Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്തരിക്കണമെന്ന് ഉണ്ണി മുകുന്ദൻ; അനുവദിക്കാത്ത മജിസ്‌ട്രേട്ടിന്റെ നടപടിക്കെതിരെ നിയമപോരാട്ടം ജില്ലാ കോടതിയിലേക്ക്; മസിൽ സ്റ്റാറിന് ആശ്വാസവുമായി ജില്ലാ കോടതിയുടെ സ്‌റ്റേ എത്തി; കഥപറയാൻ വീട്ടിലെത്തിയപ്പോൾ നടൻ കയറിപിടിച്ചെന്ന കേസിൽ വീണ്ടും ട്വിസ്റ്റ്

പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്തരിക്കണമെന്ന് ഉണ്ണി മുകുന്ദൻ; അനുവദിക്കാത്ത മജിസ്‌ട്രേട്ടിന്റെ നടപടിക്കെതിരെ നിയമപോരാട്ടം ജില്ലാ കോടതിയിലേക്ക്; മസിൽ സ്റ്റാറിന് ആശ്വാസവുമായി ജില്ലാ കോടതിയുടെ സ്‌റ്റേ എത്തി; കഥപറയാൻ വീട്ടിലെത്തിയപ്പോൾ നടൻ കയറിപിടിച്ചെന്ന കേസിൽ വീണ്ടും ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം. അതുകൊണ്ടുതന്നെ ഞാനും കുടുംബവും വല്ലാതെ പതറിപ്പോയി. ഇപ്പോൾ എല്ലാം ശരിയായി വരുന്നു. ഇനി നിയമനടപടികളുമായി മുന്നോട്ടുപോകും. പ്രശ്നനങ്ങൾ തീരുന്ന ഒരുനാൾ വരും. അന്ന് എല്ലാം തുറന്ന് സംസാരിക്കും' - തനിക്കെതിരായ കേസിനെ കുറിച്ച് ഉണ്ണിമുകുന്ദൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഏതായാലും കേസിൽ നിയമ നടപടികൾ തുടരുകയാണ്. ഇതിനിടെ ഒരു ട്വിസ്റ്റും. സ്ത്രീയെ അപമാനിച്ചെന്ന ആരോപണത്തിൽ നടൻ ഉണ്ണി മുകുന്ദന്റെ പേരിലുള്ള കേസിന്റെ തുടർനടപടികൾ ജില്ലാക്കോടതി സ്റ്റേ ചെയ്തു. കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ തുടർനടപടികളുമായി മുന്നോട്ടുപോകുന്നതു തടയണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

കേസിൽ പരാതിക്കാരിയെയും സാക്ഷികളെയും ക്രോസ് വിസ്താരത്തിന് നടൻ അനുമതി തേടിയിരുന്നു. മജിസ്ട്രേറ്റ് ഇതനുവദിക്കാത്തതിനാലാണ് ജില്ലാക്കോടതിയെ സമീപിച്ചത്. വിചാരണയ്ക്കുമുമ്പ് ക്രോസ്വിസ്താരത്തിന് പ്രതിഭാഗത്തെ അനുവദിക്കാത്തത് നിയമ നടത്തിപ്പിനെ ബാധിക്കുമെന്ന കോടതി വിധികളെ തുടർന്നാണ് സ്റ്റേ. ഇനി കേസ് വിശദമായി ജില്ലാ കോടതി കേൾക്കും. വിചാരണ ഘട്ടത്തിന് മുമ്പ് തന്നെ പരാതിയിൽ കഴമ്പില്ലെന്ന് തെളിയിക്കാനാണ് ഉണ്ണി മുകുന്ദന്റെ ശ്രമം. ഇതിനാണ് ജില്ലാ കോടതിയിലെ നിയമപോരാട്ടം. തനിക്കെതിരെ അപവാദപ്രചരണം നടത്തുകയും വിവാഹം കഴിച്ചില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തുന്നതായി ഉണ്ണി മുകുന്ദനും പൊലീസിൽ പരാതി നൽകിയിരുന്നു. ബലാൽസംഗ ശ്രമമുൾപ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ചിരിക്കുന്നത്.

മലയാളത്തിന്റെ മസിൽസ്റ്റാറാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിലും തമിഴിലും തെലുഗിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. മലയാളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറായി തുടരുന്നതിനിടെയാണ് കേസും പൊല്ലാപ്പുമെത്തുന്നത്. ചാണക്യതന്ത്രം ആണ് ഉണ്ണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ സാരിയുടുത്ത് സ്ത്രീയായുള്ള ഉണ്ണിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. കേസും മറ്റും ഉണ്ണി മുകുന്ദന്റെ കരിയറിനെ ബാധിക്കാത്ത തരത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇത് എത്രയും വേഗം തീർക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതിക്കാരെ വിചാരണയ്ക്ക് മുമ്പ് തന്നെ വിസ്തരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.

ചിത്രത്തിന്റെ കഥ പറയാൻ വീട്ടിലെത്തിയ തന്നെ ഉണ്ണി മുകുന്ദൻ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്.

ഉണ്ണി മുകുന്ദനെതിരെ യുവതി വ്യക്തമാക്കിയ കാര്യങ്ങൾ ഇങ്ങനെ:

ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാൻ വേണ്ടി ഞാൻ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി. സിനിമാ മേഖലയിൽ ഇത്രയും നല്ല പയ്യൻ ഇല്ലെന്നും തനിച്ച് പോയാൽ മതിയെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇത്രയും ഇമേജുള്ള പയ്യൻ ഇല്ല. അങ്ങോട്ട് പെൺകുട്ടികൾ ചെന്നാൽ പോലും ഒഴിഞ്ഞുമാറുന്നയാൾ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച് ചില പരാതികൾ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോൾ അയാൾ അൽപ്പം ക്ഷോഭത്തിലായിരുന്നു.

കഥ കേൾക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റപ്പോൾ അയാൾ എന്നെ കയറിപ്പിടിച്ചു. ഞാൻ ബഹളം വെച്ചപ്പോൾ അയാൾ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാൻ പോകുന്നുവെന്ന് പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത് മിനിറ്റ് സമയമേ ഞാൻ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ടപ്പോൾ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അതോ പൊലീസിൽ പോകണോ എന്ന് അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.

ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസിൽ പരാതി നൽകിയില്ല. സെപ്റ്റംബർ 15ന് ഉള്ളിൽ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവർ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ് ഞാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ഒക്ടോബർ ഏഴിന് കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി.

പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എന്റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നൽകിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണി രണ്ടാൾ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. കേസിൽ ജനുവരി ആറിന് വിചാരണ തുടങ്ങും. - യുവതി പറയുന്നു.

ഉണ്ണിമുകുന്ദൻ നൽകിയ പരാതി ഇപ്രകാരം

തിരക്കഥ നിരസിച്ചതിന്റെ വൈരാഗ്യത്തിൽ ഒരു യുവതി തനിക്കെതിരെ പീഡനപരാതി ഉന്നയിക്കുകയും നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തുവെന്നാണ് ഉണ്ണി മുകുന്ദൻ പരാതി നൽകിയത്. യുവതിക്കും ഇവരുടെ അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ട് ഫോൺചെയ്ത ആൾക്കുമെതിരെ ഉണ്ണിമുകുന്ദന്റെ പരാതി.

ഒറ്റപ്പാലം സ്വദേശിനിയായ യുവതിക്ക് എതിരെയാണ് പരാതി നൽകിയത്. പീഡിപ്പിച്ചുവെന്ന് പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിന് പിന്നാലെ അഭിഭാഷകനും രംഗത്തെത്തിയെന്നും പറഞ്ഞാണ് ഉണ്ണി മുകുന്ദന്റെ ആക്ഷേപം. സംഭവത്തിന് പിന്നാലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉണ്ണി മുകുന്ദൻ പരാതി നൽകുകയും കേസ് പിന്നീട് ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

തിരക്കഥ വായിച്ച് കേൾപ്പിക്കാൻ എത്തിയ യുവതിയാണ് പിന്നെ തനിക്കെതിരെ തിരിഞ്ഞതെന്നും ഭീഷണി തുടങ്ങിയതെന്നുമാണ് ഉണ്ണി മുകുന്ദന്റെ പരാതി. തിരക്കഥ മോശമായതിനാൽ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കണമെന്നും അല്ലെങ്കിൽ പീഡിപ്പിച്ചതായി പരാതി നൽകുമെന്നും 25 ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി യുവതി രംഗത്തെത്തുകയായിരുന്നു എന്നാണ് താരത്തിന്റെ ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP