Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ: സാക്ഷിമൊഴി നൽകാൻ കൂടുതൽ സമയം തേടി ഇ.പി. ജയരാജൻ; ഫയൽ ഹാജരാക്കാൻ തർക്കമുണ്ടെങ്കിൽ ആക്ഷേപം ബോധിപ്പിക്കണമെന്ന് കോടതി

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ: സാക്ഷിമൊഴി നൽകാൻ കൂടുതൽ സമയം തേടി ഇ.പി. ജയരാജൻ; ഫയൽ ഹാജരാക്കാൻ തർക്കമുണ്ടെങ്കിൽ ആക്ഷേപം ബോധിപ്പിക്കണമെന്ന് കോടതി

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി - ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാൻ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം ഏഴ് പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നികുതി വകുപ്പിലെ ഫയൽ ഹാജരാക്കാൻ തർക്കമുണ്ടെങ്കിൽ ആക്ഷേപം ബോധിപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.

ആക്ഷേപമുണ്ടെങ്കിൽ ജൂൺ 10 ന് ബോധിപ്പിക്കാനും വിജിലൻസ് ജഡ്ജി ജി.ഗോപകുമാർ സർക്കാരിന് നിർദ്ദേശം നൽകി. ഫയൽ വിളിച്ചു വരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. അതേ സമയം സാക്ഷിമൊഴി നൽകാൻ മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ സമയം തേടി. സാക്ഷിപ്പട്ടികയിലെ ഒന്നും രണ്ടും സാക്ഷികളായ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും വി എസ്.സുനിൽകുമാർ മൊഴി നൽകാനായി ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു.

കേസ് നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി നേരത്തേ തള്ളിയിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതിക്ക് നേരിട്ടോ അന്വേഷണ ഏജൻസി വഴിയോ റിട്ടയേഡ് പൊലീസുദ്യോഗസ്ഥനെ കൊണ്ടോ അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഹർജിയിൽ ഹർജിക്കാരനായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. . ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതി നേരിട്ട് നടത്തുന്ന തെളിവെടുപ്പിലാണ് സാക്ഷികൾ ഹാജരാകാൻ ഉത്തരവിട്ടത്.

ഡിസ്റ്റിലറി ഉടമകളുടെ സ്വന്തമോ സ്വകാര്യ പാട്ട ഭൂമിയിലോ മാത്രമേ ഡിസ്റ്റിലറിക്ക് അനുമതി നൽകാവൂവെന്ന ബ്രൂവറി ചട്ടങ്ങൾ നിലനിൽക്കേ സർക്കാർ വ്യവസായ മന്ത്രി പോലുമറിയാതെ എറണാകുളം കിൻഫ്രാ പാർക്കിന്റെ 10 ഏക്കർ സർക്കാർ ഭൂമിയിൽ തുടങ്ങാൻ സ്വകാര്യ ബ്രുവറി ഉടമകൾക്ക് അനുമതി നൽകിയതായി രമേശ് ചെന്നിത്തല മൊഴി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അഴിമതി നടന്നത്. പാരിസ്ഥിതിക ആഘാത പഠനം , ബ്രുവറിക്ക് ജലം എടുക്കുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ കുടിവെള്ള ക്ഷാമം എന്നിവ പരിഗണിക്കാതെ എക്‌സൈസ് അധികൃതർ ബ്രൂവറി കമ്പനികൾക്ക് അനുകൂല റിപ്പോർട്ട് നൽകി. ഇതെല്ലാം വൻ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ , എക്‌സൈസ് മന്ത്രി പി. രാമകൃഷ്ണൻ, എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരായ സി.കെ.സുരേഷ്, നാരായണൻ കുട്ടി, ജേക്കബ് ജോൺ, എ.എസ്.രഞ്ജിത് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP