Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യം ഒഴിച്ചു കത്തിച്ചു കൊന്നത് വാളകത്തെ വീട്ടിൽ മിനി ബാറൊരുക്കി ബാറ് പൂട്ടിയതിലെ നാട്ടുകാരുടെ ദുഃഖം തീർത്ത ജോണിക്കുട്ടിയെ; ചാരായ മോഷണം പിടികൂടിയതിന് സ്ത്രീയെ കുത്തിക്കൊന്ന കേസിൽ ജയിലിൽ കഴിഞ്ഞ പ്രസാദ് നിഷ്‌ക്കരുണം കൊന്നത് ഗുരുനാഥനെ..!

മദ്യം ഒഴിച്ചു കത്തിച്ചു കൊന്നത് വാളകത്തെ വീട്ടിൽ മിനി ബാറൊരുക്കി ബാറ് പൂട്ടിയതിലെ നാട്ടുകാരുടെ ദുഃഖം തീർത്ത ജോണിക്കുട്ടിയെ; ചാരായ മോഷണം പിടികൂടിയതിന് സ്ത്രീയെ കുത്തിക്കൊന്ന കേസിൽ ജയിലിൽ കഴിഞ്ഞ പ്രസാദ് നിഷ്‌ക്കരുണം കൊന്നത് ഗുരുനാഥനെ..!

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: ബാറുകൾ പൂട്ടിയതോടെ ദുഃഖത്തിലായ വാളകത്തെ കുടിയന്മാർ ജോണിക്കുട്ടിയെ കണ്ടത് ദൈവത്തെ പോലെയായിരുന്നു. തങ്ങളുടെ ആഗ്രഹം നിറവേറ്റുന്ന മിനി ബാറിന്റെ ഉടമയുടെ ദാരുണ മരണത്തിൽ ഏറ്റവും ദുഃഖത്തിലായതും ഇവിടുത്ത കുടിയന്മാരാണ്. മദ്യം വിറ്റു ജീവിച്ച ജോണിക്കുട്ടി(65)യുടെ മരണം മദ്യം കൊണ്ട് തന്നെയായത് യാദൃശ്ചികമായി മാറി. വാളകം നെടുവം വയലിൽ പുത്തൻവീട്ടിൽ ജോണിക്കുട്ടിയെ കൊലപ്പെടുത്തിയത് ക്രിമിനൽ കേസിലെ പ്രതിയായ പ്രസാദാണ് വാക്കുതർക്കത്തെ തുടർന്ന് ജോണിക്കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്.

ആവശ്യക്കാർക്ക് വിദേശ മദ്യം ചില്ലറ വിലയ്ക്ക് വാങ്ങാനാും ഒഴിച്ചു കഴിക്കാനും ഉതുകുന്ന വിധത്തിൽ മിനി ബാർ ഒരുക്കിയ വ്യക്തിയായിരുന്നു ജോണിക്കുട്ടി. വീട്ടിലാണെങ്കിൽ മരച്ചീനി പുഴുങ്ങിയതും ചിക്കൻകറിയുമൊക്കെ ചിലപ്പോൾ ആവശ്യക്കാർക്കായി തയ്യാറാക്കിയിരുന്നു. തൊഴിലാളികളുൾപ്പെടെ സാധാരണക്കാരാണ് ജോണിക്കുട്ടിയുടെ കസ്റ്റമേഴ്‌സ്. മരച്ചീനി ബിസിനസ് നടത്തിയിരുന്ന ജോണിക്കുട്ടി ബാറുകൾ പൂട്ടിയപ്പോഴാണ് മദ്യ വിൽപ്പനയിലേക്ക് കാര്യമായി തിരിഞ്ഞത്. പരാതിക്കാരില്ലാത്തതിനാൽ പൊലീസും എക്‌സൈസും ശല്യം ചെയ്തതുമില്ല.

മുമ്പ് അബ്കാരി കേസിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാൽ കരുതലോടെയായിരുന്നു മദ്യക്കച്ചവടം. പുലർച്ചെ അഞ്ചിന് വിൽപ്പന തുടങ്ങും. ചായ കുടിക്കേണ്ടതിന് പകരം രണ്ടെണ്ണം വീശുന്നവരായിരുന്നു രാവിലത്തെ കസ്റ്റമേഴ്‌സ്. വാളകത്തെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നു വില കുറഞ്ഞ മദ്യം വാങ്ങിയാണ് വില്പന നടത്തിയിരുന്നത്. ഔട്ട് ലെറ്റിൽ നിന്നും കൂടുതൽ മദ്യം ലഭിക്കുന്നതിന് കൈമടക്ക് കൊടുക്കാറുണ്ടത്രെ. വെള്ളം ചേർക്കാനും മടിക്കില്ല. കട്ടൻചായ കലർത്തി വില്പന നടത്തിയിട്ടും 'ഉപഭോക്താക്കൾ' അറിഞ്ഞില്ല.

ജൂൺ ഒന്നാം തീയതി പുലർച്ചെയാണ് വാളകം എംഎൽഎ ജംഗ്ഷന് സമീപത്ത് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ തിണ്ണയിൽ ജോണിക്കുട്ടിയുടെ മൃതദേഹം കണ്ടത്. ജനനേന്ദ്രിയം ഉൾപ്പടെ തീപ്പൊള്ളലേറ്റ നിലയിലായിരുന്നു. തലയിൽ ഏറ്റ ആഴത്തിലുള്ള മുറിവും തീപ്പൊള്ളലുമാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്. ശാസ്ത്രീയ തെളിവുകൾ അതു ശരിവയ്ക്കുകയും ചെയ്തു. രണ്ട് മാസമായി ജോണിക്കുട്ടിയുടെ ഒപ്പം താമസിച്ചുവന്ന പത്തനംതിട്ട മൈലാടുംപാറ പനയ്ക്കൽ വീട്ടിൽ പ്രസാദ്(47) കൊലപാതകിയാണെന്ന് ആരും സംശയിച്ചില്ല. കാരണം അത്രകണ്ട് പിതൃ - പുത്ര സ്‌നേഹത്തോടെ കഴിഞ്ഞിരുന്നവരാണ് ഇരുവരും. ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്. പുറത്തിറങ്ങിയപ്പോൾ ജോണിക്കുട്ടിയുടെ സഹായിയായി കൂടി. ഇരുവരും വലിയ അടുപ്പത്തിലായി. മദ്യവില്പന ശാലകൾക്ക് അവധിയായ ഒന്നാം തീയതി വിൽക്കാനായി രണ്ട് ചാക്കുകളിലാണ് ജോണിക്കുട്ടി തലേനാൾ മദ്യം സൂക്ഷിച്ചിരുന്നത്.

ജോണിക്കുട്ടിയുടെ മക്കളും മറ്റ് ചിലരും മെയ്‌ 31ന് പകൽ പ്രസാദിനെ മർദ്ദിച്ചിരുന്നു. വിവരം അറിഞ്ഞിട്ടും ജോണിക്കുട്ടി മക്കളെ ശാസിക്കാത്തത് പ്രസാദിനെ ചൊടിപ്പിച്ചു. രാത്രി ചാക്കിൽ നിറച്ച മദ്യക്കുപ്പികളുമായി ജോണിക്കുട്ടിയും പ്രസാദും കരയോഗ മന്ദിരത്തിന്റെ വരാന്തയിൽ ഇരുന്ന് മദ്യപിക്കുന്നതിനിടയിൽ ഈ വിഷയം കടന്നുവന്നു. പ്രസാദും ജോണിക്കുട്ടിയുമായി വാക്കേറ്റമായി. അത് അടിപിടിയിലെത്തി. ജോണിക്കുട്ടി ബോധരഹിതനായി. മരിച്ചുവെന്ന് കരുതി ജോണിക്കുട്ടിയുടെ ശരിരത്തിലേക്ക് മദ്യം ഒഴിച്ച ശേഷം പ്രസാദ് തീ കൊളുത്തുകയായിരുന്നു. ഈ തീപ്പൊള്ളലാണ് മരണകാരണമായത്. പുലർച്ചെ നാട്ടുകാർ തടിച്ചുകൂടിയപ്പോഴും എല്ലാത്തിനും നേതൃത്വം കൊടുത്ത് പ്രസാദുണ്ടായിരുന്നു. പ്രസാദ് അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകമല്ലെന്ന നിലയിലാണ് അന്വേഷണം മുന്നോട്ടുപോയത്. എന്നാൽ ശാസ്ത്രീയ പരിശോധനകളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പത്തനംതിട്ട മൈലാടുംപാറ പനയ്ക്കൽ വീട്ടിൽ പ്രസാദ് ചോര കണ്ട് അറപ്പ് തീർന്നവനെന്നാണ് ആ നാട്ടുകാർ പറയുന്നത്. ഒരു സ്ത്രീയെ കൊന്നതിന് ജയിൽ ശിക്ഷ കിട്ടിയവനാണ്. പ്രസാദിന്റെ വീടിനടുത്തായിരുന്നു മദ്യവിൽപ്പനക്കാരി ഉഷയുടെ കച്ചവടം. ഉഷ സൂക്ഷിച്ചിരുന്ന ചാരായം പ്രസാദ് മോഷ്ടിച്ചു. ഉഷ അതു കണ്ടുപിടിച്ചതോടെ വഴക്കായി. വാക്കേറ്റം മൂത്തതോടെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് പ്രസാദ് ഉഷയെ കുത്തിവീഴ്‌ത്തുകയുമായിരുന്നു. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നല്ലനടപ്പ് കണക്കിലെടുത്ത് പത്ത് വർഷംകൊണ്ട് ശിക്ഷ അവസാനിപ്പിച്ച് പുറത്തിറങ്ങിയ പ്രസാദ് വീണ്ടും ഗുണ്ടാപ്പണിയിലേക്കാണ് തിരിഞ്ഞത്. ജയിലിൽ കഴിയുമ്പോൾ അവിടെ എത്തുന്നവരുമായി വലിയ ചങ്ങാത്തം ഉണ്ടാക്കി. മോഷ്ടാക്കളുമായിട്ടായിരുന്നു കൂടുതൽ ബന്ധം. ഈ ബന്ധം ഉപയോഗിച്ചായിരുന്നു പിന്നീട് മോഷണം തുടങ്ങിയത്. കൂലിക്ക് തല്ലാനും മറ്റും പോയതോടെ നിരവധി കേസുകളിൽപ്പെട്ടു.

പൊലീസ് ഗുണ്ടാ ആക്ടിൽ ഉൾപ്പെടുത്തി. ഭാര്യയും രണ്ട് കുട്ടികളും ഉള്ള പ്രസാദ് ഇവരുടെ കാര്യങ്ങൾക്ക് മുടക്കം വരുത്താറില്ലത്രെ. ആരുമായും പെട്ടെന്ന് അടുക്കാൻ കഴിയുന്ന പ്രകൃതമാണ്. ജയിലിൽ വച്ച് പരിചയപ്പെട്ട ജോണിക്കുട്ടിയുമായും ഇങ്ങനെ നല്ലൊരു ബന്ധമുണ്ടാക്കി.. വാറണ്ട് കേസിൽ വീട് വളഞ്ഞ് പിടിക്കാനെത്തിയ പൊലീസിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച ശേഷം രക്ഷപെട്ട് ഓടിയെത്തിയപ്പോൾ അഭയം നൽകിയത് ജോണിക്കുട്ടിയായിരുന്നു. പക്ഷേ ജോണിക്കുട്ടിക്കും പ്രസാദിന്റെ ക്രൂരതയിൽ ജീവൻ നഷ്ടമായി. ജോണിക്കുട്ടിയുടെ മദ്യം ഇടയ്ക്കിടെ മോഷണം പോയിരുന്നു. ഇതിന് പിന്നിലും പ്രസാദിന് പങ്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. റൂറൽ എസ്‌പി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP