Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജം; മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുന്നു'; ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള നീക്കം അംഗീകരിക്കില്ല; കോളേജ് മാനേജ്‌മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ശ്രദ്ധയുടെ കുടുംബം

'ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജം; മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുന്നു'; ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള നീക്കം അംഗീകരിക്കില്ല; കോളേജ് മാനേജ്‌മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ശ്രദ്ധയുടെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ രണ്ടാം വർഷ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ശ്രദ്ധയുടെ കുടുംബം രംഗത്ത്. കോളേജ് മാനേജ്‌മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മാനേജ്‌മെന്റ് ശ്രദ്ധയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ അച്ഛൻ പി.പി.സതീഷ് വിമർശിച്ചു.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ ശ്രദ്ധ സതീഷ് സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിച്ചേക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. മുറിയുടെ മഹസർ എഴുതാൻ എത്തിയപ്പോൾ ലഭിച്ച കത്താണിത്. 'നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് ഞാൻ കട്ടിലിൽ വച്ചിട്ടുണ്ട്. ഞാൻ പോകുന്നു' എന്നാണ് കത്തിൽ ഉണ്ടായിരുന്നത്. മറ്റു കാരണങ്ങളൊന്നും കുറിപ്പിൽ എഴുതിയിട്ടില്ലെന്നും സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നും കോട്ടയം എസ്‌പി അറിയിച്ചിരുന്നു.

എന്നാൽ കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്. ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു.

കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് അച്ഛനും സഹോദരനുമടക്കം ബന്ധുക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനാണ് തങ്ങൾ ശ്രമിക്കുന്നത്. ശ്രദ്ധയുടെ ആത്മഹത്യയും തുടർന്നുണ്ടായ പ്രതിഷേധത്തെയും വർഗീയവത്കരിക്കാനാണ് കോളേജ് മാനേജ്‌മെന്റിന്റെ ശ്രമം.

മാനേജ്‌മെന്റ് ഒരുക്കുന്ന കെണിയിൽ സർക്കാർ വീണു പോവുകയാണ്. പ്രശ്‌നത്തിൽ കോടതിയെ സമീപിക്കാനാണ് കുടുബത്തിന്റെ ആലോചന. ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള പൊലീസ് നീക്കം അംഗീകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.

ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെയും തുടർസംഭവങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമൽ ജ്യോതി കോളേജ് അധിക്യതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

കോളജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളജിൽ കടുത്ത വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറി. തുടർന്ന് കോളജിലെത്തിയ മന്ത്രിമാരായാ വി.എൻ.വാസവൻ, ആർ.ബിന്ദു എന്നിവരുടെ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തയാറായത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി.എം.വർഗീസ് സംഭവം അന്വേഷിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.

ശ്രദ്ധയുടെ മരണത്തിനു കാരണക്കാരെന്നു വിദ്യാർത്ഥികൾ ആരോപിക്കുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോളജ് മാനേജ്‌മെന്റ് അംഗീകരിക്കുകയും ചെയ്തു. അതേസമയം,ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ശ്രദ്ധയുടെ പിതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP