Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാർക്കോ-പോളിഗ്രാഫ് പരിശോധനകൾക്ക് സമ്മതമല്ലെന്ന് നസീമും ശിവരഞ്ജിത്തും; രേഖാമൂലം വിസ്സമ്മതം അറിയിച്ചതോടെ പരിശോധനകൾക്ക് ക്രൈംബ്രാഞ്ചിന് അനുമതി നിഷേധിച്ച് കോടതി; ഉത്തരവ് പ്രതികളുടെ സമ്മതമില്ലാതെ പരിശോധന നടത്തരുതെന്ന സുപ്രീംകോടതി വിധി ആധാരമാക്കി

നാർക്കോ-പോളിഗ്രാഫ് പരിശോധനകൾക്ക് സമ്മതമല്ലെന്ന് നസീമും ശിവരഞ്ജിത്തും; രേഖാമൂലം വിസ്സമ്മതം അറിയിച്ചതോടെ പരിശോധനകൾക്ക് ക്രൈംബ്രാഞ്ചിന് അനുമതി നിഷേധിച്ച് കോടതി; ഉത്തരവ് പ്രതികളുടെ സമ്മതമില്ലാതെ പരിശോധന നടത്തരുതെന്ന സുപ്രീംകോടതി വിധി ആധാരമാക്കി

അഡ്വ പി.നാഗ് രാജ്‌

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ ഒന്നും രണ്ടും പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനെയും നാർക്കോ അനാലിസിസ് , പോളിഗ്രാഫ് ടെസ്റ്റ് (നുണ പരിശോധന ) എന്നീ പരിശോധനകൾക്ക് വിധേയരാക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി തള്ളി. രണ്ടു പ്രതികളും രേഖാമൂലം വിസമ്മതം അറിയിച്ചതിനാലാണ് കോടതി ക്രൈംബ്രാഞ്ച് ആവശ്യം തള്ളിയത്.

തൊണ്ടിമുതലുകൾ ഒളിപ്പിച്ചത് സംബന്ധിച്ചും പി എസ് സി ചോദ്യപേപ്പർ പരീക്ഷ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് കോൺസ്റ്റബിൾ ഗോകുൽ, പ്രണവിന്റെ അയൽവാസി സഫീർ എന്നിവർക്ക് എത്തിച്ചു കൊടുത്ത ബുദ്ധികേന്ദ്രങ്ങളെക്കുറിച്ചും ഉത്തരങ്ങൾ അയച്ചുകൊടുത്ത കൂട്ടു പ്രതികളെക്കുറിച്ചും പിൻ വാതിലിലൂടെ ഉത്തരങ്ങൾ ലഭിച്ച് റാങ്ക് പട്ടികയിൽ കയറിക്കൂടിയ മറ്റു ഉദ്യോഗാർത്ഥികളെക്കുറിച്ചും നസീമിനും ശിവരഞ്ജിത്തിനും മാത്രമറിയാവുന്ന സത്യം വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ് നാർക്കോ പരിശോധനാ ആവശ്യമുന്നയിച്ച് ക്രൈം ബ്രാഞ്ച് ഹർജി നൽകിയത്.

അതേ സമയം വിധേയന്റെ സമ്മതം കൂടാതെ നാർക്കോ പരിശോധനകൾ നടത്താനാവില്ലെന്ന് വ്യക്തമായി അറിയാവുന്ന ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ച് കേസിനെ ദുർബലപ്പെടുത്തി ഇപ്പോഴുള്ള 5 പ്രതികളിൽ മാത്രം കേസ് ഒതുക്കി പി എസ് സി കോച്ചിങ് സെന്ററുടമകളും അദ്ധ്യാപകരും അടക്കമുള്ള കൂട്ടുപ്രതികളെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനായാണ് നാർക്കോ ടെസ്റ്റ് ആവശ്യവുമായി കോടതിയെ സമീപിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

2010 ൽ സെൽവി കേസിൽ നാർക്കോ, പോളിഗ്രാഫ് , ബ്രെയിൻ മാപ്പിങ് എന്നീ പരിശോധനക്ക് പ്രതിയുടെയോ സാക്ഷികളുടെയോ രേഖാമൂലമുള്ള സമ്മതത്തോടെ മാത്രമേ നടത്താവൂയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി.ബാലകൃഷ്ണൻ വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിന്യായത്തിന്റെ വെളിച്ചത്തിൽ ആണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതിതള്ളിയത്. ഇത്തരം പരിശോധനാ ഫലങ്ങൾ ഒരു വ്യക്തിക്കെതിരായി തെളിവായി സ്വീകരിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണത്തെ സഹായിക്കാനും ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 ൽ പറയുന്ന തൊണ്ടിമുതൽ വീണ്ടെടുക്കാൻ മാത്രമല്ലാതെ മറ്റൊരാവശ്യത്തിനും തെളിവായി ഇത്തരം പരിശോധനാ ഫലങ്ങൾ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നാർക്കോ തുടങ്ങിയ പരിശോധനകൾക്ക് ചില വ്യവസ്ഥകളും കോടതി മുന്നോട്ടു വച്ചു. വിധേയൻ പൂർണ്ണ ആരോഗ്യവാനായിരിക്കണം. മയങ്ങാനുള്ള മരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് മുൻകൂട്ടി എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യങ്ങൾ ചോദിക്കുന്നത്. ഇത് ഒരു വ്യക്തി അയാൾക്കെതിരെ സ്വയം തെളിവു നൽകുന്ന പ്രതിഭാസമാണ്. ഇത് തെളിവ് മൂല്യമായി വിലയിരുത്താനാവില്ല. വ്യക്തിയുടെ സമ്മതത്തോടെ ഇത്തരം പരിശോധനകൾ നടത്തി എന്തെങ്കിലും തൊണ്ടി മുതൽ വീണ്ടെടുത്താൽ മാത്രമേ വിചാരണ വേളയിൽ തെളിവായി പരിഗണിക്കാവൂയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

95 എസ് എം എസ് ഉത്തരങ്ങൾ ഒന്നിലധികം മൊബൈൽ സ്മാർട്ട് ഫോണുകൾ വഴി പരീക്ഷാ കേന്ദ്രത്തിൽ പ്രതികൾക്ക് ലഭിച്ചതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 29 നാണ് പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത് , നസീം എന്നിവരെ ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച തൊണ്ടിമുതലായ മൊബൈൽ ഫോണുകൾ , ബ്ലൂ റ്റൂത്ത് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളടക്കമുള്ളവ വീണ്ടെടുക്കാനായും കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായും ഉത്തരങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനായും മറ്റും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നാം പേരുകാരനായ ശിവരഞ്ജിത്ത് , രണ്ടാം റാങ്ക് നേടിയ പ്രണവ്, ഇരുപത്തിയൊന്നാം റാങ്കുകാരനായ നസീം , പ്രണവിന്റെ അയൽവാസി സഫീർ , ഉത്തരങ്ങൾ ബ്ലൂടൂത്ത് വഴി പരീക്ഷാ ഹാളിനുള്ളിൽ 3 പ്രതികൾക്കും അയച്ചു കൊടുത്ത പൊലീസ് കോൺസ്റ്റബിൾ ഗോകുൽ തുടങ്ങിയവർക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 420 ( വഞ്ചന ) ,120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 109 (കുറ്റകൃത്യത്തിന്‌പ്രേരണ നൽകൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്. ഓഗസ്റ്റ് 8 നാണ് സംഭവത്തിൽ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആർ സമർപ്പിച്ചത്. സഫീർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സഫീറും കൂട്ടു പ്രതിയായ പ്രണവും കോൺസ്റ്റബിൾ ഗോകുലും വിചാരണ കോടതിയിൽ കീഴടങ്ങിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP