Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണ്ണ കവർച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാൾ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തവും 1,75,000 രൂപ പിഴയും; പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 9 മാസവും കഠിനതടവ് അധികം അനുഭവിക്കണം; ദൃക്സാക്ഷികളാരും ഇല്ലാതിരുന്നിട്ടും തെളിവുകൾ കോർത്തിണക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് സാധിച്ചതോടെ പ്രതിക്ക് കടുത്ത ശിക്ഷ; നിർണായക വിധി കൃത്യം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷം

സ്വർണ്ണ കവർച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാൾ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തവും 1,75,000 രൂപ പിഴയും; പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 9 മാസവും കഠിനതടവ് അധികം അനുഭവിക്കണം; ദൃക്സാക്ഷികളാരും ഇല്ലാതിരുന്നിട്ടും തെളിവുകൾ കോർത്തിണക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് സാധിച്ചതോടെ പ്രതിക്ക് കടുത്ത ശിക്ഷ; നിർണായക വിധി കൃത്യം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷം

കെ.എം. അക്‌ബർ

തൃശൂർ: ഇരിങ്ങാലക്കുട കണ്ഠേശ്വരത്ത് സ്വർണം കവർച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവർച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും പ്രതിയെ ട്രിപ്പിൾ ജീവപര്യന്തം തടവിനും, 1,75,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവാണ് വിധിച്ചിട്ടുള്ളത്. ഹൗറ ജില്ലയിൽ ശ്യാംപൂർ കാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത (38) യെയാണ് തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ട്രിപ്പിൾ ജീവപര്യന്തത്തിനും, പിഴയടയ്ക്കാനും ശിക്ഷ വിധിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം 1 വർഷവും 9 മാസവും കഠിനതടവ് കൂടുതൽ അനുഭവിക്കേണ്ടിവരും. കൊല ചെയ്യപ്പെട്ട ജാദബ് കുമാർ ദാസിന്റെ വിധവയ്ക്ക് ലീഗൽ സർവാവീസ് അഥോറിറ്റിയിൽ നിന്നും വിക്ടിം കോംപൻസേഷൻ നൽണമെന്നും കോടതി വിധിയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. താമസിക്കുന്ന മുറിയിൽ വെച്ച് രാത്രി നേരത്ത് അതിക്രൂരമായി 27 ഗുരുതരമായ മുറിവുകൾ ഏൽപ്പിച്ച് നടത്തിയ കൊലപാതകത്തിന് ദൃക്സാക്ഷികളാരും ഉണ്ടായിരുന്നില്ല. പരസ്യമായി നടത്തുന്ന കുറ്റകൃത്യങ്ങളിൽ ദൃക്സാക്ഷികൾ ലഭ്യമാകും.

എന്നാൽ, ദൃക്സാക്ഷികളാരും ഇല്ലാത്ത കേസുകളിൽ വളരെ സൂക്ഷ്മമായ സാഹചര്യതെളിവുകളെയും, ശാസ്ത്രീയ തെളിവുകളെയും കോർത്തിണക്കുന്നത് വളരെ പ്രയാസകരമാണ്. അപ്രകാരം തെളിവുകൾ കോർത്തിണക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് സാധിച്ചതാണ് പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്താൻ ഇടയാക്കിയത്. കണ്ഠേശ്വരം പണ്ഡാരത്ത് പറമ്പിൽ ഭരതൻ എന്നയാളുടെ കീഴിൽ സ്വർണ്ണാഭരണ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ ഹൗറ ജില്ലക്കാരനായ ജാദബ് കുമാർ ദാസാണ് 2012 ഒക്ടോബർ 12ന് കണ്ഠേശ്വരത്തുള്ള താമസ സ്ഥലത്തുവെച്ച് കൊലചെയ്യപ്പെട്ടത്.

ഭരതന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് കൊല ചെയ്യപ്പെട്ട ജാദബ് കുമാർ ദാസ് താമസിച്ച് ജോലി ചെയ്തിരുന്നത്. അടുത്ത ബന്ധുവായ പ്രതിയും ഏതാനും നാൾ അവിടെ ജോലി ചെയ്തിരുന്നു. പിന്നീട് പ്രതി നാട്ടിലേക്കു മടങ്ങിപോയിരുന്നു. സംഭവത്തിന് അഞ്ചു ദിവസം മുൻപ് 215 ഗ്രാം സ്വർണ്ണ കട്ടി ആഭരണങ്ങൾ പണിയുന്നതിനായി ഭരതൻ കൊല്ലപ്പെട്ട ജാദബ് കുമാർ ദാസിനെ ഏൽപ്പിച്ചിരുന്നു. ആഭരണ നിർമ്മാണം നടന്നു കൊണ്ടിരിക്കെ 11ാം തിയ്യതി വൈകീട്ട് പ്രതി ജാദബ് കുമാർ ദാസിന്റ താമസസ്ഥലത്ത് എത്തി.

ആഭരണപ്പണി പരിശോധിക്കാൻ ചെന്ന ഭരതനോട് ബന്ധുവായ പ്രതി എത്തിയിട്ടുണ്ടെന്ന വിവരം ജാദബ് കുമാർ ദാസ് പറഞ്ഞിരുന്നു. ആഭരണ നിർമ്മാണത്തിന് ഉതകും വിധം സ്വർണ്ണ കട്ടിയെ തരികളായും വളയങ്ങളായും റിബണാകൃതിയിലും മറ്റും മാറ്റി തീർത്തിട്ടുള്ളതും ജാദബ് കുമാർ ദാസ് ഭരതനെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയിരുന്നു. 12ാം തിയ്യതി രാത്രി കൊല നടത്തിയ പ്രതി 13ാം തിയ്യതി അതിരാവിലെ തൃശൂരിലെത്തുകയും ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിൽ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. ജാദബ് കുമാർ ദാസിന്റെ അഴുകി തുടങ്ങിയ ശവശരീരം 14ാം തിയ്യതി മാത്രമാണ് കണ്ടെത്തിയത്.

കൊല നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശികളായ മറ്റു തൊഴിലാളികൾ ജാദബ് കുമാർ ദാസിനെ രണ്ടു ദിവസങ്ങളായി കാണാനാകാത്തതു കൊണ്ട് നടത്തിയ അന്വേഷണത്തിൽ മുറിയുടെ വാതിൽ പുറത്തു നിന്നും കുറ്റിയിട്ടതായി കാണുകയും വിവരം ഉടമസ്ഥനായ ഭരതനെ ഫോൺ മുഖാന്തിരം അറിയിക്കുകയുമായിരുന്നു.ഭരതൻ സ്ഥലത്തു ചെന്ന് വാതിൽ തുറന്നപ്പോഴാണ് സംഭവം അറിയാൻ സാധിച്ചത്.കൊല്ലപ്പെട്ട ജാദബ് കുമാർ ദാസിനൊപ്പം സംഭവ ദിവസം കാലത്ത് പ്രതിയെ സമീപത്തു താമസക്കാരായ മറ്റു തൊഴിലാളികൾ കണ്ടിരുന്നു.

തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സ്വദേശമായ പശ്ചിമ ബംഗാളിൽ എത്തിചേർന്നതായി മനസ്സിലാക്കി.പ്രതിയെ പിന്തുടർന്ന് ചെന്ന പൊലീസിന് 2012 ഒക്ടോബർ 17ന് തന്നെ പശ്ചിമ ബംഗാളിലെ ചക്രാപ്പൂർ ഗ്രാമത്തിൽ വെച്ച് പ്രതിയെ അറസ്റ്റു ചെയ്യാൻ സാധിച്ചു. കൊലപാതകത്തിനു ശേഷം പ്രതി കവർച്ച ചെയ്തു കൊണ്ടുപോയ സ്വർണ്ണ ഉരുപ്പടികൾ 24 ഫർഗാന ജില്ലയിൽ ചക്രാപൂർ ഗ്രാമത്തിലെ പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 26 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും 20 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. 12ന് രാത്രി കൊല നടത്തിയ ശേഷം പിറ്റേന്ന് അതിരാവിലെ ഇരിങ്ങാലക്കുട നിന്നും തൃശൂർക്കുള്ള കെ.എസ്ആർ.ടി.സി ബസ്സിൽ സഞ്ചരിച്ച പ്രതിയെ തിരിച്ചറിഞ്ഞ് ബസ് കണ്ടക്ടർ കോടതിയിൽ മൊഴി നൽകിയിരുന്നു. തൃശൂരിൽ എത്തിയ പ്രതി പുത്തൻപള്ളിക്കു സമീപം പശ്ചിമ ബംഗാൾ സ്വദേശികളായ ഏതാനും സ്വർണ്ണാഭരണ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയിരുന്നതായും കുളി കഴിഞ്ഞ് മടങ്ങിയതായും മറ്റും രണ്ടു തൊഴിലാളികളും മൊഴി നൽകി.

കവർച്ച ചെയ്ത സ്വർണ്ണ ഉരുപ്പടികളും മറ്റു മുതലുകളുമായി ചക്രാപ്പൂർ ഗ്രാമത്തിലെത്തിയ പ്രതി രാത്രി താമസിക്കുന്നതിന് പരിചയക്കാരനായ ബപ്പാ നസ്‌ക്കർ എന്നയാളുടെ വീട്ടിലെത്തുകയും അന്നേ ദിവസം അവിടെ താമസിക്കുകയും, അകത്തെ മുറിയിൽ സ്വർണ്ണ ഉരുപ്പടികളും മറ്റു മുതലുകളും സൂക്ഷിച്ചു വെക്കുകയും ചെയ്തതായി ബപ്പാനസ്‌ക്കർ കോടതി മുൻപാകെ മൊഴി നൽകി. പശ്ചിമ ബംഗാൾ സ്വദേശികളായ സാക്ഷികളിൽ പലരേയും ദ്വിഭാഷികളുടെ സഹായത്തോടെയാണ് പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിച്ചത്.

വളരെ ഗുരുതരമായ 27 മുറിവുകളാണ് ജാദബ് കുമാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. കൊലപ്പെടുത്താൻ ഉപയോഗിച്ച വലിയതരം കത്തി വിൽപ്പന നടത്തിയ കച്ചവടക്കാരനും കോടതി മുൻപാകെ മൊഴി നൽകിയിരുന്നു.കൂടാതെ ശാസ്ത്രീയ തെളിവുകളും ശിക്ഷ ഉറപ്പു വരുത്തുന്നതിന് സഹായകമായി. സംഭവസ്ഥലം പരിശോധിച്ച വിരലടയാള വിദഗ്ദൻ പ്രതിയുടെ വിരലടയാളം ശേഖരിച്ചിരുന്നു.

കൊല്ലപ്പെട്ട ജാദവിന്റെ കൈകളിൽ പ്രതിയുടെ മുടി കുരുങ്ങി കിടന്നിരുന്നത് സയന്റിഫിക് അസിസ്റ്റന്റ് ശേഖരിച്ച് നടത്തിയ രാസപരിശോധനാ ഫലവും കേസ്സിൽ നിർണ്ണായക തെളിവായി. വിരലടയാള വിദഗ്ദനേയും, സയന്റിഫിക് എക്സ്പർട്ടുകളേയും മറ്റും പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിച്ചു. . ഇരിങ്ങാലക്കുട സിഐ.ആയിരുന്ന ടി.എസ്.സിനോജാണ് ഫലപ്രദമായ നിലയിൽ കേസന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഡ്വ.അമീർ, അഡ്വ.കെ.എം.ദിൽ എന്നിവർ ഹാജരായി.പ്രോസിക്യൂഷൻ സാക്ഷി വിസ്താരത്തെ ഫലപ്രദമായി സംയോജിപ്പിച്ചത് ഇരിങ്ങാലക്കുട സിവിൽ പൊലീസ് ഓഫീസറായ ജോഷി ജോസഫ് ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP