Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറ്റിങ്ങൽ സൂര്യ വധക്കേസ്: കൊലയ്ക്ക് ശേഷം പ്രതി ശരീരമാസകലം മൂർച്ചയുള്ള ആയുധം കൊണ്ട് കീറി ആത്മഹത്യക്ക് ശ്രമിച്ചത് സ്ഥിരീകരിച്ച് ഡോക്ടറുടെ സാക്ഷിമൊഴി; ദേഹത്ത് സ്വയം മുറിവേൽപ്പിച്ചതിന് പിന്നാലെ ധാരാളം പാരസെറ്റാമോൾ ഗുളികകളും പ്രതി ഒരുമിച്ച് കഴിച്ചുവെന്നും കോടതിയിൽ വ്യക്തമാക്കി അസിസ്റ്റന്റ് സർജൻ

ആറ്റിങ്ങൽ സൂര്യ വധക്കേസ്:  കൊലയ്ക്ക് ശേഷം പ്രതി ശരീരമാസകലം മൂർച്ചയുള്ള ആയുധം കൊണ്ട് കീറി ആത്മഹത്യക്ക് ശ്രമിച്ചത് സ്ഥിരീകരിച്ച് ഡോക്ടറുടെ സാക്ഷിമൊഴി; ദേഹത്ത് സ്വയം മുറിവേൽപ്പിച്ചതിന് പിന്നാലെ ധാരാളം പാരസെറ്റാമോൾ ഗുളികകളും പ്രതി ഒരുമിച്ച് കഴിച്ചുവെന്നും കോടതിയിൽ വ്യക്തമാക്കി അസിസ്റ്റന്റ് സർജൻ

പി. നാഗരാജ്

തിരുവനന്തപുരം: സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് മൂർച്ചയുള്ള കത്തി പോലു ള്ള ആയുധം കൊണ്ട് സ്വയം ഇരുകൈ ഭുജങ്ങളും കൈത്തണ്ടകളിലെയും ഞരമ്പുകളും കീറി മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി ഡോക്ടർ ഉണ്ണിക്കൃഷ്ണൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സാക്ഷിമൊഴി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ കാഷ്വാലിറ്റിയിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സർജൻ ഡോ.ഉണ്ണികൃഷ്ണനാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം നാൽപത്തിമൂന്നാം സാക്ഷിയായി കോടതിയിൽ സാക്ഷിമൊഴി നൽകിയത്. ഡോക്ടർ പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞു.

2016 ജനുവരി 27 ന് വൈകിട്ട് 5 മണിയോടെയാണ് പ്രതിയെ പൊലീസ് തന്റെ മുന്നിൽ ഹാജരാക്കിയത്. പ്രതി ശരീരത്തിൽ സ്വയം ധാരാളം മുറിവേൽപ്പിച്ചതോടൊപ്പം ഉയർന്ന അളവിലുള്ള പത്ത് പാരസിറ്റമോൾ ഗുളികകൾ ഒരുമിച്ച് കഴിച്ചതായി തന്നോട് പറഞ്ഞതായും ഡോക്ടർ കോടതിയിൽ മൊഴി നൽകി. രക്തച്ചൊരിച്ചിൽ കുറക്കാനായി താൻ മരുന്നുകൾ നൽകി ചികിത്സിച്ചു.മറ്റു പല ഡിപ്പാർട്ട്‌മെന്റിലും പ്രതിയെ മാറി മാറി ചികിത്സിച്ചു.പ്രതിയുടെ ആരോഗ്യനില അത്യാസന്ന നിലയിലായതിനാൽ താൻ ഒ.പി ടിക്കറ്റ്, വൂണ്ട് രജിസ്റ്റർ എന്നിവയിൽ രേഖപ്പെടുത്തിയില്ല .പ്രതിയുടെ മാനസിക നില വിലയിരുത്താൻ തനിക്ക് കഴിഞ്ഞില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ക്രോസ്‌ചോദ്യത്തിന് മറുപടിയായി അദ്ദേഹം മൊഴി നൽകി. കേസ് ഷീറ്റിന്റെ ഫോട്ടോ കോപ്പി പൊലീസ് ഹാജരാക്കിയതിനാൽ ആയത് തെളിവായി സ്വീകരിക്കാനാവില്ലെന്ന് ജഡ്ജി കെ.ബാബു വ്യക്തമാക്കി.

കൃത്യത്തിന് ശേഷം ആറ്റിങ്ങലിൽ നിന്നും കടന്ന പ്രതിയെ ടവർ ലൊക്കേഷൻ വഴി പൊലീസ് കൊല്ലത്തെ ലോഡ്ജ് മുറിയിൽ കണ്ടെത്തുകയായിരുന്നു.ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിയുടെ മരണ മൊഴി ജുഡീഷ്യൽ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും ആറ്റിങ്ങൽ മജിസ്‌ട്രേട്ട് കോടതി പൊലീസിന്റെ ആവശ്യം തള്ളി. അത്യാസന്ന നിലയിൽ കഴിയുന്ന പ്രതി മാനസികമോ ശാരീരികമായോ ആരോഗ്യവാനല്ല എന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കസ്റ്റഡി ആവശ്യം കോടതി തള്ളിയത്. തുടർന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് വീഴ്ച വരുത്തിയതിനാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) പ്രകാരം പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അതിനാൽ തന്നെ പ്രതിയുടെ സാന്നിദ്ധ്യത്തിൽ പൊലീസിന് തൊണ്ടിമുതലുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

കൊലക്ക് ശേഷം പ്രതി നടന്നു പോകുന്നത് കണ്ടവർ ഉണ്ടെന്നല്ലാതെ കൊലപാതകത്തിന് ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ - സൈബർ തെളിവുകളും ആണ് പ്രോസിക്യൂഷൻ കേസ് തെളിയിക്കാൻ ആശ്രയിച്ചിരിക്കുന്നത്.സൂര്യ വീട്ടിൽ നിന്നും സ്‌ക്കൂട്ടർ ഓടിച്ചു വന്ന് വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ച് പൂട്ടിയ ശേഷം അവിടെ കാത്തു നിന്ന ഷിജുവിനൊപ്പം സ്വകാര്യ ബസ്സിൽ കയറി ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിജു ആറ്റിങ്ങൽ സ്റ്റാന്റിന് സമീപത്തെ ഇടവഴിയിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് ട്രാൻസ്‌ഫോർമറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നിർവ്വഹിക്കുകയായിരുന്നു.

സൂര്യ കൊല്ലപ്പെട്ടത് 2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി.പിരപ്പൻകോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോൺസ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടു കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന് കൃത്യത്തിനുപയോഗിച്ച വെട്ടു കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് കുറച്ചു നാൾ മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.ബെംഗളുരുവിൽ ക്രിസ്ത്യൻ മിഷനറി കോളേജിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. കൊലക്ക് തലേന്ന് ഇരുവരും തമ്മിൽ ഒരു മണിക്കൂർ 10 മിനിറ്റ് സംസാരിച്ചതിന്റെ കാൾ ഡീറ്റയിൽസ് റെക്കോർഡ് ( സി. ഡി . ആർ ) പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുള്ളതായ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെയും മറ്റും പേരുകൾ കുറിച്ച് വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാൻ ഇയാൾ ആശുപത്രിയിൽ ചെല്ലുമ്പോൾ സൂര്യയുമായി സംസാരിച്ചു നിൽക്കുന്ന സോക്ടർമാരുടെയും മറ്റും പേരുകളാണ് ഇയാൾ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്.ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആണ് ഹാജരാകുന്നത്. സൂര്യയുടെ വീട്ടുകാരുടെ അപേക്ഷ പ്രകാരമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP