Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നന്തൻകോട് കൂട്ടക്കൊല: കേഡലിന്റെ ജയിൽ റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി; വിചാരണ നേരിടാൻ പര്യാപ്തമായ മാനസിക ശാരീരിക ആരോഗ്യമുണ്ടെങ്കിൽ മാത്രം കേഡലിന് വിചാരണ

നന്തൻകോട് കൂട്ടക്കൊല: കേഡലിന്റെ ജയിൽ  റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി; വിചാരണ നേരിടാൻ പര്യാപ്തമായ മാനസിക ശാരീരിക ആരോഗ്യമുണ്ടെങ്കിൽ മാത്രം കേഡലിന്  വിചാരണ

അഡ്വ പി നാഗരാജ്

തിരുവനന്തപുരം : ക്ലിഫ് ഹൗസിന് സമീപം നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തി തീയിട്ട കേസിൽ പ്രതിയായ മകൻ കേഡൽ ജീൻസെൻ രാജയുടെ ജയിൽ റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറിന്റേതാണ് ഉത്തരവ്. കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കേഡലിന്റെ മെഡിക്കൽ റെക്കോർഡുകളും (മാനസിക ആരോഗ്യ ചികിത്സാ രേഖകൾ) മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ടിന്റെ റിപ്പോർട്ടും ഹാജരാക്കി.

വീഡിയോ കോൺഫറൻസിലൂടെ 2021 ൽ റിമാന്റ് കാലാവധി ദീർഘിപ്പിക്കവേ മുൻ ജഡ്ജി മിനി. എസ്. ദാസിന്റെ ചോദ്യത്തിന് മറുപടിയായി മെന്റൽ ഹെൽത്ത് സെന്ററിലെ തന്റെ ചികിത്സ മാർച്ച് 29 ന് ഏറെക്കുറെ പൂർത്തിയായതായി കേഡൽ ബോധിപ്പിച്ചു. തുടർന്നാണ് കോടതി രേഖകൾ ഹാജരാക്കാനും പ്രൊഡക്ഷൻ വാറണ്ടയക്കാനും ഉത്തരവിട്ടത്. വിചാരണ തടവുകാരനായ റിമാന്റ് പ്രതിയെ ഫെബ്രുവരി 24 ന് കോടതിയിൽ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.

പ്രതി കോടതി നടപടികൾ മനസിലാക്കി വിചാരണ നേരിടാൻ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കിൽ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരം മെഡിക്കൽ സൂപ്രണ്ടിനെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയും മെഡിക്കൽ രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിച്ചും പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം വിചാരണയിൽ കോടതി നടപടികൾ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. കൂടാതെ ചിത്ത രോഗിയായ പ്രിസണർ കേസ് ഡിഫെന്റ് ചെയ്യാൻ പ്രാപ്തനാണെന്ന റിപ്പോർട്ട് വന്നാൽ ജയിൽ ഐ ജിയുടെയും തടവുപുള്ളിയെ പാർപ്പിച്ചിരുന്ന മെന്റൽ അസൈലത്തിലെ സന്ദർശകരുടെയും സാക്ഷ്യപത്രവും മൊഴികളും കോടതി തെളിവായി സ്വീകരിച്ചാണ് വകുപ്പ് 337 പ്രകാരം തുടർനടപടി കൈക്കൊള്ളുക. തെളിവെടുപ്പിൽ വിചാരണക്ക് പ്രതി മാനസിക , ശാരീരിക യോഗ്യനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ചിത്ത രോഗം ഭേദമായശേഷം മാത്രമേ പ്രതിക്കെതിരെ വിചാരണ പുനരാരംഭിക്കുകയുള്ളു. ക്രിമിനൽ നടപടി ക്രമത്തിലെ അദ്ധ്യായം 25 ലെ 328 മുതൽ 339 വരെയുള്ള വകുപ്പുകളാണ് ചിത്ത രോഗികളായ തടവു പുള്ളികളുടെ വിചാരണ നടപടിക്രമം വിവക്ഷിക്കുന്നത്.

2018 ലെ പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേൾക്കാനും വിചാരണ നേരിടാനുള്ള മാനസിക , ശാരീരിക ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ചു വിലയിരുത്തുന്നതിനും പ്രതിയെ നേരിൽ കേൾക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്.

കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീൻ പത്മയുടെ പേർക്ക് അവിവാഹിതനായ സഹോദരൻ ജോസ് സുന്ദരം എഴുതി വച്ച ധന നിശ്ചയാധാരം സഹോദരി കൊല്ലപ്പെട്ടതിനാൽ ആധാരം അസ്ഥിരപ്പെടുത്തി തന്റെ പേർക്കാക്കി പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരൻ ജോസ് സമർപ്പിച്ച സിവിൽ കേസിൽ കേഡലിനെ എക്സ് പാർട്ടിയാക്കി തിരുവനന്തപുരം മുൻസിഫ് കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സഹോദരൻ അവിവാഹിതനായതിനാൽ തലസ്ഥാന നഗരിയിൽ തന്റെ പേർക്കുള്ള ഏഴ് സെന്റ് പുരയിടവും വീടും തന്നെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും കഴിയുന്ന സഹോദരിക്ക് തന്നോടുള്ള ആശ്രിതവത്സല്യം പ്രതിഫലമാക്കിയും ഭാവി നന്മക്ക് വേണ്ടിയും ധന നിശ്ചയാധാരം സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്ററാക്കി നൽകിയിരുന്നു. അന്നു തന്നെ തനിക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം ജീവനാംശച്ചെലവ് സഹോദരി തരണമെന്ന ഒരു കരാറും ഉണ്ടാക്കി. ഹിന്ദു നിയമപ്രകാരം മാതൃ - പിതൃ ഹത്യ ചെയ്യുന്നവർക്ക് സ്വത്തുക്കളിൽ പിന്തുടർച്ച അവകാശം ലഭിക്കില്ല. അതിനാൽ കൂടിയാണ് കേഡലിനെ പ്രതിയാക്കി ജോസ് കേസ് ഫയൽ ചെയ്തത്. ധനാഢ്യരും എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോടികൾ വില മതിക്കുന്ന ഭൂസ്വത്തുക്കൾ ഉള്ള ഡോക്ടർ ദമ്പതികളുടെ സ്വത്തു വകകൾ മുഴുവനും കേഡലിന്റെ പിതാവ് ഡോ. രാജ തങ്കത്തിന്റെ സഹോദങ്ങളും കുടുംബവുമാണ് ഇപ്പോൾ കൈവശം വച്ചനുഭവിച്ചു വരുന്നത്.

2017 ഏപ്രിൽ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡൽ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറൽ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീൻ പത്മ , മകൾ ഡോ. കരോലിൻ , ഡോ. ജീൻപത്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

നാലു പേരെയും കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ ഒന്നാം നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളിൽ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.

കേഡൽ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയിൽ വിദേശത്ത് വച്ച് ചെകുത്താൻ സേവ പഠിച്ചതായും ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് കേസ്. കൂടാതെ താൻ പഠനം പൂർത്തിയാക്കാത്തതിന് മാതാപിതാക്കൾ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതിൽ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓൺലൈനായി വാങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP