Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്കറിലെ ഒരു കോടിയും സ്വർണ്ണക്കടത്തും ഈന്തപ്പഴ ഇറക്കുമതിയും എല്ലാം ഇനി പിണറായിയുടെ ഉറക്കം കെടുത്തും; ശിവശങ്കറും സ്വപ്നയും തമ്മിൽ അടുക്കുന്നത് മുഖ്യമന്ത്രി വഴിയാണ് എന്ന് വരുമ്പോൾ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ; യഥാർത്ഥ ലൂസിഫർ ആരെന്ന് ശിവശങ്കർ വെളിപ്പെടുത്തുമോ?

ലോക്കറിലെ ഒരു കോടിയും സ്വർണ്ണക്കടത്തും ഈന്തപ്പഴ ഇറക്കുമതിയും എല്ലാം ഇനി പിണറായിയുടെ ഉറക്കം കെടുത്തും; ശിവശങ്കറും സ്വപ്നയും തമ്മിൽ അടുക്കുന്നത് മുഖ്യമന്ത്രി വഴിയാണ് എന്ന് വരുമ്പോൾ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ; യഥാർത്ഥ ലൂസിഫർ ആരെന്ന് ശിവശങ്കർ വെളിപ്പെടുത്തുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇടത് സർക്കാർ അതിസമ്മർദ്ദത്തിൽ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നതാണ് സർക്കാരിന്റെ ഉറക്കം കെടുത്തുന്നത്. സസ്‌പെൻഷനിൽ ആണെങ്കിലും ശിവശങ്കർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായപ്പോൾ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് പിണറായി സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ തയ്യാറായത്. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ ശിവശങ്കറിന്റെ അറസ്റ്റ് വന്നാൽ പിണറായി സർക്കാർ ഉത്തരം നൽകേണ്ട അവസ്ഥ വരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ശക്തമായി രംഗത്ത് വരുന്നു കഴിഞ്ഞു.

ശിവശങ്കറിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ഔദ്യോഗിക വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ശിവശങ്കറും സ്വപ്നയും തമ്മിൽ അടുക്കുന്നത് മുഖ്യമന്ത്രി വഴിയാണ് എന്ന് വരുമ്പോൾ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ട ആവശ്യം എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് വരും. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ രജിസ്റ്റർ വരെ പരിശോധിക്കേണ്ടിയും വരും. തദ്ദേശസ്വയംഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കെ ഈ നീക്കങ്ങൾ എല്ലാം തന്നെ ഇടത് സർക്കാരിന്റെ തിരിച്ചു വരവ് പൂർണമായി ഇല്ലാതാക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പാൾ സെക്രട്ടറിക്ക് അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നു വന്നാൽ ഇത് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കും.

സിപിഎമ്മിനും പറഞ്ഞു നിൽക്കാവുന്ന അവസരം ഇല്ലാതാക്കും. മുഖ്യമന്ത്രി തന്നെ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയമായാൽ അതും സർക്കാരിനു കടുത്ത തിരിച്ചടിയാകും. രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് പാർട്ടിയിൽ നിന്നും ഉയർന്നു വരാൻ സാധ്യതയുമുണ്ട്. ഇതെല്ലാം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുള്ള അധീശത്വം ചോദ്യം ചെയ്യാൻ വഴി വയ്ക്കുന്നതാണ്. ഇതെല്ലാമാണ് സർക്കാരിലും സിപിഎമ്മിലും ശിവശങ്കറിന്റെ നാളത്തെ ചോദ്യം ചെയ്യൽ അസ്വാസ്ഥ്യ ജനകമായ അനുഭവമായി മാറുന്നത്. ശിവശങ്കറിന് പല രഹസ്യങ്ങളും അറിയാം. അറസ്റ്റിലായതിന്റെ സമ്മർദ്ദത്തിൽ ഇതെല്ലാം ശിവശങ്കർ തുറന്നു പറയാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ യഥാർത്ഥ ലൂസിഫർ കുടുങ്ങുമെന്നാണ് ഏവരും കരുതുന്നത്.

ഇപ്പോൾ തന്നെ ദാവൂദ് അൽ അറബി എന്ന പേർ ചർച്ചകളിൽ എത്തുന്നു. സ്വർണ്ണ കടത്ത് നടത്തുന്നതിന് എല്ലാ ഒത്താശയും ചെയ്ത ഈ വമ്പൻ മലയാളി പ്രവാസിയാണെന്നാണ് വിലയിരുത്തൽ. ഭരണവുമായി അടുത്ത ബന്ധമുള്ള ഈ മുതലാളിയെ കണ്ടെത്താനാണ് നീക്കം. ശിവശങ്കറിൽ നിന്ന് ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ ഇഡി ശ്രമിക്കും. ഇങ്ങനെയുള്ള വസ്തുതകളിലേക്ക് ശിവശങ്കർ വിരൽ ചൂണ്ടിയാൽ അത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. അതുകൊണ്ട് തന്നെ ശിവശങ്കറിനെ ഇഡി കൊണ്ടു പോകുന്നത് ഏറെ നിർണ്ണായകമാണ്. കള്ളപ്പണക്കേസിൽ പ്രതിചേർത്താൽ കോഫേപോസ നിയമവും ചുമത്തും. അങ്ങനെ വന്നാൽ ഒരു കൊല്ലം ശിവശങ്കറിന് ജയിലിൽ കഴിയേണ്ടി വരും.

കസ്റ്റംസും എൻഐഎയും ഇഡി അടക്കമുള്ള ഒരു ഏജൻസിയും ശിവശങ്കറിന് ചോദ്യം ചെയ്യലിന് ശേഷം ഒരുകാലത്തും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. സ്വപ്നയുടെ മൊഴികളിൽ ശിവശങ്കറിനെ കുരുക്കിലാക്കുന്ന പലതുമുണ്ട്. ഈന്തപ്പഴ ഇറക്കുമതിയും സ്വർണ്ണക്കടത്തുമാണ് കസ്റ്റംസ് ശിവശങ്കറിനെ ഉന്നം വയ്ക്കാൻ കാരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. എൻഐഎ കേസെടുത്ത് മൂന്നു തവണ ശിവശങ്കറിനെ ചോദ്യം ചെയ്തു. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപയാണ് ശിവശങ്കറിന് കുരുക്കാകുന്നത്. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നയ്ക്ക് വേണ്ടി ലോക്കർ തുറന്നത് എന്നാണ് അക്കൗണ്ടന്റ് മൊഴി നൽകിയത്. ഈ ലോക്കറിലാണ് ഒരു കോടിയോളം രൂപ ഉണ്ടായിരുന്നത്. ഈ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനൊപ്പം വാട്‌സാപ്പ് ചാറ്റും.

സ്വപ്ന സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയപ്പോഴും ലോക്കറിലെ തുക സ്വപ്ന പിൻവലിച്ചിരുന്നില്ല. മറ്റാർക്കോ വേണ്ടി സൂക്ഷിച്ചതാണ് ഈ തുക എന്ന നിഗമനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത കസ്റ്റംസും ഇഡിയും എൻഐഎയും അടക്കമുള്ള ഏജൻസികൾ എത്തിയത്. ശിവശങ്കറും അക്കൗണ്ടനറും തമ്മിലുള്ള വാട്‌സ് അപ്പ് ചാറ്റും വെളിയിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോഴും കൃത്യമായ വിശദീകരണം നൽകാൻ മുമ്പ് ശിവശങ്കറിന് കഴിഞ്ഞില്ല. പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ശിവശങ്കറിന് കഴിഞ്ഞിട്ടില്ല. ഈ ഒരുകോടി രൂപയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ട് എന്നാണ് കേന്ദ്ര ഏജൻസികൾ.

ഈ ഒരു കോടി രൂപ ആരുടേത് എന്ന് ശിവശങ്കർ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു കോടി ആർക്ക് വേണ്ടിയാണ് എന്ന കാര്യത്തിൽ സ്വപ്നയും മൊഴി നൽകിയിട്ടില്ല. അന്വേഷണത്തിൽ ഈ ഒരു കോടി രൂപ നിർണ്ണായകമാണ്. ഈ പണം കള്ളപ്പണമാണ് എന്നാണ് അന്വേഷണ ഏജൻസികൾ കണക്കുകൂട്ടുന്നത്. ഇതാണ് ഇഡിയുടെ ഇടപെടലിന് കാരണം. കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കുടുങ്ങുമെന്ന് ഉറപ്പാണ്. ചോദ്യം ചെയ്യലിൽ വമ്പൻ പേരുകൾ ശിവശങ്കർ പറയുമോ എന്നാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP