Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രോസിക്യൂഷൻ കേസ് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നുഎന്ന്; കെമിക്കൽ റിപ്പോർട്ടിൽ തീ പിടിക്കാൻ കാരണമായത് മണ്ണെണ്ണ; വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഇൻഫ്ളേമബിൾ എന്ന് പ്രതി ഭാഗം വക്കീൽ; കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

പ്രോസിക്യൂഷൻ കേസ് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നുഎന്ന്; കെമിക്കൽ റിപ്പോർട്ടിൽ തീ പിടിക്കാൻ കാരണമായത് മണ്ണെണ്ണ; വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഇൻഫ്ളേമബിൾ എന്ന് പ്രതി ഭാഗം വക്കീൽ; കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നുവെന്ന കേസിൽ പ്രതിയായ ഭർത്താവിനെ കോടതി വെറുതെ വിട്ടു. ഫോറൻസിക് പരിശോധനാ ഫലത്തിൽ തീ കൊളുത്താൻ ഉപയോഗിച്ചത് മണ്ണെണ്ണയാണെന്ന പരാമർശമാണ് പ്രതിക്ക് പ്രധാനമായും രക്ഷയായത്. ഇതടക്കം നാലോളം വീഴ്ചകളാണ് കേസ് നടത്തിപ്പിൽ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായത്. കേരളാ പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായ ഈ കേസിൽ രക്ഷപ്പെട്ടത് പ്രതിയായ ഏഴുമറ്റൂർ പഞ്ചായത്ത് എട്ടാം വാർഡ് തെള്ളിയൂർ അടിച്ചിനാക്കുഴിയിൽ സുരേന്ദ്രനാണ്. ഭാര്യ സിന്ധുവിനെ(37) പെട്രോൾ ഒഴിച്ച് തീ വച്ചു കൊന്നുവെന്നതായിരുന്നു കേസ്. അഡീഷണൽ സെഷൻസ് ജഡ്ജ് നമ്പർ ഒന്ന് ജയകുമാർ ജോൺ ആണ് സുരേന്ദ്രനെ വെറുതെ വിട്ട് വിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. കെ. രാധാകൃഷ്ണൻ, അഡ്വ. സി.വി. ജ്യോതിരാജ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. മനോജും ഹാജരായി.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുള്ള ഗുരുതരമായ കൃത്യവിലോപവും പ്രതിയെ വെറുതെ വിടാൻ കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കോഴഞ്ചേരി ഇൻസ്പെക്ടർ എം. ദിലീപ്ഖാന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചകളാണ് കേസ് പരാജയപ്പെടാൻ കാരണമായത്. സമാനമായ മറ്റൊരു സംഭവത്തിൽ ദിലീപ്ഖാൻ തരം താഴ്‌ത്തപ്പെട്ടിരിക്കുകയാണ്.

ഒറ്റ ദിവസം തന്നെ ഇരയുടെ മൂന്നു മൊഴികൾ, ദൃക്സാക്ഷിയുടെ തെറ്റായ മൊഴി, ഫോറൻസിക് പരിശോധനാ ഫലവും പൊലീസ് കുറ്റപത്രവും തമ്മിലുള്ള വ്യത്യാസം, ഇരയെ പരിശോധിച്ച മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തിയ തെറ്റായ തീയതി എന്നിവയാണ് പൊലീസിനും പ്രോസിക്യൂഷനും തിരിച്ചടിയായത്.

2013 ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സിന്ധുവും സുരേന്ദ്രനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ടു പേരും വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ടവരാണ്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. സുരേന്ദ്രൻ മരം വെട്ട് തൊഴിലാളിയാണ്. സിന്ധു ഗൾഫിൽ ആയ ആയി ജോലി ചെയ്യുന്നു. ഇവർ വിദേശത്തേക്ക് പോകാനിരിക്കുന്നതിന്റെ തലേന്നാണ് സംഭവം നടന്നത്. സിന്ധു വീണ്ടും വിദേശത്തേക്ക് ജോലിക്ക് പോകുന്നത് സുരേന്ദ്രന് താൽപര്യമില്ലായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇവർ തമ്മിൽ വഴക്കും നടന്നു. ഇത്തവണ കൂടി പോയിട്ട് സെപ്റ്റംബറിൽ മടങ്ങിയെത്താമെന്നായിരുന്നു സിന്ധുവിന്റെ നിലപാട്. എന്നാൽ, തനിക്ക് ഒരു നേരത്തെ ഭക്ഷണം തേടി അയൽവീടുകളിൽ തെണ്ടി നടക്കാൻ വയ്യെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞിരുന്നത്. ചുറ്റുപാടും താമസിച്ചിരുന്നത് സിന്ധുവിന്റെയും സുരേന്ദ്രന്റെയും ബന്ധുക്കളുമാണ്.

സംഭവം നടക്കുന്നതിന്റെ തലേന്ന് സുരേന്ദ്രന്റെ അനിയന്റെ വിവാഹമായിരുന്നു. ബന്ധുക്കൾക്കൊപ്പം വിവാഹത്തിന് പോയി നന്നായി മദ്യപിച്ച് വന്ന സുരേന്ദ്രനും സിന്ധുവുമായി ഗൾഫിൽ പോകുന്നതിനെ ചൊല്ലി വഴക്കായി. മരം വെട്ട് തൊഴിലാളിയായ സുരേന്ദ്രൻ മെഷിൻ വാളിൽ ഉപയോഗിക്കുന്നതിന് പെട്രോളും ഓയിലും വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റം രൂക്ഷമായപ്പോൾ കിടപ്പുമുറിയിൽ നിന്ന് സിന്ധുവിനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അവർ അതിന് തയാറാകാതെ വന്നപ്പോൾ മെഷിനിൽ ഒഴിക്കാൻ സൂക്ഷിച്ചിരുന്ന പെട്രോൾ കൊണ്ടു വന്ന് സിന്ധുവിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയെന്നും തടസം പിടിക്കാൻ വന്ന ഇളയമകളുടെ വയറ്റിൽ ചവിട്ടിയെന്നും തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിൽസയിലായിരുന്ന സിന്ധു രണ്ടര മാസത്തിന് ശേഷം മരിച്ചുവെന്നുമായിരുന്നു കേസ്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയവേ മെയ്‌ 15 നാണ് സിന്ധു മരിക്കുന്നത്. 60 ശതമാനമായിരുന്നു പൊള്ളൽ.

പൊലീസിന് മൊത്തം തിരിച്ചടികൾ

ഒരു ദിവസം തന്നെ ഇരയായ സിന്ധു മൂന്നു തരത്തിൽ മൊഴി കൊടുത്തതാണ് പൊലീസിന് ആദ്യം നേരിട്ട തിരിച്ചടി. പൊള്ളലേറ്റ സിന്ധുവിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്ന് ഡ്യൂട്ടി ഡോക്ടറായ ലക്ഷ്മി നായർ രാജഗോപാൽ ഓ.പി ടിക്കറ്റിലെഴുതി. ഒപ്പം ഈ കേസിൽ നിർണായകമായ വലിയൊരു തെറ്റും ഡോക്ടർ വരുത്തി. 03.02.2013 ൽ നടന്ന സംഭവത്തിന് ഡോക്ടർ എഴുതിയ തീയത് 03.03.2013 എന്നായിരുന്നു. ഫെബ്രുവരി മൂന്നിന് പുലർച്ചെ 3.30 നും നാലിനുമിടയിലാണ് സംഭവം നടന്നത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിന്ധു, തടയാൻ ശ്രമിച്ച ഇളയ മകൾ എന്നിവരാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. ഓ.പി ടിക്കറ്റിൽ വന്ന തീയതിയിലെ വ്യത്യാസം പിന്നീട് കോടതി രേഖകളിൽ മുഴുവൻ തെറ്റായി ചേർക്കപ്പെട്ടു. ഈ തീയതി വച്ച് പൊലീസും പ്രോസിക്യൂഷനും വാദിച്ചപ്പോൾ പ്രതിഭാഗം അഭിഭാഷകൻ ബുദ്ധിപൂർവമായി മൗനം പാലിച്ചു. എന്നാൽ, കേസ് കേട്ട ജഡ്ജി ഈ തെറ്റ് ഗൗരവമായി എടുത്തു.

സിന്ധുവിന്റെ മൂന്നു മൊഴികൾ അതും ഒരേ ദിവസം മൂന്നു തരത്തിലായതും തിരിച്ചടിയായി. കോയിപ്രം പൊലീസ് ആണ് കേസ് അന്വേഷിച്ചത്. എസ്ഐയായിരുന്ന എസ്. നൂമാനാണ് എഫ്ഐആർ തയാറാക്കിയത്. മൊഴിയെടുത്തത് സിനീയർ സിപിഓ സികെ വേണു. സിന്ധു ആദ്യം നൽകിയ മൊഴി സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കായിരുന്നു. ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നും തടയാൻ വന്ന ഇളയമകളെ അടിവയറ്റിൽ ചവിട്ടിയെന്നും രണ്ടു പേരുടെ ഓ.പി ടിക്കറ്റിൽ ഡോക്ടർ എഴുതി. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട സിന്ധുവിനെ കണ്ട് കോയിപ്രം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സികെ വേണു എടുത്ത മൊഴിയിൽ ബെഡ്റൂമിൽ വച്ച് ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നാണ് സിന്ധു പറഞ്ഞത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സാഹചര്യത്തിൽ കോഴഞ്ചേരി ഇൻസ്പെക്ടർ ആയിരുന്ന സഖറിയ മാത്യു കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഏറ്റുമാനൂർ മജിസ്ട്രേറ്റ് അന്ന് തന്നെ സിന്ധുവിന്റെ മരണമൊഴി എടുത്തു. അതിൽ തിണ്ണയിലെ കട്ടിലിൽ ഇരിക്കുമ്പോൾ സുരേന്ദ്രൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പറഞ്ഞിരുന്നത്.

അബദ്ധത്തിൽ തീ പടർന്നതെന്ന് പ്രതിയുടെ മൊഴി

അബദ്ധത്തിലാണ് സിന്ധുവിന് തീ പടർന്നതെന്നും താൻ തന്നെയാണ് അത് അണച്ചതെന്നുമായിരുന്നു പ്രതി സുരേന്ദ്രന്റെ വാദം. സിന്ധു ഗൾഫിൽ പോകുന്നതിന് എതിരേ ബെഡ്റൂമിൽ വച്ച് വാക്കേറ്റമുണ്ടായി. അവളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോൾ തടിവെട്ടുന്ന മെഷിനിൽ ഉപയോഗിക്കാൻ വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോൾ എടുത്ത് സിന്ധു പാക്ക് ചെയ്ത് വച്ചിരുന്ന ബാഗിൽ ഒഴിച്ചു. അത് നിലത്തും തെറിച്ച് സിന്ധുവിന്റെ നൈറ്റിയുടെ അടിഭാഗത്തും ജനാല കർട്ടനിലും വീണു. ഇത്രയുമായപ്പോൾ സിന്ധു ഇറങ്ങിപ്പോയി. തുടർന്ന് താൻ കട്ടിലിൽ കിടന്നു. മദ്യലഹരിയിലായതിനാൽ ഉറങ്ങിപ്പോയി. ഇതിനിടെ സിന്ധു വന്ന് അടുത്തു കിടന്നു. പുലർച്ചെ എണീറ്റ് നോക്കുമ്പോൾ സിന്ധു അടുത്ത് കിടക്കുന്നു. അവരെ തള്ളി കട്ടിൽ നിന്ന് ഇറക്കി വിട്ടു. ശേഷം തലയിണ ക്രാസിയിൽ ചാരി വച്ച് ഒരു ബീഡി കത്തിച്ച ശേഷം തീപ്പെട്ടിക്കൊള്ളി വലിച്ച് പിന്നിലേക്കെറിഞ്ഞു. ഭും എന്നൊരു ശബ്ദത്തോടെ മുറിയിൽ തീ പടർന്നു. നേരത്തേ മുറിയിൽ ഒഴിച്ച പെട്രോളിനാണ് തീ പിടിച്ചത്. ഇത് സിന്ധുവിന്റെ നൈറ്റിയിലേക്കും പടർന്നു. താൻ തന്നെയാണ് വെള്ളം കൊണ്ട് വന്ന് തീ അണച്ചത്. തുടർന്ന് ഷീറ്റ് പുതച്ചു. ധരിച്ചിരുന്ന നൈറ്റിയും ഊരിമാറ്റി. പിന്നാലെ ആശുപത്രിയിലുമെത്തിച്ചു. പൊള്ളൽ നിസാരമെന്ന് കരുതി. സിന്ധു മരിച്ചപ്പോഴാണ് ഗുരുതരമാണെന്ന് മനസിലായത്.

പൊലീസിനും പ്രോസിക്യൂഷനും പിഴച്ചത് ഇവിടെ...

നാല് വീഴ്ചകളാണ് പൊലീസിനും പ്രോസിക്യൂഷനുമുണ്ടായത്. അതിൽ ഒന്ന് ഇരയുടെ മൊഴിയായിരുന്നു. ഇര നൽകിയ മൂന്നു തരം മൊഴികൾ പ്രതിഭാഗത്തിന് പിടിവള്ളിയായി. ബെഡ്റൂമിൽ വച്ച് തീ കൊളുത്തിയെന്ന് പൊലീസിന് മൊഴിയും തിണ്ണയിലെ കട്ടിലിൽ വച്ചാണ് സംഭവമെന്ന് മജിസ്ട്രേറ്റിന് മരണമൊഴിയും കൊടുത്തു. ദൃക്സാക്ഷി മൊഴിയും പൊലീസിന് തിരിച്ചടിയായി. പ്രതി സിന്ധുവിനെ തീ കൊളുത്തുമ്പോൾ മുറിയിലെ കർട്ടന് തീപിടിച്ചുവെന്നും എന്നാൽ ശാസ്ത്രീയ പരിശോധന നടത്തിയവർ കർട്ടന്റെ ശേഷിച്ച ഭാഗം തറയിൽ വീണു കിടന്നത് എടുത്തില്ലെന്നും ദൃക്സാക്ഷി മൊഴി കൊടുത്തു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച ഇളയ മകളുടെ വയറ്റിൽ പ്രതി ചവിട്ടിയെന്ന പൊലീസിന്റെ വാദം മകൾ തന്നെ നിഷേധിച്ചു. പൊലീസിന്റെ കുറ്റപത്രത്തിൽ സിന്ധു ധരിച്ചിരുന്നത് സിന്തറ്റിക് നൈറ്റിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, കോട്ടൺ തുണിയെന്നാണ് ശാസ്ത്രീയ പരിശോധനാ ഫലത്തിലുണ്ടായിരുന്നത്. ആദ്യം ചികിൽസിച്ച ഗവ. ആശുപത്രിയിലെ ഡോക്ടർ ഓ.പി ചീട്ടിൽ തെറ്റായ രേഖപ്പെടുത്തിയ തീയതിയും തിരിച്ചടിച്ചു.

വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഒൺ ഫ്ളേമബിൾ..

ഈ കേസിൽ ഏറ്റവും നിർണായകമായ കെമിക്കൽ പരിശോധനാ ഫലമാണ് വിചാരണ നടന്നു കൊണ്ടിരിക്കേ വന്നത്. അതാകട്ടെ സംഭവബഹുലമായിരുന്നു. ഈ കേസിൽ മഹസർ സാക്ഷിയായിരുന്ന വില്ലേജ് ഓഫീസർ എം. ഷിജു വിചാരണയ്ക്കിടെ മരിച്ചു പോയി. അതിനാൽ പ്രധാന സാക്ഷിയെന്ന നിലയിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം രേഖപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസർ രേഖകൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ കോഴഞ്ചേരി ഇൻസ്പെക്ടർ എം. ദിലീപ്ഖാനെ കോടതി വിളിച്ചു വരുത്തി. ദിലീപ് ഖാൻ സാക്ഷിക്കൂട്ടിൽ നിൽക്കുമ്പോഴാണ് രാസപരിശോധനാ ഫലം വന്ന കാര്യം കോടതി പറയുന്നത്. അത് രേഖകൾക്കൊപ്പം പരിഗണിക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗവും അപ്പോൾ തന്നെ സമ്മതിക്കുകയും ചെയ്തു. പ്രതിഭാഗം അഭിഭാഷകൻ കെ. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം അഡ്വ. സി.വി. ജ്യോതിരാജ് അപ്പോൾ തന്നെ രാസപരിശോധനാഫലം വാങ്ങി നോക്കി. അതിലെ പരാമർശം കണ്ട് അഭിഭാഷകർ പോലും ഞെട്ടിപ്പോയി. പൊലീസ് സമർപ്പിച്ച സാമ്പിൾ അനുസരിച്ചുള്ള രാസപരിശോധനാ ഫലത്തിൽ തീ കൊളുത്താനുപയോഗിച്ചത് മണ്ണെണ്ണ ആണെന്നായിരുന്നു റിപ്പോർട്ട്. ഇവർ സാമ്പിൾ ആയി സമർപ്പിച്ച തുണിക്കഷണത്തിലും എന്തിന് മണ്ണിൽ പോലും മണ്ണെണ്ണയുടെ ഗന്ധമാണെന്നായിരുന്നു രാസപരിശോധാഫലത്തിൽ പറഞ്ഞിരുന്നത്. കോടതിയുടെ അടുത്ത സിറ്റിങ്ങിൽ അഡ്വ. രാധാകൃഷ്ണൻ ഒറ്റ വാചകം മാത്രമേ പറഞ്ഞുള്ളൂ. വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഒൺ ഫ്ളേമബിൾ. പെട്രോൾ തനിയെ കത്തും. മണ്ണെണ്ണയ്ക്ക് കത്താൻ എന്തെങ്കിലും മാധ്യമം വേണം. പെട്രോൾ ആയാലും മണ്ണെണ്ണ ആയാലും തീ കത്തിയല്ലേ ആളു മരിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പക്ഷേ, കോടതി മുഖവിലയ്ക്കെടുത്തത് പ്രതിഭാഗത്തെയായിരുന്നു. പ്രതിയെ വെറുതെ വിട്ടു.

പൊലീസ് ശ്രമിച്ചത് തെളിവൊപ്പിക്കാൻ: ദിലീപ്ഖാന്റേതും ഗുരുതര വീഴ്ചകൾ

തെളിവൊപ്പിക്കാൻ വേണ്ടി പൊലീസ് കളിച്ച നാടകമാണ് കേസ് തള്ളിപ്പോകാൻ കാരണമായത്. സാഹചര്യത്തെളിവുകളും ഇരയുടെയും പ്രതിയുടെയും മൊഴികൾ അനുസരിച്ച് തീ പിടിച്ചത് പെട്രോൾ ഉപയോഗിച്ചതു കൊണ്ടാണ്. എന്നാൽ രാസപരിശോധനാ ഫലത്തിന് വേണ്ടി പൊലീസ് നൽകിയ സാമ്പിൾ മണ്ണെണ്ണ കലർന്നതായിരുന്നു. ഒന്നുകിൽ പൊലീസ് യഥാർഥ സാമ്പിളുകൾ നഷ്ടപ്പെടുത്തി. കേസിന് വേണ്ടി തട്ടിക്കൂട്ടിയ സാമ്പിൾ അയച്ചു. അല്ലെങ്കിൽ മനഃപൂർവം അട്ടിമറി നടത്തി. സാമ്പിളിന്റെ കാര്യം ഒഴിവാക്കിയാൽപ്പോലും ഡോക്ടർ എഴുതിയ തെറ്റായ തീയതി പൊലീസ് ശ്രദ്ധിച്ചിരുന്നില്ലെന്ന് വേണം കരുതാൻ. ഈ തീയതി ഡോക്ടറുടെ പുതിയ മൊഴി എടുത്ത് തിരുത്താമായിരുന്നു. അത് വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല. കോഴഞ്ചേരി ഇൻസ്പെക്ടർ ആയിരുന്ന എം. ദിലീപ് ഖാനാണ് കേസ് അന്വേഷിച്ച് അന്തിമ റിപ്പോർട്ട് കോടതിക്ക് കൊടുത്തത്. ഇത്തരം ചെറിയ തെറ്റുകൾ പോലും ഈ ഉദ്യോഗസ്ഥൻ മുഖവിലയ്ക്കെടുത്തില്ല. പൊലീസിന് പറ്റിയ വീഴ്ച ചൂണ്ടിക്കാണിച്ച് തിരുത്താൻ പ്രോസിക്യൂഷനും സാധിച്ചില്ല. പൊലീസും പ്രോസിക്യൂഷനും തെറ്റായ തീയതി വച്ച് കേസ് വാദിച്ചപ്പോൾ സമർഥരായ പ്രതിഭാഗം അതേക്കുറിച്ച് മിണ്ടാതെ ഇരുന്നു. അതാകട്ടെ അവർക്ക് ഏറ്റവും വലിയ ഗുണവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP