Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനായിട്ടാണ് വിളിച്ചു വരുത്തിയത്; അതിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെ പരാതിയും അറസ്റ്റും; മുൻ മന്ത്രിക്കെതിരെ സമാന രീതിയിൽ പരാതി നൽകിയ 'ഇര'യക്ക് നിയമവും അറിയാം; ഫെബ്രുവരി 10 ന് നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിന് ജൂലൈ 2 ന് ഉച്ചക്ക് 12.40 മണിക്ക് പരാതി; കള്ളകളികൾ അക്കമിട്ട് നിരത്തി അന്തിമ ജാമ്യ ഉത്തരവ്; പിസി ജോർജിനെതിരെ നടന്നത് ഗൂഢാലോചനയോ?

മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനായിട്ടാണ് വിളിച്ചു വരുത്തിയത്; അതിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെ പരാതിയും അറസ്റ്റും; മുൻ മന്ത്രിക്കെതിരെ സമാന രീതിയിൽ പരാതി നൽകിയ 'ഇര'യക്ക് നിയമവും അറിയാം; ഫെബ്രുവരി 10 ന് നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിന് ജൂലൈ 2 ന് ഉച്ചക്ക് 12.40 മണിക്ക് പരാതി; കള്ളകളികൾ അക്കമിട്ട് നിരത്തി അന്തിമ ജാമ്യ ഉത്തരവ്; പിസി ജോർജിനെതിരെ നടന്നത് ഗൂഢാലോചനയോ?

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: തട്ടിപ്പ് കേസ് പ്രതിയുടെ പരാതിയിൽ പി.സി.ജോർജിന്റെ അറസ്റ്റ് സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-3. ഫെബ്രുവരി 3 ന് പ്രതിക്ക് ജാമ്യം നൽകിയ ഉത്തരവിലാണ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ പൊലീസിന്റെ കൃത്യവിലോപങ്ങൾ അക്കമിട്ട് നിരതിയത്. പരാതി നൽകാൻ 5 മാസം വൈകിയതിന് യാതൊരു വിശദീകരണവുമില്ല. ഫെബ്രുവരി 10 ന് നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിന് ജൂലൈ 2 ന് ഉച്ചക്ക് 12.40 മണിക്കാണെന്ന് കോടതി കണ്ടെത്തി.

ഒരു കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ച ശേഷം മറ്റൊരു കേസിൽ ഉടൻ അറസ്റ്റ് നടന്നതിൽ ദുരൂഹതയുണ്ട്. പരാതിക്കാരിയുടെ മുൻ കാല ചരിത്രം വച്ച് നിയമ നടപടികൾ അറിയാവുന്ന വ്യക്തിയാണ്. പൊതുപ്രവർത്തകനും മുൻ എംഎൽഎയുമായ പ്രതിയെ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 41 (ഡി) പ്രകാരമുള്ള നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം ചോദ്യം ചെയ്ത ശേഷം മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ അറസ്റ്റ് പാടുള്ളു. ഇവിടെ അത്തരത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അറസ്റ്റ് സംബന്ധിച്ച സുപ്രീം കോടതിയുടെ യാതൊരു മാർഗ്ഗ നിർദ്ദേശങ്ങളും പൊലീസ് പാലിച്ചിട്ടില്ലെന്നും നടപടിക്രമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പൊലീസ് നിയമ നടപടികളെ ദുരുപയോഗം ചെയ്തതെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.

അഞ്ച് മാസത്തിന് ശേഷമാണ് പരാതിയുമായി ഇവർ പൊലീസിന് മുൻപിൽ എത്തിയത്. പരാതി വൈകാൻ കാരണം എന്താണെന്ന് കൃത്യമായി ബോധിപ്പിച്ചിട്ടില്ല. നിയമനടപടിയെക്കുറിച്ച് പരാതിക്കാരിക്ക് നല്ല അറിവുണ്ട്. മുന്മന്ത്രിക്കെതിരേ സമാന വിഷയത്തിൽ നിയമനടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരിയെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനായിട്ടാണ് പി.സി. ജോർജിനെ വിളിച്ചു വരുത്തിയത്. അതിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ്. ഇത് സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ് ആണ്. അറസ്റ്റ് ചെയ്യുമ്പോൾ 41 എ പ്രകാരം നോട്ടീസ് നൽകണം.

കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് എന്താണ് പറയാനുള്ളത് എന്ന അവകാശം നൽകണം. അതും കേസിൽ പാലിച്ചിട്ടില്ല. അറസ്റ്റ് ചെയ്യുമ്പോൾ മറ്റൊരു കേസുമായി ബന്ധപ്പെട്ട നിയമനടപടിക്ക് ജോർജ് വിധേയനാവുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതി നിയമവുമായി സഹകരിച്ചു പോകുന്ന ആളാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. ഈ വിധി പ്രോസിക്യൂഷനും പരാതിക്കാരിക്കും വലിയ തിരിച്ചടിയാണ്. ഹൈക്കോടതിയിൽ ഈ വിധിയെ ചോദ്യം ചെയ്യാനാണ് പരാതിക്കാരിയുടെ തീരുമാനം. എന്നാൽ ജോർജിന് ജാമ്യം അനുവദിച്ച കോടതി ഉത്തരവിൽ പോലും ചില ഗൂഢാലോചനകൾ നടന്നുവെന്ന വിലയിരുത്തലുണ്ടെന്ന സംശയം സജീവമാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ അപ്പീലുമായി പോയാൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്.

പീഡന പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുക, അതും മറ്റൊരു കേസിൽ പൊലീസുമായി ചോദ്യം ചെയ്യലിൽ സഹകരിച്ചുകൊണ്ടിരിക്കുന്ന അതേസമയം ലഭിച്ച പരാതിയിൽ. പി.സി.ജോർജെന്ന ശത്രുവിനെ പൂട്ടാൻ പിണറായി വിജയന്റെ പൊലീസ് ഇറക്കിയ പൂഴിക്കടകടൻ അടവും ചീട്ടുകൊട്ടാരം പോലെ തകർന്ന് താഴെ വീഴുകയായിരുന്നു കോടതിയിൽ. ശസ്തമംഗലം അജിത്കുമാറെന്ന ബിജെപിയുടെ ഏറ്റവും വിശ്വസ്തനായ അഭിഭാഷകൻ അജിത് കുമാറായിരുന്നു പിസി ജോർജിന്റെ അഭിഭാഷകൻ.

പീഡന്ക്കേസിൽ ഏവരും ജോർജ് അഴിക്കുള്ളിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടു മണിക്കൂർ നീണ്ട വാദപ്രവാദത്തിനൊടുവിൽ തന്റെ കക്ഷിക്ക് ജാമ്യം വാങ്ങികൊടുത്തത് അജിത്കുമാർ ബ്രില്ല്യൻസിന് മറ്റൊരു തെളിവായി. ജോർജിനെ ഹാജരാക്കുന്ന വിവരം പൊലീസ് നേരത്തെ മജിസ്‌ട്രേട്ടിനെ അറിയിച്ചിരുന്നു. ആറുമണിക്ക് എത്തിക്കുമെന്നായിരുന്നു അറിയിച്ചത്. സാധാരണഗതിയിൽ അഞ്ചുമണിക്ക് ശേഷമാണെങ്കിൽ വീട്ടിൽ ഹാജരാക്കിയാൽ മതിയെന്നാകും മജിസ്‌ട്രേട്ടുമാർ പറയാറുള്ളത്. എന്നാൽ കേസിൽ ഗൗരവം കണക്കിലെടുത്ത മജിസ്ട്രട്ട് അബിനിമോൾ രാജേന്ദ്രൻ കോടതിയിൽ എത്തിച്ചാൽമതിയെന്നും താൻ ഉണ്ടാകുമെന്നും പറഞ്ഞു. ഇതോടെ പൊലീസിന്റെ ആദ്യകണക്കു കൂട്ടൽ തെറ്റി.

പൊലീസ് ജോർജുമായി 6.30തോടെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 3ൽ എത്തി. ഏഴ് മണിക്ക് മജിസ്‌ട്രേട്ട് ചേംബറിൽ നിന്ന് ബെഞ്ചിലെത്തി, വാദം തുടങ്ങി. സ്ത്രീയുടെ മാനത്തിനാണ് ക്ഷതമേറ്റതെന്നും മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായ പി.സി.ജോർജ് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കോടതി നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും 9 കേസുകളിൽ പ്രതിയാണെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഉമാ നൗഷാദ് വാദിച്ചു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി ഉന്നയിക്കുന്നത് കേസ് കെട്ടിചമച്ചതിന് തെളിവാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ സ്ത്രീയുടെ മാനത്തിനാണ് വിലയെന്നും പരാതി നൽകാൻ വൈകിയത് ഇപ്പോൾ പരിഗണിക്കേണ്ട വിഷയമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വക്കീൽ അജിത്ത് കുമാർ വാദിച്ചു. മണിക്കൂറുകൾക്കുള്ളിൽ തട്ടിക്കൂട്ടിയ എഫ്‌ഐആറും റിമാ്ന്റ് റിപ്പോർട്ടുമാണ്. പീഡനക്കേസ് പ്രതിയെ അറസ്റ്റ ചെയ്യുന്നതിന് മുമ്പുള്ള നടപടികൾ അക്കമിട്ട് നിരത്തിയ അജിത് കുമാർ ഇതൊന്നും ഇവിടെ പാലിച്ചിലെന്നും വിശദീകരിച്ചു. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിന്റെ കർട്ടനു പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നു. പി.സി.ജോർജ് ഹൃദ്രോഗിയാണ്, രക്തസമ്മർദമുണ്ട്.അദ്ദേഹത്തിന് 71 വയസുണ്ട്.മെഷീന്റെ സഹായത്തോടെയാണ് ഉറങ്ങുന്നത്.അദ്ദേഹത്തെ ജയിലിലേയ്ക്ക് അയച്ചൽ മരണം വരെ സംഭവിക്കാം.അതു കൊണ്ട് അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും അജിത് കുമാർ വാദിച്ചു. ഇത് കോടതിയും മുഖവിലയ്ക്കെടുത്തു. ഇത് തന്നെയാണ് അന്തിമ ജാമ്യ ഉത്തരവിലും കോടതി വിശദീകരിക്കുന്നത്.

രണ്ട് മണിക്കൂറോളം നീണ്ട വാദത്തിന് ശേഷം, മൂന്ന് മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം. 25000 രൂപ ജാമ്യതുകയും നൽകണം, എന്നീ വ്യവസ്ഥകളിൽ ജാമ്യം അനുവദിക്കുകയായിരുന്നു കോടതി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP