Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രൂവറി ചലഞ്ചിൽ സിപിഎം നേതാവിന്റെ മകന്റെ പങ്ക് വെളിച്ചത്തുവന്നതോടെ നിയമനത്തിലെ ക്രമക്കേടും പുറത്ത്; വിദ്യാഭ്യാസ യോഗ്യതയിലും പ്രവൃത്തി പരിചയത്തിലും ഹാജരാക്കിയത് വ്യാജരേഖകൾ; കോലിയക്കോട് കൃഷ്ണൻ നായരുടെ മകനും കിൻഫ്ര പ്രോജക്റ്റ് ജനറൽ മാനേജരുമായ ടി.ഉണ്ണികൃഷ്ണന്റെ നിയമനത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത് 2016 ലെ വിജിലൻസ് ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് ; ആനത്തലവട്ടം ആനന്ദന്റെ മകന്റെയും ഇപിയുടെ ബന്ധുവിന്റെയും നിയമനക്രമക്കേടുകൾ അടങ്ങിയ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതെങ്ങനെ?

ബ്രൂവറി ചലഞ്ചിൽ സിപിഎം നേതാവിന്റെ മകന്റെ പങ്ക് വെളിച്ചത്തുവന്നതോടെ നിയമനത്തിലെ ക്രമക്കേടും പുറത്ത്; വിദ്യാഭ്യാസ യോഗ്യതയിലും പ്രവൃത്തി പരിചയത്തിലും ഹാജരാക്കിയത് വ്യാജരേഖകൾ; കോലിയക്കോട് കൃഷ്ണൻ നായരുടെ മകനും കിൻഫ്ര പ്രോജക്റ്റ് ജനറൽ മാനേജരുമായ ടി.ഉണ്ണികൃഷ്ണന്റെ നിയമനത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത് 2016 ലെ വിജിലൻസ് ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് ; ആനത്തലവട്ടം ആനന്ദന്റെ മകന്റെയും ഇപിയുടെ ബന്ധുവിന്റെയും നിയമനക്രമക്കേടുകൾ അടങ്ങിയ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതെങ്ങനെ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രൂവറിയും, ഡിസ്റ്റിലറിയും അനുവദിച്ച സംഭവത്തിൽ പിണറായി സർക്കാരിനെതിരെ കുരുക്ക് മുറുകുന്നതിനിടെ, ഇ.പി.ജയരാജൻ ആദ്യം മന്ത്രിയായിരുന്ന സമയത്തെ ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട വിജിലൻസിന്റെ ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് പുറത്തുവന്നു. കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ടി.ഉണ്ണികൃഷ്ണനും ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവാനന്ദനും അടക്കം സിപിഎം ബന്ധമുള്ളവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതിന്റെ അന്വേഷണ റിപ്പോർട്ടാണ് ഇത്.

എറണാകുളത്ത് പവർ ഇൻഫ്രാടെക്കിന് ബ്രൂവറി സ്ഥാപിക്കുന്നതിന് 10 ഏക്കർ അനുവദിക്കാൻ സന്നദ്ധമാണെന്ന കിൻഫ്ര പ്രോജക്റ്റ് ജനറൽ മാനേജർ ടി.ഉണ്ണികൃഷ്ണന്റെ കത്ത് വിവാദമായ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ നിയമനം തന്നെ ചട്ട വിരുദ്ധമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് 2016 ലെ വിജിലൻസ് ദ്രുത പരിശോധന റിപ്പോർട്ട്.

കഴക്കൂട്ടം കിൻഫ്ര അപ്പാരൽ പാർക്കിന്റെ എംഡിയായി 2016 ൽ ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവാനന്ദനെ നിയമിച്ചതിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ജീവാനന്ദനെ കുടാതെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് എംഡിയായി സൂരജ് രവീന്ദ്രൻ, കിനസ്‌കോ പവർ ആൻഡ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയായി ഇ.പി.ജയരാജന്റെ ബന്ധുവായ ജിൽസൺ എംകെ എന്നിവരുടെ നിയമനവും റിയാബിന്റെ ശുപാർശ ഇല്ലാതെയായിരുന്നു. ഇവരെയൊന്നും തിരഞ്ഞെടുത്തത് ശരിയായ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾപ്രകാരമല്ലെന്നും, അവരുടെ സ്വന്തം അപക്ഷകൾ അനുസരിച്ചായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മതിയായ യോഗ്യതയുണ്ടെന്ന വാദത്തിലാണ് കിൻഫ്രയിൽ ടി. ഉണ്ണിക്കൃഷ്ണൻ തുടർന്നത്. വ്യാജരേഖകൾ ഹാജരാക്കിയാണ് ഇയാൾ ജോലി നേടിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതേ ഉണ്ണികൃഷ്ണനാണ് ബ്രൂവറി തട്ടിപ്പിലും കുറ്റക്കാരനായി ആരോപണം ഉയർന്നിരിക്കുന്നത്. 2002ലാണ് ഉണ്ണിക്കൃഷ്ണൻ കിൻഫ്രയിൽ അസിസ്റ്റന്റ് മാനേജറായി നിയമനം നേടുന്നത്. 2008നു ശേഷം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് എം ഡിയായി അധികച്ചുമതലയും പ്രൊജക്ട് ജനറൽ മാനേജരാവുകയും ചെയ്തു. നിയമനത്തിൽ ക്രമക്കേടെന്നാരോപിച്ച് പരിശോധിച്ച തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് സംഘം 2016ൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയിലാണ് ക്രമക്കേട്.

2000ത്തിൽ ഉണ്ണിക്കൃഷ്ണൻ പാലക്കാട് എൻഎസ് എസ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിടെക്ക് പാസായി. എന്നാൽ പിന്നീട് കിൻഫ്രയിൽ നിയമനം നേടിയപ്പോൾ 1996ലാണ് ബിരുദം പൂർത്തീകരിച്ചതെന്ന തെറ്റായ വിവരം നൽകി. മൊഴി രേഖപ്പെടുത്തിയപ്പോൾ വിജിലൻസിനോട് ഉണ്ണിക്കൃഷ്ണൻ 1998ലാണ് താൻ ബി ടെക്ക് പാസായതെന്നും പറഞ്ഞു. ബിടെക് പാസാക്കിയ ശേഷം അഞ്ചുവർഷം പ്രവൃത്തി പരിചയമുണ്ടെന്ന കള്ള സർട്ടിഫിക്കറ്റും ഇദ്ദേഹം ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും ശുപാർശയുണ്ടായിരുന്നു. എന്നാൽ ഈ വിജിലൻസ് റിപ്പോർട്ടിന് എന്തുസംഭവിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്.

ഇ.പി.ജയരാജന്റെ ബന്ധും, പി.കെ.ശ്രീമതിയുടെ മകനുമായ പി.കെ.സുധീറിനെ കെഎസ്‌ഐഇ എംഡിയായി നിയമിച്ചതിൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയും ഇപിയും കുറ്റക്കാരാണെന്നും റിപ്പോർട്ടിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ നിയമനം പിന്നീട് റദ്ദാക്കിയിരുന്നു. പി.കെ.സുധീർ, ജീവാനന്ദൻ, സൂരജ് രവീന്ദ്രൻ, ജിൽസൺ, തുടങ്ങിയവരുടെ നിയമനത്തിൽ വിജിലൻസ് അനുമതി തേടിയിരുന്നില്ല. തിരുവ ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി 2017 ൽ റദ്ദാക്കിയിരുന്നു. വ്യവസായ സെക്രട്ടറി പോൾ ആന്റണിക്കെതിരെയും കേസില്ല. പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാർക്കെതിരായ കേസും റദ്ദാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) അഭിമുഖം നടത്തി നിയമനം നൽകണമെന്നായിരുന്നു സർക്കാർ സർക്കുലർ.എന്നാൽ അതുപാലിച്ചില്ലെന്നാണ് വിജിലൻസ് ദ്രുത പരിശോധനയിൽ കണ്ടെത്തിയത്. ബ്രൂവറി വിവാദത്തിൽ ടി.ഉണ്ണികൃഷ്ണന്റെ നിയമനവിവാദം ചൂടുപിടിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP