മേൽ പാമ്പിനെ ഇടുകയും കടിപ്പിക്കുകയുമായിരുന്നു. ഭാര്യയെ പാമ്പ് കടിക്കുന്നത് സമീപത്തെ കട്ടിലിൽ ഇരുന്ന് സൂരജ് നോക്കിനിൽക്കുകയായിരുന്നു. ഉത്രയുമായുള്ള കുടുംബജീവിതത്തിൽ സൂരജ് സംതൃപ്തനായിരുന്നില്ല.

സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും 98 പവനോളം സ്വർണം ഉത്രയിൽനിന്ന് സ്ത്രീധനമായി വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. പണം ആവശ്യത്തിന് ലഭിച്ചശേഷം ഉത്രയെ ഒഴിവാക്കി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് പോകാനുള്ള ആഗ്രഹമാണ് സൂരജിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്.

ഇൻക്വസ്റ്റ് തയാറാക്കാൻ പോയത് അഞ്ചൽ സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ ജോയിയാണ്. വൈകിട്ട് ബന്ധുക്കളുടെ മൊഴി വായിച്ചു നോക്കിയപ്പോൾ ഉത്രയ്ക്ക് ഇത് രണ്ടാം തവണയാണ് അടുപ്പിച്ച് പാമ്പു കടിയേൽക്കുന്നതെന്ന് സഹോദരൻ പറഞ്ഞതായി കണ്ടു. സംശയത്തിന്റെ ആദ്യ വിത്ത് വീണത് ഇവിടെയാണ്. എട്ടിന് കേസ് അന്വേഷണം എസ്‌ഐ പുഷ്പകുമാർ ഏറ്റെടുത്തു. എസ്‌ഐ ഉത്രയുടെ വീട്ടിൽ എത്തുമ്പോൾ സൂരജും ഉത്രയുടെ മാതാപിതാക്കളുമെല്ലാം ഒന്നിച്ചിരിക്കുന്നു. അസ്വാഭാവികമായ പെരുമാറ്റം ആരുടെ ഭാഗത്തു നിന്നുമില്ല. കുറ്റാന്വേഷകന്റെ കണ്ണിലൂടെയാണ് സൂരജിനെ നോക്കിയത്.

സംശയിക്കത്തക്ക പെരുമാറ്റമൊന്നും അയാളുടെ ഭാഗത്തും കാണാനില്ല. ഉത്രയുടെ ബന്ധുക്കൾ മറ്റ് സംശയമൊന്നും പറഞ്ഞതുമില്ല. സൂരജിനോടും ഉത്രയുടെ സഹോദരനോടും വൈകിട്ട് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞ് മഹസറും എഴുതി എസ്‌ഐ മടങ്ങി. വൈകിട്ട് സ്റ്റേഷനിൽ വന്ന സൂരജിന്റെ മൊഴി വളരെ ലളിതമായിട്ടാണ് രേഖപ്പെടുത്തിയത്. തന്റെ വീട്ടിൽ നേരത്തേ പാമ്പു കയറിയിട്ടുണ്ടെന്നും ഒരു പാട് പാമ്പുള്ള പ്രദേശമാണിതെന്നും സൂരജ് പറഞ്ഞിരുന്നു. പാമ്പു പിടുത്തക്കാരുമായി ബന്ധമുണ്ടോയെന്ന് എസ്‌ഐ ചോദിച്ചു. നൂറനാട്ടുകാരൻ സുരേഷിനെ അറിയാമെന്ന് പറഞ്ഞു. സുരേഷ് വീട്ടിൽ വന്നിട്ടുണ്ടോയെന്നായി അടുത്ത ചോദ്യം. കഴിഞ്ഞ മാസം വന്നിരുന്നുവെന്ന് സൂരജ് മറുപടി നൽകി. സുരേഷിനെ എങ്ങനെയാണ് പരിചയം, ആരാണ് നമ്പർ തന്നത് എന്നായിരുന്നു എസ്‌ഐയുടെ പിന്നീടുള്ള ചോദ്യം. വാവാ സുരേഷാണ് നമ്പർ തന്നതെന്ന് വളരെ കൂളായി സൂരജ് ഉത്തരവും നൽകി. ഏറ്റവും അവസാനമായി സുരേഷിനെ വിളിച്ചത് കഴിഞ്ഞ മാസമാണെന്നും പറഞ്ഞു. നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ എന്ന് എസ്‌ഐ ചോദിച്ചു. സൂരജ് ഒന്നു നടുങ്ങുന്നതും കണ്ണുകൾ കുറുകുന്നതും എസ്‌ഐ ശ്രദ്ധിച്ചു. സംശയം ബലപ്പെട്ടു.

നൂറനാട് സുരേഷിന്റെയും സൂരജിന്റെയും കാൾ ഡീറ്റെയ്ൽസ് ശേഖരിക്കാൻ അന്ന് തന്നെ കൊടുത്തു. 11 ന് സിഡിആർ (കാൾ റെക്കോഡ് ഡീറ്റെയ്ൽസ്) കിട്ടി. അതു പരിശോധിച്ചപ്പോൾ സൂരജിന്റെ മൊഴിയിൽ ഏറെ വൈരുധ്യങ്ങൾ. കഴിഞ്ഞ മാസം മാത്രമാണ് സുരേഷിനെ പരിചയപ്പെട്ടത് എന്നു പറഞ്ഞ സൂരജ് ആറു മാസം മുൻപ് അയാളുമായി ബന്ധമുണ്ടാക്കിയിരുന്നുവെന്ന് വ്യക്തമായി. ഇവർ പതിവായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും മനസിലായി. ഇതോടെ എസ്‌ഐയുടെ സംശയം കനത്തു. സ്റ്റേഷനിൽ ഇടയ്ക്കിടെ വരുന്ന ഉത്രയുടെ ബന്ധുക്കളോട് തന്റെ സംശയം എസ്‌ഐ ആവർത്തിച്ചു കൊണ്ടിരുന്നു. ഇതാണ് സൂരജിനെ യഥാർത്ഥത്തിൽ കുടുക്കിയത്.

ഉത്രയുടെ ബന്ധുക്കൾക്ക് പോലും യാതൊരു സംശയവും ഇല്ലാതിരുന്ന കേസിനാണ് പുഷ്പകുമാർ എന്ന എസ്‌ഐയുടെ അന്വേഷണ മികവിൽ തുമ്പുണ്ടായത്. കേസിലേക്ക് നയിക്കുന്ന മുഴുവൻ വിവരങ്ങളും ശേഖരിച്ചത് പുഷ്പകുമാറായിരുന്നു. തുടർന്ന് വന്ന ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണം അനായാസമാക്കിയതും ഈ കണ്ടെത്തലുകളായിരുന്നു. ഹയർ സെക്കൻഡറി അദ്ധ്യാപക വൃത്തിയിൽ നിന്നും രാജി വച്ചാണ് പുഷ്പകുമാർ പൊലീസിലേക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP