Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഐ അന്വേഷണം ഏറ്റെടുത്തെന്ന് അറിഞ്ഞതോടെ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും ഡയറിയും നശിപ്പിച്ചു; തൊണ്ടിമുതലുകൾ അന്നത്തെ എൽഡി ക്ലാർക്ക് മുരളീധരൻ നശിപ്പിച്ചത് കോടതി അനുമതിയില്ലാതെ; ക്രൈംബ്രാഞ്ച് എസ്‌പി മൈക്കിളും സംഘവും മുങ്ങിമരണമെന്ന് കാട്ടി കേസ് എഴുതി തള്ളിയത് രേഖകൾ നശിപ്പിച്ചതോടെ; കാറ്റിൽ പറത്തിയത് തൊണ്ടിമുതലുകൾ മൂന്നുവർഷം കഴിയാതെ നശിപ്പിക്കരുതെന്ന നിയമം

സിബിഐ അന്വേഷണം ഏറ്റെടുത്തെന്ന് അറിഞ്ഞതോടെ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും ഡയറിയും നശിപ്പിച്ചു; തൊണ്ടിമുതലുകൾ അന്നത്തെ എൽഡി ക്ലാർക്ക് മുരളീധരൻ നശിപ്പിച്ചത് കോടതി അനുമതിയില്ലാതെ; ക്രൈംബ്രാഞ്ച് എസ്‌പി മൈക്കിളും സംഘവും മുങ്ങിമരണമെന്ന് കാട്ടി കേസ് എഴുതി തള്ളിയത് രേഖകൾ നശിപ്പിച്ചതോടെ; കാറ്റിൽ പറത്തിയത് തൊണ്ടിമുതലുകൾ മൂന്നുവർഷം കഴിയാതെ നശിപ്പിക്കരുതെന്ന നിയമം

അഡ്വ.പി. നാഗ് രാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ ശിരോ വസ്ത്രവും ചെരുപ്പും ഡയറിയുമുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ സിബിഐ അന്വേഷണം ഏറ്റെടുത്ത ഉടൻ സബ്ബ് ഡിവിഷണൽ മജിസ്‌ട്രേട്ടിന്റെ (ആർ ഡി ഒ) ഉത്തരവില്ലാതെയും ഫയൽ നശിപ്പിക്കൽ നിയമം കാറ്റിൽപ്പറത്തിയും നശിപ്പിച്ചു കളഞ്ഞതായി കോട്ടയം ആർ ഡി ഒ കോടതി സീനിയർ സൂപ്രണ്ട് ജോണും എൽ ഡി ക്ലാർക്ക് ദിവാകരൻ നായരും സാക്ഷിമൊഴി നൽകി. പ്രോസിക്യൂഷൻ ഭാഗം പതിനഞ്ചും പതിനാറും സാക്ഷികളായി മൊഴി നൽകവേയാണ് ഇവർ നിർണ്ണായക വെളിപ്പെടുത്തൽ സി ബി ഐ കോടതി മുമ്പാകെ നടത്തിയത്.

കെ ഡിസ് (കീപ്പ് ഡിസ്‌പോസൽ ) തൊണ്ടിമുതലും രേഖകളും ഉൾക്കൊള്ളുന്ന ഫയലുകൾ കേസ് തീർന്ന് മൂന്നു വർഷങ്ങൾക്ക് ശേഷം ആർ ഡി ഒ യുടെ അനുമതി ഉത്തരവോടെയേ നശിപ്പിക്കാവൂയെന്ന ' മാനുവൽ ഓഫ് ഓഫീസ് പ്രൊസീജിയർ' ചട്ടം കാറ്റിൽപ്പറത്തി അന്നത്തെ എൽ ഡി ക്ലാർക്ക് മുരളീധരൻ ആണ് നശിപ്പിച്ചതെന്നും സാക്ഷികൾ മൊഴി നൽകി. 1992 മാർച്ച് 27 ന് അഭയ കൊല്ലപ്പെട്ട ക്യത്യസ്ഥലത്ത് നിന്ന് ലോക്കൽ പൊലീസ് ശേഖരിച്ച തൊണ്ടിമുതലുകൾ അസ്വാഭാവിക മരണത്തിന് കേസെടുത്ത് എഫ്‌ഐആറിനൊപ്പം ആർ ഡി ഒ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് എസ് പി മൈക്കിളും സംഘവും മുങ്ങി മരണമാണെന്ന് കാട്ടി കേസ് എഴുതിത്ത്ത്ത്തള്ളി.

1993 ജനുവരി 30 ന് മുങ്ങിമരണമായി പരിഗണിച്ച് കേസ് നമ്പർ ഫയലിൽ നിന്ന് കുറവ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാമുവൽ ആർഡിഒ കോടതിയിൽ റിപ്പോർട്ട് നൽകി.1993 ൽ സിബിഐ അന്വേഷണം ഏറ്റെടുത്ത ഉടൻ 1993 ജൂലൈ 6ന് ക്രൈംബ്രാഞ്ച് തൊണ്ടിമുതലുകൾ തിരിച്ചേൽപ്പിക്കുന്നതായ കത്ത് അന്നത്തെ സീനിയർ സൂപ്രണ്ട് ഏലിയാമ്മക്ക് നൽകി. ഏലിയാമ്മ അവ കൈപ്പറ്റിയതായി രേഖപ്പെടുത്തി പച്ചമഷി കൊണ്ട് ഒപ്പിട്ടിരിക്കുന്നതായും ഫയലിൽ കാണുന്നതായും സീനിയർ സൂപ്രണ്ട് ജോൺ മൊഴി നൽകി. തൊണ്ടിമുതൽ നിയമ വിരുദ്ധമായും രഹസ്യമായും നശിപ്പിച്ച കൃത്യത്തിൽ അന്നത്തെ സീനിയർ സൂപ്രണ്ട് ഏലിയാമ്മയും ഓഫീസ് ഫയലിൽ കൃത്രിമം കാട്ടിയതായി ഏലിയാമ്മക്ക് ശേഷം ചാർജെടുത്ത സീനിയർ സൂപ്രണ്ട് ജോൺ സി ബി ഐ ഹാജരാക്കിയ ആർ ഡി ഒ കോടതി രേഖകൾ പരിശോധിച്ച് സി ബി ഐ ജഡ്ജി സനിൽകുമാർ മുമ്പാകെ സാക്ഷിമൊഴി നൽകി.

സാമുവൽ തൊണ്ടിമുതൽ സഹിതം നൽകിയതായ കത്ത് തൊണ്ടിമുതലുകളുമായി ഒത്തു നോക്കി പരിശോധിക്കാൻ ഏലിയാമ്മ സെക്ഷൻ ക്ലാർക്കിന് മാർക്ക് ചെയ്തു നൽകിയതായി കാണുന്നില്ല. കത്തിന് സിസ്ട്രിബൂഷൻ നമ്പർ നൽകിയതായി കത്തിൽ കാണുന്നില്ലെന്നും ഇതെല്ലാം നിയമവിരുദ്ധ നടപടിയാണെന്നും ഫയലിൽ കുഴപ്പം നടന്നിട്ടുള്ളതായാണ് തനിക്ക് ബോധ്യമാകുന്നതെന്നും ജോൺ മൊഴി നൽകി. അതേ സമയം ബാംഗ്ലൂർ സെൻട്രൽ ഫോറൻസിക് ലാബിലെ നാർക്കോ അനാലിസിസ് വിദഗ്ധരായ നൂറാം സാക്ഷി കന്തസ്വാമിയെയും നൂറ്റിയൊന്നാം സാക്ഷിയായ പ്രവീണിനെയും പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിക്കരുതെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹർജി സമർപ്പിച്ചു.

നാർക്കോ പ്രകാരം യാതൊരു തൊണ്ടിമുതലും ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരം വീണ്ടെടുത്തിട്ടില്ലാത്തതിനാൽ അവരെ വിസ്തരിക്കുന്നത് സുപ്രീം കോടതി വിധിന്യായത്തിനെതിരാണെന്നു വാദിച്ചു. ഹർജിയെ ശക്തമായി എതിർപ്പ് പ്രോസിക്യൂട്ടർ നവാസ് രംഗത്തെത്തി. തെളിവു മൂല്യം വിലയിരുത്തുന്നത് വിചാരണ പൂർത്തിയായ ശേഷമാണെന്നും വിസ്തരിക്കുന്നതിന് യാതൊരു നിയമ തടസ്സവുമില്ലെന്നും വാദിച്ചു. തുടർന്ന് ഹർജിയിൽ രേഖാമൂലം ആക്ഷേപം സമർപ്പിക്കാൻ സി ബി ഐ ക്ക് കോടതി നിർദ്ദേശം നൽകി.
നാളെ ക്രൈംബ്രാഞ്ച് പൊലീസ് ശങ്കരൻ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP