Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളാറ്റിൽ വച്ച് മരിക്കാൻ പോകുന്ന കാര്യവും സാഹചര്യവും വൈഗയോടു പറഞ്ഞു; തുണി കൊണ്ടു മുഖത്ത് അമർത്തിയും കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു; ബോധം പോയപ്പോൾ ചുമലിലെടുത്തു; പിന്നെ പുഴയിൽ തള്ളലും; സനു മോഹൻ പറയുന്നതിൽ സംശയം ഏറെ; ഭാര്യയെ ഒപ്പം ഇരുത്തി ഇനി ചോദ്യം ചെയ്യൽ

ഫ്‌ളാറ്റിൽ വച്ച് മരിക്കാൻ പോകുന്ന കാര്യവും സാഹചര്യവും വൈഗയോടു പറഞ്ഞു; തുണി കൊണ്ടു മുഖത്ത് അമർത്തിയും കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു; ബോധം പോയപ്പോൾ ചുമലിലെടുത്തു; പിന്നെ പുഴയിൽ തള്ളലും; സനു മോഹൻ പറയുന്നതിൽ സംശയം ഏറെ; ഭാര്യയെ ഒപ്പം ഇരുത്തി ഇനി ചോദ്യം ചെയ്യൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സനു മോഹന്റെ മൊഴി ഉറപ്പിക്കാൻ ഭാര്യ രമ്യയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് ഇത്. മകൾ 13 വയസ്സുകാരി വൈഗയെ കൊന്നതു താൻ തന്നെയാണെന്നു പിതാവ് സനു മോഹൻ പൊലീസിനു മൊഴി നൽകി. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീടു പുഴയിൽ തള്ളുകയുമായിരുന്നു എന്നാണ് മൊഴി. ഇതിന് പിന്നിലെ കാരണങ്ങളും അതിന് ശേഷമുള്ള ആത്മഹത്യാ ശ്രമവും പൊലീസ് വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഭാര്യയെ കൂടെ ഇരുത്തി ചോദ്യം ചെയ്യുന്നത്.

തെളിവുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സനു മോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. ചൊവ്വാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യം ഭാര്യയെ തനിച്ച് ചോദ്യംചെയ്യും, ശേഷം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞശേഷം ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യക്കു ശ്രമിച്ചു എന്നെല്ലാം സനു മോഹൻ മൊഴി നൽകിയിട്ടുണ്ട്. ഭാര്യയെ ഏൽപിക്കാൻ ധൈര്യമില്ലാത്തതിനാലാണു മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്. മാർച്ച് 21ന് കൊലപാതകം നടത്താനും തുടർന്ന് 27 ദിവസം ഒളിവിൽ കഴിയാനും മറ്റാരും സഹായിച്ചതായി സൂചനയില്ലെന്നും പൊലീസ് അറിയിച്ചു.

'മാർച്ച് 21നു രാത്രിയിൽ കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ വച്ച്, മരിക്കാൻ പോകുന്ന കാര്യവും അതിന്റെ സാഹചര്യവും വൈഗയോടു പറഞ്ഞു. ആദ്യം തുണി കൊണ്ടു മുഖത്ത് അമർത്തിയും പിന്നീടു കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു. ബോധം പോയപ്പോൾ ചുമലിലെടുത്തു. ഇതിനിടെ, മകളുടെ മൂക്കിൽ നിന്നു തറയിൽ വീണ ചോരത്തുള്ളികൾ തുണി കൊണ്ടു തുടച്ചു. മകളുടെ മുഖവും തുടച്ചശേഷം പുതപ്പു കൊണ്ടു മൂടി, ചുമലിലെടുത്തു കാറിൽ കിടത്തി. കളമശ്ശേരി മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിജിനു കീഴിൽ മുട്ടാർ പുഴയിലേക്കു വൈഗയെ തള്ളിയശേഷം കാറോടിച്ചു വാളയാർ വഴി കോയമ്പത്തൂരിലെത്തി' സനു മോഹൻ പൊലീസിനു നൽകിയ മൊഴി. അതിന് ശേഷം കാർ വിറ്റു. പിന്നീട് ബസുകളിലാക്കി യാത്ര.

വൈഗയുടെ മരണത്തിനുപിന്നാലെ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ സനുവിനെ ചോദ്യംചെയ്യലിനുശേഷം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തത്. സനുവിന്റെ കാർ കോയമ്പത്തൂരിൽ 50,000 രൂപയ്ക്ക് വിറ്റെന്നും കാർ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പിടിയിലാകുമ്പോൾ സനുവിന്റെ കൈയിൽ പണമൊന്നുമില്ലായിരുന്നു. കാമറകളിൽ കുടുങ്ങുമെന്ന് ഉറപ്പായിട്ടും സനു എന്തുകൊണ്ടാണ് രക്ഷപ്പെടാൻ സ്വന്തം കാറുപയോഗിച്ചതെന്നായിരുന്നു ബന്ധുക്കളുടെയടക്കം പ്രധാന സംശയം. ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ സനുവിന്റെയും വൈഗയുടേതുമല്ലാത്ത രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണ് എന്നതും അന്വേഷണ സംഘത്തെ കുഴക്കി. സിനിമാ മാതൃകയിൽ വ്യാജ തെളിവുണ്ടാക്കുന്നതിനുള്ള സനുവിന്റെ ബോധപൂർവ്വ നീക്കമാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഏറെ നിഗൂഡതകൾ നിറഞ്ഞതാണ് കൊച്ചിയിലെ 13കാരിയായ വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും. മകളെ വകവരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീർക്കാനാണ് സനു മോഹൻ ശ്രമിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ. മകളുടെ മരണത്തിന്റെ തൊട്ടുമുമ്പ് നടത്തിയ മുഴുവൻ പ്രവൃത്തികളിലും അസ്വാഭാവികതകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്. മാർച്ച് 20 ന് ഞായറാഴ്ച ആലപ്പുഴയിലെ ബന്ധുവീട്ടിൽ ഭാര്യയെ കൊണ്ടുചെന്നാക്കിയ ശേഷമാണ് മകളുമായി കാറിൽ സനു മോഹൻ യാത്രയാരംഭിച്ചത്. തിങ്കളാഴ്ച 12 മണിയോടെ മഞ്ഞുമ്മൽ ആറാട്ട്കടവ് റെഗുലേറ്റർ കംബ്രിഡ്ജ് ഭാഗത്തു നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തി.

നിരവധിയാളുകമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന സനുവിനെ മകളോടൊപ്പം ആരോ തട്ടിക്കൊണ്ടുപോയതായി ആയിരുന്നു ആദ്യ നിഗമനം. എന്നാൽ ഇയാളുടെ യാത്രാ ദൃശ്യങ്ങൾ ലഭിച്ചതോടെ സനുവിന് കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്നുറപ്പായി. മഹാരാഷ്ട്രയിലെ പൂണെയിൽ മെറ്റൽ ലെയ്ത്ത് ബിസിനസ് നടത്തി ലക്ഷങ്ങളുടെ കടക്കാരനായി മാറിയ സനു അഞ്ചരവർഷം മുമ്പാണ് കങ്ങരപ്പടിയിൽ ഭാര്യയുടെ പേരിൽ ഫ്‌ളാറ്റ് വാങ്ങി താമസം തുടങ്ങിയത്. സനു തട്ടിപ്പിനിരയാക്കിയവരിൽ ചിലർ നിരന്തരം ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസിൽ പരാതി നൽകിയവരുമുണ്ട്.

മകളെ വകവരുത്തിയ ശേഷം തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നു വരുത്തിതീർക്കാനുള്ള ശ്രമങ്ങളാണ് സാനു മോഹൻ നടത്തിയതെന്ന സൂചനകളാണ് പൊലീസിന് പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ചത്. എന്നാൽ സി.സി.സി.വി ദൃശ്യങ്ങളിൽ തനിച്ച് കുടുങ്ങിയതാണ് പദ്ധതികൾ പൊളിച്ചത്. ഇതടക്കമുള്ള മുഴുവൻ സാധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 13 കാരിയായ മകളെ വകവരുത്താൻ സനു മോഹനെ പ്രേരിപ്പിച്ച കാരണങ്ങളെന്തൊക്കെയാണെന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

പൊലീസിനെയും പണം നൽകാനുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ഇയാൾക്ക് എന്തു നേട്ടമുണ്ടാകുമായിരുന്നു എന്നും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമേ സനു മോഹനെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ച ഘടകത്തിൽ പൊലീസ് അന്തിമ നിഗമനത്തിൽ എത്തൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP