Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്മിതാ മേനോൻ എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി കുന്നന്താനം കവല ഗ്രൂപ്പിലെ ചെറുപ്പക്കാരിൽ നിന്ന് പണം തട്ടിയ സീമ സജി അറസ്റ്റിൽ; കീഴ്‌വായ്പൂർ ഇൻസ്പെക്ടർക്ക് മുമ്പാകെ ഹാജരായി അറസ്റ്റ് വരിച്ച തട്ടിപ്പുകാരിയെ ഹൈക്കോടതി നിർദ്ദേശപ്രകാരം ജാമ്യത്തിൽ വിട്ടയച്ചു; സീമയെ രക്ഷിക്കാൻ ഇടപെട്ടൽ നടത്തിയത് സിനിമാ മേഖലയിൽ നിന്നുള്ള സമ്മർദ്ദമെന്ന് ആക്ഷേപം; അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ സ്റ്റേഷൻ പരിധി വിട്ടുപോകാൻ പാടില്ലെന്നു നിബന്ധന

സ്മിതാ മേനോൻ എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി കുന്നന്താനം കവല ഗ്രൂപ്പിലെ ചെറുപ്പക്കാരിൽ നിന്ന് പണം തട്ടിയ സീമ സജി അറസ്റ്റിൽ; കീഴ്‌വായ്പൂർ ഇൻസ്പെക്ടർക്ക് മുമ്പാകെ ഹാജരായി അറസ്റ്റ് വരിച്ച തട്ടിപ്പുകാരിയെ ഹൈക്കോടതി നിർദ്ദേശപ്രകാരം ജാമ്യത്തിൽ വിട്ടയച്ചു; സീമയെ രക്ഷിക്കാൻ ഇടപെട്ടൽ നടത്തിയത് സിനിമാ മേഖലയിൽ നിന്നുള്ള സമ്മർദ്ദമെന്ന് ആക്ഷേപം; അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ സ്റ്റേഷൻ പരിധി വിട്ടുപോകാൻ പാടില്ലെന്നു നിബന്ധന

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: കുന്നന്താനം കവല ഗ്രൂപ്പിലെ അംഗങ്ങളായ ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് പണം തട്ടിയെടുത്ത കേസിൽ സീമ സജി(35)യെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സീമ വ്യവസ്ഥകൾ പ്രകാരം ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കീഴ്‌വായ്പൂർ ഇൻസ്പെക്ടർ സിടി സഞ്ജയ് മുമ്പാകെ ഹാജരാവുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി അറസ്റ്റ് വരിക്കണമെന്നും അറസ്റ്റ് ചെയ്താലുടൻ സ്റ്റേഷൻ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഉപാധികൾ.

അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ സ്റ്റേഷൻ പരിധി വിട്ടു പോകാൻ പാടില്ല, നിശ്ചിത ദിവസങ്ങളിൽ സ്റ്റേഷനിൽ എത്തി ഒപ്പിടണം എന്നീ വ്യവസ്ഥകളും സഹിതമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. നേരത്തേ രൂക്ഷവിമർശനമുയർത്തി പത്തനംതിട്ട ജില്ലാ കോടതി സീമ സജിയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതേ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. സിനിമ മേഖലയിലുള്ള ചില പ്രമുഖരും സീമയ്ക്ക് മുൻകൂർ ജാമ്യം നേടിയെടുക്കാൻ രംഗത്തുവന്നിരുന്നു.

കൊല്ലത്തും തിരുവനന്തപുരത്തുമായി സീമ ഒളിവിൽ കഴിയുന്ന വിവരം തട്ടിപ്പിന് ഇരയായവർ തന്നെ പൊലീസിന് നൽകിയിരുന്നു. പൊലീസ് അന്വേഷിച്ച് ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും അവരെ അറസ്റ്റ് ചെയ്യാൻ ശുഷ്‌കാന്തി കാട്ടിയില്ല. ഒടുവിൽ മുൻകൂർ ജാമ്യം കിട്ടുന്നതു വരെ കാത്തിരിക്കുകയും ചെയ്തു. ഇതിന് വേണ്ടിയെല്ലാം കരുക്കൾ നീക്കിയത് ഡിജിപിയുടെ ഓഫീസായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതോടെ സീമ പുലിയായി. തനിക്കെതിരേ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരേ നേരിട്ട് ഇവർ രംഗത്ത് ഇറങ്ങുകയാണുണ്ടായത്. ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ, ഇവർക്ക് വേണ്ടി സിനിമ നിർമ്മാതാവ്, സൂപ്പർ സ്റ്റാർ എന്നിവർ ഇടപെട്ടതിന്റെ ഓഡിയോ ക്ലിപ്പും നിർണായകമായ മറ്റു തെളിവുകളും മാധ്യമങ്ങളുടെ കൈവശം ഉണ്ടെന്ന് മനസിലാക്കി നിശബ്ദത പാലിക്കുകയായിരുന്നു.

സ്മിത മേനോൻ എന്ന വ്യാജഫേസ്‌ബുക്ക് പ്രൊഫൈൽ നിർമ്മിച്ച്, കുന്നന്താനം കവല ഗ്രൂപ്പിലെ ഒരു പറ്റം യുവാക്കളോട് ചികിൽസാ സഹായമെന്ന പേരിലാണ് സീമ പണം തട്ടിയെടുത്തത്. പണം പോയവരിൽ ചിലർ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിൽ തന്നെ 50,000 പോയവർ അയ്യായിരത്തിനുള്ള പരാതിയാണ് നൽകിയത്. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേർത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവിൽപ്പോയി.

കുന്നന്താനം കേന്ദ്രമാക്കി നവീന ആശയമുള്ള ഒരു പറ്റം യുവാക്കൾ രൂപം കൊടുത്ത ഫേസ് ബുക്ക് കൂട്ടായ്മ ആയിരുന്നു കവല. ഇരുപത്തഞ്ചോളം യുവതിയുവാക്കളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പിൽ അംഗമായ ശേഷം എല്ലാവരുടെയും വിശ്വസ്തത നേടാൻ സീമയ്ക്ക് കഴിഞ്ഞിരുന്നു. ഇവരുടെ ഭർത്താവ് സജി സിനിമയിൽ പ്രൊഡക്ഷൻ വാഹനം ഓടിക്കുന്നയാളാണ്. ആ പരിചയം ഉപയോഗിച്ച് സിനിമ സെറ്റുകളിൽ സ്ഥിരം സാന്നിധ്യമാണ് സീമ. ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നിന്ന് ചിത്രമെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു. മോഹൻലാലും നിർമ്മാതാവ് സുരേഷ്‌കുമാറും തന്റെ ഉറ്റചങ്ങാതിമാരാണ് എന്ന് ഇവർ ഗ്രൂപ്പിലുള്ളവരെ വിശ്വസിപ്പിച്ചു. അത്തരം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്.

ഗ്രൂപ്പിലെ ചെറുപ്പക്കാരുടെ വിശ്വാസം ആർജിച്ചു കഴിഞ്ഞാണ് സീമ തട്ടിപ്പിന് കരുക്കൾ നീക്കിയത്. സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചു. സ്മിത മേനോൻ എന്ന യുവതി തന്റെ അടുത്ത സുഹൃത്താണെന്നും അവൾക്ക് ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിൽസയിലാണെന്നും സീമ തന്നെ യുവാക്കളെ ധരിപ്പിക്കുകയും ചെയ്തു. പഴ്സണൽ ചാറ്റിലൂടെയായിരുന്നു ഇത്. അവൾക്ക് ചികിൽസാ സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷം സ്മിത മേനോൻ ഓരോ യുവാക്കളുടെയും മെസഞ്ചറിലെത്തി സഹായം അഭ്യർത്ഥിച്ചു. കാലുപിടിച്ച് കരയുന്ന സ്മിത മേനോന് വേണ്ടി പണം നൽകാൻ തങ്ങൾ തയാറായി എന്നാണ് യുവാക്കൾ പറയുന്നത്.

സ്വന്തമായി ഒരു ജീവിത സാഹചര്യം പോലുമില്ലാത്ത യുവാക്കൾ കൈയിലുള്ള പണം സ്മിത മേനോന് നൽകാൻ തയാറായി. പണം കൈമാറാൻ നൽകിയത് സീമ സജിയുടെ അക്കൗണ്ട് നമ്പരായിരുന്നു. താൻ പണം അവൾക്ക് കൊടുത്തു കൊള്ളാമെന്ന് സീമ യുവാക്കൾക്ക് ഉറപ്പും നൽകി. ഇതിൻ പ്രകാരം നാലുപേരിൽ നിന്നായി ഒരുലക്ഷം രൂപ സീമ സജി കൈപ്പറ്റി. ഇതിനിടെ വിശ്വാസ്യത ഉറപ്പിക്കാനായി സ്മിത മേനോൻ യുവാക്കളെ നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തു. ഇതു കൂടി ആയതോടെ പണം നൽകുന്നതിന് ഒരു തടസവും പിന്നീട് ഉണ്ടായില്ല. ഒരേ സമയം തങ്ങൾ നാലുപേരുമായി സ്മിത മേനോൻ ചാറ്റ് ചെയ്യുന്ന വിവരം യുവാക്കൾ പരസ്പരം അറിയുന്നുണ്ടായിരുന്നില്ല. ഒരാളുടെ പണം പോവുകയും അയാൾക്ക് സംശയം തോന്നി വിവരം പങ്കു വയ്ക്കുകയും ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പാണ് ഇതെന്ന് മനസിലായത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് സ്മിത മേനോൻ വ്യാജപ്രൊഫൈലാണെന്നും നീരജ ശരത് എന്ന യുവതിയുടെ പടമാണ് പ്രൊഫൈലിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP