Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ട്; സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനത്തിന് എതിരായ സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി; ചാൻസലർ യുജിസി നിയമങ്ങൾ പാലിച്ച് നിയമപരമായി പ്രവർത്തിക്കണം; ചാൻസലറുടെ ഉത്തരവുകൾ ഗവർണർ എന്ന നിലയിൽ അല്ല; അത്യപൂർവ നീക്കത്തിലൂടെയാണ് സർക്കാർ ഹർജിയെന്നും കോടതി

സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ട്; സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനത്തിന് എതിരായ സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി;  ചാൻസലർ യുജിസി നിയമങ്ങൾ പാലിച്ച് നിയമപരമായി പ്രവർത്തിക്കണം; ചാൻസലറുടെ ഉത്തരവുകൾ ഗവർണർ എന്ന നിലയിൽ അല്ല; അത്യപൂർവ നീക്കത്തിലൂടെയാണ് സർക്കാർ ഹർജിയെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാങ്കേതിക സർവകലാശാല( കെ ടി യു) താൽക്കാലിക വിസി നിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക് തിരിച്ചടി. കെടിയു വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയതിനെതിരായ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹർജിയുമായി വന്നത് അത്യപൂർവമായ നീക്കമെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ചാൻസലർ യുജിസി ചട്ടങ്ങൾക്കു വിധേയമായി പ്രവർത്തിക്കേണ്ടയാളാണ്. അതുകൊണ്ടുതന്നെ സർക്കാർ ഹർജി നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു.

ഡോ.സിസ തോമസിനു താൽക്കാലിക ചുമതല നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പറയുന്നത്. 'ചാൻസലർ യുജിസി നിയമങ്ങൾ പാലിച്ച് നിയമപരമായി പ്രവർത്തിക്കണം. ചാൻസലറുടെ ഉത്തരവുകൾ ഗവർണർ എന്ന നിലയിൽ അല്ല'' കോടതി പറഞ്ഞു.

ടെക്നിക്കൽ എഡ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടർ ആയിരുന്ന സിസ തോമസിനെ കെടിയു താൽക്കാലിക വിസിയായി ഗവർണർ നിയമിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സർക്കാരുമായി കൂടിയാലോചിച്ചല്ലെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

ദൗർഭാഗ്യകരമായ വിവാദമാണു നടക്കുന്നതെന്നു കോടതി വാക്കാൽ പറഞ്ഞിരുന്നു. ഒരിക്കൽ കീർത്തി നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു.
ചാൻസലറുടെ നിയമവിരുദ്ധമായ നടപടി ചോദ്യംചെയ്യാൻ വിലക്കില്ലെന്നു സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പും വാദിച്ചിരുന്നു.

സദുദ്ദേശ്യത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്നായിരുന്നു ഗവർണറുടെ അഭിഭാഷകന്റെ വാദം. വിദ്യാർത്ഥികളുടെ ഭാവി മനസിൽ കണ്ടാണ് ഇത്തരമൊരു നിയമനവുമായി മുന്നോട്ടു പോയതെന്നും ഗവർണറുടെ അഭിഭാഷകൻ വാദിച്ചു.സുപ്രീം കോടതിയുടെയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെയും ഉത്തരവുകളുടെയും യുജിസി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണു വൈസ് ചാൻസലറുടെ ചുമതല ഡോ. സിസ തോമസിനു നൽകിയതെന്നു ചാൻസലറുടെ അഭിഭാഷകൻ അഡ്വ. എസ്.ഗോപകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായ ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് സിസി തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചത്. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്നാണ് സർക്കാർആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം തള്ളിയാണ് ഗവർണർ സിസതോമസിന് ചുമതല നൽകി ഉത്തരവിറക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP