Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണം കയറ്റി അയച്ചത് നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരൻ; ഫൈസൽ ഫാരിദ് കടത്തു കാരനായത് വിവരങ്ങൾ ചോർത്തി നൽകി കസ്റ്റംസിന്റെ വിശ്വാസ്യത നേടി; സ്വർണം ചെന്നൈയിൽ ഏറ്റുവാങ്ങിയത് ഹാജാ ഫക്രുദീനും സംഘവും; നയതന്ത്ര ബാഗിൽ സ്വർണ്ണ കടത്തിന് പിന്നിൽ സിങ്കപൂരിലെ ജോലിക്കിടെ സിറിയയിൽ എത്തി ഐസിസിനൊപ്പം ചേർന്ന തമിഴ്‌നാട്ടുകാരനോ? സ്വപ്നയും ചെന്നൈയിലെ സ്ലീപ്പർ സെല്ലുമായുള്ള ബന്ധം തേടി എൻഐഎ

സ്വർണം കയറ്റി അയച്ചത് നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരൻ; ഫൈസൽ ഫാരിദ് കടത്തു കാരനായത് വിവരങ്ങൾ ചോർത്തി നൽകി കസ്റ്റംസിന്റെ വിശ്വാസ്യത നേടി; സ്വർണം ചെന്നൈയിൽ ഏറ്റുവാങ്ങിയത് ഹാജാ ഫക്രുദീനും സംഘവും; നയതന്ത്ര ബാഗിൽ സ്വർണ്ണ കടത്തിന് പിന്നിൽ സിങ്കപൂരിലെ ജോലിക്കിടെ സിറിയയിൽ എത്തി ഐസിസിനൊപ്പം ചേർന്ന തമിഴ്‌നാട്ടുകാരനോ? സ്വപ്നയും ചെന്നൈയിലെ സ്ലീപ്പർ സെല്ലുമായുള്ള ബന്ധം തേടി എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺസുലേറ്റ് പാഴ്സലിൽ സ്വർണം കടത്തിയ കേസിലെ മൂന്നാംപ്രതി ഫൈസൽ ഫാരിദിനെ കുറിച്ച് ദുരൂഹത ഏറെ. ആർക്കും ഇയാളെ കുറിച്ച് ഇത് അറിയില്ല. കൊച്ചി സ്വദേശിയായ ഇയാളാണ് സ്വർണം യു.എ.ഇ. കോൺസുലേറ്റ് വഴി പാഴ്സലായി അയച്ചതെന്നാണ് കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി. എന്നാൽ കൊച്ചി കേന്ദ്രീകരിക്കുന്ന സ്വർണക്കടത്ത് സംഘത്തിലൊന്നും ഫൈസലിന്റെ പേരില്ല. ഇതിനിടെയാണ് തീവ്രവാദ ബന്ധങ്ങൾ പുറത്തു വരുന്നത്.

പാഴ്‌സലിനൊപ്പം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ലീഫ് ലെറ്റുകളും പാഴ്‌സലിൽ ഉണ്ടായിരുന്നു. ഇതിൽ നിന്നും ഫൈസൽ ഇപ്പോഴും തീവ്രവാദ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നാണ് വിലയിരുത്തൽ. കേസിലെ കൂട്ടുപ്രതി സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്തു കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും എൻ.ഐ.എയുടെ എഫ്.ഐ.ആറിലും ഫൈസൽ ഫാരിദ് എന്ന പേര് മാത്രമേ പരാമർശിക്കുന്നുള്ളൂ. മറ്റൊരു വിവരവും ആർക്കും അറിയില്ല. എന്നാൽ തടിയന്റവിട നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരവൃന്ദത്തിൽപ്പെട്ടയാളാണ് ഫൈസൽ എന്നാണു സൂചന.

ദുബായിൽനിന്നുള്ള സ്വർണക്കടത്തിനെപ്പറ്റി പൊലീസിന് വിവരങ്ങൾ ചോർത്തിനൽകി കസ്റ്റംസിന്റെ വിശ്വാസ്യത നേടുകയും അത് മുതലാക്കി വലിയ തോതിൽ സ്വർണം കടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഫൈസൽ. യു.എ.ഇ. കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു പിന്നിൽ തീവ്രവാദസംഘടനകൾക്കു പങ്കുണ്ടെങ്കിൽ അതു രാജ്യസുരക്ഷയ്ക്കു വൻ ഭീഷണിയാണെന്ന വിലയിരുത്തലാണ് എൻ.ഐ.എ.ക്ക് ഉള്ളത്.

കേരളത്തിൽ ഇതിനുമുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. അഫ്ഗാനിസ്താനിലെ കാബൂൾ സർവകലാശാല കേന്ദ്രീകരിച്ച് ഐ.എസിന്റെ ദക്ഷിണേഷ്യാഘടകം ആശയപ്രചാരണം നടത്തി ഓൺലൈൻ റിക്രൂട്ട്മെന്റ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഏതു പ്രദേശത്തായാലും സംഘടനയുടെ പ്രവർത്തനത്തിനുവേണ്ട പണം അതാതിടങ്ങളിലെ സാഹചര്യങ്ങളിലൂടെ രൂപപ്പെടുത്തണമെന്നും ഓൺലൈൻ റിക്രൂട്ട്മെന്റിൽ നിർദ്ദേശിച്ചിരുന്നു. കേരളത്തിലെ പ്രവർത്തനത്തിനായി സ്വർണക്കടത്തിന്റെ സാധ്യതകളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് വിലിയിരുത്തൽ.

സ്വർണക്കടത്തുകാർക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എൻ.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം ചെന്നൈയിലേക്കാണു കൊണ്ടുപോയിരുന്നത്. ഈ സ്വർണം തമിഴ്‌നാട്ടിൽ എൻ.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. തമിഴ്‌നാട് പൊലീസ് വർഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീൻ ഉൾപ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽനിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണെന്ന് എൻ.ഐ.എ. കണ്ടെത്തിയിരുന്നു.

തമിഴ്‌നാട്ടിൽ മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ എൻഐഎ നടത്തുന്ന ശ്രമങ്ങൾക്കിടയിലും പ്രധാന കുറ്റവാളികളെല്ലാം ഇന്നും ഇരുളിലാണ്. ഇനിയും കണ്ടെത്താനാകാത്ത ഏഴുപേരെ എൻഐഎ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഹാജാ ഫക്രുദ്ദീനും മറ്റ് ആറുപേരുമാണ് എൻ.ഐ.എ.യുടെ പട്ടികയിലുള്ളത്. 2017-ൽ തഞ്ചാവൂരിലെ പി.എം.കെ. നേതാവ് വി. രാമലിംഗത്തെ കൊലചെയ്ത കേസിൽ പ്രതികളായ എം. റഹ്മാൻ സാദിക്ക് (39), മുഹമ്മദ് അലി ജിന്ന (34), അബ്ദുൾ മജീദ് (37), ബുർക്കനുദ്ദീൻ (28), ഷാഹുൽ ഹമീദ് (27), നൗഫൽ ഹസ്സൻ( 28) എന്നിവരാണ് എൻ.ഐ.എ.യുടെ പട്ടികയിലുള്ള മറ്റുള്ളവർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആറുപേരും.

ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായി ബന്ധപ്പെട്ട് പ്രവർത്തിച്ചതും തമിഴ്‌നാട്ടിൽനിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതുമാണ് ഫക്രുദ്ദീന്റെ പേരിലുള്ള കുറ്റം. കടലൂർ സ്വദേശിയായ ഫക്രുദ്ദീൻ 2013-ൽ സിങ്കപ്പൂരിൽ ജോലി ചെയ്യവേയാണ് ഐ.എസിൽ ആകൃഷ്ടനാകുന്നത്. തുടർന്ന് സിറിയയിലേക്ക് പോകുകയും ഐ.എസിൽ ചേരുകയും 2016 വരെ അവിടെ പ്രവർത്തിക്കുകയുംചെയ്തു. ഐ.എസിൽ ചേർന്നതായും അതിലേക്ക് യുവാക്കളെ റിക്രൂട്ടുചെയ്തതായും അറിഞ്ഞതോടെ 2017-ൽ തമിഴ്‌നാട് ഫക്രുദ്ദീന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ഇയാളെ അറസ്റ്റുചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല.

ഫക്രുദ്ദീൻ ഗൂഢാലോചനാ യോഗങ്ങൾ സംഘടിപ്പിക്കുകയും ഫണ്ട് സംഘടിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയുമായിരുന്നു. 2014 ജനുവരി അവസാനം ഇയാൾ കുടുംബത്തോടൊപ്പം സിറിയയിൽ വെച്ച് ഐ.എസിൽ ചേർന്നു. 2016 ഡിസംബറിൽ സാമൂഹികമാധ്യമങ്ങളിൽ ഐ.എസ്. പ്രചരിപ്പിച്ച ഒരു വീഡിയോയിൽ ഇയാളുമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ രാമലിംഗം എതിർത്തിരുന്നു. ഇതിലുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP