Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ്ഭാസ്‌കർ വാങ്ങുന്ന സ്വർണത്തിന്റെ ഒരു ശതമാനം കമ്മീഷനായി ശർമിള വാങ്ങി; അങ്കമാലിയിൽ നിന്ന് തമിഴ്‌നാട് മുൻ മന്ത്രി 250 കോടിയുടെ സ്വർണം വാങ്ങിയെന്ന് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ; തമിഴ്‌നാട് മന്ത്രിയെ കുടുക്കുന്നത് നോട്ട് നിരോധന കാലത്തെ ഇടപാട്; ആലപ്പുഴക്കാരി സത്യം പറഞ്ഞത് നേതാവിന് വിനയായി

വിജയ്ഭാസ്‌കർ വാങ്ങുന്ന സ്വർണത്തിന്റെ ഒരു ശതമാനം കമ്മീഷനായി ശർമിള വാങ്ങി; അങ്കമാലിയിൽ നിന്ന് തമിഴ്‌നാട് മുൻ മന്ത്രി 250 കോടിയുടെ സ്വർണം വാങ്ങിയെന്ന് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ; തമിഴ്‌നാട് മന്ത്രിയെ കുടുക്കുന്നത് നോട്ട് നിരോധന കാലത്തെ ഇടപാട്; ആലപ്പുഴക്കാരി സത്യം പറഞ്ഞത് നേതാവിന് വിനയായി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രി സി.വിജയഭാസ്‌കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്തത് നിർണ്ണായക തെളിവുകളുമായി. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു.

വിദേശത്തു നിന്നു മടങ്ങിയെത്തി ബിസിനസ് ആരംഭിച്ച ആർ. ശർമിളയാണു പരാതിക്കാരി. ഭൂമിയിലും സ്വർണത്തിലും നിക്ഷേപം നടത്തിയ ഇവർക്ക് വിജയഭാസ്‌കറും ഭാര്യ രമ്യയുമായി അടുപ്പവും ബിസിനസ് ഇടപാടുകളുമുണ്ടായിരുന്നു. ഇതാണ് തട്ടിപ്പിലേക്ക് വഴിയൊരുക്കിയത്. ജയലളിതയുടെ വിശ്വസ്തനായിരുന്ന എഐഎഡിഎംകെ നേതാവാണ് വിജയഭാസ്‌കർ.

നോട്ട് അസാധുവാക്കലിനു ശേഷം തന്നോട് 14 കോടിയോളം രൂപയുടെ സ്വർണം ഇരുവരും ചേർന്നു വാങ്ങിയെന്നു ശർമിള പറയുന്നു. വൻതോതിൽ സ്വർണം സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞായിരുന്നു ഇത്. പിന്നീട് ഇതിന്റെ പണം ആവശ്യപ്പെട്ടപ്പോൾ വിജയഭാസ്‌കർ ഭീഷണിപ്പെടുത്തുകയാണെന്നും 3 കോടി മാത്രമാണു നൽകിയതെന്നുമാണു യുവതിയുടെ പരാതി. ഇടപാടുകളുടെ രേഖകളുണ്ടെന്നും പറയുന്നു.

ജീവനു ഭീഷണിയുണ്ടെന്നു തിരുനെൽവേലി റേഞ്ച് ഡിഐജിക്കും ശർമിള പരാതി നൽകി. ഇതിനു പിന്നാലെയാണ് ഇഡി വിജയഭാസ്‌കറെ വിളിപ്പിച്ചത്. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഇദ്ദേഹത്തിനെതിരെ തമിഴ്‌നാട്ടിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണവും വിജയഭാസ്‌കറിന് വിനയാണ്. 2016ൽ ശർമിളക്കെതിരെ അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സംഭവത്തിന്റെ തുടക്കം.

ഇവർ കേരളത്തിലെ ജൂവലറി ഉടമയിൽനിന്നു രണ്ടരക്കോടിയുടെ സ്വർണം വാങ്ങി വഞ്ചിച്ചെന്നായിരുന്നു പരാതി. കേസിൽ ശർമിള നൽകിയ മൊഴിയിൽ വിജയ് ഭാസ്‌കറിനെ പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. താൻ വൻകിട സ്വർണ വിൽപനയ്ക്ക് ഇടനില നിൽക്കുന്ന ആളാണെന്നും വിജയ് ഭാസ്‌കറിന് സ്വർണം വാങ്ങുന്നതിന് ഇടനില നിന്നതിന് കമ്മിഷനായി ലഭിച്ചതാണ് 2.5 കോടി രൂപയുടെ സ്വർണം എന്നുമായിരുന്നു പൊലീസിനോടു വെളിപ്പെടുത്തിയത്.

ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിജയ് ഭാസ്‌കർ വൻ തുകയുടെ സ്വർണം വാങ്ങിയിട്ടുണ്ടാകാം എന്ന കണക്കുകൂട്ടലിലാണ് കേസ് ഇഡിക്കു കൈമാറുന്നത്. ഇതേ തുടർന്നാണ് കൊച്ചിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടത്. 2018ൽ മന്ത്രിയായിരിക്കെ സിബിഐ ഇദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്.

വിജയ ഭാസ്‌കർ ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടി നേതാക്കളെ അങ്കമാലിയിലെ ജൂവലറിയുമായി ബന്ധിപ്പിക്കുന്നതിന് ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നെന്നും ഇതിനു കമ്മിഷനായാണു സ്വർണം വാങ്ങിയതെന്നും ഷർമിള പൊലീസിനോടു പറഞ്ഞിട്ടുണ്ട്. വിജയ ഭാസ്‌കറിനായി വലിയ തോതിൽ ഈ ജൂവലറിയിൽനിന്നു സ്വർണം വാങ്ങിനൽകി. ഇതിന്റെ കമ്മീഷനായാണു 2.35 കോടിയുടെ സ്വർണം വാങ്ങിയതെന്നും ജൂവലറിയെ വഞ്ചിച്ചിട്ടില്ലെന്നും ശർമിള ഇ.ഡിക്കു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.

വിജയ്ഭാസ്‌കർ വാങ്ങുന്ന സ്വർണത്തിന്റെ ഒരു ശതമാനമാണു കമ്മീഷനായി ഷർമിള വാങ്ങിയിരുന്നത്. 250 കോടിയുടെ സ്വർണം വിജയഭാസ്‌കർ വാങ്ങിയിരിക്കാമെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP