Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സജിത ഭർത്താവിനെ വകവരുത്തിയത് ടിസനോടൊപ്പം ബ്രിട്ടനിലെത്തി അടിപൊളി ജീവിതം നയിക്കാൻ; കൃത്യത്തിന് ശേഷം സജിത നൽകിയ കൈതച്ചക്കയും വാങ്ങി യാത്രയായ ടിസിനെ വെറുതേ വിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകും; കാമുകിക്കൊപ്പം കിടക്ക പങ്കിടുമ്പോഴും ഭാര്യക്ക് സന്ദേശമയച്ച വിരുതനെ അഴിയെണ്ണിക്കാൻ പോന്ന തെളിവുകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ബൈജു പൗലോസ് മറുനാടനോട്; കൊലനടന്ന ദിവസത്തെ ഫോൺവിളികളിൽ കുടുക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ അപ്പീൽ നടപടികൾ

സജിത ഭർത്താവിനെ വകവരുത്തിയത് ടിസനോടൊപ്പം ബ്രിട്ടനിലെത്തി അടിപൊളി ജീവിതം നയിക്കാൻ; കൃത്യത്തിന് ശേഷം സജിത നൽകിയ കൈതച്ചക്കയും വാങ്ങി യാത്രയായ ടിസിനെ വെറുതേ വിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകും; കാമുകിക്കൊപ്പം കിടക്ക പങ്കിടുമ്പോഴും ഭാര്യക്ക് സന്ദേശമയച്ച വിരുതനെ അഴിയെണ്ണിക്കാൻ പോന്ന തെളിവുകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ബൈജു പൗലോസ് മറുനാടനോട്; കൊലനടന്ന ദിവസത്തെ ഫോൺവിളികളിൽ കുടുക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ അപ്പീൽ നടപടികൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

കൊച്ചി: ബ്രിട്ടനിലെ റീഡിംഗിൽ സ്റ്റുഡന്റ്് വിസയിൽ എത്തി ഭാര്യയുമായി കഴിഞ്ഞിരുന്ന ടിസൻ ഫിലിപ്പ് എന്ന യുവാവിനെ യുകെ മലയാളികൾ ഏറെക്കുറെ മറന്നിരിക്കും. എന്നാൽ എട്ടു വർഷം മുൻപ് കാമുകിക്കൊപ്പം ചേർന്നു ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ടിസൻ ആയിരുന്നു ഇന്നലെ കേരളത്തിലെ മാധ്യമങ്ങളുടെ ഇഷ്ട വിഷയം. നീണ്ട കാലത്തേ വിചാരണയ്ക്കൊടുവിൽ തെളിവുകളുടെ അഭാവത്തിൽ ടിസനെ ശിക്ഷ നൽകാതെ വെറുതെ വിട്ട ജില്ലാ സെഷൻസ് കോടതി കാമുകിയായ സാജിതയെ ജീവപരന്ത്യം ശിക്ഷിക്കുകയും ചെയ്തു.

ബന്ധുവിന് വേണ്ടി വിവാഹാലോചന നടത്തി ഫോണിലൂടെയുള്ള അന്വേഷണം പരിചയവും ബന്ധവും ആയി വളർന്നത്തോടെ ഭർത്താവ് പോൾ വർഗീസിനെ വകവരുത്തി ടിസനോടൊപ്പം യുകെയിൽ എത്താൻ ഉള്ള ആഗ്രഹമാണ് ഇപ്പോൾ സജിതയെ ജീവപര്യന്തം ജയിലിൽ കഴിയാൻ ഇടയാക്കിയ കേസിലെ ഒന്നാം പ്രതിയാക്കി മാറ്റിയത്. എന്നാൽ ശിക്ഷയിൽ നിന്നും കോടതിയുടെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ട ടിസനെ വീണ്ടും മേൽക്കോടതിയിൽ എത്തിച്ച് അർഹമായ ശിക്ഷ വാങ്ങിച്ചു നൽകാൻ ഉള്ള ഒരുക്കത്തിലാണ് കേരള പൊലീസ്.

ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകൾ കേസ് തുടക്കത്തിൽ അന്വേഷിച്ച കേരള പൊലീസിലെ സ്റ്റാർ ഹീറോ ആയ സി ഐ ബൈജു പൗലോസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കുകയും ചെയ്തു. കോടതി വിധി എത്തിയ ഉടൻ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രതികരണം അറിയുന്നതിന് വേണ്ടി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ സൂചന നൽകിയതും. കേരളം ആകാംഷയോടെ കാത്തിരുന്ന നടി അപകീർത്തിക്കപ്പെട്ട കേസിൽ മികച്ച കുറ്റാന്വേഷണം നടത്തിയ സി ഐ ബൈജു പൗലോസ് തൃക്കാക്കരയിൽ ചുമതലയിൽ ഉണ്ടായിരുന്ന സമയത്താണ് പോൾ വർഗീസ് കൊലപാതകം നടക്കുന്നത്.

തുടർന്ന് കൃത്യമായ നിരീക്ഷണത്തിലൂടെ ഇദ്ദേഹം ഉൾപ്പെട്ട സംഘമാണ് സജിതയെയും ടിസനെയും അറസ്റ്റു ചെയ്യുന്നത്. തുടർന്ന് കൃത്യമായ തെളിവുകളോടെ കോടതിയിൽ എത്തിച്ചിട്ടും ടിസൻ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത് നിയമ വൃത്തങ്ങളെ അമ്പരപ്പിക്കുകയാണ്. കൊലപാതകത്തിൽ ടിസന്റെ പങ്കാളിത്തം കൃത്യമായി തെളിയിക്കാൻ പൊലീസിന് സാധിച്ചില്ല എന്ന കോടതിയുടെ നിഗമനമാണ് ഇയാളെ ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തിയത്. എന്നാൽ ഈ കേസിൽ ടിസനും അർഹമായ ശിക്ഷ വാങ്ങി നൽകും എന്നാണ് സി ഐ ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

കൊലപാതകം നടന്ന ദിവസം ടിസൻ സാജിതക്കൊപ്പം പോൾ വർഗീസിന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന വാദമാണ് പൊലീസ് വീണ്ടും ഉന്നയിക്കുക. കൊലപാതക ശേഷം പോൾ വർഗീസിന്റെ വീട്ടിൽ നിന്നും ലാൻഡ് ഫോൺ മുഖേനെ ടിസൻ തന്റെ ഡ്രൈവറെ ബന്ധപ്പെട്ടതിനു ഉള്ള തെളിവാണ് പൊലീസ് മുഖ്യ ആയുധമാക്കുന്നത്. പുലർച്ചെ രണ്ടു മണിക്ക് നടന്ന ഫോൺ വിളിയുടെ വിശദംശങ്ങൾ ഡ്രൈവറുടെ സാക്ഷി കോടതിയിൽ എത്തിച്ചിരുന്നു.

ലാൻഡ് ഫോണിൽ നിന്നുള്ള വിളി ആയിരുന്നതിനാൽ പ്രതിഭാഗം അഭിഭാഷകന് ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ ചിന്ത. അതിനാൽ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം നൽകി പ്രോസിക്യൂഷൻ വാദിച്ചിരിക്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. മൊബൈൽ ഫോൺ വഴി അല്ലാത്ത കോൾ ആയിരുന്നതിനാൽ പ്രതി സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നു എന്നും ഇതുകൊലപാതകത്തിലെ പങ്കിലേക്കു വിരൽ ചൂണ്ടുന്ന നിർണായക തെളിവാണ് എന്നുമായിരിക്കും പൊലീസ് ഇനി കോടതിയിൽ സമർത്ഥിക്കുക. ഈ നിർണായക തെളിവിന്റെ സാധ്യതയിലാണ് അന്ന് ടിസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതെന്നും സി ഐ ബൈജു പൗലോസ് ഓർമ്മിക്കുന്നു.

അതിനിടെ കേസിൽ ദിവസങ്ങൾക്കകം പൊലീസ് വഴിത്തിരിവ് കണ്ടെത്തുകയും ടിസനും സജിതയും കസ്റ്റഡിയിൽ ആകുകയും ചെയ്തതോടെ ഒരു ഇരട്ട കൊലപാതകം കൂടിയാണ് വഴി മാറി പോയത്. പോൾ വർഗീസ് കൊല്ലപ്പെട്ട 2011 ഫെബ്രുവരി 22നു ശേഷം ടിസന്റെ ഭാര്യ അവധി ആഘോഷിക്കാൻ നാട്ടിൽ എത്താനിരിക്കുക ആയിരുന്നു. ഭാര്യ എത്തിക്കഴിഞ്ഞാൽ മലമ്പുഴയിലോ മറ്റോ സന്ദർശനം നടത്തുമ്പോൾ വധിക്കാനും ടിസണിനു പദ്ധതി ഉണ്ടായിരുന്നു.

പൊലീസ് കസ്റ്റഡിയിൽ ആയപ്പോൾ ഇയാൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പൊലീസ് പിടിയിൽ പെട്ടില്ലായിരുന്നെകിൽ നിർഭാഗ്യവതിയായ ആ യുവതിയും കൊല്ലപ്പെടുമായിരുന്നുവെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ടിസൻ കേസിൽ പെട്ടതോടെ റെഡ്ഡിങ്ങിൽ ഒരു മലയാളി കുടുംബത്തിന്റെ കാരുണ്യത്തിൽ കഴിഞ്ഞിരുന്ന ഈ യുവതി ഒരു വർഷം കഴിഞ്ഞാണ് പിന്നീടു യുകെയിൽ നിന്നും നാട്ടിൽ മടങ്ങി എത്തിയത്. വിസ കാലാവധി തീർന്നതിനെ തുടർന്നാണ് ഇവർ നാട്ടിലേക്കു മടങ്ങിയത് എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.

ഫോൺ സംഭാഷണത്തിലൂടെ തന്നെക്കാൾ പ്രായം കൂടിയ സജിതക്ക് വശംവദനനായ ടിസൻ ഭാര്യക്കൊപ്പമുള്ള നാട്ടിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കുകയും തുടർന്ന് ഒറ്റയ്ക്ക് നാട്ടിൽ എത്തുകയുമായിരുന്നു. കാമുകിയുമായി കൂടുതൽ അടുക്കുന്നതിനു വേണ്ടിയായിരുന്നു ഈ യാത്ര. ബയോ കെമിസ്ട്രി ബിരുദധാരിയായ ഇയാൾ നാട്ടിലെ ബന്ധുവായ വൈദികന്റെ സഹായത്തോടെ കോളേജിൽ ജോലി തരപ്പെടുത്തിയിട്ടുണ്ട് എന്ന് ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചാണ് നാട്ടിൽ എത്തിയതും തുടർന്ന് സജിതയുമായി ഭാവി കാര്യങ്ങൾ പദ്ധതിയിട്ടതും.

സജിതയോടൊപ്പം കിടക്ക പങ്കിടവേ യുകെയിൽ നിന്നും വിളിച്ചിരുന്ന ഭാര്യയോട് കൂസലൊന്നുമില്ലാതെ സംഭാഷണം നടത്തുമായിരുന്നുവെന്ന വിവരവും അന്വേഷണ ഘട്ടത്തിൽ ടിസൻ വെളിപ്പെടുത്തിയിരുന്നു. ഭാര്യയ്ക്കു യാതൊരു സംശയവും തോന്നാത്ത വിധത്തിൽ തന്റെ പദ്ധതികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഇയാൾ ഇത്തരം വിദഗ്ധ കരുനീക്കങ്ങൾ നടത്തിയത്. അതേ സമയം സജിതയാകട്ടെ സാധാരണക്കാരനായ ഭർത്താവിന്റെ തുച്ഛവരുമാനത്തിൽ കേരളത്തിൽ ഒതുങ്ങി ജീവിക്കുന്നതിനു പകരം പണക്കാരനായ വിദേശ മലയാളിയുടെ ഭാര്യയായി ലണ്ടനിൽ സുഖ ജീവിതം നയിക്കുന്നത് സ്വപ്നം കണ്ടതോടെയാണ് ഏതു വിധത്തിലും പോൾ വർഗീസിനെ ഇല്ലാതാക്കണം എന്ന പദ്ധതിയിൽ മുഖ്യ റോൾ ഏറ്റെടുക്കാൻ തയാറായത്.

പിടിക്കപ്പെടാതിരിക്കാൻ പല വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്ത ഇരുവരും പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകിയാൽ രാവിലെ ജോലിക്കു ബൈക്കിൽ യാത്ര ചെയ്യുന്ന പോൾ അപകടത്തിൽ പെട്ടു മരിക്കുമെന്നും ഇതു സ്വാഭാവിക മരണമായി ബന്ധപ്പെട്ടവരെ വിശ്വസിപ്പിക്കാമെന്നും കരുതിയിരുന്നു. എന്നാൽ മരണം സംഭവിക്കാതെ ഗുരുതര പരുക്ക് മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ തങ്ങളുടെ പ്ലാൻ വിജയിക്കില്ല എന്ന ടിസന്റെ ചിന്തയാണ് അത്താഴം നൽകി ഉറക്കിയ ശേഷം കൊലയെന്ന പ്ലാനിലേക്ക് എത്തിയത്. മക്കൾക്കും കൊല നടന്ന ദിവസം ഉറക്കഗുളിക നൽകിയാണ് സജിത പദ്ധതി കുറ്റമറ്റതാക്കി മാറ്റിയത്. പോളിന്റെ വൃദ്ധയായ മാതാവിനും ഉറക്കഗുളിക നൽകി ടിസനൊപ്പം കൊച്ചിയിൽ കറങ്ങിയിരുന്നതായും ചോദ്യം ചെയ്യൽ ഘട്ടത്തിൽ സജിത വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ആർക്കും സംശയം തോന്നാത്ത വിധം സ്വാഭാവിക മരണം എന്ന രീതിയിൽ പ്ലാൻ ചെയ്ത ഗൂഢാലോചന സി ഐ ബൈജു പൗലോസ് ഉൾപ്പെടുന്ന സമർത്ഥരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പൊളിയുക ആയിരുന്നു. ഒടുവിൽ എട്ടു വർഷങ്ങൾക്കു ശേഷം ഒന്നാം പ്രതിയായ സജിത ജീവപര്യന്തം തടവ് അനുഭവിക്കാൻ ജയിലിലേക്കും ആസൂത്രണ പങ്കാളിയും കാമുകനായ ടിസൻ സുഖ ജീവിതത്തിലേക്കും എത്തുകയാണ്.

എന്നാൽ ഒരു കുറ്റവാളിയും രക്ഷപ്പെടരുത് എന്ന പൊലീസ് നീതിബോധത്തിന്റെ ഭാഗമായി ഈ കേസ് വീണ്ടും മേൽക്കോടതിയിൽ എത്തിയാൽ ടിസൻ കൂടി ശിക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷ വളരുകയാണ്. മുൻപും കീഴ്‌കോടതി കണ്ടെത്താതെ പോയ കാര്യങ്ങൾ മേൽക്കോടതിയിൽ എത്തുമ്പോൾ കുറഞ്ഞ ശിക്ഷ വർദ്ധിപ്പിക്കും വിധം ഒട്ടേറെ കേസുകൾ കേരളത്തിൽ തന്നെ ഉണ്ടായിട്ടുള്ളതിനാൽ ടിസനും അർഹമായ ശിക്ഷ കിട്ടും എന്നാണ് സി ഐ ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP