Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ താൽ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേർന്ന് റോഡിലിട്ടു മർദ്ദിച്ചു; പിടിച്ചു മാറ്റിയ ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേർന്ന് അരമമണിക്കൂറോളം അതിക്രൂരമായി തല്ലിച്ചതച്ചു; മർദ്ദനമേറ്റ ജവഹർ എന്ന യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ: പ്രതിഷേധം ഉണ്ടായാൽ തടയാൻ ക്വട്ടേഷൻ നേതാവിനെ ഹോട്ടലിന് മുന്നിൽ നിയോഗിച്ചും താൽ റെസറ്റൊറന്റ് ഉടമയുടെ ഗുണ്ടാ വിളയാട്ടം

ഇടപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ താൽ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേർന്ന് റോഡിലിട്ടു മർദ്ദിച്ചു; പിടിച്ചു മാറ്റിയ ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേർന്ന് അരമമണിക്കൂറോളം അതിക്രൂരമായി തല്ലിച്ചതച്ചു; മർദ്ദനമേറ്റ ജവഹർ എന്ന യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ: പ്രതിഷേധം ഉണ്ടായാൽ തടയാൻ ക്വട്ടേഷൻ നേതാവിനെ ഹോട്ടലിന് മുന്നിൽ നിയോഗിച്ചും താൽ റെസറ്റൊറന്റ് ഉടമയുടെ ഗുണ്ടാ വിളയാട്ടം

അർജുൻ സി വനജ്

കൊച്ചി: ഇടപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ റോഡിലിട്ട് മർദ്ദിക്കുന്നത് കണ്ടപ്പോൾ പിടിച്ചുവെക്കാൻ ചെന്ന ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഇടപ്പള്ളി താൽ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേർന്നാണ് യുബർ ഈറ്റ്‌സ് ഡെലിവെറി ബോയിയായ ജവഹർ കാരാടിനെ മർദ്ദിച്ചത്. മർദ്ദനമേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചെവിക്കും തലയ്ക്കും പരിക്കേറ്റ ജവഹർ ഇഎൻടി വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ ഉണ്ടായാൽ തടയാൻ മരടിലെ ഗുണ്ടാ നേതാവിനേയും സംഘത്തിനേയും റസ്റ്റോറന്റിന്റെ മുന്നിൽ വിന്യസിച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താൽ റസ്റ്റോറന്റിൽ നിന്ന് ഊബർ ഈറ്റ്‌സിൽ ബിരിയാണിക്ക് ഓർഡർ കിട്ടിയ ജവഹർ അവിടേക്ക് എത്തുമ്പോൾ ഹോട്ടലിലെ മുൻവശത്തുള്ള റോഡിലിട്ട് ഒരാളെ മർദ്ദിക്കുന്ന രംഗം ആണ് കാണുന്നത്. നിരവധി ആളുകൾ ഇത് കൂടിനിന്ന് കാണുന്നുണ്ടെങ്കിലും ആരും പിടിച്ചുവെക്കാൻ തയ്യാറാകുന്നില്ല . ഈ സമയത്താണ് ജവഹർ വിഷയത്തിൽ ഇടപെടുന്നത്. മർദ്ദിക്കുന്ന ആളെ പിടിച്ചു വെച്ചു കൊണ്ട് വിഷയം അവസാനിപ്പിച്ചു. തുടർന്ന് ഹോട്ടലിലേക്ക് കയറി ഓഡർ ഡെലിവറിക്ക് ആളെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ഒപ്പം കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരനോട് ഹോട്ടലിന് മുന്നിൽ നടക്കുന്ന സംഭവത്തിൽ നിങ്ങളെന്താ ഇടപെടാത്തത് എന്ന് ആരാഞ്ഞു.

എന്നാൽ ഹോട്ടലിലെ മുതലാളിയുടെ ഇളയമകൻ ജീവനക്കാരനെ മർദ്ദിക്കുന്നതിൽ ഞങ്ങൾക്ക് ഇടപെടാനാകില്ല എന്നായിരുന്നു കൗണ്ടറിലെ ജീവനക്കാരന്റ മറുപടി. തുടർന്ന് ജവഹർ ഓർഡർ നൽകി കാത്തിരുന്നു. വളരെ പെട്ടെന്നാണ് ഹോട്ടലിലെ ജീവനക്കാരനെ മർദ്ദിച്ച ഉടമയുടെ ഇളയമകൻ എത്തി ജവഹറിനോട് തട്ടിക്കയറിയത്. 40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞുകൊണ്ടായിരുന്നു ജവഹറിനോട് ആക്രോശിച്ചത്. ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന പ്രതികരണം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജവഹർ പറഞ്ഞു. ആരെ തല്ലുന്നത് കണ്ടാലും നി പ്രതികരിക്കുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു തുടർന്നുള്ള പ്രകോപനം.

അടിക്കാൻ ധൈര്യം ഉണ്ടെങ്കിൽ അടിക്കെടാ എന്നുപറഞ്ഞുകൊണ്ട് പിടിച്ചുതള്ളി മുഖത്തും തലയിലും പിടിച്ചുകൊണ്ട് തുടർച്ചയായി പ്രകോപിപ്പിച്ചു. ഈ സമയം പ്രശ്‌നങ്ങളുണ്ടാക്കാൻ താനില്ലെന്ന് പറഞ്ഞുകൊണ്ട് ഹോട്ടൽ ഉടമയുടെ മകനെ തള്ളിയിട്ട് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പിന്നീട് മറ്റ് ജീവനക്കാരും ഉടമയുടെ മകനും ചേർന്ന് ഹോട്ടലിന് അകത്തു കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. ഇടയ്ക്ക് മർദ്ദനം നിർത്തിയപ്പോൾ ജവഹർ റസ്റ്റോറന്റിന് പുറത്തേക്കിറങ്ങി ബൈക്കിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും ഇവർ തടഞ്ഞു. പിന്നാലെ ഹോട്ടലുടമയുടെ മൂത്തമകനും സംഘവും എത്തി വീണ്ടും മർദ്ദിച്ചു. ഏകദേശം അര മണിക്കൂറിലധികം തുടർച്ചയായ മർദ്ദനമേറ്റുവെന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജവഹർ മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ജവഹറിനെ സുഹൃത്തുക്കൾ ചേർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജവഹറിനെ മർദിക്കുന്ന സമയത്തും നിരവധി ആളുകൾ ഇത് കാണുന്നുണ്ടെങ്കിലും ആരും തടയാൻ ശ്രമിച്ചില്ല .ഹോട്ടലിൽ ജീവനക്കാരെ ഉടമ മർദ്ദിക്കുന്നത് ഇവിടെ തുടർക്കഥയാണെന്നാണ് സമീപത്തെ മറ്റ് സ്ഥാപനത്തിലെ ജീവനക്കാർ മറുനാടനോട് പറഞ്ഞത്. നിരവധി പരാതികൾ റസ്റ്റോറന്റിനെതിരെ കളമശ്ശേരി പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഊബർ ഈറ്റ്‌സ് ഡെലിവറിയക്കായി റസ്റ്റോറന്റിൽ എത്തിയ ജവഹർ ഓർഡർ ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ അങ്ങോട്ട് കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ് റസ്റ്റോറന്റ് ഉടമ പൊലീസിൽ നൽകിയ കൗണ്ടർ പരാതി. എന്നാൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്നാണ് ജവഹർ മറുനാടനോട് പറഞ്ഞത്.

ജവഹറിനെതിരെ നടന്ന മർദ്ദനത്തിൽ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാവുകയാണ്. മലപ്പുറം സ്വദേശിയായ ജവഹർ തൊഴിൽ തേടിയാണ് കൊച്ചിയിലെത്തുന്നത് . തുടർന്ന് തൊഴിലിനൊപ്പം കൊച്ചിയിലെ സാംസ്‌കാരിക മേഖലയിലും ജവഹർ നിറസാന്നിധ്യമാണ്. പ്രളയ കാലഘട്ടത്തിൽ ജവഹറും സുഹൃത്തുക്കളും നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. മുഴുവൻസമയ ഊബർ തൊഴിലാളിയായിരുന്ന ജവഹർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സമയം ചെലവിടാനാണ് ഇപ്പോൾ ജോലി പാർട്ടൈം ആക്കിയത് .ഏതാനും ദിവസങ്ങളായി നിർത്തിവച്ചിരുന്ന ജോലി ഇന്നലെയാണ് വീണ്ടും തുടങ്ങുന്നത്. ഹോട്ടൽ ജീവനക്കാരും ഉടമയുടെ മക്കളും ചേർന്ന് നടത്തിയ മർദ്ദനത്തിൽ ജവഹറിന്റെ പുറത്തും ദേഹത്ത് ആകമാനവും നീർക്കെട്ടുണ്ട്. ചെവിയുടെ ഡയഫ്രത്തിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ആദ്യ പരിശോധനയിൽ വ്യക്തമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP