Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ: ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും ഹർജിയിൽ കോടതിക്ക് ഇടപെടാമെന്ന് ചെന്നിത്തല; സാമ്പത്തിക നഷ്ടം ഉണ്ടാകാത്തതിനാൽ വിജിലൻസ് കേസ് എടുക്കാനാവില്ലെന്ന് സർക്കാർ; ഹർജിയിലെ തുടർ വാദം നവംബർ 25 ന്

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ: ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും ഹർജിയിൽ കോടതിക്ക് ഇടപെടാമെന്ന് ചെന്നിത്തല; സാമ്പത്തിക നഷ്ടം ഉണ്ടാകാത്തതിനാൽ വിജിലൻസ് കേസ് എടുക്കാനാവില്ലെന്ന് സർക്കാർ; ഹർജിയിലെ  തുടർ വാദം നവംബർ 25 ന്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി - ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാൻ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും കോടതിക്ക് ഹർജിയിൽ ഇടപെടാനാകുമെന്ന് ഹർജിക്കാരനായ രമേശ് ചെന്നിത്തല കോടതിയിൽ വാദമുന്നയിച്ചു. ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് മെറിറ്റിൻ മേലല്ലെന്നും അദ്ദേഹത്തിന് വേണ്ടി മുൻ വിജിലൻസ് പ്രോസിക്യൂഷൻ ഡയറക്ടർ വക്കം ശശീന്ദ്രൻ വാദിച്ചു.അതേസമയം ഹർജിയെ ശക്തമായി എതിർത്ത് ഹർജി തള്ളണമെന്നാവശ്യപ്പെട്ട് സർക്കാർ രംഗത്ത് വന്നു. തുടർ വാദം നവംബർ 25 ന് ബോധിപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.

ഹർജിക്കാരൻ അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത വകുപ്പ് 17 - എ പ്രകാരം സമർപ്പിച്ച പ്രോസിക്യൂഷൻ അനുമതി അപേക്ഷ ഗവർണ്ണർ തള്ളിയ സാഹചര്യത്തിൽ കേസെടുക്കാനോ അന്വേഷണ ഉത്തരവിറക്കാനോ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്ന് സർക്കാർ ബോധിപ്പിച്ചു. അതേ സമയം ഇതേ സംഭവത്തിൽ ബ്രൂവറി അനുമതി ഉത്തരവ് റദ്ദാക്കണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു വ്യക്തി സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി തള്ളിയതാണെന്നും സർക്കാർ ബോധിപ്പിച്ചു. കൂടാതെ ബ്രൂവറി-ഡിസ്റ്റിലറി അനുമതി തീരുമാനം സർക്കാർ തന്നെ റദ്ദാക്കിയതിനാൽ സർക്കാരിന് നഷ്ടമോ ബ്രൂവറി - ഡിസ്റ്റിലറി ഉടമകൾക്ക് സാമ്പത്തിക നേട്ടമോ ഉണ്ടാകാത്തതിനാൽ വിജിലൻസ് കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു.എന്നാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 190 പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കണമെന്ന് ഹർജി ഭാഗം ബോധിപ്പിച്ചു.

വിജിലൻസ് കോടതിക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 156 (3) പ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല. പരാതിക്കാർ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 154 പ്രകാരം വിജിലൻസ് ഡയക്ടർക്ക് നേരിട്ട് പരാതി നൽകുന്ന സാഹചര്യത്തിൽ ഡയറക്ടറാണ് അന്വേഷണത്തിന് മുൻകൂർ സർക്കാർ അനുമതി തേടേണ്ടതെന്നും അദ്ദേഹം വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ,എക്‌സൈസ് മന്ത്രി പി. രാമകൃഷ്ണൻ, എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരായ സി.കെ.സുരേഷ്, നാരായണൻ കുട്ടി, ജേക്കബ് ജോൺ, എ.എസ്.രഞ്ജിത് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് ഹർജി.

സ്റ്റോഴ്‌സ് പർച്ചേസ് മാന്വലിന് വിരുദ്ധമായി പത്രപ്പരസ്യം നൽകി ടെൻഡർ ക്ഷണിക്കാതെയും രഹസ്യമായാണ് അഴിമതി കരാർ നൽകിയതെന്ന് ഹർജിയിൽ പറയുന്നു. പ്രോസിക്യൂഷൻ അനുമതി തേടി താൻ ഗവർണ്ണർക്ക് നൽകിയ അപേക്ഷയിൽ ഗവർണ്ണർ തീരുമാനമെടുക്കാനിരുന്ന വേളയിലാണ് ബ്രൂവറി യൂണിറ്റിനുള്ള അനുമതി റദ്ദാക്കിയത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഢാലോചന നടത്തിയാണ് അഴിമതിക്കരാർ നൽകിയത്. എറണാകുളം പവർ ഇൻഫ്രാടെക് പ്രൈവറ്റ് കമ്പനി, പാലക്കാട് അപ്പോളോ ഡിസ്റ്റിലറി സ് ആൻഡ് ബ്രൂവറീസ് കമ്പനി, കൊച്ചി ശ്രീചക്രാ ഡിസ്റ്റിലറി കമ്പനി, കണ്ണൂർ ശ്രീധരൻ ബ്രൂവറി കമ്പനി എന്നിവക്കാണ് ചട്ടം ലംഘിച്ച് അനുമതി നൽകിയത്. ഇവരിൽ നിന്ന് മാത്രം രഹസ്യമായി അപേക്ഷ സ്വീകരിച്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ മാർക്ക് സാധ്യതാ റിപ്പോർട്ടിനായി കൈമാറുകയായിരുന്നു. കമ്മീഷണർമാർ യാതൊരു സാധ്യതാ പഠനവും നടത്താതെ സ്ഥലം പോലും തിരിച്ചറിയാതെയും പരിസ്ഥിതിക ആഘാത പഠനം നടത്താതെയും പ്രതികളുമായി ഗൂഢാലോചന നടത്തി അനുകൂല റിപ്പോർട്ട് നൽകി.

വ്യവസായ വകുപ്പ് അറിയാതെ വ്യവസായ വകുപ്പ് ഉമസ്ഥതയിലുള്ള കൊച്ചി കിൻഫ്രാ ഇൻഡസ്ട്രിയൽപാർക്കിന്റെ 10 ഏക്കർ ഭൂമി പവർ ഇൻഫ്രാടെക് കമ്പനിക്ക് നൽകാൻ 2018 സെപ്റ്റബർ 5 ന് എക്‌സൈസ് മന്ത്രി ഇറക്കിയ ഉത്തരവിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. 7 പ്രാമാണിക രേഖകളും 8 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP