Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഡോസൾഫാൻ നഷ്ടപരിഹാരക്കേസ്; 14 കൊലയാളി കമ്പനി എം.ഡിമാർ മാർച്ച് 10 ന് ഹാജരാകാൻ കോടതി ഉത്തരവ്; കോടതി നടപടി സർക്കാർ ഫയൽ ചെയ്ത കേസിനു പിന്നാലെ; സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത രണ്ട് കമ്പനി എംഡിമാരെ എക്‌സ്പാർട്ടിയാക്കി

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം : കാസർഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവ നാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്‌ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോടി രൂപ 15 കൊലയാളി കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച കേസിൽ പ്ലാന്റേഷൻ കോർപ്പറേഷനടക്കം 14 കമ്പനികളുടെ മാനേജിങ് ഡയറക്ടർമാർ മാർച്ച് 10 ന് കോടതിയിൽ ഹാജരാകാൻ തിരുവനന്തപുരം മൂന്നാം സബ് കോടതി ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ വാദിയായി ഫയൽ ചെയ്ത നഷ്ടപരിഹാരക്കേസിലാണ് പ്രതികളായ 14 കമ്പനി മേധാവിമാരോട് കോടതിയിൽ ഹാജരാകാൻ സബ് കോടതി ഉത്തരവിട്ടത്. അതേ സമയം സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത കേസിലെ മറ്റു പ്രതികളായ രണ്ടു കമ്പനി എം.ഡി മാരെ സബ് ജഡ്ജി സി.ആർ.ബിജുകുമാർ എക്‌സ്പാർട്ടിയാക്കി ഉത്തരവിട്ടു.

എട്ടാം പ്രതിയായ കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് കമ്പനി എം.ഡി,പതിമൂന്നാം പ്രതി മധുസൂദൻ ഇൻഡസ്ട്രീസ് കമ്പനി എം.ഡി എന്നിവരെയാണ് ഹാജരാകാത്ത വീഴ്ചക്ക് അവർക്ക് ഒന്നും പറയാനില്ലെന്ന നിഗമനത്തിൽ (അവരുടെ ഭാഗം കേൾക്കാതെ) അവർക്കെതിരെ നഷ്ടപരിഹാര വിധിന്യായം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി എക്‌സ്പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 9 റൂൾ 6 പ്രകാരമാണ് രണ്ടു പ്രതികളെയും എക്സ്സ്പാർട്ടിയാക്കിയത്. അന്യായപ്പട്ടിക സംഖ്യയായ 161 കോടി രൂപയുടെ 1 /15 തുക വീതം പ്രതികളിൽ നിന്ന് ഈടാക്കിയെടുക്കുന്നതിന് മുന്നോടിയായാണ് എക്‌സ് പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയിൽ ഹാജരായ ഒന്നാം പ്രതി ബെയർ ഇന്ത്യ ലിമിറ്റഡ് കമ്പനി എം.ഡി സിവിൾ നിയമ നടപടി ക്രമത്തിലെ ഓർഡർ 8 റൂൾ 1 പ്രകാരം തർക്കം കാണിച്ച് കാര്യ വിവര പത്രിക സമർപ്പിച്ചു.നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ എൻഡോസൾഫാൻ കീടനാശിനിയുടെ നിർമ്മാണ കമ്പനികളായ ബെയർ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയർ, ഭാരത് പൾവേർസിങ് മിൽസ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാർഡമം പ്രോസസ്സിങ് ആൻഡ് മാർക്കറ്റിങ്, കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കിൽപെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിൻ ആഗ്രോ കെമിക്കൽസ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കർണ്ണാടക ആന്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മധുസൂധൻ ഇൻഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റൽ ആഗ്രോ കെമിക്കൽസ് ലിമിറ്റഡ്, ഷാ വാലസ് ആൻഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്നിവരാണ് നഷ്ട പരിഹാരക്കേസിലെ 1 മുതൽ 16 വരെയുള്ള പ്രതികൾ.

സംസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലുള്ള വില്ലേജതിർത്തിക്കകമായതിനാലാണ് കേസ് തിരുവനന്തപുരം സബ് കോടതി ഫയലിൽ സ്വീകരിച്ചത്.പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിൽ കാസർഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എൻഡോസൾഫാൻ തളിച്ചത്. 2000 - 2002 വർഷം വരെയാണ് കീടനാശിനി തളിച്ചത്.

എന്നാൽ 2003 ൽ മാത്രമാണ് എൻഡോസൾഫാൻ നിരോധനം സംസ്ഥാന സർക്കാർ കൊണ്ടു വന്നത്. എന്നിട്ടും കമ്പനികളുടെ സ്വാധീനം മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനായില്ല. വിഷാംശം, ശ്വസിച്ച 400 ഓളം ജനങ്ങൾ മരണപ്പെടുകയും അനവധി പേർക്ക് അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തു. കൂടാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ അംഗ ഭംഗങ്ങളുണ്ടാകുകയും മരണത്തോടും ജീവിതത്തോടും മല്ലിട്ട് ഭിന്നശേഷിക്കാരായും ജീവശ്ച്ചവമായി മാറുകയും ചെയ്തു.

കാസർഗോട്ടെയും സമീപ ജില്ലയിലെയും എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നൽകണമെന്ന് 2017ൽ സുപ്രീം കോടതി ഉത്തരവിട്ടു. തുടർന്ന് കോടതി നിർദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവർക്ക് 3 ലക്ഷം രൂപ വീതവുമാണ് സർക്കാർ നേരിട്ട് നഷ്ടപരിഹാരം നൽകിയത്.

ഇപ്രകാരം സർക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിൾ കേസുമായി സർക്കാർ കോടതിയെ സമീപിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷൻ വാദിയായി 15 നിർമ്മാണ കമ്പനികൾക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീർത്ത് അടക്കാനുള്ള പണം പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽ ഇല്ലായിരുന്നു. അതിനാൽ കോട്ടയത്തെ കേസ് പിൻവലിച്ച ശേഷം സർക്കാർ വാദിയായി തിരുവനന്തപുരം കോടതിയിൽ പുതിയതായി കേസ് ഫയൽ ചെയ്യുകയായിരുന്നു.

പതിനാറാം പ്രതിയായ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്നും സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ല. സിവിൾ നിയമപ്രകാരം അവശ്യ കക്ഷിയായി മാത്രം പ്രതിസ്ഥാനത്ത് ചേർത്തതാണ്. സിവിൾ നിയമ പ്രകാരം അവശ്യ കക്ഷികളെ കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യാത്ത പക്ഷം അക്കാരണത്താൽ തന്നെ കേസ് തള്ളിപ്പോകുന്നതാണ്.

സിവിൾ നടപടി ക്രമത്തിലെ ഓർഡർ 1 റൂൾ 9 പ്രകാരമാണ് അവശ്യ കക്ഷിയെ കേസിൽ കക്ഷി ചേർക്കാത്ത പക്ഷവും അനാവശ്യമായി കക്ഷികളെ ( കേസുമായി ബന്ധമില്ലാത്തവരെ തെറ്റായി ) ചേർക്കുന്ന പക്ഷവും സിവിൾ കേസ് കോടതി തള്ളിക്കളയുന്നത്. പ്രതികൾക്കുള്ള സമൻസുത്തരവ് നടപ്പിലാക്കാൻ പ്രതികളുടെ വാസസ്ഥലം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലാ കോടതിയിലെ നാസറേറ്റ് വിഭാഗത്തിലെ അമീന്മാരോട് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP