Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിക്കുമോന് സോളാർ പ്രൊജക്ടിനെ കുറിച്ച എല്ലാം അറിയാം.. ജോപ്പന് ഒന്നുമറിയില്ല; തോമസ് കുരുവിളയ്ക്ക് പണം നൽകിയത് കാറിൽ വച്ച്: സോളാർ കമ്മീഷനിൽ സരിത നൽകിയ മൊഴിയുടെ പൂർണ്ണരൂപം വായിക്കാം..

ജിക്കുമോന് സോളാർ പ്രൊജക്ടിനെ കുറിച്ച എല്ലാം അറിയാം.. ജോപ്പന് ഒന്നുമറിയില്ല; തോമസ് കുരുവിളയ്ക്ക് പണം നൽകിയത് കാറിൽ വച്ച്: സോളാർ കമ്മീഷനിൽ സരിത നൽകിയ മൊഴിയുടെ പൂർണ്ണരൂപം വായിക്കാം..

ഞാൻ ടീം സോളാർ കമ്പനിയുടെ ഒരു ഡയറക്ടർ ബോർഡംഗമായിരുന്നു. 2011 ജനുവരിയിൽ കമ്പനി രജിസ്റ്റർ ചെയ്തതിന് ശേഷമാണ് സോളാർ മെഗാ പ്രൊജക്ടുകൾ കൂടി കൈകാര്യം ചെയ്യുന്നതിനുള്ള തീരുമാനം ഞങ്ങൾ കൈകൊണ്ടത്. ഇക്കാര്യത്തിൽ പ്രൊജക്ട് ഡെവലപ്പമെന്റ് അടക്കമുള്ള കാര്യങ്ങൾ എന്റെ ചുമതലയിലായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട സർക്കാർ അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് കമ്പനി എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതിന്റെ പ്രാരംഭം എന്ന നിലയിലാണ് ഞാൻ 2011 ജൂൺ മാസത്തോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സെക്രട്ടറിയേറ്റിൽ വച്ച് നേരിൽ കണ്ടത്. ഇവിടെ വച്ച് കമ്പനിയുടെ പ്രൊഫൈലും കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖയും അദ്ദേഹത്തിന് കൈമാറുകയുണ്ടായി. അദ്ദേഹം അത് വായിച്ച് നോക്കിയ ശേഷം വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ നേരിട്ട് വിളിക്കുകയും ലക്ഷമി എന്നൊരാൾ ഒരു പദ്ധതി കൊണ്ടു വരുമെന്നും അത് പരിശോധിച്ച് വേണ്ടത് ചെയ്തുകൊടുക്കണമെന്നും പറഞ്ഞു. എന്നോട് മന്ത്രി ആര്യാടൻ മുഹമ്മദിനെ നേരിട്ട് കണ്ടുകൊള്ളുവാനും പറഞ്ഞു. അദ്ദേഹത്തിന് നൽകിയ നിവേദനത്തിൽ ഞങ്ങളുടെ പ്രധാന ആവശ്യമായി പറഞ്ഞിരുന്നത് റിന്യൂവിൽ എനർജി പോളിസിയെ പറ്റിയിരുന്നു. ഇത് സംബന്ധിച്ച് ആര്യാടൻ മുഹമ്മദിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസിതിയായ മന്മോഹൻ ബംഗ്‌ളാവിൽ ഞാനും എന്റെ ഓഫീസ് സ്റ്റാഫായ രണ്ടു പേരും ചെന്ന് കാണകുയും അദ്ദേഹം ഇത് വളരെ ആവശ്യമുള്ള കാര്യമാണെന്നും ഉടനെ തന്നെ അനർട്ടുമായും എനർജി മാനേജ്‌മെന്റ് സെന്ററുമായും ബന്ധപ്പെട്ട് വേണ്ട നടപിടികൾ കൈകൊള്ളുമെന്നും എനിക്ക് ഉറപ്പ് തന്നു. ഇതിന് വേണ്ടി തുടർന്നും പല പ്രാവശ്യം ആര്യാടൻ മുഹമ്മദിനെ വിളിച്ചു. അദ്ദേഹം എന്നെയും വിളിച്ച് സംസാരിച്ചിട്ടുണ്ട്.

അഞ്ച് മാസമായി ഒന്നും നടക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ പി.എ.ആയ കേശവൻ എന്നോട് അദ്ദേഹത്തിന് എന്തെങ്കിലും കൊടുത്താലെ കാര്യങ്ങൾ നടക്കുകയുള്ളുവെന്ന് പറഞ്ഞു. രണ്ടു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഞങ്ങളുടേത് തുടക്കത്തിലുള്ള കമ്പനിയാണെന്നും വല്യ രീതിയിലുള്ള സാമ്പത്തിക ലാഭങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്‌ളെന്നും പറഞ്ഞ് ഞാൻ ബാർഗയിൻ ചെയ്തു. എന്നാൽ പകുതി മതിയെന്ന് പറഞ്ഞു. അങ്ങനെ ആദ്യ തവണ 25 ലക്ഷം രൂപ ഞാൻ മന്മോഹൻ ബംഗ്‌ളാവിൽ പോയി അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് കൊടുത്തു. ആ പണം അദ്ദേഹം എന്നെ കൊണ്ട് തന്നെ എണ്ണിച്ച് തിട്ടപ്പെടുത്തി. രണ്ടാമത്തെ തവണ കോട്ടയം സുമംഗലി ഓഡിറ്റോറിയിത്തിൽ വച്ചായിരുന്നു പണം കൊടുത്തത്. അവിടെ നടന്ന കെ.എസ്.ഇ.ബി. എൻഞ്ചിനീയർമാരുടെ സെമിനാർ ഓൺ റിന്യൂവൽ എനർജി എന്ന ശിൽപ്പശാലയിൽ ഞാൻ പാർട്ടിസിപ്പന്റ് ഗസ്റ്റായിരുന്നു. ഞങ്ങളുടെ എക്‌സിബിഷൻ സ്റ്റാളും അവിടെയുണ്ടായിരുന്നു. ആര്യാടൻ മുഹമ്മദ് ആയിരുന്നു അത് ഉദ്ഘാടനം ചെയ്തത്. അന്ന് 15 ലക്ഷം രൂപയാണ് കൊടുത്തത്. ഞങ്ങളുടെ ഓഫീസ് സ്റ്റാഫ് മുഖാന്തരം 15 ലക്ഷം രൂപ അവിടെ വച്ച് അദ്ദേഹത്തിന്റെ പി.എ. കൈവശം കൊടുത്തു. മന്ത്രിയും ഞാനും അന്ന് ഒരേ വേദിയിലാണ് ഇരുന്നിരുന്നത്. പണം ഏൽപ്പിച്ച വിവരം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതേ തുടർന്ന് ആ യോഗത്തിൽ മന്ത്രി പ്രത്യേകം എന്നെ പരിചയപ്പെടുത്തി സംസാരിക്കുകയുമുണ്ടായി. ഈ തുകയെല്ലാം കൈപ്പറ്റിയിട്ടും ഞാൻ അറസ്റ്റിലാകുന്നത് വരെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും എനിക്ക് ലഭിച്ചില്ല. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം കഴിഞ്ഞ രണ്ട് വർഷമായി നേരിട്ടും പലർ മുഖാന്തിരവും ആ പണം തിരികെ തരുന്നതിലേക്ക് ആവശ്യപ്പെട്ടു. എന്നാൽ ആ തുക ഇന്നേ വരെ മടക്കി തന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ടെനി ജോപ്പനെ എനിക്കറിയാം. അദ്ദേഹത്തെ ഞാൻ ഓഫീസിൽ പോയി പരിചയപ്പെട്ടതാണ്.

ആദ്യമായി എനിക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിച്ചത്് മുന്മന്ത്രി ഗണേശ് കുമാറിന്റെ പി.എ. മുഖാന്തരമാണ്. ടെനി ജോപ്പന്റെ നമ്പറിൽ ബന്ധപ്പെടാൻ എന്നോട് പറഞ്ഞത് മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. ഈ ബിസിനസ് ബന്ധപ്പെട്ട് ഞാൻ നിരവധി തവണ നേരിട്ടും അല്ലാതെയും ഫോണിലും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ടെനി ജോപ്പൻ, സലീംരാജ്, പ്രദീപ്, രവി, ജിക്കുമോൻ, സുരേന്ദ്രൻ എന്നിവരുടെയെല്ലാം ഫോണുകളിലൂടെയാണ് ഞാൻ മുഖ്യമന്രതിയുമായി ബന്ധപ്പെട്ടിരുന്നത്. അതിന് ശേഷം ഡൽഹിയിൽ വച്ചാണ് തോമസ് കുരുവിളയെ ഞാൻ പരിചയപ്പെടുന്നത്. ഇനിനിടക്ക് രണ്ട് തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമ്പനിയുടെ ചെക്ക് ഞാനും എന്റെ കമ്പനിയുടെ ഉദ്യോഗസ്ഥരുമായി പോയി മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുത്തു. 2012ൽ അപ്രകാരം കൊടുത്ത ചെക്ക് പണം ഇല്ലാത്തതിന്റെ പേരിൽ മടങ്ങിയിട്ടുണ്ട്. ജിക്കുമോന് ഞങ്ങളുടെ പ്രൊജക്ടിന്റെ കാര്യങ്ങളെല്ലാം അറിയാമായിരുന്നു. എം.എൻ.ആർ.ഇ ഉൾപ്പെടെയുള്ള റിന്യൂവൽ എനർജിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും മെഗാപവർ പദ്ധതിക്കുള്ള അനുമതിയും ലൈസൻസുകളും അംഗീകാരവും സി.എം വാങ്ങിതരുമെന്ന ജിക്കുവിന്റെ ഉപദേശിച്ചിരുന്നു. അദ്ദേഹത്തോട് ഇക്കാര്യം അവതരിപ്പിക്കാൻ എന്നോട് ജിക്കുമോൻ ഉപദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഞാൻ എത്ര തവണ പോയിയെന്നത് കൃത്യമായി ഓർക്കുന്നില്ല. പല കാര്യങ്ങൾക്കും നിരവധി തവണ ഞാൻ അവിടെ പോയിട്ടുണ്ട്. ഇതിൽ ഒരു തവണയാണ് അദ്ദേഹത്തോട് ജിക്കുമോൻ ഉപദേശിച്ച കാര്യം ഞാൻ സംസാരിച്ചത്. വേണ്ടത് ചെയ്യാമെന്ന് എനിക്ക് ഉറപ്പ് തന്നു. കൊല്ലം ജില്ലയിലെ കല്ലട ഇറിഗേഷൻ പ്രോജക്ടിൽ ബാണാസുര സാഗറിൽ അടുത്തിടെ ചെയ്ത രീതിയിൽ ഫ്‌ളോട്ടിങ് സോളാർ പ്രോജക്ടിന്റെ സാധ്യത പഠന റിപ്പോർട്ട് തയാറാക്കാൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു. അതിന്റെ സാധ്യത പഠനത്തിനുവേണ്ടിയുള്ള സർവേക്കുവേണ്ടി കല്ലട ടാമിനുള്ളിൽ പ്രവേശിക്കാനുള്ള അനുമതി ആര്യാടൻ മുഹമ്മദാണ് എനിക്ക് വാങ്ങി തന്നത്.

ഇതിനെ തുടർന്ന പല വകുപ്പുകളിലുമായി ബന്ധപ്പെടുന്നതിന് പൈസ ചെലവുള്ളതാണെന്നും മെഗാപവർ പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ കോടികളുടെ ലാഭമല്ലേ നിങ്ങൾക്കുണ്ടാകുന്നതെന്നും ് ജിക്കുമോൻ എന്നോട് പറഞ്ഞു. ഇത് സംസാരിക്കുവാൻ നിരവധി തവണ ജിക്കുമോൻ എന്നെ വിളിച്ചിട്ടുണ്ട്. ആ വിളികളെല്ലാം മോശമായ രീതിയിലുള്ളതായിരുന്നുവെന്ന് ജിക്കുമോൻ കമ്മിഷൻ മുമ്പാകെ വ്യാജ മൊഴിയാണ് നൽകിയിരിക്കുന്നത്. ജിക്കു ഏകദേശം ഏഴുകോടിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി എന്നോട് പറഞ്ഞത്. 2012 നവംബർ മാസം ഈ വിഷയം ഞങ്ങളുടെ കമ്പനിയിൽ അവതരിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ നേരിട്ട് സംസാരിക്കുവാൻ എനിക്ക് കമ്പനിയിൽ നിന്ന് അനുമതിയുണ്ടായിരുന്നു. ബിജു രാധാകൃഷ്ണൻ ഏകദേശം നാലുമാസമായി കമ്പനിയിലേക്ക് വന്നിരുന്നില്ല. എന്നാൽ, കമ്പനിയുടെ ജി.എം ആയിരുന്ന മോഹൻദാസുമായി ബിജു രാധാകൃഷ്ണന്റെ പേഴ്‌സനൽ അസിസ്റ്റന്റ് രാജൻ നായരുമായും ബിജു ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഈ വിവരം അങ്ങനെ ബിജുവിനെ ധരിപ്പിക്കുകയും എം.എൻ.ആർ.ഇയുടെയും മറ്റും അംഗീകാരം കിട്ടിയാൽ നിലവിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാമെന്നും അറിയിച്ചിരുന്നു. ഡിസംബർ മാസം പണം കൊടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. അവർ ആവശ്യപ്പെട്ട അത്രയും തുക ഉണ്ടാക്കുവാൻ സാധിച്ചില്ല. കേരളത്തിൽ വച്ച് പണം കൈമാറേണ്ട എന്നും ഡൽഹിയിൽ എത്തിച്ചാൽ മതിയെന്നും ജിക്കു പറഞ്ഞു. ഇതിനെ തുടർന്ന് 2012 ഡിസംബർ മാസം 26, 27 തീയതികളിൽ മുഖ്യമന്ത്രി ഡൽഹിയിൽ ഉണ്ടാകുമെന്നും അവിടെ ചെന്നതിനുശേഷം ജിക്കുവിനെ ബന്ധപ്പെടുവാനും പറഞ്ഞു.

2012 ഡിസംബർ 27 ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ജെറ്റ് എയർവേഴ്‌സിൽ ഞാൻ ഡൽഹിക്ക് പോയി. ആദ്യം മോഹൻദാസ് കൂടെവരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പണവുമായി ഫൈ്‌ളറ്റിൽ യാത്ര ചെയ്യാൻ സാധിക്കാത്തതുകൊണ്ട് ഡൽഹിയിൽ പണം കിട്ടുന്ന ഒരു അറേഞ്ച്‌മെന്റാണ് ഉദ്ദേശിച്ചത്. ഡൽഹിയിൽ എത്തിയ ഉടനെ ഞാൻ ജിക്കുമോനെ വിളിച്ചു. ജിക്കുമോനാണ് തോമസ് കുരുവിളയെന്നയാളുടെ നമ്പർ നൽകിയത്. അതിൻ പ്രകാരം ഞാൻ തോമസ് കുരുവിളയുമായി ബന്ധപ്പെടുകയും എന്നോട് കേരള ഹൗസിലേക്ക് ചെല്ലുവാനും പറഞ്ഞു. ഞാൻ അവിടെ ചെന്നപ്പോൾ മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. അദ്ദേഹം വിഞ്ജാൻ ഭവനിൽ ദേശീയ വികസന സമിതി യോഗത്തിൽ പങ്കെടുക്കുകയാണെന്ന് പറഞ്ഞു. ഏകദേശം മൂന്നുമണിയോടെ വിഞ്ജാൻ ഭവനിലെ മുൻവശത്ത് വരുവാൻ എന്നോട് പറഞ്ഞു. സമയം ഉണ്ടായിരുന്നതിനാൽ ഡൽഹിയിലെ സി.ജി.ഒ കോംപ്‌ളക്‌സിൽ എം.എൻ.ആർ.ഇയുടെ ഓഫിസിൽ പോവുകയും അവിടെ തെർമ്മൽ സോളാർ സിസ്റ്റംസിന്റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. ഏകദേശം മൂന്നുമണിയോട് കൂടി ഞാൻ വിഞ്ജാൻ ഭവനിലത്തെി അവിടെ മാദ്ധ്യമ പ്രവർത്തകരും മറ്റും ഉണ്ടായിരുന്നതിനാൽ ഞാൻ തോമസ് കുരുവിളയെ ഫോണിൽ ബന്ധപ്പെട്ടു. സി.എമ്മിനെ എയർപോർട്ടിൽ കൊണ്ടുവിടാനായി ഒരു കാറിലാണ് വന്നതെന്നും ആ കാറിന്റെ സമീപത്തേക്ക് ചെല്ലുവാനും പറഞ്ഞു. ഇതിനിടെ മോഹൻദാസ് എന്നെ രണ്ട് മൂന്ന് പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടു. അവിടെ ധീരജ് എന്ന ഒരാൾ കാറുമായി വരുമെന്നും അയാളുമായി പൈസയുടെ ഇടപാട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

ധീരജ് എന്റെ നമ്പറിൽ ബന്ധപ്പെടുകയും അയാളോട് വിഞ്ജാൻ ഭവനിലേക്ക് വരുവാൻ ഞാൻ പറയുകയും ചെയ്തു. ഏകദേശം മുക്കാൽ മണിക്കൂറോളം ഞങ്ങൾ അവിടെ കാത്ത് നിൽക്കുകയും ചെയ്തു. അപ്പോൾ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് മുഖ്യമന്ത്രിയോടൊപ്പം ഗേറ്റ് കടന്ന് വരുകയും ഞാനും തോമസ് കുരുവിളയും അദ്ദേഹത്തിനടുത്തേക്ക് ചെല്ലുകയും ചെയ്തു. മുഖ്യമന്ത്രി എന്തായി എന്ന് ചോദിച്ചു. പണം കൈയിലുണ്ടെന്നും ഞാൻ ഇന്നും നാളെയും ഡൽഹിയിൽ ഉണ്ടാകുമെന്നും പറഞ്ഞു. ആ സമയം കെ.സി. ജോസഫ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തോമസ് കുരുവിളയുമായി ബന്ധപ്പെടുവാനും ഫൈ്‌ളറ്റിന്റെ സമയമായതിനാൽ യോഗം അവസാനിക്കാൻ നിന്നില്‌ളെന്നും മുഖ്യമന്ത്രി എന്നോട് പറഞ്ഞു. തുടർന്ന് കുരുവിള അവരെ എയർപോർട്ടിൽ കൊണ്ടുവിട്ട ശേഷം എന്നെ വിളിക്കാമെന്ന് പറഞ്ഞു. ചാന്ദിനി ചൗകിനടുത്തുള്ള ഒരു ഷോപ്പിങ് മാളിൽ (പേര് ഇപ്പോൾ ഓർക്കുന്നില്ല) കാർ പാർക്കിങ് സ്ഥലത്ത് നിൽക്കാൻ തോമസ് കുരുവിള പറഞ്ഞു. ധീരജിന് വഴിയറിയാവുന്നതുകൊണ്ട് ധീരജിന്റെ കാറിൽ ഞങ്ങൾ അവിടെ വെയ്റ്റ് ചെയ്തു. ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് തോമസ് കുരുവിള അവിടെ എത്തിയത്. കുരുവിളയോടൊപ്പം ഡ്രൈവറും ഉണ്ടായിരുന്നു. ഡ്രൈവറോട് പുറത്തിറങ്ങിയിരിക്കാൻ പറഞ്ഞിട്ട് കുരുവിളയും ഞാനും ആ കാറിൽ ഇരുന്ന് സംസാരിച്ചു. ഈ പണം എങ്ങനെ കേരളത്തിൽ എത്തിക്കുമെന്ന് ഞാൻ തമാശക്ക് ചോദിച്ചു. അദ്ദേഹത്തിന്റെ ബ്‌ളഡ് റിലേഷൻ ഡൽഹിയിൽ തന്നെ ഉണ്ട് എന്ന് കുരുവിള മറുപടി പറഞ്ഞു. തുടർന്ന് ഞാൻ ധീരജിന്റെ ഫോണിൽ വിളിച്ച് പണം കൊണ്ടുവന്ന ബാഗ് ഞങ്ങൾ ഇരുന്ന കാറിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ പണം കാറിൽ വച്ചതിനുശേഷം തോമസ് കുരുവിള കോട്ടയത്ത് എവിടെയാണ് താമസിക്കുന്നതെന്ന വിവരം അദ്ദേഹത്തോട് ചോദിച്ചു. എന്റെ കൈയിൽ ഉണ്ടായിരുന്ന ഡയറിയിൽ അദ്ദേഹം സ്വന്തം കൈപടയിൽ വിലാസം എഴുതി തന്നു. അടുത്ത ദിവസം വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ തോമസ് കുരുവിള എന്നെ പിന്നേയും വിളിക്കുകയും എതിർവശത്തുള്ള പഞ്ചാബി ഡാബായിൽ നിന്ന് ചായ കുടിച്ചിട്ട് പോകാമെന്നും പറഞ്ഞു. മര്യാദയുടെ പേരിൽ ഞാൻ അദ്ദേഹത്തോടൊപ്പം ചായകുടിച്ചു. അന്ന് കൈമാറിയത് ഒരു കോടി 10 ലക്ഷം രൂപയായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഞാൻ തോമസ് കുരുവിളയേയും കുരുവിള എന്നേയും വിളിക്കാറുണ്ടായിരുന്നു.

കുരുവിള ഏറ്റവും അവസാനമായി എന്നിൽ നിന്ന് പൈസ വാങ്ങിയത് തിരുവനന്തപുരം ഇടപഴഞ്ഞിയിലുള്ള എന്റെ വീട്ടിൽ വച്ചാണ്. എന്നെ അറസ്റ്റ് ചെയ്യുന്നതിന് ഏകദേശം 12 -14 ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇത്. ജിക്കുമോനെ വിളിച്ച് പറഞ്ഞതിനുശേഷമാണ് ഞാൻ തോമസ് കുരുവിളക്ക് പണം കൊടുത്തത്. കുരുവിളയോടൊപ്പം പണം വാങ്ങാൻ വന്നത് കോട്ടയത്ത് തന്നെയുള്ള കോൺഗ്രസ് പാർട്ടി പ്രവർത്തകനാണെന്ന് പരിജയപ്പെടുത്തിയ ഒരാളാണ് (പേര് ഓർക്കുന്നില്ല). 80 ലക്ഷം രൂപയാണ് അന്ന് കൊടുത്തത്. അന്ന് എന്റെ സുഹൃത്തും വീട്ടിലുള്ള ഒരു ജോലിക്കാരിയും മാത്രമേ അവിടെ ഉണ്ടായിരുന്നത്. മെഗാപവർ പ്രോജക്ടിന്റെ പേരിൽ സമാഹരിച്ച പണമായിരുന്നു അന്ന് കൊടുത്തത്. പല കസ്റ്റമേഴ്‌സും പ്രോജക്ട് നടപ്പാക്കാത്തതിന്റെ പേരിൽ പല പൊലീസ് സ്റ്റേഷനുകളിലുമായി കൊടുത്ത പരാതികൾ നിലനിൽക്കുന്ന സമയമായിരുന്നു അത്. അതിനുവേണ്ടിയുള്ള പണമാണെന്നും ഇത്തരത്തിലുള്ള പരാതികൾ ധാരാളം വന്നിട്ടുണ്ടെന്നും തോമസ് കുരുവിളയെ ഞാൻ ധരിപ്പിച്ചു. ഈ പണം കൂടി കൊടുത്താൽ സർട്ടിഫിക്കറ്റും അംഗീകാരവും എല്ലാം കിട്ടുമല്ലോയെന്നും കുറച്ച് ദിവസത്തെ പ്രശ്‌നം മാത്രമേ ഉള്ളൂവെന്നും കുരുവിള എന്നെ സമാധാനിപ്പിച്ചു. ഇതിനിടെ 2012 ഫെബ്രുവരി 26 ന് തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ദിവസം ഏകദേശം 7.30 ഓടെ ജോപ്പന്റെ ഫോണിൽ വിളിച്ച് എനിക്ക് സി.എമ്മിനെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു. അന്ന് സെക്രട്ടറിയേറ്റിന് അവധിയായിരുന്നു. ജോപ്പനോട് എന്തിനുവേണ്ടിയാണെന്ന് പറഞ്ഞില്ല. പണമിടപാടുകൾ ഒന്നും തന്നെ ജോപ്പൻ അറിയരുതെന്ന് ജിക്കുമോൻ എന്നോട് പറഞ്ഞിരുന്നു. സി.എമ്മുമായി ജോപ്പൻ സംസാരിച്ചതിന് ശേഷമാണെന്ന് തോന്നുന്നു 7.30 സെക്രട്ടേറിയറ്റിൽ ചെല്ലുവാൻ എന്നോട് പറഞ്ഞു. ഞാനും എന്റെ മകൾ വൈഗയും കൂടെയാണ് അദ്ദേഹത്തെ നേരിട്ട് കണ്ടത്. ബിജു ഒളിവിൽ പോയി നിൽക്കുന്നതിനെ ചൊല്ലിയും കാര്യങ്ങൾ ഒന്നും ശരിയാവാത്തതുകൊണ്ട് കമ്പനിയുടെ ഇടപാടുകാരെല്ലാം കടുത്ത നിലപാടിലാണെന്നും കോഴിക്കോട് നിന്ന് ഒരു കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്നും ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. അങ്ങനെയൊന്നും ഉണ്ടാവില്‌ളെന്നും ബിജുവിനെതിരെ നിയമ നടപടികളൊന്നും തൽക്കാലം സ്വീകരിക്കേണ്ടെന്നും അത് ദോഷമാകുമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. അദ്ദേഹത്തോടൊപ്പം ജിക്കുവും ജോപ്പനും ഉണ്ടായിരുന്നു. ജോപ്പൻ നിന്നിരുന്നതിനാൽ ഞാൻ പണത്തിന്റെ കാര്യമൊന്നും സംസാരിച്ചിരുന്നില്ല.

അതിനുശേഷം മുഖ്യമന്ത്രിയുമായി സ്വകാര്യ ലാൻഫോൺ നമ്പറിൽ വിളിക്കുമായിരുന്നു. രാവിലെ ഏഴുമണിക്ക് മുമ്പ് വിളിക്കണമെന്നാണ് പറഞ്ഞിരുന്നത്. ആ നമ്പർ ഇപ്പോൾ ഓർമയില്ല. 0471 66 ൽ തുടങ്ങുന്ന നമ്പറായിരുന്നു അത്. ബിജു രാധാകൃഷ്ൻ സി.എമ്മുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് എനിക്ക് നേരിട്ട് അറിയാത്ത കാര്യമായതിനാൽ അതേപറ്റിയൊന്നും ഇവിടെ പറയുന്നില്ല. ആ കാലത്ത് സലീം രാജും ടെനി ജോപ്പനുമായും ഞാൻ കൂടുതൽ സമയം ഫോണിൽ ബന്ധപ്പെട്ടിരുന്നു. അന്ന് മന്ത്രിയായിരുന്ന ഗണേശ്‌കുമാറിന്റെ കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കപ്പെട്ട സമയമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ധാരാളം സംസാരിച്ചിരുന്നത്. മെഗാപവർ പ്രോജക്ടിനുള്ള അംഗീകാരം നേടിതരാമെന്ന ഉറപ്പിലാണ് ആ രീതിയിലുള്ള കസ്റ്റമേഴ്‌സിനെ കണ്ടത്തൊൻ ഞങ്ങൾ ശ്രമിച്ചത്. അതിനുവേണ്ട സോളാർ റേഡിയേഷനുള്ള പ്രദേശങ്ങൾ സർക്കാറിന്റെ ഭാഗത്തുണ്ടെങ്കിലും ഗുജറാത്ത് മാതൃകയിൽ സർക്കാർ ഭൂമി പാട്ടത്തിന് വിട്ടുതരാമെന്ന് ഉറപ്പ് തന്നിരുന്നു.

അങ്ങനെ പത്തനംതിട്ടയിലെ അഡ്വ. അജിത്കുമാറിൽ നിന്ന് ഫോൺ വരികയും സോളാർ മെഗാപവർ പ്രോജക്ടിനെ പറ്റി അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം ലീഗൽ അഡൈ്വസറായ മല്ലേല്ലിൽ ഇൻഡസ്ട്രി എന്ന സ്ഥാപനത്തിന്റെ ക്രഷർ യൂനിറ്റുവേണ്ടിയുള്ള അന്വേഷണമാണ് എന്ന് പറഞ്ഞു. ഞാൻ അതിലേക്ക് അപോയിന്മെന്റ് ചോദിക്കുകയും ഉടമയായ ശ്രീധരൻനായരുടെ കോന്നിയിലെ ക്രഷർ യൂനിറ്റും വീടും സന്ദർശിക്കുകയുണ്ടായി. അവിടെവച്ച് പവർ പ്രോജക്ടിന്റെ കാര്യങ്ങൾ സംസാരിച്ചുവരവേ സർക്കാറിന്റെ ഭാഗത്തുനിന്ന് ഭൂമി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകാമെന്ന് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തോട് ഞാൻ പറഞ്ഞു. എന്നാൽ, ആ കാര്യം മുഖ്യമന്ത്രി നേരിട്ട് പറയണമെന്ന് ശ്രീധരൻ നായർ പറഞ്ഞു. സർക്കാർ ഭാഗത്ത് നിന്നും ഉറപ്പ് കിട്ടിയാൽ മാത്രമേ ഈ പദ്ധതി ലാഭകരമാകൂവെന്നും ശ്രീധരൻ നായർ പറഞ്ഞു. അദ്ദേഹത്തിന് പ്രോജക്ടുമായി ബന്ധപ്പെട്ട ഒരു സാധ്യത റിപ്പോർട്ട് ഞാൻ അടുത്ത ദിവസങ്ങളിൽ കൊടുത്തു. അതേ തുടർന്ന് ധാരണാപത്രം ഒപ്പുവെക്കാൻ തയാറായെങ്കിലും ഇൻവെസ്റ്റ്‌മെന്റ് മുഖ്യമന്ത്രിയെ കണ്ടതിനുശേഷമേ സാധിക്കുള്ളുവെന്നും ശ്രീധരൻ നായർ പറഞ്ഞു.

ഇക്കാര്യം പറയാതെ സി.എമ്മിനെ കാണാനുള്ള സമയം ജോപ്പനോട് ചോദിക്കുകയുണ്ടായി. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് മാത്രമാണ് ജോപ്പനോട് പറഞ്ഞത്. പത്ത് മിനിട്ട് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞ ജോപ്പനെ പിന്നീട് വിളിച്ചപ്പോൾ ഫോൺ സി.എമ്മിന് കണക്ട് ചെയ്തു. ചുരുക്കത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് 2012 ജൂലൈ ഒമ്പതിന് വൈകുന്നേരം നാലുമണിക്ക് ശേഷമാണ് അപോയ്ന്മെന്റ് നൽകിയത്. ജൂലൈ ഒമ്പതിന് വൈകുന്നേരം നാലുമണിയോടെ അഡ്വക്കേറ്റ് അജിത്കുമാർ, ശ്രീധരൻ നായർ എന്നിവർ സെക്രട്ടറിയേറ്റിന്റെ നോർത്ത് ബ്‌ളോക്കിലത്തെി. ഞാനും മോഹൻദാസും അവിടെ നിന്നിരുന്നു. തുടർന്ന് ഞാൻ ജോപ്പനെ ഫോണിൽ വിളിച്ചു. മുഖ്യമന്ത്രി മൂന്ന് മീറ്റിങ്ങുകൾ മാറ്റിവച്ചിരിക്കുകയാണെന്നും ഇനി പട്ടം ബിഷപ്പ് ഹൗസിലുള്ള അത്താഴവിരുന്ന് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഇനി കാണാൻ കഴിയൂകയെന്നും അറിയിച്ചു. ഏകദേശം എട്ടുമണിക്കുശേഷമാണ് മുഖ്യമന്ത്രി അവിടെ എത്തിയത്. അപ്പോൾ തന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്ന് മുഖ്യമന്ത്രിയെ കാണുവാൻ കുറേ അധികം ആളുകൾ അവിടെ കാത്തുനിന്നിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇന്ന് ആരെയും കാണുന്നില്‌ളെന്നും ജോപ്പനോട് നിവേദനങ്ങൾ വാങ്ങിവെക്കുവാനും അദ്ദേഹം പറഞ്ഞു. പാറശാല എംഎ‍ൽഎ ശെൽവരാജിനെയും ലക്ഷ്മിയേയും മാത്രം കടത്തിവിട്ടാൽ മതിയെന്നും അദ്ദേഹം ജോപ്പനോട് പറഞ്ഞു. ഞാനും ശ്രീധരൻ നായരും മാത്രം ജോപ്പനോടൊപ്പം അദ്ദേഹത്തിന്റെ ക്യാബിനകത്തേക്ക് പോയി. അപ്പോൾ ശെൽവരാജ് എംഎ‍ൽഎയും മറ്റൊരാളും അവിടെ ഇരിക്കുന്നതായി കണ്ടു. അവരോട് മുഖ്യമന്ത്രി നിന്നുകൊണ്ട് ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ചു. അവരെ മടക്കി അയക്കുകയും ചെയ്തു.

തുടർന്ന് എന്റെ സമീപം വരികയും ഞാൻ ശ്രീധരൻ നായരെ അദ്ദേഹത്തെ പരിജയപ്പെടുത്തുകയും ചെയ്തു. ഞാൻ പരിചയപ്പെടുത്തിയത് മെഗാപവർ പ്രോജക്ടിനുള്ള കേരളത്തിലെ ആദ്യ ഇൻവെസ്റ്ററാണെന്നായിരുന്നു. തുടർന്ന് അദ്ദേഹം ശ്രീധരൻനായർക്ക് ഹസ്തദാനം നൽകുകയും ആ പദ്ധതിയെ പറ്റി സംസാരിക്കുകയും ചെയ്തു. സർക്കാറിന്റെ ഭാഗത്തുനിന്ന് കുറഞ്ഞ വ്യവസ്ഥയിൽ ഭൂമി, സബ്‌സിഡി, ഏകജാലക സംവിധാനം ഇത്രയും അദ്ദേഹം ശ്രീധരൻ നായർക്ക് വാഗ്ദാനം ചെയ്തു. ഇതിൽ സംതൃപ്തനായ ശ്രീധരൻനായർ എന്നോടൊപ്പം പുറത്തേക്കുവരികയും തുടർന്ന് ഞാൻ അദ്ദേഹത്തോട് സി.എമ്മിന്റെ ഓഫിസിൽ ഇരിക്കുവാൻ പറയുകയും ചെയ്തു. സി.എമ്മിനെ കണ്ടപ്പോൾ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പി.എസായ അബാസിനെ കാണുവാനും കിൻഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവരുടെ കൈയിൽ ഏതെങ്കിലും ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി ഉണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യാനും ചുമതലപ്പെടുത്തി ജോപ്പനോടൊപ്പം എന്നെ വിട്ടു. ശ്രീധരൻ നായരോട് കാത്തിരിക്കാൻ പറഞ്ഞതിനുശേഷം ഞങ്ങൾ വ്യവസായ വകുപ്പ് ഓഫീസിൽ പോവുകയും അബ്ബാസിനോട് കാര്യങ്ങൾ പറയുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ അതിന്റെ കാര്യങ്ങൾ ശരിയാക്കാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

പാലക്കാട് കിൻഫ്ര പാർക്കിൽ ഭൂമിയുണ്ടെന്നും അവിടെ സോളാർ റേഡിയേഷൻ ഡേറ്റ പോസിറ്റിവാണെന്നും ഞാൻ പറഞ്ഞു. അതിന് മുമ്പ് രണ്ടുതവണ ഞാൻ പാലക്കാട് കിൻഫ്ര പാർക്കിൽ പോയിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ശ്രീധരൻ നായർ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. വ്യവസായ മന്ത്രി ഓഫിസിന് പുറത്തിറങ്ങിയപ്പോൾ ശ്രീധരൻ നായർ മുഖ്യമന്ത്രിയോട് കാര്യം പറയണമെന്ന് ആവശ്യപ്പെട്ടു. അവരുടെ ക്രഷർ യൂനിറ്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ റവന്യൂ മന്ത്രി, വ്യവസായ മന്ത്രി എന്നിവ ഉൾപ്പെട്ട സംയുക്ത യോഗം ക്രഷർ യൂനിറ്റ് ഉടമകളുമായി ചേർന്ന് മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ നടത്തണമെന്നതായിരുന്നു ശ്രീധരൻ നായരുടെ ആവശ്യം. മുഖ്യമന്ത്രി മടങ്ങിപോകുന്നതിന് പുറത്തേക്ക് വന്ന സമയം അദ്ദേഹത്തെ ഇക്കാര്യം അറിയിക്കുകയും മുഖ്യമന്ത്രി കയറിയ അതേ ലിഫ്റ്റിൽ തന്നെ ശ്രീധരൻ നായരോടും അദ്ദേഹം കയറാൻ പറഞ്ഞു. തുടർന്ന് ശ്രീധരൻ നായർ മുഖ്യമന്ത്രിക്കൊപ്പം ലിഫ്റ്റിൽ താഴേക്ക് പോവുകയും ചെയ്തു. അവർ എന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. ജിക്കു, ജോപ്പൻ എന്റെ സഹപ്രവർത്തകർ എന്നിവർക്കൊപ്പം പടികളിറങ്ങിയാണ് ഞാൻ താഴേക്കുവന്നത്. തുടർന്ന് കാറിൽ കയറി ശ്രീധരൻ നായരും അഡ്വ. അജിത്കുമാറും പത്തനംതിട്ടയിലേക്ക് പോവുകയും ഞങ്ങൾ കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP