Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐ എസ് ആർ ഒ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിൽ സിബിഐ കേസെടുത്തോടെ നമ്പി നാരായണൻ തിരിച്ചുപിടിക്കുന്നത് നഷ്ടപ്പെട്ട് പോയ അന്തസും സ്വാതന്ത്ര്യവും; കടന്നുപോകേണ്ടി വന്നത് കടുത്ത പീഡനങ്ങളിലൂടെ; തിരുവനന്തപുരം സിജെഎം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചപ്പോൾ കേസിൽ സിബി മാത്യൂസ് അടക്കം 18 പ്രതികളും

ഐ എസ് ആർ ഒ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിൽ സിബിഐ കേസെടുത്തോടെ നമ്പി നാരായണൻ തിരിച്ചുപിടിക്കുന്നത് നഷ്ടപ്പെട്ട് പോയ അന്തസും സ്വാതന്ത്ര്യവും; കടന്നുപോകേണ്ടി വന്നത് കടുത്ത പീഡനങ്ങളിലൂടെ; തിരുവനന്തപുരം സിജെഎം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചപ്പോൾ കേസിൽ സിബി മാത്യൂസ് അടക്കം 18 പ്രതികളും

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആർ ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ 18 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ന്യൂ ഡൽഹി സിബിഐ കേസെടുത്തു. എഫ് ഐ ആർ , എഫ് ഐ എസ് തുടങ്ങിയ രേഖകൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ വ്യാഴാഴ്ച സിബിഐ സമർപ്പിച്ചു. മുൻ ഡിഐജി സിബി മാത്യൂസ് , സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയൻ , വഞ്ചിയൂർ എസ്. ഐ തമ്പി. എസ് ദുർഗാ ദത്ത് , സിറ്റി പൊലീസ് കമ്മീഷണർ വി. ആർ. രാജീവൻ , ഡിവൈഎസ്‌പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ , ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ , അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ.നായർ , ഡി സി ഐ ഒ ജി.എസ്. നായർ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐബി എ സി ഐ ഒ റ്റി. എസ്. ജയപ്രകാശ് , ക്രൈംബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്‌പി. ജി. ബാബുരാജ് , ജോയിന്റ് ഡയറക്ടർ മാത്യു ജോൺ , ഡി സി ഐ ഒ ജോൺ പുന്നൻ , ബേബി , സ്‌പെഷ്യൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ് , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്. കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പൊലീസുദ്യോസ്ഥർക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്.

ഐസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരവൃത്തിയാരോപിച്ച് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി 2018 സെപ്റ്റംബർ 14 ന് ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാർ അരക്കോടി രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി നിർദ്ദേശിക്കാൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജയിൻ അധ്യക്ഷനായ മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചു. ജസ്റ്റിസ് ജയിൻ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച സുപ്രീം കോടതി 2021 ഏപ്രിൽ 15 ന് വ്യാജ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് തുടന്വേഷണം നടത്താൻ ഉത്തരവിട്ടു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സിബിഐ പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആർ ഇട്ടത്. ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുളവാക്കുന്നതെന്ന് നിരീക്ഷിച്ച കോടതി സിബിഐ അന്വേഷണത്തിനുത്തരവിട്ടു. നഷ്ടപരിഹാരമല്ല തന്നെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിൽ 24 വർഷം നീണ്ട നിയമയുദ്ധത്തിലാണ് സുപ്രീ കോടതി വിധി 2018 ൽ വന്നത്.

നമ്പി നാരായണന് നഷ്ടമായത് അന്തസും സ്വാതന്ത്ര്യവുമെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. അദ്ദേഹം നേരിട്ടത് കടുത്ത പീഡനമെന്നും കോടതി വിലയിരുത്തി. ദേശീയ പ്രശസ്തിയുള്ള , വിജയിച്ച ശാസ്ത്രജ്ഞനായ അദ്ദേഹത്തിന് കടുത്ത പീഡനങ്ങളിലൂടെയാണ് കടന്നു പോകേണ്ടി വന്നത്. ആരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെക്കാമെന്ന പൊലീസിന്റെ മനോഭാവമാണ് അദ്ദേഹത്തിന് ഇത്രയും വേദനയുണ്ടാക്കിയതെന്നും സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

1994 നവംബർ 30 നാണ് നമ്പി നാരായണനെ ചാരക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂതകാല മഹത്വമെല്ലാമുണ്ടായിട്ടും ചാരക്കേസിൽ അറസ്റ്റിലായതോടെ നമ്പി നാരായണന് സമൂഹത്തിൽ നിന്ന് വെറുപ്പ് നേരിടേണ്ടി വന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് വ്യക്തിയുടെ പ്രശസ്തി. എന്നാൽ ചാരക്കേസിൽ അറസ്റ്റിലായതോടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാന ഘടകങ്ങളായ അന്തസും സ്വാതന്ത്രവും അദ്ദേഹത്തിന് നഷ്ടമായി. കസ്റ്റഡി പീഡനമെന്നത് ദേഹോപദ്രവം മാത്രമല്ല ഭരണഘടനയിലോ ശിക്ഷാ നിയമത്തിലോ പീഡനം (ടോർച്ചർ) എന്ന പദത്തിന് നിർവ്വചനം പറയുന്നില്ല. എന്നാൽ ദുർബലന് മേൽ പേശീബലമുള്ളവൻ അടിച്ചേൽപ്പിക്കുന്ന യാതനകളാണ് പീഡനമെന്ന് മറ്റൊരു കേസിൽ സുപ്രീം കോടതി നിയമ വ്യാഖ്യാനം നടത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തിയ ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തി വെറുതെ വിട്ട കേസല്ല ഇത്. അതീവ ഗൗരവമുള്ള വിഷയത്തിൽ നമ്പി നാരായണൻ ഉൾപ്പെടെ ചിലരെ അറസ്റ്റ് ചെയ്ത ശേഷം കേസ് സിബിഐക്ക് കൈമാറുകയാണ് പൊലീസ് ചെയ്തത്. മനോരോഗത്തിന് ചികിത്സ നേരിടേണ്ടി വരുന്നത് ഒരു വ്യക്തിയുടെ അന്തസ്സിനാണ് ആഘാതമേൽപ്പിക്കുന്നത്. അന്യായ പ്രവൃത്തി കൊണ്ട് ആത്മാഭിമാനം ക്രൂശിക്കപ്പെടുമ്പോഴാണ് ഒരാൾ നീതിക്ക് വേണ്ടി നിലവിളിക്കുന്നത്. അയാൾക്ക് നഷ്ടപരിഹാരം അനുവദിക്കപ്പെടേണ്ടതും അപ്പോഴാണ്. നമ്പി നാരായണൻ കസ്റ്റഡിയിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് സി ബി ഐ യുടെ കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നത് സുപ്രീം കോടതി വിധിയിൽ എടുത്തു പറഞ്ഞു.

പൊലീസിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ പരാമർശങ്ങളടങ്ങുന്നതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര , ജസ്റ്റിസുമായ എ. എം. ഖാൻ വിൽക്കർ , ഡി. വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധിന്യായം. നമ്പി നാരായണനെതിരായ കേസ് തെറ്റാണെന്നും വ്യാജമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമുള്ള സി ബി ഐ റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളിയിരുന്നു. സംസ്ഥാനത്തിന്റെ ഉത്തരവ് റദ്ദാക്കിയിട്ടുപോലും ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കസ്റ്റഡിയിൽ പീഡനമുണ്ടായിട്ടില്ലെന്ന വാദം കോടതി തള്ളി. ശാരീരിക വേദനയുണ്ടാക്കുന്നത് മാത്രമല്ലപീഡനം. നമ്പി നാരായണൻ അനുഭവിച്ച തീവ്ര പീഡനങ്ങൾ സി ബി ഐ റിപ്പോർട്ടിൽ വ്യക്തമാണ്. കേരള പൊലീസിന്റെ മുഴുവൻ നടപടികളും പകപോക്കലായിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നതിനാൽ അവരാണ് കുറ്റക്കാരെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളി.

പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെയാണ് നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്. 2018 ഒക്ടോബർ 10 ന് നമ്പി നാരായണന് സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് നൽകിയ നഷ്ട പരിഹാര തുകയായ 50 ലക്ഷം രൂപ സിബി മാത്യൂസ് , കെ.കെ.ജോഷ്വ , എസ്.വിജയൻ ,പുനരന്വേഷണത്തിന് വിജ്ഞാപനമിറക്കിയ ഉദ്യോഗസ്ഥർ ' തുടങ്ങിയവരുടെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്ന് ഈടാക്കിയെടുക്കാൻ 2019 മെയ് 5 ന് സംസ്ഥാന നിയമ സെക്രട്ടറി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP