Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത

ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ അതിനിർണ്ണായകമാണ് ഐ ഫോണുകൾ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് വിനയായതും ഈ മൊബൈലായിരുന്നു. കൂട്ടത്തിൽ വില കൂടിയ ഫോൺ ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതോടെ കേസിന് പുതിയ മാനം കൈവരികയാണ്.

ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഫോൺ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പർ കണ്ടെത്തിയതിനാൽ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആൾ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് 'കോൾ പാറ്റേൺ അനാലിസിസിലൂടെയും' 'ടവർ പാറ്റേൺ അനാലിസിസിലൂടെയും' കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ഈ ആരോപണം അത്രവേഗം നിഷേധിക്കാൻ കോടിയേരിയുടെ കുടുംബത്തിനാകില്ല.

മുമ്പ് ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടിയേരിയുടെ വീട്ടിൽ ഇഡിയുടെ റെയ്ഡ് നടന്നിരുന്നു. അന്നൊരു ക്രെഡിറ്റ് കാർഡ് കണ്ടെടുക്കുകയും ചെയ്തു. ഇത് ഇഡി കൊണ്ടിട്ടതെന്നായിരുന്നു കോടിയേരിയുടെ മരുമകളുടെ വാദം. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചത് ആരെന്ന് ഇഡിക്ക് കണ്ടുപിടിക്കാനായി. ഇതാണ് കോടിയേരിയുടെ മകൻ ബിനോയിയെ ബംഗളുരുവിലെ ജയിലിൽ കിടത്തുന്നതും. ക്രെഡിറ്റ് കാർഡ് വിവാദവും തെളിവുമാണ് ഇതിന് കാരണം. ലൈഫ് മിഷനിലും സ്വർണ്ണ കടത്തിലും മൊബൈൽ അതിനിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ ഫോണിന് വിനോദിനിയും മറുപടി നൽകേണ്ടി വരും. അല്ലാത്ത പക്ഷം ജയിൽ വാസം ഉറപ്പാകും.

ഈ ഫോൺ എങ്ങനെയാണ് ബിനീഷിന്റെ അമ്മയുടെ കൈയിലെത്തിയതെന്നതാണ് ഉയരുന്ന ചോദ്യം. ബിനീഷിന് സ്വപ്‌നാ സുരേഷുമായി അടുപ്പമുണ്ടായിരുന്നു. യുഎഇ കോൺസുലേറ്റിലെ ചില കരാറുകൾ ഏറ്റെടുത്തിരുന്നത് ബിനീഷിന്റെ കൂടി ബിനാമി സ്ഥാപനമായി കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്ന കാർ പാലസ് ഉടമയുടെ കമ്പനിയാണ്. അതുകൊണ്ട് തന്നെ ബിനീഷിലൂടെയാണോ ഈ മൊബൈൽ വിനോദനിയുടെ കൈയിലെത്തിയതെന്ന സംശയം കേന്ദ്ര ഏജൻസികൾക്കുണ്ട്. കേരളത്തിലെ സ്വർണ്ണ കടത്തിലും ലൈഫ് മിഷൻ കോഴയിലും എല്ലാം ബിനീഷ് സംശയ നിഴലിലാണ്. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രതിയാക്കിയില്ല.

അതുകൊണ്ട് തന്നെ വിനോദനിയുടെ മൊഴി എടുക്കൽ നിർണ്ണായകമാണ്. ക്രെഡിറ്റ് കാർഡിൽ ഇഡിയെ പ്രതിക്കൂട്ടിലാക്കിയത് വിനോദനിയുടെ തന്ത്രങ്ങളാണെന്ന് കേന്ദ്ര ഏജൻസികൾ കരുതുന്നു. ഇഡിയെ കുരുക്കാൻ വിനോദനിയുടെ രണ്ടാമത്തെ സഹോദരിയുടെ നേതൃത്വത്തിൽ പ്രതിഷേധം പോലും നടന്നു. അതുകൊണ്ട് തന്നെ വിനോദനിയുടെ മൊഴി എടുക്കലിന് വലിയ കരുതലും തെളിവ് ശേഖരണവും കേന്ദ്ര ഏജൻസികൾ നടത്തും. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കള്ളം പറഞ്ഞാൽ കോടിയേരിയുടെ ഭാര്യയും അഴിക്കുള്ളിലേക്ക് പോകേണ്ടി വരും. നിലവിൽ കേസുകളിൽ സാക്ഷിയാക്കാനാണ് വിനോദനിയുടെ മൊഴി എടുക്കുന്നത്. എന്നാൽ ചോദ്യം ചെയ്യൽ പാളിയാൽ സാക്ഷിയെ പ്രതിയാക്കേണ്ടി വരുമെന്ന് കസ്റ്റംസും കരുതുന്നു.

ഐ ഫോൺ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഓരോ ഫോണിലും ഐഎംഇഐ നമ്പർ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കിൽ അതും കണ്ടെത്താനാകും. വിനോദിനിക്കെതിരെ കൃത്യമായ സൈബർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട് കസ്റ്റംസ്. അതിനാൽ ഫോൺ ഉപയോഗിച്ചില്ല എന്നു പറയാൻ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കിൽ പകരം ആര്, ആരൊക്കെ ഫോൺ ഉപയോഗിച്ചെന്നു പറയേണ്ടിവരും. നേരത്തെ കസ്റ്റംസ് ശേഖരിച്ച സൈബർ തെളിവുമായി മൊഴി ഒത്തുപോകുന്നില്ലെങ്കിൽ കോടിയേരിയുടെ കുടുംബം വമ്പൻ പ്രതിസന്ധിയിലാകും.

ഐഎംഇഐ നമ്പർ ലഭിച്ചു കഴിഞ്ഞാൽ കോൾ പാറ്റേൺ അനാലിസിസിലൂടെയും ടവർ പാറ്റേൺ അനാലിസിസിലൂടെയുമാണ് സൈബർ വിദഗ്ദ്ധർ തെളിവുകൾ കണ്ടെത്തുന്നത്. ഈ രണ്ട് രീതികളിലൂടെയും ആ ഫോൺ ഉപയോഗിക്കുന്ന വ്യക്തിയേയും ആ വ്യക്തിയുടെ ജീവിതരീതികളും ഏകദേശം മനസ്സിലാക്കാനാകും. ഫോൺ ഏറ്റവും കൂടുതൽ ഉപയോഗിച്ച സ്ഥലങ്ങൾ ടവർ പാറ്റേൺ അനാലിസിസിലൂടെ മനസ്സിലാകും. ഏത് സ്ഥലത്തായിരുന്നു കൂടുതൽ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും. കള്ളം പറഞ്ഞാൽ അത് കണ്ടെത്തുക നിസാരം. ആരെയൊക്കെയാണ് കൂടുതൽ സമയം വിളിച്ചത് എന്നതാണ് കോൾ പാറ്റേൺ അനാലിസിസിലൂടെ കണ്ടെത്തുന്നത്.

സംശയിക്കുന്ന വ്യക്തി കൂടുതലായി വിളിച്ച ഏഴോ എട്ടോ പേരുടെ പട്ടിക തയാറാക്കും. ഏറ്റവും കൂടുതൽ വിളിച്ച ആളായിരിക്കും പട്ടികയിൽ ആദ്യം. പട്ടികയിലുള്ളവരുടെ ഫോണിൽനിന്നും നേരിട്ടും വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും സംശയമുള്ള വ്യക്തിയെ ചോദ്യം ചെയ്യുക. ഈ അന്വേഷണത്തിനൊന്നും ഫോൺ കണ്ടുപിടിക്കേണ്ട ആവശ്യവുമില്ല. അന്വേഷിക്കുന്ന ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ഐഎംഇഐ നമ്പർ ഉപയോഗിച്ചുള്ള അന്വേഷണത്തിനു തടസ്സമില്ല.

ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടത് ഏത് ടവറിനു കീഴിലാണോ അതുവരെയുള്ള സൈബർ വിവരങ്ങൾ ശേഖരിച്ച് ഫോണുപയോഗിച്ച വ്യക്തിയെ അടയാളപ്പെടുത്തും. അതുകൊണ്ട് തന്നെ വിനോദനിക്കെതിരായ കസ്റ്റംസിന്റെ നീക്കം അതിനിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP