Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ മോചന കേസിലെ സ്ത്രീകളെ വശത്താക്കാൻ കുടുംബകോടതിയിൽ അഭിഭാഷക സംഘം; നിയമോപദേശം നൽകിയും കേസ് നടത്തിയും കള്ളക്കടത്ത് കാരിയർമാരാക്കും; താൻ കടത്തുകാരിയായത് സമ്മർദ്ദങ്ങൾക്കും ശാരീരിക പീഡനത്തിനും ഇരയായെന്ന് സ്വപ്ന മൊഴി നൽകിയെന്ന് റിപ്പോർട്ട്; എൻഐഎ അന്വേഷിക്കുന്ന ബ്യൂട്ടിഷ്യൻ മാഡം കൗൺസിലറുടെ സഹോദരിയോ? കോൺസുൽ ജനറൽ ഉദ്ഘാടനം ചെയ്ത മാർബിൾ കടയും സംശയത്തിൽ; സ്വർണ്ണ കടത്തിൽ ദുരൂഹതകൾ മാറുന്നില്ല

വിവാഹ മോചന കേസിലെ സ്ത്രീകളെ വശത്താക്കാൻ കുടുംബകോടതിയിൽ അഭിഭാഷക സംഘം; നിയമോപദേശം നൽകിയും കേസ് നടത്തിയും കള്ളക്കടത്ത് കാരിയർമാരാക്കും; താൻ കടത്തുകാരിയായത് സമ്മർദ്ദങ്ങൾക്കും ശാരീരിക പീഡനത്തിനും ഇരയായെന്ന് സ്വപ്ന മൊഴി നൽകിയെന്ന് റിപ്പോർട്ട്; എൻഐഎ അന്വേഷിക്കുന്ന ബ്യൂട്ടിഷ്യൻ മാഡം കൗൺസിലറുടെ സഹോദരിയോ? കോൺസുൽ ജനറൽ ഉദ്ഘാടനം ചെയ്ത മാർബിൾ കടയും സംശയത്തിൽ; സ്വർണ്ണ കടത്തിൽ ദുരൂഹതകൾ മാറുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇടനിലക്കാരി ആയതാണെന്ന് സ്വപ്ന സുരേഷ് എൻഐഎയ്ക്ക് മൊഴി നൽകിയതായി റിപ്പോർട്ട്. ഇതിനായി ഭീഷണി മാത്രമല്ല ശാരീരിക പീഡനവും ഏൽക്കേണ്ട വന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്തപ്പോൾ സ്വപ്ന സമ്മതിച്ചുവെന്ന് ജന്മഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

സ്ത്രീകളെ വശത്താക്കാൻ തിരുവനന്തപുരം കുടുംബകോടതി കേന്ദ്രീകരിച്ച് അഭിഭാഷകരടക്കം സംഘം പ്രവർത്തിക്കുന്നുണ്ട്. വിവാഹമോചന കേസിനെത്തുന്നവരാണ് പ്രധാന ടാർജെറ്റ്. നിയമോപദേശം നൽകിയും കേസ് നടത്തിപ്പ് ഏറ്റെടുത്തും സഹായം നൽകും. ബന്ധം ഉപയോഗിച്ച് ഇവരെ അനാശാസ്യ പ്രവർത്തികൾക്കും കള്ളക്കടത്തു പോലുള്ള കാര്യങ്ങൾക്കും ഉപയോഗിക്കുമെന്ന് സ്വപ്ന മൊഴി നൽകിയതാണ് റിപ്പോർട്ട്.

ഇങ്ങനെ കൂടെ കൂട്ടുന്നവർക്ക് വിദേശത്ത് ജോലി നൽകുയോ നാട്ടിൽ തുണിക്കട, ബ്യൂട്ടി പാർലർ എന്നിവ ഇട്ടു കൊടുക്കുകയോ ചെയ്യും. ഇത്തരത്തിൽ ഇടനിലക്കാരായ പത്തോളം സ്ത്രീകളെക്കുറിച്ചും സ്വപ്ന സൂചന നൽകി. തിരുവനന്തപുരത്തും കഴക്കൂട്ടത്തും തുണക്കട നടത്തിയ യുവതി, കൗൺസിലറുടെ സഹോദരിയായ ബ്യൂട്ടീഷ്യൻ എന്നിവർ ഇതിൽപെടുമെന്നാണ് വാർത്ത. നേരത്തെ ബ്യൂട്ടീഷനാണ് കേസിലെ മറ്റൊരു മാഡമെന്ന് മംഗളവും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ചർച്ചയാകുന്നതിനിടെയാണ് ജന്മഭൂമിയും മാഡത്തെ കുറിച്ച് പറയുന്നത്.

കേസുകളിൽ പ്രതികളായി എത്തിയ ചില യുവതികളെ ജാമ്യത്തിലിറക്കുകയും കേസിൽ നിന്ന രക്ഷ പെടുത്തുകയും ചെയ്ത ശേഷം ഒപ്പം കൂട്ടുകയും ചെയ്യും. ശൃംഖലയിലെ 'മാഡ'ങ്ങളായി വിവിധ കാര്യങ്ങൾക്കാണ് ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു വർഷം മുമ്പ് നടന്ന കള്ളക്കടത്തിലെ പ്രതി സെറീന ഷാജിയേയും ഇടനിലക്കാരിയാക്കിയത് കോടതി കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യ സൂത്രധാരൻ അഭിഭാഷകനായ ബിജു മനോഹരൻ ആയിരുന്നു. ബിജു ഭാര്യ വിനീതയേയും ഇടനിലക്കാരി ആക്കി. ഭീഷണിപെടുത്തിയാണ് തന്നെ ഒപ്പം കൂട്ടിയതെന്ന് അഭിഭാഷക കൂടിയായ വിനീത മൊഴി നൽകിയിരുന്നുവെന്നും ജന്മഭൂമി പറയുന്നു. യുഎഇയിൽ നിന്നുള്ള നയതന്ത്ര പാഴ്‌സൽ എന്ന നിലയിൽ തിരുവനന്തപുരം വിമാനത്താവളം വഴി ആയിരക്കണക്കിന് പെട്ടികൾ എത്തിയിരുന്നു. ഒറ്റ ദിവസം തന്നെ 200 -300 പാഴ്‌സലുകളാണ് എത്തിയത്. ഇത്രയധികം പെട്ടികൾ വന്നിട്ടും ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരുന്നത് എന്താണെന്നാണ് പ്രധാന ചോദ്യം. മന്ത്രി കെ ടി ജലീൽ പറഞ്ഞിട്ട് ഖുറാൻ എന്നു പറഞ്ഞ് സി- ആപ്റ്റിലേക്ക് യു എ ഇ കോൺസലേറ്റിൽ നിന്നു 32 പെട്ടികൾ കൊടുത്തവിട്ട ദിവസം മാത്രം 210 പെട്ടികൾ എത്തിയിരുന്നു.

ഇതിലെല്ലാം എന്തായിരുന്നു എന്നത് ദൂരൂഹമാണ്. കോൺസലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിയ രീതിയിലുള്ള കള്ളക്കടത്ത് നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തലസ്ഥാനത്തെ പ്രമുഖ ഗ്രാനൈറ്റ് സ്ഥാപനം, പുളിമൂട്ടിൽ പ്രവർത്തിച്ചിരുന്ന തുണിക്കട, പനവിളയിലെ സലാം ആർക്കൈഡ്‌സിൽ പ്രവർത്തിച്ചിരുന്ന ചുരിദാർ കട, കഴക്കൂട്ടത്തെ തുണിക്കട എന്നിവിടങ്ങളിലേയ്ക്ക് നയതന്ത്ര പാഴ്‌സൽ എന്ന നിലയിൽ വന്ന പെട്ടികളിൽ ചിലത് പോയിരുന്നു എന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ നടത്തിപ്പിൽ തമിഴ് നാട്ടിലുള്ളവർക്കും പങ്കാളിത്തമുണ്ടായിരുന്നു. ഇതിൽ ഒരുസ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് കോൺസിൽ ജനറലാണ്. സ്വപ്ന വഴിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥാപന ഉടമ കള്ളക്കടത്തിലെ പ്രധാന കണ്ണിയാണ്.

കോൺസലേറ്റിനെ മറയാക്കി കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് പിഡിപി നേതാവാണ്. കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഇയാളാണ്. മുൻ പ്രവാസിയായ ഇയാൾ തിരുവനന്തപരത്ത് നടത്തുന്ന ഫേബ്രിക്കേഷൻ സ്ഥാപനത്തിന്റെ പേരിലും തട്ടിപ്പു നടന്നുവെന്നും റിപ്പോർട്ടുണ്ട്. സ്വപ്ന സുരേഷിനു പുറമേ ഒരു സ്ത്രീയെക്കൂടി എൻ.ഐ.എ. തെരയുന്നു. തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാർലർ ഉടമയായ ''മാഡം'' കേസിലെ സുപ്രധാനകണ്ണിയാണെന്നാണ് അന്വേഷണ ഏജൻസിയുടെ നിഗമനം. തെരച്ചിൽ ആരംഭിച്ചതറിഞ്ഞ് ഇവർ ഒളിവിൽ പോയതാണറിവ് .

നഗര ഹൃദയത്തിലെ ആഡംബര ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീക്ക് സ്വർണക്കടത്തിലെ വമ്പന്മാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസിക്കു ലഭിച്ച വിവരം. നയതന്ത്ര സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സന്ദീപ് നായർ, വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുമായി ഇവർക്കു ബന്ധമുണ്ടെന്നു ഫോൺ രേഖകളിൽ നിന്നു വ്യക്തമായെന്ന് മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്യൂട്ടീഷ്യനായ മാഡം കൗൺസിലറുടെ സഹോദരിയാണെന്ന സൂചന ജന്മഭൂമിയും നൽകുന്നത്.

നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വർണം ജൂവലറികൾക്കു വിൽക്കുന്നതിൽ ഇവർക്കു പങ്കുണ്ട്. ഭരണ രംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നതബന്ധങ്ങൾക്കു സഹായകമായി. സ്വപ്നയെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പരിചയപ്പെടാനിടയായത് ഈ ബ്യൂട്ടിപാർലർ മുഖേനയാണെന്നും സൂചനയുണ്ട്. ഏഴുവർഷം മുൻപ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തിക വളർച്ച വളരെ പെട്ടെന്നായിരുന്നു. തിരുവനന്തപുരം മലയിൻകീഴിൽ കോടികൾ മുടക്കി ഇവർ പുതിയ വീടിന്റെ നിർമ്മാണം നടത്തുന്നു.

ഒട്ടേറെയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബ്യൂട്ടി പാർലർ രംഗത്തു മുൻ പരിചയമില്ലാത്ത യുവതി ലക്ഷങ്ങൾ മുടക്കി തിരുവനന്തപുരം നഗരത്തിൽ സ്ഥാപനമാരംഭിച്ചതു സ്വർണക്കടത്ത് ലോബിയുടെ സഹായത്തോടെയാണെന്നു അന്വഷണ സംഘം സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP