Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌നയുടെ സ്വർണ്ണക്കടത്തിന് ഒരു സേതുരാമയ്യർ ടച്ച്! നയതന്ത്ര പാഴ്‌സൽ വഴി രണ്ട് തവണ സ്വർണമില്ലാത്ത ഡമ്മി അയച്ചു പരീക്ഷിച്ചു; വിജയിച്ചെന്ന് ഉറപ്പാക്കിയതോടെ ഒഴുകിയത് കോടികളുടെ സ്വർണം; കോൺസൽ ജനറൽ സ്ഥലം മാറും മുൻപു തുടർച്ചയായി സ്വർണം കടത്താൻ റമീസിനോട് നിർദേശിച്ചു

സ്വപ്‌നയുടെ സ്വർണ്ണക്കടത്തിന് ഒരു സേതുരാമയ്യർ ടച്ച്! നയതന്ത്ര പാഴ്‌സൽ വഴി രണ്ട് തവണ സ്വർണമില്ലാത്ത ഡമ്മി അയച്ചു പരീക്ഷിച്ചു; വിജയിച്ചെന്ന് ഉറപ്പാക്കിയതോടെ ഒഴുകിയത് കോടികളുടെ സ്വർണം; കോൺസൽ ജനറൽ സ്ഥലം മാറും മുൻപു തുടർച്ചയായി സ്വർണം കടത്താൻ റമീസിനോട് നിർദേശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വപ്‌ന സുരേഷും സേതുരാമയ്യർ സിബിഐയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ നോക്കിയാൽ അത്തരമൊരു ബന്ധം കാണാൻ ആർക്കും സാധിക്കില്ല. എന്നാൽ, എൻഫോഴ്‌സുമെന്റും മറ്റും ഏജൻസികളും പറയുന്ന വിവരങ്ങൾ പരിശോധിച്ചാൽ അത്തരമൊരു ബന്ധം കണ്ടെത്താൻ നമുക്ക് സാധിക്കും. കാരണം മറ്റൊന്നുമല്ല, സ്വർണം കടത്താൻ സിനിമാക്കഥയിലെ സേതുരാമയ്യർ ബുദ്ധി പ്രയോഗിക്കുകയായിരുന്നു സ്വപ്‌ന സുരേഷ് എന്ന കടത്തുകാരി.

യുഎഇ കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്ര പാഴ്‌സലിൽ സ്വർണം ഒളിപ്പിച്ചു കടത്താനുള്ള തന്ത്രം അവതരിപ്പിച്ചു കെ.ടി. റമീസിന്റെ വിശ്വാസം നേടിയതു സ്വപ്ന സുരേഷാണെന്നാണ് കൂട്ടുപ്രതി സന്ദീപ് നായർ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ നൽകിയിരിക്കുന്ന മൊഴി. ഇത്തരം പാഴ്‌സലുകൾ സുരക്ഷിതമാണെന്ന സ്വപ്നയുടെ ഉറപ്പു പരിശോധിക്കാനാണു 2 തവണ സ്വർണമില്ലാത്ത ഡമ്മി അയച്ചതെന്നും സന്ദീപ് പറഞ്ഞു. ഇവിടെയാണ് സ്വപ്‌ന സുരേഷിന്റെ സേതുരാമയ്യർ ബുദ്ധി ഉണർന്നു പ്രവർത്തിച്ചത്.

2019 ഡിസംബറോടെ കോൺസൽ ജനറൽ സ്ഥലം മാറി പോകുമെന്നും അതിനു മുൻപു തുടർച്ചയായി സ്വർണം കടത്താനും റമീസിനു നിർദ്ദേശം നൽകിയത് സ്വപ്നയാണ്. 2019 മെയ്‌, ജൂൺ മാസങ്ങളിലാണു ഗൂഢാലോചന നടന്നതെന്നും സന്ദീപ് മൊഴി നൽകിയിരിക്കുന്നു. ഈ മൊഴിയാണ് ശരിക്കും സ്വപ്നയെ വെട്ടിലാക്കിയിരിക്കുന്നത്.

അതേസമയം സന്ദർശക വീസയിൽ 2014 ൽ ദുബായിൽ എത്തിയപ്പോഴാണു സ്വർണക്കടത്തുകാരനായ കെ.ടി. റമീസിനു വേണ്ടി ആദ്യമായി സ്വർണം കടത്തിയതെന്നും സന്ദീപ് മൊഴിയിൽ പറയുന്നു. 3.5 കിലോഗ്രാം സ്വർണമാണ് അന്നു കടത്തിയത്. സന്ദീപ് പിടിക്കപ്പെടാതെ തിരുവനന്തപുരം വിമാനത്താളത്തിനു പുറത്തു കടന്നെങ്കിലും ഒപ്പംവന്ന കാരിയർ കുടുങ്ങി. ഇയാൾ നൽകിയ മൊഴിയെ തുടർന്നു സന്ദീപിനെയും കസ്റ്റംസ് കേസിൽ പ്രതിയാക്കി. കെ.ടി. റമീസുമായുള്ള ഈ പരിചയമാണു നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തിനു വഴിയൊരുക്കിയത്.ഗ്രീൻചാനലിൽ സ്വർണം കടത്തുന്നതിന്റെ സാധ്യത റമീസ് ആരാഞ്ഞപ്പോഴാണു നയതന്ത്ര പാഴ്‌സൽ മാർഗം സ്വപ്ന അവതരിപ്പിച്ചത്.

എയർ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയതിന്റെ പേരിലുണ്ടായ ക്രിമിനൽ കേസിൽ സ്വപ്ന പ്രതിയാണെന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു നേരത്തേ തന്നെ അറിയാമെന്ന പി.എസ്. സരിത്തിന്റെ മൊഴി സന്ദീപും ആവർത്തിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കാൻ 5 % കമ്മിഷൻ വാഗ്ദാനം ചെയ്തതു യൂണിടാക് എംഡി സന്തോഷ് ഈപ്പനാണെന്നും 3 തവണയായി 45 ലക്ഷം രൂപ യൂണിടാക് നൽകിയിട്ടുണ്ടെന്നും സന്ദീപ് മൊഴി നൽകി.

അതിനിടെ കേസിൽ ഭീകരബന്ധം ആരോപിക്കപ്പെടുന്ന നയതന്ത്രപാഴ്‌സൽ സ്വർണക്കടത്തു കേസിൽ പ്രതികളുടെ ടാൻസനിയ, യുഎഇ യാത്രകളെക്കുറിച്ചു വിശദമായ അന്വേഷണം നടത്താൻ 3 പ്രതികളെ വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. കെ.ടി. റമീസ്, പി.എസ്. സരിത്, എ.എം. ജലാൽ എന്നിവരെയാണു കസ്റ്റഡിയിൽ വാങ്ങിയത്. വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ സരിത്, സ്വപ്ന എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്താനായി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ അനുവാദം വാങ്ങി.

നേരത്തെ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ പണം വയ്ക്കുന്നതും എടുക്കുന്നതും സംബന്ധിച്ച വിവരങ്ങൾ ശിവശങ്കറിനെ അറിയിച്ചിരുന്നെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി ഇഡി. ഇക്കാര്യം ചോദിച്ചപ്പോൾ ശിവശങ്കർ ഒഴിഞ്ഞുമാറിയെന്നും സ്വപ്നയുടെ പേരിൽ ബാങ്ക് ലോക്കർ തുറക്കാൻ താൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും പറഞ്ഞു. എന്നാൽ വാട്‌സാപ് സന്ദേശങ്ങൾ കാണിക്കുന്നതു തിരിച്ചാണ്.

സ്വർണക്കടത്തിൽ പ്രതിയായിട്ടുള്ളയാളുടെ പല പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തയാളാണ് ശിവശങ്കറെന്ന് ഇഡി ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തിനു വിഘ്‌നമുണ്ടാക്കും. ശിവശങ്കറിനു ബന്ധമുണ്ടെന്നു കരുതുന്ന ഗുരുതര സാമ്പത്തിക കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ട്. ഇതുവരെ കണ്ടെത്തിയ വസ്തുതകൾ കോടതിയിൽ മുദ്രവച്ച കവറിൽ നൽകാമെന്നും ഇഡി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP