Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ആസ്ഥാനത്തെ ഇ-മെയിൽ ചോർത്തൽ കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി; ക്രൈംബ്രാഞ്ചിനും ഫോറൻസിക് ലാബിനും കോടതിയുടെ രൂക്ഷ വിമർശനം; കേസ് പിൻവലിക്കാൻ അനുവദിച്ചത് പ്രാസിക്യൂഷൻ അനുമതി ഇല്ലാതെ കേസ് വിചാരണ നടത്താനാവില്ലെന്ന് വിലയിരുത്തി

പൊലീസ് ആസ്ഥാനത്തെ ഇ-മെയിൽ ചോർത്തൽ കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി; ക്രൈംബ്രാഞ്ചിനും ഫോറൻസിക് ലാബിനും കോടതിയുടെ രൂക്ഷ വിമർശനം; കേസ് പിൻവലിക്കാൻ അനുവദിച്ചത് പ്രാസിക്യൂഷൻ അനുമതി ഇല്ലാതെ കേസ് വിചാരണ നടത്താനാവില്ലെന്ന് വിലയിരുത്തി

അഡ്വ.പി.നാഗ് രാജ്

 തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഇ-മെയിൽ ചോർത്തൽ കേസിലുൾപ്പെട്ട എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വിട്ടയച്ചു. മതസ്പർദ്ധ ആരോപിക്കുന്ന കേസിൽ വിചാരണക്ക് പ്രോസിക്യൂഷൻ അനുമതി വാങ്ങാതെ കുറ്റപത്രം ഹാജരാക്കിയ ക്രൈം ബ്രാഞ്ചിനെയും നിർണ്ണായക തൊണ്ടി രേഖകളും അവയുടെ ഫോറൻസിക് ലാബ് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കാത്തതിന് ഫൊറൻസിക് ലബോറട്ടറി മേധാവിയെയും ജീവനക്കാരെയും സിജെഎം പ്രഭാഷ് ലാൽ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സർക്കാർ സമർപ്പിച്ച കേസ് പിൻവലിക്കൽ ഹർജി അനുവദിച്ച് എല്ലാ പ്രതികളെയും വിട്ടയച്ചത്. കേസ് പിൻവലിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 153 (എ) ചുമത്തിയ മത സ്പർദ്ധാ കേസുകളിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 196 ( 1 ) ( എ ) പ്രകാരം സർക്കാരിന്റെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി കൂടാതെ കേസ് വിചാരണ നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പിൻവലിക്കാൻ സർക്കാരിന് അനുമതി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തിയാണ് കോടതി പ്രതികളെ വിട്ടയച്ചത്.

കേസിലെ സുപ്രധാന രേഖയായ വ്യാജ നിർമ്മാണം നടത്തിയെന്നാരോപിക്കുന്ന കത്തിന്റെ എഫ് .എസ്.എൽ റിപ്പോർട്ട് എവിടെയെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. തിരുവനന്തപുരം മുൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എ .എസ്.മല്ലികയിൽ നിന്നാണ് 2019 മാർച്ച് 13 ന് ഈ ചോദ്യമുയർന്നത്. ചോദ്യത്തിന് മറുപടി നൽകാനാവാതെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് ഉത്തരം മുട്ടിയിരുന്നു. പ്രതികളുടെ മൊബൈൽ ഫോൺ, മെമ്മറി കാർഡ്, സിം കാർഡ് , ലാപ്‌ടോപ് , ഹാർഡ് ഡിസ്‌ക് എന്നിവയുടെ ഫോറൻസിക് റിപ്പോർട്ട് മാത്രമേ കോടതിയിൽ കേസ് രേഖകളോടൊപ്പം കാണുന്നുള്ളുവെന്ന് കോടതി തുറന്ന കോടതിയിൽ പറഞ്ഞു. പ്രതികളുടെ കുറ്റകൃത്യത്തിലേക്ക് ബന്ധിപ്പിക്കുന്ന നിർണ്ണായക തെളിവായ കത്ത്, അതിന്റെ ഫോറൻസിക് റിപ്പോർട്ടുകളും കാണാതായതിൽ കോടതി ഉൽക്കണ്ഠ പ്രകടിപ്പിച്ചു. തുടർന്ന് തൊണ്ടി ക്ലാർക്കിനെ തുറന്ന കോടതിയിൽ വിളിച്ചു വരുത്തി വൈകിട്ട് അഞ്ചു മണിക്കകം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

മുഴുവൻ രേഖകളും പരിശോധിക്കാതെ കേസ് പിൻവലിക്കണോ പ്രതികൾ വിചാരണ നേരിടണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ പ്രതിക്കൂട്ടിൽ നിന്ന ഒരു പ്രതി തനിക്ക് കുറ്റവിമുക്തനാകുന്നതിന് വേണ്ടി വാദമുഖങ്ങൾ നിരത്താനുണ്ടെന്നും തന്നെ സി ജെ എമ്മിന്റെ സമീപത്ത് വരാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ പിൻവലിക്കൽ ഹർജി പരിഗണിച്ച ശേഷം മാത്രമേ കുറ്റവിമുക്തൽ ഹർജി പരിഗണിക്കാനാവൂയെന്ന് സിജെഎം വ്യക്തമാക്കിയിരുന്നു.കേസിലെ പല രേഖാമൂലമുള്ള തെളിവുകളും കേസ് ഫയലിൽ കാണാനില്ലെന്ന് തുറന്ന കോടതിയിൽ മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം കേസ് പിൻവലിക്കണമെന്നും പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയയക്കണമെന്ന വാദം വീണ്ടും സർക്കാർ അഭിഭാഷക ബീന കോടതിയിൽ ആവർത്തിക്കുകയായിരുന്നു.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരം സമർപ്പിച്ച സർക്കാരിന്റെ കേസ്പിൻവലിക്കൽ അപേക്ഷ പരിഗണിക്കവേയാണ് കോടതിയിൽ നിന്ന് സർക്കാരിനോട് കോടതിയിൽ നിന്നും നിർണ്ണായക ചോദ്യങ്ങളുയുർന്നു. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൽ നിന്നും രേഖകൾ ചോർത്തി മതസ്പർദ്ധയുണ്ടാക്കി വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ക്രൈം ബ്രാഞ്ച് ആണ് കുറ്റപത്രം സമർപ്പിച്ചത്.

പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിലെ റിസർവ്വ് സബ്ബ് ഇൻസ്‌പെകർ ബിജു സലിം, നേമം പഴയ കാരക്കാ മണ്ഡപം പത്തുമുറി ലെയിനിൽ ഡോ: ദസ്തക്കീർ, ചാല അട്ടക്കുളങ്ങര പത്തരത്ത് കോമ്പൗണ്ടിൽ ഷാനവാസ്, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വൈജയന്ത് വീട്ടിൽ വിജു. വി.നായർ, മുക്കം വില്ലേജിൽ ചേന്നമംഗലം കുന്നുമാന്തൊടി വീട്ടിൽ അബ്ദു റഹ് മാൻ, കോഴിക്കോട് കൊളത്തറ മാർസ് ഹൗസിൽ പി.കെ. പാറക്കടവ് എന്ന മുഹമ്മദ് എന്നിവരാണ് വർഗ്ഗീയ വിദ്വേഷ കേസിലെ 6 പ്രതികൾ. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിന് കൂടിയാണ് ഡോക്ടറെ പ്രതിചേർത്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 409 ( പൊതുസേവകർ കുറ്റകരമായ വിശ്വാസ ലംഘനം നടത്തൽ ) , 381 ( യജമാനന്റെ കൈവശത്തിലുള്ള വസ്തു ഭൃത്യൻ മോഷണം ചെയ്യൽ ) , 465 ( വ്യാജ നിർമ്മാണം ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 (വ്യാജ നിർമ്മിത ഇലക്ട്രോണിക് റെക്കോർഡ് അസ്സൽ പോലെ ഉപയോഗിക്കൽ ) , 477 എ ( കണക്കുകളുടെ വ്യാജീകരണം ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ ) , 212 ( ശിക്ഷയിൽ നിന്ന് രക്ഷിക്കാനായി കുറ്റക്കാർക്ക് അഭയം നൽകലും ഒളിവിൽ പാർപ്പിക്കലും ) , 218 ( ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു സേവകൻ തെറ്റായ റെക്കോർഡ് രൂപപ്പെടുത്തൽ) , 153- എ (വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ ഉള്ള മതസൗഹാർദ്ദം തകർത്ത് വർഗ്ഗീയ കലാപത്തിനുള്ള കൃത്യങ്ങൾ ചെയ്യൽ ) , 120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 1966 ലെ പൊലീസ് സേന (അവകാശങ്ങളുടെ നിയന്ത്രണം ) നിയമത്തിലെ വകുപ്പ് 4 , 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമത്തിലെ വകുപ്പുകളായ 10 ( നിയമവിരുദ്ധ കൃത്യങ്ങൾ ചെയ്യുന്ന സംഘത്തിൽ അംഗമാകൽ ) , 41 ( നിരോധിത സംഘടനയിൽ അംഗമായി തുടരൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 2015 ഒക്ടോബർ 12 നാണ് കുറ്റപത്രം സമർപ്പിച്ചത്. ഇവയിൽ മതസ്പർദ്ധ , നിരോധിത സംഘടനയിൽ അംഗമാകൽ എന്നീ കുറ്റങ്ങൾക്കാണ് കുറ്റപത്രം സമർപ്പിക്കും മുമ്പ് ജില്ലാ കളക്ടറുടെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി , ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 196 പ്രകാരം , ക്രൈംബ്രാഞ്ച് വാങ്ങേണ്ടിയിരുന്നത്. മുൻകൂർ പ്രോസിക്യൂഷൻ അനുമതി കൂടാതെ ഈ രണ്ടു വകുപ്പുകൾക്ക് പ്രതികളെ വിചാരണ ചെയ്യാൻ കോടതിക്കാവില്ല. ഈ നിയമ തടസ്സം മറി കടക്കാൻ പ്രോസിക്യൂഷൻ അനുമതി കൂടിയേ സാധ്യമാവുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP