Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്ര പണം അക്കൗണ്ടിലേക്ക് വന്നുവെന്നോ എപ്പോൾ അത് മാറ്റിയെന്നോ ഒന്നും തനിക്കറിയില്ല; വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി; തെറ്റായ പ്രവൃത്തികളൊന്നും ഇതേവരെ ഭർത്താവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ബിജുലാലിന്റെ ഭാര്യ സിമി; വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നും കേസിലെ പ്രതിയായ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക

എത്ര പണം അക്കൗണ്ടിലേക്ക് വന്നുവെന്നോ എപ്പോൾ അത് മാറ്റിയെന്നോ ഒന്നും തനിക്കറിയില്ല; വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി; തെറ്റായ പ്രവൃത്തികളൊന്നും ഇതേവരെ ഭർത്താവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ബിജുലാലിന്റെ ഭാര്യ സിമി; വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നും കേസിലെ പ്രതിയായ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിലെ പണം തട്ടി‌യെടുത്തതിൽ തനിക്ക് പങ്കില്ലെന്ന് പ്രതി ബിജുലാലിന്റെ ഭാര്യ സിമി. ഓൺലൈൻ ചീട്ടുകളിയിൽ ബിജുലാലിന് പണം നഷ്ടമായെന്നും ഭർത്താവ് തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതായി അറിയില്ലെന്നുമാണ് സിമി വ്യക്തമാക്കുന്നത്. സിമി തന്നെ പുറത്തുവിട്ട ശബ്ദരേഖയിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കേസിൽ സിമിയും പ്രതിയാണ്. അറിയാത്തതും ചെയ്യാത്തതുമായ പല കുറ്റങ്ങൾ തന്റെ മേൽ ആരോപിച്ച് പ്രതിയാക്കുകയാണ് ചെയ്യുന്നത്. തന്നോടും കുടുംബത്തോടും ചെയ്യുന്ന വലിയ ക്രൂരതയാണിതെന്നും സിമി പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

എത്ര പണം തന്റെ അക്കൗണ്ടിലേക്ക് വന്നുവെന്നോ എപ്പോൾ അത് മാറ്റിയെന്നോ ഒന്നും തനിക്കറിയില്ലെന്ന് സിമി പറയുന്നു. ഇതു സംബന്ധിച്ച ഒരു കാര്യവും ബിജുലാൽ തന്നോട് പറഞ്ഞിട്ടില്ലെന്നും സിമി കൂട്ടിച്ചേർത്തു.കേസ് ആയതിനു ശേഷമാണ് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പിന്നീട് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ മറ്റൊരു അക്കൗണ്ടിലേക്കും മാറ്റിയതായി പറയുന്നത്. ബിജുലാൽ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് തനിക്കറിയില്ല. താൻ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ്, സർക്കാർ ഉദ്യോഗസ്ഥയാണ്. ബിജുലാലും സർക്കാർ ഉദ്യോഗസ്ഥനാണ്. വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. തെറ്റായ പ്രവൃത്തികളൊന്നും ഇതേവരെ ബിജുലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

സംശയിക്കത്തക്ക വിധം ഒന്നും ബിജുലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സിമി പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. വളരെ സന്തോഷമായി കഴിയുകയായിരുന്നു. കേസിൽ താൻ തെറ്റു ചെയ്യുകയോ കൂട്ടുനിൽക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും പൊലീസ് പ്രതിയാക്കിയതായി മാധ്യമങ്ങളിൽ കാണുകയാണ്. പൊലീസ് രണ്ടു മൂന്നു വട്ടം വീട്ടിൽ വന്നിരുന്നു. വിവരങ്ങൾ ചോദിക്കുകയും കാര്യങ്ങൾ താൻ വിശദമായി പറയുകയും ചെയ്തതാണ്. മൊഴി രേഖപ്പെടുത്താൻ വരുമെന്നും അപ്പോൾ കാര്യങ്ങൾ വിശദമായി പറയണമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ പൊലീസ് തന്റെ നിരപരാധിത്വത്തെ കുറിച്ച് അന്വേഷിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തില്ല. കേസ് സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേിപ്പിക്കണമെന്നും സിമി ആവശ്യപ്പെടുന്നു. അതേസമയം, ബിജുലാൽ കീഴടങ്ങാമെന്ന് അറിയിച്ചിട്ടും പൊലീസ് സഹകരിച്ചില്ലെന്നും കീഴടങ്ങാൻ ബിജുലാൽ ഇപ്പോഴും സന്നദ്ധനെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു.

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ.ബിജുലാലിനെ സർവീസിൽ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു. സമ്മറി ഡിസ്മിസൽ വ്യവസ്ഥ പ്രകാരം നോട്ടീസ് നൽകാതെയാണ് ധനവകുപ്പിന്റെ നടപടി. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരൻ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേർത്ത അവലോകന യോഗത്തിന് ശേഷമാണ് നടപടി. പിരിച്ചുവിടലിന്റെ നടപടിക്രമങ്ങൾ അഞ്ചു ദിവസത്തിനകം പൂർത്തിയാക്കും.

വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബിജുലാലിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ധനകാര്യമന്ത്രി തോമസ് ഐസകിന്റെ അധ്യക്ഷതയിൽ ഫിനാൻസ് സെക്രട്ടറി ആർ.കെ. സിങ്, എൻ.ഐ.സി ട്രഷറിയിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനുശേഷമാണ് ബിജുലാലിനെ പിരിച്ചു വിടാൻ തീരുമാനിച്ചത്. ബിജുലാൽ നടത്തിയത് വെറുമൊരു ക്രമക്കേടല്ല, ഗുരുതരമായ സൈബർ കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

ധനവകുപ്പിന്റെ മൂന്നു പേരും എൻ.ഐ.സിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. തട്ടിപ്പു കണ്ടുപിടിച്ച എസ്.ടി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സ്ഥലം മാറ്റും. അതേസമയം വീണ്ടും ട്രഷറി സോഫ്റ്റ് വെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കും. ഇതിനു പുറമേ ഫങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻ.ഐ.സിയുടെയും ട്രഷറി ഐ.ടി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും. സമാന സംഭവങ്ങൾ വേറെ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ ട്രഷറി ഓഫീസർ, ടെക്നിക്കൽ കോഡിനേറ്റർ എന്നിവർക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന സൂചനയുണ്ട്. ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ബിജുലാൽ പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളിൽ നിന്നു തന്നെ കണ്ടെത്തി. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. അതേസമയം താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ബിജുലാലിന്റെ ഭാര്യ സിമിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP