Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഴിഞ്ഞം കരാറിനെതിരെ സിഎജി നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനമെന്ത്? കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിഗമനങ്ങൾ അവ്യക്തമെന്നും ഹൈക്കോടതി; വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ആക്ഷേപവും കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്ന സിഎജിയുടെ കണ്ടെത്തലും വീണ്ടും ചർച്ചയാകുന്നു

വിഴിഞ്ഞം കരാറിനെതിരെ സിഎജി നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനമെന്ത്? കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിഗമനങ്ങൾ അവ്യക്തമെന്നും ഹൈക്കോടതി; വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ആക്ഷേപവും കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്ന സിഎജിയുടെ കണ്ടെത്തലും വീണ്ടും ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിഴിഞ്ഞം കരാർ സംബന്ധിച്ച സിഎജി റിപ്പോർട്ടിൽ പലകാര്യങ്ങളും അവ്യക്തമാണെന്നും വിശദമായ പരിശോധന വേണ്ടിവരുമെന്നും വ്യക്തമാക്കി ഹൈക്കോടതി. ഇത്തരമൊരു റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വി എസ് ഉൾപ്പെടെ ഉയർത്തിയ ആക്ഷേപങ്ങളും ഇതിന് പിന്നാല കരാറിനെതിരെ വന്ന സിഎജി റിപ്പോർട്ടും സംശയനിഴലിലായി.

കരാറിനെതിരായ പരാമർശങ്ങളുടെ അടിസ്ഥാനമെന്തെന്നു കോടതി ചോദിച്ചു. വിഴിഞ്ഞം കരാർ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട ഹർജിയിലാണു കോടതിയുടെ നിരീക്ഷണം. സിഎജി നിഗമനങ്ങളിൽ പലതും അവ്യക്തമാണെന്നും വിശദമായ പരിശോധന വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിന്റെ നിയമപരമായ സാധുത സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. കരാർ സംസ്ഥാന താൽപ്പര്യങ്ങൾക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.

വിഴിഞ്ഞം കരാർ പരിശോധിക്കാൻ സിഎജിക്ക് അധികാരമുണ്ടെന്ന് കേസ് പരിഗണിച്ചപ്പോൾ സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. കരാർ പരിശോധിക്കാൻ സിഎജിക്കു ഭരണഘടന അധികാരം നൽകിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനുള്ള അധികാരം നിയമസഭയ്ക്കാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സംരംഭകരുടെ പണമിടപാട് ഉണ്ടാകുന്ന കരാറുകളുടെ കാര്യത്തിൽ ഇടപെടാൻ സിഎജിക്ക് ചട്ടപ്രകാരം അധികാരമുണ്ടോയെന്നും എന്തു ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്നും നേരത്തേ ഡിവിഷൻ ബെഞ്ച് ആരാഞ്ഞിരുന്നു.

വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനായിരുന്നു. ഇതിന് പിന്നാലെയാണ് സിഎജി റിപ്പോർട്ടും പുറത്തുവന്നത്. ഇതോടെ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

സിഎജി റിപ്പോർട്ട് അതീവഗൗരവമുള്ളതെന്നാണ് പിണറായി വ്യക്തമാക്കിയത്. ഇക്കാര്യം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. എന്നാൽ, ക്രമക്കേട് ആരോപണം ഉയർന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ പിണറായി തയ്യാറാകുമോ എന്ന ചോദ്യവും ഉയർന്നു. വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് സഭയിൽ എത്തിയ സാഹചര്യത്തിലായിരുന്നു ഇത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായ കരാർ അദാനി ഗ്രൂപ്പിന് വൻലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നായിരുന്നു റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയത്.

തുറമുഖത്തിന്റെ കരാർ കാലാവധി പത്തുവർഷം കൂട്ടി നൽകിയത് നിയമവിരുദ്ധമാണ്. 30 വർഷമെന്ന കൺസ്ട്രക്ഷൻ കാലാവധിയാണ് അട്ടിമറിച്ചത്. 20 വർഷം കൂടി അധികം നൽകാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സർക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ട് വിശദമാക്കിയിരുന്നു. കരാർ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയിൽ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കി,

പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സർക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ ഉൾപ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് സിഎജി ചോദിച്ച സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പോലും സംസ്ഥാന സർക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുള്ള വിമർശനവും റിപ്പോർട്ടിൽ ഉണ്ടായി.

40 വർഷത്തെ കരാറിൽ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറിൽ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതൽ ജാഗ്രത സംസ്ഥാന സർക്കാർ പുലർത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ഇതിലെ നിഗമനങ്ങളുടെ സാധുതയാണ് ഇപ്പോൾ ചോദ്യംചെയ്യപ്പെടുന്നത്. ഇതോടെ കരാർ കൊണ്ടുവന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും താൽക്കാലിക ആശ്വാസമാകുകയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP