Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞു; അമ്മയുടെ ഗർഭപാത്രം നീക്കിയതും ഭർത്താവിനെ അറിയിച്ചില്ല; സമ്മർദ്ദത്തിൽ രേഖകളിൽ ഒപ്പിട്ടും വാങ്ങി; പാലക്കാട്ടെ തങ്കം ആശുപത്രിയിൽ ഉണ്ടായതു ചികിത്സാ പിഴവെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് പിന്നാലെ ഡോക്ടർമാർ അറസ്റ്റിൽ

നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞു; അമ്മയുടെ ഗർഭപാത്രം നീക്കിയതും ഭർത്താവിനെ അറിയിച്ചില്ല; സമ്മർദ്ദത്തിൽ രേഖകളിൽ ഒപ്പിട്ടും വാങ്ങി; പാലക്കാട്ടെ തങ്കം ആശുപത്രിയിൽ ഉണ്ടായതു ചികിത്സാ പിഴവെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് പിന്നാലെ ഡോക്ടർമാർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ. പ്രസവത്തെ തുടർന്ന് തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഡോക്ടർമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാരായ, അജിത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. ജൂലൈ ആദ്യവാരമായിരുന്നു പ്രസവത്തെ തുടർന്ന് ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. ജൂൺ അവസാന വാരം ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പു. ശസ്ത്രക്രിയ വേണമെന്ന് ആദ്യം ഡോക്ടർമാർ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പ്രസവം മതിയെന്ന് അറിയിക്കുകയായിരുന്നു.

പ്രസവത്തിനിടയിൽ ഐശ്വര്യയ്ക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. ഇതിന് പിന്നാലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഗർഭിണിയായ 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണവുമയി കുടുംബം രംഗത്തു വന്നു.

നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല.

ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിച്ചു. ഈ സംശയമെല്ലാം മെഡിക്കൽ ബോർഡും ശരിവച്ചു. അതിനിടെ ഡോക്ടർമാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താതിരിക്കാൻ പൊലീസിൽ സമ്മർദ്ദമുണ്ട്. ജാമ്യമുള്ള വകുപ്പുകളിൽ കേസെടുക്കാനാണ് സമ്മർദ്ദം.ചി കിത്സാപ്പിഴവുമൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് അന്വേഷണ റിപ്പോർട്ട്.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാൻ നേരത്തെ സർക്കാർ തീരുമാനം എടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പ്രയോഗിക്കുന്നത്. കളക്ടർ ചെയർമാനും ഡിഎംഒ വൈസ് ചെയർമാനുമായുള്ള ജില്ലാ രജിസ്റ്ററിങ് അഥോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കണമെന്നും മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ചികിത്സാ പിഴവ് മൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു.

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നതോടെയാണ് കർശന നടപടി. ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിൽ എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയാണ് (25) പാലക്കാട് പടിഞ്ഞാറേ യാക്കരയിലുള്ള തങ്കം ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 എ വകുപ്പുപ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് അപ്പുറത്തേക്ക് കേസെടുക്കേണ്ട കുറ്റം ഉണ്ടെന്നണ് വ്യക്തമാകുന്നത്.

കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെ മകൾ കാർത്തികയും പിന്നീട് മരിച്ചതും വിവാദമായിരുന്നു. ചെറുപ്പത്തിൽ പോളിയോ ബാധിച്ച കാർത്തികയുടെ കാലിൽ ശസ്ത്രക്രിയ നടത്താൻ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെ കാർത്തിക മരിക്കുകയാണുണ്ടായത്. അനസ്തേഷ്യ നൽകിയതിലെ അപാകമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കാർത്തികയ്ക്ക് അനസ്‌തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് പറഞ്ഞു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്‌തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കളും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP