Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവശങ്കറിനു സുരക്ഷ ഒരുക്കാൻ സിആർപിഎഫ് ബന്ധപ്പെട്ടെങ്കിലും കോവിഡ് ആശുപത്രിയായതിനാൽ ബുദ്ധിമുട്ടാകുമെന്ന് സൂപ്രണ്ടിന്റെ മറുപടി; ഹൈക്കോടതിയിൽ കേസ് എത്തുന്നതിനാൽ രോഗമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യേണ്ടി വരുമെന്ന നിഗമനത്തിൽ ഡോക്ടർമാർ; രോഗിക്ക് മുൻകൂർ ജാമ്യം കിട്ടാനും സാധ്യത; കുഴഞ്ഞു വീഴൽ നാടകം ഫലപ്രാപ്തിയിലേക്കോ? കരുതലോടെ കസ്റ്റംസ്

ശിവശങ്കറിനു സുരക്ഷ ഒരുക്കാൻ സിആർപിഎഫ് ബന്ധപ്പെട്ടെങ്കിലും കോവിഡ് ആശുപത്രിയായതിനാൽ ബുദ്ധിമുട്ടാകുമെന്ന് സൂപ്രണ്ടിന്റെ മറുപടി; ഹൈക്കോടതിയിൽ കേസ് എത്തുന്നതിനാൽ രോഗമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യേണ്ടി വരുമെന്ന നിഗമനത്തിൽ ഡോക്ടർമാർ; രോഗിക്ക് മുൻകൂർ ജാമ്യം കിട്ടാനും സാധ്യത; കുഴഞ്ഞു വീഴൽ നാടകം ഫലപ്രാപ്തിയിലേക്കോ? കരുതലോടെ കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓർത്തോ ഐസിയുവിലുള്ള ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. എംആർഐ പരിശോധനയും ന്യൂറോ സർജറി വിഭാഗത്തിന്റെ പരിശോധനയും ഇന്ന് നടക്കും. അതിൽ കുഴപ്പമൊന്നുമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയിൽ എത്തിയാൽ ചികിൽസാ വിവരങ്ങൾ കോടതി പരിശോധിക്കും. അതുകൊണ്ട് കൂടിയാണ് ശിവശങ്കറിനെ രോഗമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ആശുപത്രി എത്തുന്നത്. ഉച്ച കഴിഞ്ഞ് മൂന്നിനു മെഡിക്കൽ ബോർഡ് കൂടി തീരുമാനമെടുക്കും. അപ്പോഴേക്കും ജാമ്യ ഹർജി നൽകാൻ ശിവശങ്കറിനാകും. അതുവരെ ശിവശങ്കർ ഐസിയുവിൽ തുടരും.

കസ്റ്റംസ് ആവശ്യപ്രകാരം ശിവശങ്കറിനു സുരക്ഷ ഒരുക്കാൻ സിആർപിഎഫ് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടെങ്കിലും കോവിഡ് ആശുപത്രിയായതിനാൽ ഇതു ബുദ്ധിമുട്ടാകുമെന്നായിരുന്നു മറുപടി. ഇതോടെ കസ്റ്റംസിന്റെ ഈ നീക്കവും പൊളിഞ്ഞു. ശിവശങ്കറിനെതിരെ കേസ് ഒന്നും ചാർജ് ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാത്തതിനാൽ അതിന് അപ്പുറത്തേക്ക് സമ്മർദ്ദം ചെലുത്താൻ കേന്ദ്ര ഏജൻസിക്ക് കഴിഞ്ഞതുമില്ല. ഇതോടെ പൊലീസിന്റെ സുരക്ഷയിൽ ഐസിയുവിൽ കിടക്കാൻ ശിവശങ്കറിനായി. മഫ്തി പൊലീസിനെയാണ് ആശുപത്രിയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഓർത്തോ ഐസിയുവിൽ സംഭവിക്കുന്നത് എന്തെന്ന് ആർക്കും അറിയില്ല. അതിവിശ്വസ്തർ മാത്രമാണ് അവിടെയുള്ളത്.

അതിനിടെ ശിവശങ്കർ ഇഡിക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വരികയും ചെയ്തു. സാമ്പത്തിക കാര്യങ്ങളിൽ സ്വപ്നയെ നിയമപരമായി സഹായിക്കാനാണു തന്റെ അടുത്ത സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്റിനോടു പറഞ്ഞിരുന്നതെന്നും അദ്ദേഹത്തിന്റെ കൂടി സംയുക്ത ഉടമസ്ഥതയിൽ ലോക്കർ തുറന്ന് പണം സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ഇഡിക്കു നൽകിയ മൊഴിയിൽ ശിവശങ്കർ പറയുന്നു. അതിനിടെ ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ കസ്റ്റംസ് തുടർ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ആശുപത്രിയിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും സൂചനയുണട്്. കോവിഡ് ആശുപത്രിയുടെ പേരിലാകും ഇത്.

വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നൽകി വിളിപ്പിക്കുന്നതിനു പകരം ഉടൻ കൂടെച്ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറിൽ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പുതിയ കേസ് രജിസ്റ്റർ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. അപ്രതീക്ഷിതനീക്കത്തിൽ അദ്ദേഹം അറസ്റ്റ് ഭയക്കുകയും ചെയ്തു. കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകാത്തവിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകീട്ട് കോടതിസമയം കഴിഞ്ഞശേഷമാണ് കസ്റ്റംസ് എത്തിയത്. ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന്റെ നില തൃപ്തികരമാണെന്നും ഒരുദിവസം നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി അധികൃതർ വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നത്.

രാത്രിതന്നെ ശിവശങ്കറെ കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിൽ മൂന്നുമണിക്കൂറോളം ആശുപത്രിയിൽ തങ്ങിയശേഷമാണ് കസ്റ്റംസ് സംഘം മടങ്ങിയത്. അടുത്ത ദിവസം പി ആർ എസിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെ കസ്റ്റംസിന് ഇടപെടലുകൾ അസാധ്യവുമായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശിവശങ്കറിനെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തലെങ്കിലും കടുത്ത പുറംവേദനയെന്ന് ശിവശങ്കർ ആവർത്തിക്കുകയാണ്. അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ആശുപത്രിവാസമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ശിവശങ്കർ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും.

ഓർത്തോ ഐ.സി.യുവിലുള്ള ശിവശങ്കറിനെ പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ കടുത്ത പുറംവേദനയുണ്ടെന്ന് ശിവശങ്കർ ആവർത്തിച്ചു. ഇതോടെയാണ് എം.ആർ.ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡാണ്. ഇന്നലെ ഞായറാഴ്ചയായതിനാൽ ബോർഡ് കൂടിയില്ല.

ചോദ്യം ചെയ്യലും തുടർന്നുണ്ടായേക്കാവുന്ന അറസ്റ്റും ഒഴിവാക്കാനുള്ള നീക്കമാണ് ശിവശങ്കറിന്റെ ആശുപത്രി വാസമെന്ന സംശയം കസ്റ്റംസിനും മറ്റ് കേന്ദ്ര ഏജൻസികൾക്കുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് നിയമവഴികൾ തേടുന്നതും പരിഗണനയിലാണ്. ഐ.സി.യുവിൽ തന്നെ തുടർന്നാൽ സാങ്കേതിക അറസ്റ്റ് പോലും ചെയ്യാനാവില്ല. ഇതോടെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ശിവശങ്കറിന് അവസരവും ലഭിച്ചു.

ഇ.ഡിയുടെ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനൊപ്പം നിലവിലെ മെഡിക്കൽ റിപ്പോർട്ടും പരിഗണിച്ചാൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് വിലയിരുത്തുന്നു. അതിനാൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സാധ്യതയാണ് കസ്റ്റംസ് തേടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP