Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോൺ എടുക്കുമ്പോൾ സ്ത്രീകളാണെങ്കിൽ ഒരു ശതമാനം പലിശ; ഫോണിലേക്ക് വന്ന സന്ദേശത്തിൽ തിരികെ വിളിച്ചപ്പോൾ പറഞ്ഞത് 35 ലക്ഷം രൂപ ലോൺ നൽകാമെന്ന്; വിളപ്പിൽശാല സ്വദേശി ഷാജിക്ക് 9500 രൂപ നഷ്ടമായപ്പോൾ ഇതേ കമ്പനി വിധവയായ കാസർകോട്ടുകാരിയിൽ നിന്നും കവർന്നത് ആറു ലക്ഷം; ലോൺ നൽകാതെ ഇനി പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ അടച്ച പണം തിരികെ ലഭിക്കാൻ ആവശ്യപ്പെട്ടത് വീണ്ടുമൊരു 35000 രൂപ; ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള തട്ടിപ്പിൽപ്പെട്ടു കണ്ണീർ വാർത്ത് കാസർകോട്ടെ ജെസി

ലോൺ എടുക്കുമ്പോൾ സ്ത്രീകളാണെങ്കിൽ ഒരു ശതമാനം പലിശ; ഫോണിലേക്ക് വന്ന സന്ദേശത്തിൽ തിരികെ വിളിച്ചപ്പോൾ പറഞ്ഞത് 35 ലക്ഷം രൂപ ലോൺ നൽകാമെന്ന്; വിളപ്പിൽശാല സ്വദേശി ഷാജിക്ക് 9500 രൂപ നഷ്ടമായപ്പോൾ ഇതേ കമ്പനി വിധവയായ കാസർകോട്ടുകാരിയിൽ നിന്നും കവർന്നത് ആറു ലക്ഷം; ലോൺ നൽകാതെ ഇനി പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ അടച്ച പണം തിരികെ ലഭിക്കാൻ ആവശ്യപ്പെട്ടത് വീണ്ടുമൊരു 35000 രൂപ; ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള തട്ടിപ്പിൽപ്പെട്ടു കണ്ണീർ വാർത്ത് കാസർകോട്ടെ ജെസി

എം മനോജ് കുമാർ

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ പേര് ഉപയോഗിച്ച് കേരളത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുംബൈ ആസ്ഥാനമായ കമ്പനിയുടെ വലയിൽ കൂടുതൽ പേർ കുരുങ്ങിയതായി സൂചന. തട്ടിപ്പിന്നായി മിഡിൽ ക്ലാസ് ഫാമിലികളെയാണ് ഈ മുംബൈ കമ്പനി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഇവർ തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. വിളപ്പിൽശാലയിലെ ഷാജിയോട് ശ്രീനാരായണ മൈക്രോ ഫിനാൻസ് എന്ന പേരിൽ 9500 രൂപയാണ് ഇവർ തട്ടിച്ചെടുത്തത് എങ്കിൽ കാസർകോട് മഞ്ചേശ്വരത്തെ ജെസിയോടു പ്രധാനമന്ത്രിയുടെ പേര് പറഞ്ഞാണ് ആറു ലക്ഷത്തിലേറെ രൂപ കവർന്നത്.

മുപ്പത്തിയഞ്ചു ലക്ഷം രൂപ ഒരു ശതമാനം പലിശയ്ക്ക് നൽകാം എന്ന് പറഞ്ഞാണ് വിവിധ ചാർജുകൾ എന്ന പേരിൽ ആറു ലക്ഷത്തിലേറെ രൂപ ജെസിയുടെ മകളായ മായയിൽ നിന്നും ഇവർ കവർന്നത്. ശ്രീനാരായണ ഫിനാൻസ് കമ്പനിയുടെ തട്ടിപ്പിന്നിരയായ ഷാജിയുടെ വാർത്ത ഇന്നലെ മറുനാടൻ നൽകിയതിനെ തുടർന്ന് ഇവരുടെ തട്ടിപ്പിന്നിരയായ ജെസി കാസർകോട് നിന്നും മറുനാടനെ ബന്ധപ്പെടുകയായിരുന്നു. കൂടുതൽ തുക കയ്യിൽ നിന്നും ചോർന്നു പോകുന്നത് മനസിലാക്കി പെരുമാറിയപ്പോഴേക്കും ഇവരുടെ കയ്യിൽനിന്നു ആറു ലക്ഷത്തിലേറെ രൂപ നഷ്ടമായിരുന്നു. മഞ്ചേശ്വരം പൊലീസിൽ ഈ തട്ടിപ്പിന്നെതിരെ പരാതിയുമായി പോയെങ്കിലും സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള പരാതിയായതിനാൽ പരാതി സ്വീകരിച്ചില്ല എന്നാണ് ജെസി മറുനാടനോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറഞ്ഞുള്ള ലോൺ തട്ടിപ്പാണ് ശ്രീനാരായണ ഫിനാൻസ് നടത്തിയതെന്നതിനാൽ ഇവർ പ്രധാനമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.

ജെസിയുടെ മൊബൈലിലെ വാട്‌സ് ആപ്പിലേക്ക് ലോൺ നൽകാം എന്ന് പറഞ്ഞു ഇവർ സന്ദേശം അയക്കുകയാണ് ചെയ്തത്. ഈ ഫോൺ നമ്പരിൽ ബന്ധപ്പെട്ടതോടെയാണ് ആറു ലക്ഷം രൂപ നഷ്ടമായ ശ്രീനാരായണ തട്ടിപ്പ് കമ്പനിയുടെ വലയിൽ ഇവർ കുരുങ്ങുന്നത്. ഞാൻ വിധവയാണ്. മുൻപേ തന്നെ ഭർത്താവ് മരിച്ചു. സാമ്പത്തിക പ്രശ്‌നത്തിലായപ്പോഴാണ് ഇവർ നൽകിയ വാട്‌സ് അപ്പ് സന്ദേശത്തെ തുടർന്ന് ഇവരെ ബന്ധപ്പെടുന്നത്-ജെസി പറയുന്നു. എന്റ മകൾ മായയുടെ പേരിലാണ് ഞാൻ ലോണിനു അപേക്ഷ നൽകിയത്. ഞാൻ വിളിച്ചപ്പോൾ സൂരജ് എന്ന ഒരാളാണ് ഫോൺ എടുത്തത്.മുപ്പത്തിയഞ്ചു ലക്ഷത്തിന്റെ ലോണിന്റെ പേരിൽ ആറു ലക്ഷത്തി പതിനായിരം രൂപയാണ് ഇവർക്ക് നഷ്ടമായത്. പ്രധാനമന്ത്രിയുടെ ലോൺ പദ്ധതി പ്രകാരം ഒരു ശതമാനം പലിശയാണ് ഇവർ പറഞ്ഞത്. ഷാജിയോട് ആവശ്യപ്പെട്ടതിൽ നിന്നും വിഭിന്നമായി പ്രോസസിങ് ഫീസായി 11500 രൂപയാണ് ഇവർക്ക് ആദ്യം നഷ്ടമായത്. പിന്നെ 240000 രൂപ അടച്ചു. പിന്നെ അടച്ചത് എൺപതിനായിരം രൂപയാണ്. ഇത് പിന്നെ എത്തിയത് ആറു ലക്ഷത്തി പതിനായിരം രൂപയിലേക്ക് ആണ്.

പിന്നെയും കമ്പനി പണത്തിനു ആവശ്യപ്പെട്ടു കൊണ്ടിരുന്നു. എല്ലാം വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി. ആദ്യം അടച്ച 11500 പ്രോസസിങ് ചാർജ്. പിന്നെ 24500 പേപ്പർ വർക്കിന്...കൊളാറ്ററൽ സെക്യൂരിറ്റി 80000 രൂപ. ചെക്കും കൊണ്ട് വീട്ടിൽ വരുന്നതിനു 35000 രൂപ... സ്റ്റാമ്പ് ഡ്യൂട്ടി 45500 രൂപ, നാല് മാസത്തെ ലോൺ അടവ് ഒന്നിച്ചു ഒരു തുക.... വേറെ എന്തോ ചാർജ് എന്ന് പറഞ്ഞു 22000 രൂപ അവർ മൂന്നു തവണയായി അടപ്പിച്ചു. എല്ലാം കൂടി നോക്കുമ്പോൾ 35 ലക്ഷത്തിന്റെ ലോണിന്റെ

പേരിൽ ആ തുക ലഭിക്കാതെ തന്നെ ശ്രീനാരായണ ഫിനാൻസ് ഇവരിൽ ഈടാക്കിയ തുകയാണ് ആറു ലക്ഷത്തിലേറെ തുക. പതിനഞ്ച് ദിവസത്തിന്റെ അഗ്രിമെന്റ് ആണ് ഒപ്പ് വെച്ചത്. പതിനഞ്ചു ദിവസം കഴിഞ്ഞാൽ അഗ്രിമെന്റ് കാലാവധി കഴിയും. ഇതെല്ലാം കമ്പനി മറച്ചുവെച്ചു. സുഹൃത്തുക്കളുടെ കയ്യിൽ നിന്നും കടം വാങ്ങിയും ഞങ്ങളുടെ കയ്യിലുള്ള ഗോൾഡ് പണയം വെച്ചുമാണ് ഇത്രയും തുക ശ്രീനാരായണ ഫിനാൻസിനു നൽകിയത്. കമ്പനി ലോൺ തരാതെ വിവിധ പേരുകളിൽ തുകകൾ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇനി നൽകാൻ പണം ഇല്ലെന്നു പറഞ്ഞു ലോൺ വേണ്ടെന്നു പറഞ്ഞു എഴുതി കൊടുത്തു. അടച്ച പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. പക്ഷെ കമ്പനി ലോൺ നൽകുകയോ അടച്ച പണം തിരികെ നൽകുകയോ ചെയ്തില്ല. 35000 രൂപയാണ് അടച്ച പണം തിരികെ നൽകാൻ പറഞ്ഞപ്പോൾ ആവശ്യപ്പെട്ടത്. പൊലീസ് പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറാകാത്തതിനാൽ ഒടുവിൽ പ്രധാനമന്ത്രിക്ക് തന്നെ മെയിൽ ആയി പരാതി അയച്ചു നൽകി. ഇപ്പോൾ ആറു ലക്ഷം രൂപ അടച്ച പണം തിരികെ എങ്ങനെ ലഭിക്കും എന്ന ചിന്തയിലാണ് ഞാൻ-ജെസി പറയുന്നു.

ശ്രീനാരായണ ഫിനാൻസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനി കേരളത്തിൽ തട്ടിപ്പ് നടത്തുന്നതായി ഇന്നലെയാണ് മറുനാടൻ വാർത്ത നൽകിയത്. ലോൺ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പ്രോസസിങ് ഫീസ് എന്ന പേരിൽ തുക ഈടാക്കുകയും ഡിഡി എടുത്ത് അയച്ച് നല്കാൻ ആവശ്യപ്പെട്ടു പണം പിടുങ്ങൽ ആണ് നടത്തുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. വിളപ്പിൽശാല സ്വദേശി ഷാജിക്കാണ് 9500 രൂപ ഈ കമ്പനിയിൽ നിന്നും നഷ്ടമായത്. പ്രോസസിങ് ഫീസ് ആയി 9500 രൂപ നൽകിയപ്പോൾ അതിനു നല്കിയ രശീതിയിൽ എസ്എൻഡിപി ട്രസ്റ്റ് എന്ന് രേഖപ്പെടുത്തിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ചിത്രവും എസ്എൻഡിപിയുടെ പേരും ഉപയോഗിച്ചുള്ള തട്ടിപ്പ് ആണ് മുംബൈ ആസ്ഥാനമായ കമ്പനി നടത്തുന്നത് എന്നാണ് ഷാജിയുടെ പരാതിയിൽ തെളിയുന്നത്. ലോൺ അപേക്ഷകൻ എന്ന രീതിയിൽ മറുനാടൻ വിളിച്ചപ്പോൾ എസ്എൻട്രസ്റ്റുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞതും ആസൂത്രിതമായ തട്ടിപ്പ് ഇതിനു പിന്നിൽ ഉണ്ടെന്ന സൂചനകൾ നൽകുന്നു.

ശ്രീനാരായണ ഫിനാൻസിൽ ലോണിനു അപേക്ഷിച്ച് പ്രോസസിങ് ഫീസ് എന്ന പേരിൽ 9500 നഷ്ടമായ ഷാജി ആർ ആണ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ ലോൺ നൽകാമെന്നു പറഞ്ഞു ഷാജിയെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പ്രോസസിങ് ഫീസ് ആയി 9500 രൂപയാണ് ഇവർ ലോൺ പാസാക്കും മുൻപ് തന്നെ ആവശ്യപ്പെട്ടത്. ലോൺ ഉടനെ പാസാക്കി നൽകാം എന്ന് പറഞ്ഞു പിന്നീട് ഈ കമ്പനിയുടെ ഏജന്റുമാർ ആവശ്യപ്പെട്ടത് 36000 രൂപയുടെ ഡിഡിആണ്. അപകടം മണത്തതോടെ 36000 രൂപ ഷാജി നൽകിയില്ല. പകരം പ്രോസസിങ് ഫീസ് തിരികെ നൽകാൻ ആവശ്യപ്പെട്ടു. പ്രോസസിങ് ഫീസ് തിരികെ നൽകുകയോ കമ്പനി പറഞ്ഞതുപോലെ ലോൺ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്നാണ് വിളപ്പിൽശാല പൊലീസിൽ ഷാജി പരാതി നൽകിയത്.

പുതുതായി വീട് വെച്ചതോടെ സാമ്പത്തിക ബാധ്യത വന്നതോടെയാണ് പ്രവാസി മലയാളി പെഴ്‌സണൽ ലോണിനു ശ്രമിച്ചത്. ഒരു സുഹൃത്താണ് ശ്രീനാരായണ ഫിനാൻസ് ലോൺ കൊടുക്കുന്നുണ്ടെന്നു പറഞ്ഞു ശ്രീനാരായണ ഫിനാൻസിന്റെ നമ്പർ നൽകിയത്. മൂന്നു ലക്ഷം രൂപ ലോൺ ഉടനടി നൽകാം എന്നാണ് ഇവർ പറഞ്ഞത്. പ്രോസസിങ് ഫീസ് ആയി 9500 രൂപയാണ് നൽകിയത്. ലോൺ അപേക്ഷ നൽകിയതോടെ ഒരു ഉടമ്പടിയുടെ കോപ്പി അവർ നൽകി. ഇതിനെ തുടർന്നാണ് പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടത്. സംശയം തോന്നാതിരുന്നതിനാൽ ഈ തുക നൽകുകയായിരുന്നു. തുടർന്ന് 36000 രൂപയുടെ ഡിഡി കൂടി എടുത്ത് നൽകണം എന്നാവശ്യപ്പെട്ടു. പക്ഷെ ഇതിനു ഷാജി തയ്യാറായില്ല. സംശയം തോന്നിയാണു ഷാജി പരാതി നൽകിയത്.

ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോവും എസ്എൻഡിപിയുടെ പേരും ഉപയോഗപ്പെടുത്തിയുള്ള തട്ടിപ്പ് ആണിത്. ഈ തട്ടിപ്പ് വെളിയിൽ വരണം, ആളുകൾ ഇതിൽ കുടുങ്ങരുത് എന്ന് തോന്നിയിട്ടാണ് പൊലീസിൽ പരാതി നൽകുകയും മറുനാടനെ ബന്ധപ്പെടുകയും ചെയ്തത്. എസ്എൻഡിപി മൈക്രോ ഫിനാൻസ് എന്ന് കരുതിയാണ് ഞാൻ ലോണിനു അപേക്ഷ നല്കിയതും 9500 രൂപ പ്രോസസിങ് ഫീസ് നല്കിയതും. പിന്നീടാണ് ഡിഡി വേണമെന്ന് പറഞ്ഞ ആവശ്യം മുന്നിൽ വയ്ക്കുന്നത്. ഇതോടെ ഇത് തട്ടിപ്പ് തന്നെയാണെന്ന് എനിക്ക് മനസിലായി. പരാതി നൽകുകയും ചെയ്തു-ഷാജി മറുനാടനോട് പറഞ്ഞു.

തട്ടിപ്പിനെക്കുറിച്ച് ഷാജി പറയുന്നത്:

ലോൺ എടുക്കുമ്പോൾ സ്ത്രീകൾക്ക് ആണെങ്കിൽ ഒരു ശതമാനം പലിശ. പുരുഷന്മാർക്ക് ആണെങ്കിൽ രണ്ടു ശതമാനം പലിശ എന്നാണ് പറഞ്ഞത്. ശ്രീനാരായണ മൈക്രോ ഫിനാൻസ് എന്നാണ് പറഞ്ഞത്. 9500 രൂപയാണ് എനിക്ക് നഷ്ടമായത്. ജാഗ്രത പാളിച്ചതിനാലാണ് കൂടുതൽ പണം നഷ്ടമാകാതെ രക്ഷപ്പെട്ടത്. 9500 പ്രോസസിങ് ഫീസ് നൽകിയപ്പോൾ ഉടൻ ലോൺ പാസാക്കി നൽകാം എന്നാണ് പറഞ്ഞത്. പിന്നീട് പണം ട്രാൻസ്ഫർ ചെയ്യുന്നതിൽ തടസമുണ്ട്. 36000 രൂപയുടെ ഡിഡി എടുത്ത് അയക്കാൻ പറഞ്ഞത്. സംശയം തോന്നിയപ്പോൾ ഞാൻ പണം നൽകിയില്ല. ശ്രീനാരായണ ഫിനാൻസിൽ നിന്നും ഒരു ബിജോയ് തോമസും മിഥുൻ കൃഷ്ണയുമാണ് എന്നെ ബന്ധപ്പെട്ടത്. ഒന്ന് മുതൽ അഞ്ച് ലക്ഷം വരെ ലോൺ കൊടുക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. ഇത് ഓണത്തിനു തൊട്ടു മുൻപാണ്. മൂന്ന് ലക്ഷം രൂപ പാസായിട്ടുണ്ട് എന്നാണ് പറഞ്ഞത്. 9500 രൂപ പ്രോസസിങ് ഫീസ് നൽകാനും പറഞ്ഞു.ഡീസന്റ് ഡീലിങ് ആണ് അവർ നടത്തിയത്. ഇതോടെയാണ് ഗൂഗിൾ പേ വഴി ഈ തുക അയച്ച് നൽകിയത്. എസ്എൻഡിപിയുടെ പേരിലുള്ള സ്ലിപ്പ് ആണ് നൽകിയത്. മിഥുൻ കൃഷ്ണ എന്നെ വിളിച്ച് പറഞ്ഞു. ലോൺ തുക ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല. ഡിഡി എടുത്ത് അയച്ച് നൽകാൻ പറഞ്ഞു. എന്തിനാണ് ഡിഡി എന്ന് ചോദിച്ചപ്പോൾ ഡിഡി വേണം എന്നാണ് പറഞ്ഞത്. സംശയം വന്നതിനാൽ ഡിഡി നൽകിയില്ല. ഞാൻ പ്രോസസിങ് ഫീസ് തിരികെ ചോദിച്ചു. എന്നാൽ പ്രോസസിങ് ഫീസ് തിരികെ നൽകുകയോ ലോൺ പാസാക്കുകയോ ചെയ്തില്ല. ആളുകൾ തട്ടിപ്പിൽ കുടുങ്ങാതിരിക്കനാണ് പരാതി നൽകിയത്-ഷാജി പറയുന്നു. ലോണിനു എന്ന വ്യാജേനെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ബിജോയ് തോമസ് നൽകിയ മറുപടി:

ഹലോ..

ബിജോയ് തോമസ് ആണോ?

അതെ..

ലോണിനു വേണ്ടി വിളിച്ചതാണ്.

മൈക്രോ ഫിനാൻസ് ആണോ?

അല്ല. ഇത് എൻബിഎഫ്‌സി ഫിനാൻസ് ആണ്.

എന്റെ നമ്പർ എങ്ങിനെ ലഭിച്ചു?

ലോണിനു ശ്രമിച്ചപ്പോൾ ആരോ നൽകിയതാണ്.

ശ്രീനാരായണ ഫിനാൻസ് ആണോ?

അതെ.

എസ്എൻ ട്രസ്റ്റുമായി ബന്ധമുണ്ടോ?

ഇല്ല...

നിങ്ങൾ മുംബൈ ബെയ്‌സ്ഡ് കമ്പനി ആണോ?

അതെ.

നിങ്ങൾ ആരാണ്?

ഏജന്റുമാരാണ്.

എത്ര ലക്ഷം ലോൺ നൽകും?

അമ്പത് ലക്ഷം വരെ...

സാലറി അടിസ്ഥാനത്തിലാണോ ലോൺ നൽകുന്നത്?

അല്ല. ഡോക്യുമെന്റ് നോക്കിയിട്ടാണ്...

അപേക്ഷിച്ചാൽ എത്ര ദിവസം കൊണ്ട് ലോൺ ലഭിക്കും?

നാല് ദിവസം കൊണ്ട്..

എഗ്രിമെന്റ് റെഡി ആകണം. അതിനു ശേഷമാണ് ലോൺ നൽകുന്നത്..

പ്രോസസിങ് ഫീസ്?

9500 രൂപ പ്രോസസിങ് ഫീസ് ആകും..

ഹിഡൻ ചാർജ്‌സ്?

അങ്ങനെ ഒരു ചാർജ് ഇല്ല.

9500 രൂപ ലോൺ നല്കുന്ന തുകയിൽ നിന്ന് ഈടാക്കിയാൽ പോരേ?

അത് കഴിയില്ല.

നിങ്ങൾ ലോൺ പാസാക്കിയില്ലെങ്കിൽ ഈ തുക നഷ്ടമാകില്ലേ?

ഇല്ല. ലോൺ പാസാക്കി നൽകും...

നിങ്ങൾ ബിജു എന്ന പറഞ്ഞ ആൾക്ക് ലോൺ പാസാക്കി നല്കിയില്ലല്ലോ ( അതിന്നിടയിൽ പേര് തെറ്റി, ഷാജി എന്നാണ് പറയേണ്ടിയിരുന്നത്)

അങ്ങനെ ഒരാൾ അപേക്ഷ നൽകിയിട്ടില്ല...

ഷാജി എന്നാണ് അയാളുടെ പേര്...

ശരിയാണ്. ഷാജിക്ക് ലോൺ നൽകിയിട്ടില്ല..

എന്തുകൊണ്ടാണ് ഷാജിക്ക് ലോൺ നൽകാതിരുന്നത്?

അത് ഡിഡിയുടെ പ്രശ്‌നം കാരണമാണ്..

നിങ്ങൾ അല്ലെ പറഞ്ഞത് പ്രോസസിങ് ചാർജ് അല്ലാതെ വേറെ ഹിഡൻ ചാർജാസ് ഇല്ലെന്നു..

താങ്ക് യൂ.... ഫോൺ കട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP