Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രെയിൻ തടയൽ കേസ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കടകംപള്ളിക്കും വി. ശിവൻകുട്ടിക്കും കോടതി മൂവായിരം രൂപ പിഴയിട്ടു; തുക അടയ്ക്കാത്ത പക്ഷം രണ്ടു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും സിജെഎം കോടതി; റെയിൽവെ ഇട്ട കുരുക്കിൽ പിഴയടച്ച് തലയൂരി നേതാക്കൾ

ട്രെയിൻ തടയൽ കേസ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കടകംപള്ളിക്കും വി. ശിവൻകുട്ടിക്കും കോടതി മൂവായിരം രൂപ പിഴയിട്ടു; തുക അടയ്ക്കാത്ത പക്ഷം രണ്ടു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും സിജെഎം കോടതി; റെയിൽവെ ഇട്ട കുരുക്കിൽ പിഴയടച്ച് തലയൂരി നേതാക്കൾ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻ എംഎൽഎ വി.ശിവൻകുട്ടിക്കും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മൂവായിരം രൂപ പിഴശിക്ഷ വിധിച്ചു. തലസ്ഥാനത്തെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കടന്ന് ട്രെയിൻ തടഞ്ഞിട്ട സംഭവത്തിലാണ് കോടതി പ്രതികളായ നേതാക്കളെ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഇരുവരും രണ്ടു മാസത്തെ തടവുശിക്ഷ അനുഭവിക്കാനും സി. ജെ. എം: എസ്. ജയകൃഷ്ണൻ ഉത്തരവിട്ടു.

തടവു ശിക്ഷ ഭയന്ന് പ്രതികളായ നേതാക്കൾ കോടതിയിൽ പിഴയൊടുക്കുകയും തടവുശിക്ഷ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. റെയിൽവേ വകുപ്പ് കേന്ദ്ര സർക്കാരിന്റേതായതിനാൽ ഇടതു സർക്കാരിന്റെ പതിവ് കേസ് പിൻവലിക്കൽ അടവുതന്ത്രം പയറ്റാൻ സംസ്ഥാന ഇടതു സർക്കാരിനായില്ല. കേസ് തർക്കിച്ച് വിചാരണ നേരിട്ടാൽ തങ്ങൾക്ക് ജയിൽ ശിക്ഷ വരുമെന്ന് മന്ത്രിയും മുൻ എംഎൽയും ഭയന്നു. ഇക്കാരണത്താൽ വിചാരണക്കു മുന്നോടിയായി കോടതി കുറ്റം ചുമത്തവേ നേതാക്കൾ കോടതിയിൽ കുറ്റം സമ്മതിച്ച് തടവു ശിക്ഷയൊഴിവാക്കി പിഴശിക്ഷയാക്കി തരുമാറാകണമെന്ന് അപേക്ഷിച്ച് കുറ്റ സമ്മത ഹർജി സമർപ്പിച്ചു.

കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തവേ തങ്ങൾ കുറ്റം ചെയ്തതായി പ്രതികൾ ഏറ്റു പറയുകയായിരുന്നു. പ്രതികളുടെ കുറ്റസമ്മതം സ്വമേധയാലാണെന്ന് നിരീക്ഷിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. 2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിക്ഷാ വിധി ഇപ്രകാരമാണ് : 1989 ൽ നിലവിൽ വന്ന ഇന്ത്യൻ റെയിൽവേയ്‌സ് നിയമത്തിലെ വകുപ്പ് 147 ( റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കടക്കൽ) പ്രകാരം ഇരുവരും ചേർന്ന് ആയിരം രൂപ പിഴയൊടുക്കണം. പിഴയൊടുക്കാത്ത പക്ഷം ഒരു മാസത്തെ തടവുശിക്ഷ അനുഭവിക്കണം. വകുപ്പ് 174 (എ) ( ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി ട്രെയിൻ തടഞ്ഞിടൽ) പ്രകാരം ഇരുവരും ചേർന്ന് രണ്ടായിരം രൂപ പിഴയൊടുക്കണം. പിഴയൊടുക്കാത്ത പക്ഷം ഇരുവരും ഒരു മാസത്തെ തടവുശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ആണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

അതേ സമയം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒളിച്ചു മാറി നടക്കുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാവകാശം വേണമെന്ന് ഒന്നര വർഷമായി കോടതിയിൽ മ്യൂസിയം പൊലീസിന്റെ റിപ്പോർട്ട്. ഒന്നര വർഷമായി അനവധി തവണ വാറണ്ടുത്തരവ് നൽകിയിട്ടും മ്യൂസിയം പൊലീസ് പ്രതികളായ മന്ത്രിയെയും തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ സി. ജയൻബാബുവിനെയും അറസ്റ്റ് ചെയ്യാത്തതിനാൽ ഇരുവരെയും തിരുവനന്തപുരം മൂന്നാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളികളായി 2019 ൽ പ്രഖ്യാപിച്ചു. ഇരുവരുടെയും സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.

2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മ്യൂസിയം ജംഗ്ഷന് മുന്നിലുള്ള പബ്ലിക് റോഡിൽ നേതാക്കളുടെ നേതൃത്വത്തിൽ ന്യായവിരോധമായി സംഘം ചേർന്ന് കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് ജനങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്ത സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും നിയമവിരുദ്ധമായ ജനക്കൂട്ടം പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ന്യായമായ ആജ്ഞയെ ധിക്കരിച്ച് വഴിതടയൽ തുർന്നുവെന്നുമാണ് കേസ്. 2015 മാർച്ച് 25നാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP