Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത നിരപേക്ഷതയുടെ നാട്ടിൽ ഏകീകൃത വ്യക്തി നിയമം പ്രായോഗികമോ? ഭരണഘടന പ്രമാണങ്ങൾ തമ്മിൽ യോജിക്കാത്തത്; ഹിന്ദു ദേശീയ വാദി സർക്കാർ കോടതി പിന്തുണയോടെ മുൻപോട്ട് പോയാൽ എന്തു സംഭവിക്കും?

മത നിരപേക്ഷതയുടെ നാട്ടിൽ ഏകീകൃത വ്യക്തി നിയമം പ്രായോഗികമോ? ഭരണഘടന പ്രമാണങ്ങൾ തമ്മിൽ യോജിക്കാത്തത്; ഹിന്ദു ദേശീയ വാദി സർക്കാർ കോടതി പിന്തുണയോടെ മുൻപോട്ട് പോയാൽ എന്തു സംഭവിക്കും?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏകീകൃത വ്യക്തി നിയമനം അഥവാ യൂണിഫോം സിവിൽ കോഡ് വീണ്ടും ഇന്ത്യിയിൽ സജീവ ചർച്ച ആയിരിക്കുന്നു. സുപ്രീംകോടതി കഴിഞ്ഞ ആറു മാസത്തിനിടയിൽ മൂന്ന് തവണ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും അവസാനം സർക്കാരിൽ നിന്നും വിശദീകരണം തേടുകയും ചെയ്തിരിക്കുന്നു. കോടതിക്ക് ഉത്തരവിലൂടെ നടപ്പിലാക്കാൻ സാധിക്കുന്നതല്ല ഇതെങ്കിലും കോടതിയുടെ പ്രത്യേക താൽപ്പര്യം കേന്ദ്ര സർക്കാരിനും അവേശം പകരുന്നുണ്ട്. ഈ വിഷയത്തിൽ ഭരണ ഘടനാ പരാമർശങ്ങളുടെ അവ്യക്തതയും പരസ്പര വിരുദ്ധതയും തന്നെ ആവും പ്രധാന ചർച്ചയാകുക. ഏകീകൃത സിവിൽ കോഡിൽ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതായാണ് സൂചന. സുപ്രീംകോടതി നിർദ്ദേശങ്ങൾ അനുകൂലമാക്കാനാണ് നീക്കം,

ഇന്ത്യൻ പീനൽ കോഡ് ഇന്ത്യയിലെ എല്ലാ ജന വിഭാഗങ്ങളെയും ഒരു പോലെ ബാധിക്കുന്നു. ക്രിസ്ത്യൻ ആയാലും ഇസ്ലാം ആയാലും ഹിന്ദു ആയാലും നിയമം ഒന്ന് തന്നെ. സിവിൽ കോഡ് എന്ന് പറഞ്ഞാൽ വ്യക്തി നിയമം വ്യക്തി നിയമങ്ങളിൽ ഹിന്ദുവിന് ഒരു നിയമം, ഇസ്ലാമിന് ഒരു നിയമം, ക്രിസ്ത്യാനിക്ക് ഒരു നിയമം അങ്ങനെ ആണ്. ഇതിനു കാരണം മത നിയമങ്ങൾ സംരക്ഷിക്കുക ആയിരുന്നു. എന്നാൽ ഹിന്ദു നിയമങ്ങളിൽ ഒരു പാടു പരിഷ്‌കരണങ്ങൾ വന്നിരുന്നു. ഏക ഭാര്യാത്വം, ഹിന്ദു വിവാഹ നിയമം, ഇവയൊക്കെ പരിഷ്‌കരിക്കപ്പെട്ടു. ഇസ്ലാമിക വ്യക്തി നിയമങ്ങൾ കാര്യമായ മാറ്റമില്ലാതെ ഇന്ത്യ നില നിർത്തി. ക്രൈസ്തവ നിയമങ്ങളും ചെറിയ മാറ്റങ്ങൾക്കു വിധേയമായി എങ്കിലും എല്ലാവർക്കും പ്രത്യേകം നിയമങ്ങൾ നില നിൽക്കുന്നു. ഇതിനെ സംഘപരിവാറാണ് എതിർക്കുന്നത്. ഏകീകൃത സിവിൽ കോഡെന്ന ആർഎസ്എസ് അജണ്ടയെ പ്രധാനമന്ത്രി മോദിയും മനസ്സു കൊണ്ട് പിന്തുണയ്ക്കുന്നു. എന്നാൽ ഉണ്ടാകാവുന്ന എതിർപ്പുകൾ കണക്കിലെടുത്ത് പ്രധാനമന്ത്രി മൗനം തുടരുന്നു.

ഇത് ഏകീകരിക്കപ്പെട്ടു കൊണ്ട്, എല്ലാവര്ക്കും ഒരേ പോലെ ബാധകമായ സിവിൽ കോഡ് വരണം എന്നതാണ് ബിജെപിയുടെ ആഗ്രഹം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എബി വാജ്‌പേയിയുടെ കാലത്ത് കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയപ്പോഴും ചർച്ചകൾ സജീവമായിരുന്നു. എന്നാൽ കൂട്ടുകക്ഷി മന്ത്രിസഭയിൽ ആ തീരുമാനം നടപ്പാക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ കേവല ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ മോദി സർക്കാരിന് അതിന് കഴിയും. അതിനുള്ള ചവിട്ടു പടികളാണ് സുപ്രീംകോടതിയുടെ ഇടപെടലുകൾ. ഇത് ഗുണകരമായി വിനിയോഗിക്കാനാണ് ആർഎസ്എസും സർക്കാരിന് നൽകിയ നിർദ്ദേശം.

ഇന്ത്യൻ ഭരണഘടനയുടെ ഭാഗം നാലിൽ 44ാം വകുപ്പിലാണ് ഏക സിവിൽകോഡിനെക്കുറിച്ചു പരാമർശമുള്ളത്. ''The state shall endeavour to secure fothe citizens a uniform civilcode throughout the territory of India'' ' ഇന്ത്യൻ ഭൂപ്രദേശത്തെ എല്ലാ പൗരന്മാർക്കും ബാധകമായ ഒരു ഏകീകൃത സിവിൽ നിയമം ഉണ്ടാക്കാൻ രാഷ്ട്രം പരിശ്രമിക്കണം'. എന്നാൽ ഈ 44ാം വകുപ്പ് ഉൾപ്പെടുന്ന ഭാഗം നിർദേശക തത്വങ്ങൾ (Directive Principles of State Policy) എന്നാണ് അറിയപ്പെടുന്നത്. 36 മുതൽ 51 വരെ ആർട്ടിക്കിൾ ഉൾപെടുന്ന നിർദേശക തത്വങ്ങളുടെ പ്രത്യേകത 37ൽ പറയുന്നുണ്ട് 'The provisions contained in this part shall not be enforcible by any court of law'ഈ അധ്യായത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ ഏതൊരു കോടതി മുഖേനെയും ചോദിച്ചു വാങ്ങാവുന്നതല്ല'. ഇതിൽ നിന്നുതന്നെ ഏകസിവിൽകോഡിന്റെ നിയമവശം മനസിലാക്കാം.

ഭാഗം നാലിൽ പറയുന്ന മറ്റുകാര്യങ്ങൾ കൂടി ഇവിടെ പരിശോധിക്കേണ്ടതുണ്ട്. 48 എ പ്രകാരം വനവന്യജീവി നശീകരണവും 47 പ്രകാരം മദ്യ നിരോധനവും രാഷ്ട്രത്തിന്റെ ബാധ്യതയാണ്. മാത്രമല്ല, മൗലികാവകാശങ്ങളിലെ 25ാം വകുപ്പ് ഏതു മതം സ്വീകരിക്കുന്നതിനും മതമനുസരിച്ചു പ്രവർത്തിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ട് നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ പാടില്ലെന്നതു പൊതുതത്വമാണ്. അതേസമയം ഭരണഘടനാ നിർമ്മാണ സഭയിൽ ഡോ. അംബേദ്കർ നടത്തിയ പ്രഭാഷണത്തിലെ പ്രസക്തമായ വരികൾ ഇവിടെ അടിവരയിട്ടു വായിക്കേണ്ടതുണ്ട്: 'നമുക്ക് ഈ രാജ്യത്തുടനീളം ബാധകമാകുന്ന ഏകീകൃതവും സമ്പൂർണവുമായ ക്രിമിനൽ നിയമസംഹിത നിലവിലുണ്ട്. പീനൽ കോഡിലും ക്രിമിനൽ നടപടിക്രമങ്ങളിലും അവ നിക്ഷിപ്തമായിരിക്കുന്നു. സ്വത്തു ബന്ധങ്ങളെക്കുറിച്ചിടത്തോളം രാജ്യത്താകെ പ്രാബല്യമുള്ള ഒരു വസ്തു കൈമാറ്റ നിയമമുണ്ട്. ഈ വാക്കുകളെ മുഖവിലയ്ക്ക് എടുത്താണ് ഏകീകൃത സിവിൽ കോഡിനായുള്ള വാദം സജീവമാക്കുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം വ്യക്തികൾക്ക് മതരപമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുമതി നൽകുന്നു. 1976ലെ 42-ാം അമൻഡ്‌മെന്റ് പ്രകാരം സെക്യുലർ രാജ്യമായി. ഇതിലൂടെ സർക്കാരുകൾക്ക് മതപരമായ ഇടപെടൽ നടത്താനുള്ള അധികാരവുംകുറഞ്ഞു. എന്നാൽ മതേതരമെന്ന വാക്ക് വന്നതോടെ സർക്കാരുകൾക്ക് ഇടപെടാനുള്ള അവസരം കൂടിയെന്ന വിലയിരുത്തലുമുണ്ട്. മതേതര സ്വഭാവം നിലനിർത്താനുള്ള ഇടപെടലുകൾക്ക് നിയമ നിർമ്മാണത്തിനും സർക്കാരുകൾ അധികാരമുണ്ടെന്നാണ് ഈ വാദക്കാരുടെ അഭിപ്പായം. അതുകൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡ് എന്നത് ഭരണഘടനയ്ക്ക് എതിരല്ലെന്നും പറുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തിലേക്ക് സർക്കാർ നീങ്ങിയാൽ അത് നടപ്പാക്കുക തന്നെ ചെയ്യും. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് സാധുത നൽകിയാൽ പിന്നെ സർക്കാരിന് നയം നടപ്പാക്കുകയും ചെയ്യാം. അതിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള തന്ത്രപരമായ നീക്കമാണ് മോദി സർക്കാർ നടത്തുന്നതും.

രാജ്യത്തെ 80 ശതാമാനത്തോളം ജനങ്ങൾ പേഴ്‌സണൽ നിയമത്തിന് വിധേയരായി ജീവിക്കുന്നുമ്പോൾ, ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ബാധകമായ സിവിൽ കോഡ് നടപ്പാക്കാക്കേണ്ടത് ആവശ്യമാണെന്ന് 1995ലെ സരള മുദ്ഗൽ കേസിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഏകീകൃത സിവിൽ കോഡ് നിലവില്ലാത്തതിനാൽ പൗരന്മാർക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ഭരണഘടനയിലെ 44ാം വകുപ്പ് പൂർണമായും പ്രാബല്യത്തിൽ വരുന്നില്ലെന്ന് 2003ലെ ജോൺ വല്ലമറ്റം കേസിലും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. അന്ന് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന സുപ്രിം കോടതിയുടെ ആവശ്യം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് തള്ളിയിരുന്നു. പൊതു സിവിൽ കോഡ് ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാർക്ക് മേൽ അടിച്ചേൽപിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ഈ വിഷയത്തിൽ അനുകൂല ചർച്ചകൾ ഉയർത്താൻ അവരും ശ്രമിക്കും. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ വലിയ നിയമ ചർച്ചകളിലേക്ക് പോകും.

ഭരണ ഘടനയുണ്ടാക്കുമ്പോൾ ഡോ. അംബേദ്കർ നൽകിയ ഉറപ്പു പ്രതീക്ഷ നൽകുന്നതായിരുന്നു: 'ഒരു സിവിൽ കോഡ് രൂപീകരിക്കപ്പെട്ടാൽ അതു പൗരന്മാരുടെ മേൽ, അവർ പൗരന്മാരായി എന്നതിന്റെ പേരിൽ മാത്രം അടിച്ചേൽപ്പിക്കപ്പെടുമെന്ന് ഈ വകുപ്പ് പറയുന്നില്ല. ഒരു കോഡിന് കീഴ്‌പ്പെടാൻ സ്വയം തയാറാണെന്നു പ്രഖ്യാപിക്കുന്നവർക്ക് മാത്രമേ ഇതു ബാധകമാകൂ എന്ന് ഭാവി പാർലമെന്റിനു ഒരു വകുപ്പ് നിർമ്മിക്കാവുന്നതാണ്. ഈ പ്രാരംഭഘട്ടത്തിൽ ഒരു കോഡിന് കീഴ്‌പ്പെടൽ തീർത്തും സന്നദ്ധതാപരമാണ്.' ചർച്ചകൾ സജീവമാകുമ്പോഴും ഏക സിവിൽകോഡ് എന്നതിനെ നേരിൽ നിർവചിക്കാൻപോലും ആരും തയാറാകുന്നില്ല. അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ രാജ്യത്ത് ഏകീതൃതമാക്കപ്പെടാത്ത നിയമങ്ങൾ വ്യക്തി നിയമങ്ങൾ മാത്രമാണുള്ളത്. ഇവകൾ അസാധുവാക്കി ഒരു ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷീകരിക്കുന്നത് എന്നതാണ് പൊതു വിലയിരുത്തൽ. ഇതു യാഥാർഥ്യമായാൽ പിന്നീട് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യൻ സെക്യുലറിസത്തിന് എന്തർഥമാണുള്ളത്....? ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും അനുയോജ്യമായ ഒരു നിയമം എങ്ങനെ സാധ്യമാകും..? ദേശീയോദ്‌ഗ്രഥനം ഇങ്ങനെയൊക്കെയാണോ നടപ്പിലാക്കേണ്ടത്...?

വിവാഹ കാര്യങ്ങളിൽ രാജ്യത്തെ എല്ലാ സമുദായങ്ങൾക്കുമായി പൊതുനിയമം വേണമെന്ന് സുപ്രീം കോടതി വാക്കാൽ പറഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കാൻ ജഡ്ജിമാരായ വിക്രംജിത് സെൻ, അഭയ് മനോഹർ സപ്രെ എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. ഇവിടെ സർക്കാരിന് കോടതിയോട് നിലപാട് വിശദീകരിക്കാം. ഏകീകൃത സിവിൽ കോഡിന്റെ പ്രസക്തി വിവരിക്കാം. കോടതിയും അനുകൂലിച്ചാൽ ഏകീകൃത സിവിൽ കോഡ് എന്ന ലക്ഷ്യം മോദി സർക്കാരിന് കൈവരിക്കുകയും ചെയ്യാം. ഉന്നത നീതി പീഠത്തിന്റെ നിർദ്ദേശമായതിനാൽ എതിർപ്പുകളും കുറയും. അതിനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ ആരായുന്നുണ്ട്. പഴുതുകൾ അടച്ചാകും വിവാഹക്കാര്യത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകുക. ഇതിന് സുപ്രീംകോടതി അനൂകല നിലപാട് എടുത്താൽ ഏകീകൃത സിവിൽ കോഡിലേക്ക് ബിജെപി സർക്കാർ നീങ്ങും. സുപ്രീംകോടതിയുടെ നിർദ്ദേശമുയർത്തി രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനും കഴിയും.

ക്രൈസ്തവർക്കു ബാധകമായ ഇന്ത്യൻ വിവാഹമോചന നിയമത്തിലെ 10 എ(1) വ്യവസ്ഥ ചോദ്യംചെയ്ത് നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. രണ്ടു വർഷമായി വേർപിരിഞ്ഞു കഴിയുന്നവർക്കു മാത്രമേ വിവാഹമോചനം നൽകുകയുള്ളൂ എന്ന വ്യവസ്ഥയാണു ഹർജിക്കാരൻ ചോദ്യംചെയ്തത്. സ്‌പെഷൽ മാര്യേജ് നിയമം, ഹിന്ദു വിവാഹനിയമം, പാഴ്‌സി വിവാഹനിയമം തുടങ്ങിയവ ഒരു വർഷമായി പിരിഞ്ഞു കഴിയുന്നവർക്കു വിവാഹമോചനം അനുവദിക്കുന്നതാണ്. ക്രൈസ്തവർക്കു ബാധകമായ നിയമത്തിനു കേന്ദ്രംതന്നെ ഭേദഗതി കൊണ്ടുവരേണ്ടതാണെന്നു കോടതി വാക്കാൽ പറഞ്ഞു. ഏതു മതത്തിലുള്ള വ്യക്തിക്കും ബാധകമാകുന്ന പൊതുനിയമം കൊണ്ടുവരാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും കോടതി പറഞ്ഞു. ഭരണ ഘടനാ വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് എതിരാണെന്ന വാദമാണ് ഉയരുന്നത്.

പരിഷ്‌കൃത സിവിൽ സമൂഹത്തിൽ മതനിയമങ്ങളും വ്യക്തിനിയമങ്ങളും തമ്മിൽ ബന്ധമില്ല. വ്യക്തിനിയമങ്ങളേക്കാൾ പ്രാധാന്യം രാജ്യത്തിന്റെ നിയമങ്ങൾക്കാണ്. രാജ്യത്ത് ജീവിക്കുന്ന എല്ലാപൗരന്മാർക്കും ഒരേ നിയമം ബാധകമാക്കണം എന്ന പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യത്തിനു നേരെ മുഖം തിരിക്കുന്നത് ചില ഭൗതികനേട്ടങ്ങൾ ഇല്ലാതായിപ്പോകും എന്നു കരുതി മാത്രമാണ്. ജനാധിപത്യ ഭരണക്രമത്തിൽ പാർലമെന്റിനിടപെടാനാവാത്ത ചില നിയമങ്ങൾ ജനാധിപത്യത്തെ തന്നെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. മത ഗ്രന്ഥങ്ങളോടൊപ്പം ഭരണഘടനയും എല്ലാവരും പഠിക്കേണ്ടതാണ്. ക്രിമിനൽ നിയമങ്ങൾ മത ഭേദമന്യെ എല്ലാവർക്കും ഒരുപോലെ ബാധകമാകുമ്പോൾ സിവിൽ നിയമം സാമുദായികവും മതപരവുമാകുന്നതിന്റെ യുക്തി ആധുനിക സമൂഹത്തിൽ വിചിത്രമാണെന്നാണ് സംഘപരിവാറിന്റേയും നിലപാട്.

എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി തീരുമാനം എന്ന വിശദീകരണമാകും കോടതിയിൽ കേന്ദ്ര സർക്കാർ നൽകുക. എല്ലാ മതങ്ങൾക്കും പൊതുവിൽ ബാധകമായ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് സുപ്രിം കോടതി 2002ൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അതിന് വേണ്ട നടപടികൾ എടുത്തില്ല. സമുദായ, ധർമ ആവശ്യങ്ങൾക്കായി സ്വത്ത്ദാനം ചെയ്യുന്നതിന് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ക്രൈസ്തവർക്കുള്ള നിയന്ത്രണം നീക്കുന്ന ഉത്തരവിലാണ് സുപ്രിം കോടതി ഏകീകൃത സിവിൽ നിയമം അഭികാമ്യമാണെന്ന് ആദ്യം അഭിപ്രായപ്പെട്ടത്. പരിഷ്‌കൃത സിവിൽ സമൂഹത്തിൽ മതനിയമങ്ങളും വ്യക്തിനിയമങ്ങളും തമ്മിൽ ബന്ധമില്ലെന്ന് മൂന്നംഗ ബെഞ്ച് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പൊതു സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 44ാം വകുപ്പ് ഇനിയും പ്രാബല്യത്തിലായിട്ടില്ലെന്നത് ഖേദകരമാണെന്നും വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP