Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുമായുള്ള അവിഹിത ബന്ധം തുടർന്നപ്പോൾ ഭാര്യയെ കൊണ്ടു തന്നെ വിളിച്ചു വരുത്തി കൊന്നു; കാമുകന്റെ ശരീരം വെട്ടി നുറുക്കി ചാക്കിൽ കെട്ടി പലയിടങ്ങളിലായി ഉപേക്ഷിക്കാൻ ഭാര്യയെ കൂടെ കൂട്ടി; ഒടുവിൽ എല്ലാം കുഞ്ഞുമോൾ തുറന്നു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് ഭർത്താവ്; കാമുകനെ ക്രൂരമായി വെട്ടി നുറുക്കി കൊല്ലാൻ കൂട്ടുനിന്നിട്ടും കുഞ്ഞുമോൾ തെളിവെടുപ്പിനെത്തിയത് കൂസൽ ഇല്ലാതെ ചിരിച്ചു കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാങ്ങാനം മന്ദിരം കലുങ്കിനു സമീപം കണ്ടെത്തിയ ജഡം പയ്യപ്പാടി മലകുന്നം സന്തോഷിന്റെ (40) കൊലപാതകത്തിൽ ചുരുളുകൾ പൊലീസ് അഴച്ചു. സന്തോഷിനെ കൊലപ്പെടുത്തി ശരീരം പല കഷണങ്ങളാക്കി മുറിച്ചു ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തി. മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന എ.ആർ.വിനോദ്കുമാർ (കമ്മൽ വിനോദ് 38), ഭാര്യ എൻ.എസ്.കുഞ്ഞുമോൾ (34) എന്നിവരാണ് പ്രതികൾ. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പു ലിവറും കത്തിയും കമ്മൽ വിനോദിന്റെ വീട്ടിൽനിന്നു കണ്ടെത്തി. കഴിഞ്ഞ 23നു രാത്രി കുഞ്ഞുമോൾ വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ കമ്മൽ വിനോദ് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.

വിനോദിന്റെ ഭാര്യ കുഞ്ഞുമോളും കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിൽ വിനോദിനുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറയുന്നു. വിനോദും കുഞ്ഞുമോളും ചേർന്ന് ഓട്ടോറിക്ഷയിൽ ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. പിതാവിനെ ചവിട്ടിക്കൊന്നകേസിൽ കമ്മൽ വിനോദ് വിചാരണ നേരിടുന്നതിനിടെയാണു പുതിയ സംഭവം. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ സന്തോഷും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പുന്നാപറമ്പിൽ ഫിലിപ്പോസിന്റെ മകനാണ് അവിവാഹിതനായ സന്തോഷ്. സന്തോഷിന്റെ ശരീരഭാഗങ്ങൾ ഞായറാഴ്ച രാവിലെ മാങ്ങാനം മന്ദിരം കലുങ്കിനടുത്തുള്ള പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. തല ഇന്നലെ തുരുത്തേൽപാലത്തിനു സമീപത്തെ തോട്ടിൽനിന്നാണു പൊലീസ് കണ്ടെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പു ലിവറും കത്തിയും കമ്മൽ വിനോദിന്റെ വീട്ടിൽനിന്നു കണ്ടെത്തി.

വിനോദിന്റെയും കുഞ്ഞുമോളുടെയും വീട്ടിലെ ചാണകക്കുഴിയിൽ നിന്ന് ഇരുമ്പു ലിവറും കത്തിയും കിട്ടി. ഭിത്തിയിലും തറയിലും നിന്ന് തുടച്ചുമാറ്റിയെങ്കിലും രക്തത്തുള്ളികൾ സയന്റിഫിക് വിദഗ്ദ്ധർക്കു തെളിവായി കിട്ടി. സന്തോഷിന്റെ ഷർട്ടിന്റെ ബട്ടൺ പൊട്ടി വീണതുകിട്ടിയതു വിനോദിന്റെ വീട്ടുമുറ്റത്തു നിന്ന്. സന്തോഷിന്റെ പഴ്‌സ് ഫോൺ, ആധാർ കാർഡ് എന്നിവ കത്തിച്ച ശേഷം ചാരം ചാണകക്കുഴിയിൽ കളഞ്ഞതായി കണ്ടെത്തി. പഴ്‌സിലുണ്ടായിരുന്ന 130 രൂപ വിനോദ് എടുത്തെന്നും പൊലീസ് കണ്ടെത്തി. സന്തോഷിന്റെ പല്ല്, തലയോട്ടിയുടെ ഭാഗം, തലമുടി എന്നിവ ഡിഎൻഐ പരിശോധനയ്ക്കു വിട്ടു.

ഷർട്ടിന്റെ കൈമടക്കി വച്ചിരിക്കുന്ന രീതിയാണ് മരിച്ചത് സന്തോഷെന്നു കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ചില കേസുകളിൽ പ്രതിയായപ്പോൾ എടുത്ത സന്തോഷിന്റെ ചിത്രങ്ങളുമായി പൊലീസ് ഒത്തുനോക്കി. ഇതോടെ മരിച്ചതു സന്തോഷ് ആണെന്നു പൊലീസ് ഉറപ്പിച്ചു. ഇതാണ് കേസിൽ നിർണ്ണായകമായത്. വൈകിട്ട് മൂന്നരയ്ക്കു കോട്ടയം ഡിവൈഎസ്‌പി: സഖറിയാ മാത്യുവിനുവന്ന ഒരു ഫോൺ കോളാണു കൊല്ലപ്പെട്ടത് സന്തോഷാണെന്ന സൂചന തന്നത്. പയ്യപ്പാടിയിൽനിന്നു സന്തോഷ് എന്ന ആളെ കാണാനില്ലെന്നായിരുന്നു ഫോൺ സന്ദേശം. സന്തോഷിനെ കൊല്ലുമെന്ന് കമ്മൽ വിനോദ് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഇതും നിർണ്ണായകമായി. ചോദ്യം ചെയ്യലിൽ കമൽ പൊട്ടിക്കരഞ്ഞാണ് എല്ലാം സമ്മതിച്ചത്. തെളിവടെപ്പിന് കൊണ്ടു വന്നപ്പോൾ കുഞ്ഞുമോൾ ചിരിച്ചു കളിച്ചാണ് പൊലീസുകാരോടൊപ്പം നിന്നത്. ഒരു കൂസലും ഇല്ലായിരുന്നു.

കുഞ്ഞുമോളും വിനോദും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിതാവിന കൊലപ്പെടുത്തിയ കേസിൽ അകത്തായ വിനോദ് ജയിലിൽ കഴിയുന്ന സമയത്താണ് സന്തോഷ് കുഞ്ഞുമോളുമായി വഴി വിട്ട ബന്ധം സ്ഥാപിക്കുന്നത്. പുറത്തിറങ്ങിയ വിനോദ് ഇതെല്ലാം അറിയുകയും ചെയ്തു. തുടർന്ന് കുഞ്ഞുമോളെക്കൊണ്ട് തന്നെ സന്തോഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊല്ലുകയായിരുന്നു വിനോദ്. സ്വന്തം പിതാവിനെ തന്നെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായി ഈയിടെ ജാമ്യത്തിൽ ഇറങ്ങിയ വ്യക്തിയാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ കമ്മൽ വിനോദ്. കോട്ടയം മുട്ടമ്പലത്ത് നഗരസഭാ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ വിനോദ് സ്വന്തം പിതാവിനെ തൊഴിച്ചു കൊലപ്പെടുത്തിയതായാണ് കേസ്. ഫെബ്രുവരി അഞ്ചിനായിരുന്നു ഈ കൊലപാതകം.

അന്ന് സ്വാഭാവിക മരണമായി പൊലീസ് കേസെടുത്തെങ്കിലും തുടർന്നു നടന്ന അന്വേഷണത്തിൽ വിനോദ് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അച്ഛന്റെ വാരിയെല്ലുവരെ തകർത്തായിരുന്നു കൊല. വിനോദിന്റെ അമ്മ നഗരസഭയിൽ പാർട് ടെം ജീവനക്കാരിയായതിനാലാണ് ക്വാർട്ടേഴ്സിൽ താമസിച്ചത്. ജാമ്യത്തിലിറങ്ങിയ മെയ് 22 മുതൽ സന്തോഷ് ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറുടെ മുൻപിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്തുവരെ മുടങ്ങാതെ ഒപ്പിടുകയും ചെയ്തു. വിനോദിന്റെയും സന്തോഷിന്റെയും ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോഴും സംശയം ബലപ്പെടുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഡിവൈഎസ്‌പി സഖറിയാ മാത്യു, സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് സംഭവം പുറത്തായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

കുഞ്ഞുമോൾ ഫോണിൽ വിളിച്ചതനുസരിച്ചു കഴിഞ്ഞ 23നു രാത്രി 10 മണിയോടെ സന്തോഷ് മീനടം പീടികപ്പടിയിലെ കമ്മൽ വിനോദിന്റെ വാടക വീട്ടിലെത്തി. സന്തോഷ് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാനായി കുഞ്ഞുമോൾ അകത്തേക്കു കയറിയ നേരത്തു സന്തോഷിനെ വിനോദ് അടിച്ചുവീഴ്‌ത്തി. വലിയ ആണികൾ പറിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു ലിവർ കൊണ്ടാണ് അടിച്ചത്. ഈ ലിവർ ഇന്നലെ വിനോദിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. അടിയേറ്റു സന്തോഷിന്റെ തലച്ചോറിനു ക്ഷതം പറ്റിയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്നു കുഞ്ഞുമോളുടെ സാന്നിധ്യത്തിൽ വിനോദ്, സന്തോഷിന്റെ മൂക്കിനുമുകളിൽ വീണ്ടും അടിച്ചെന്നും പൊലീസ് പറയുന്നു. സന്തോഷിന്റെ ശരീരം മുറ്റത്തരികിലെ വാഴച്ചുവട്ടിലേക്കു വലിച്ചു കൊണ്ടുപോയി മൂന്നു ഭാഗമായി അറത്തുമുറിച്ചു.

മുറിക്കാൻ ഉപയോഗിച്ച ഈ കത്തിയും പൊലീസ് ഇന്നലെ കണ്ടെത്തി. ശരീര ഭാഗങ്ങൾ മൂന്നു ചാക്കിൽ കെട്ടി വിനോദ് ഓട്ടോറിക്ഷയുടെ സീറ്റിന്റെ താഴെ വച്ചു. കുഞ്ഞുമോളെയും കയറ്റി അർധരാത്രി ഓട്ടോയിൽ പോയി. കൊടൂരാറ്റിൽ നല്ല ഒഴുക്കുള്ള ഭാഗത്ത് ഉപേക്ഷിക്കാനായിരുന്നു പരിപാടി. ഓട്ടോ മാങ്ങാനത്തു വച്ചു നിന്നുപോയി. ആരെങ്കിലും കാണുമോ എന്ന പേടിയിൽ ശരീരഭാഗങ്ങൾ അവിടെ ഉപേക്ഷിച്ചു. ബാക്കി വന്ന ഒരു ചാക്കുമായി ഓട്ടോ കുറെ ദൂരം തള്ളിനീക്കി. ഇറക്കമുള്ള ഭാഗത്ത് ഓട്ടോ സ്റ്റാർട്ടായി. തുടർന്നു തുരുത്തേൽപാലത്തിനു സമീപം മൂന്നാമത്തെ ചാക്കും ഉപേക്ഷിച്ചു. ഇതിലായിരുന്നു തലയുടെ ഭാഗങ്ങൾ. രാത്രി തന്നെ ഓട്ടോറിക്ഷ കൊല്ലാട് ഭാഗത്തു കൊണ്ടുപോയി കഴുകി വൃത്തിയാക്കി. ഈ സമയത്തു ധരിച്ചിരുന്ന ഷർട്ട് വെള്ളത്തിൽ ഒഴുക്കി. തിരിച്ചു വീട്ടിൽ വന്ന് തറയിലും ഭിത്തിയിലും തെറിച്ച രക്തത്തുള്ളികൾ കഴുകി വൃത്തിയാക്കി. കോട്ടയം പുതുപ്പള്ളി റോഡിൽ മന്ദിരം കവലയിലുള്ള മുണ്ടകപാടം കല്ലുങ്കിനു സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.

ദുർഗന്ധം വന്നതോടൈ പരിസരവാസികൾ നടതക്കതിയ തിരച്ചിലിലാണ് രണ്ടു ഭാഗങ്ങളായി മുറിച്ചു രണ്ട് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി തള്ളിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാലുദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലാിരുന്നു. ഒരു ചാക്കിൽ കഴുത്തു മുതൽ അര വരെയുള്ള ഭാഗങ്ങളും അടുത്ത ചാക്കിൽ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കനത്ത ദുർഗന്ധത്തെ തുടർന്ന് റോഡരികിലെ പാടത്ത് ആരോ കോഴി മാലിന്യം തള്ളിയതാണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ടകിടന്ന കാലുകൾ കണ്ടത്. തുടർന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്നു ദിവസമായി പ്രദേശത്ത് ദുർഗന്ധമുണ്ടെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ദുർഗന്ധം രൂക്ഷമായത്. തുടർന്നാണ് ഇന്നലെ രാവിലെ ഇവിടെ പ്രദേശവാസി പരിശോധന നടത്തിയത്. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്. മൃതദേഹത്തിൽ ഷർട്ട് ധരിച്ചിരിക്കുന്ന നിലയിലാണ്. അഴുകിയ ശരീരമായതിനാൽ ദുർഗന്ധം രുക്ഷമായിരുന്നു. കൊല്ലപ്പെട്ടത്് 40 വയസിൽ താഴെ പ്രായമുള്ള പുരുഷനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെഷീൻ വാൾ പോലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നാണ് കരുതുന്നത്.

കഴുത്തിന് താഴ്ഭാഗം ഒരുചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയിൽ വണ്ടിയിൽ കൊണ്ടുവന്ന് തള്ളിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. നീലവരയൻ ഷർട്ടിന്റെ കൈകൾ മുട്ടിന് മുകളിൽ മടക്കിവച്ചിട്ടുണ്ട്. കാൽഭാഗങ്ങൾ കണ്ടെത്തിയ ചാക്കിനുള്ളിൽ നിന്നും കാവിമുണ്ടും ഒരു വള്ളിചെരുപ്പും ലഭിച്ചു. വലത് കാലിന്റെ കണ്ണയോട് ചേർന്ന് മുറിഞ്ഞപോലെത്തെ പാടുകൾ കാണാം. പൂർണമായും അഴുകിയതിനാൽ മൃതദേഹത്തിലെ മറ്റ് അടയാളങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെട്ടിമുറിച്ച മൃതദേഹം മറ്റെവിടെയോ തള്ളാനായി കൊണ്ടുപോയതാകാമെന്നും അതിന് കഴിയാഞ്ഞതിനാലാവാം തിരക്കേറിയ പുതുപ്പള്ളി റോഡിലെ ജനവാസ കേന്ദ്രത്തിൽ ഉപേക്ഷിച്ചതെന്നും പൊലീസ് കണക്കുകൂട്ടുന്നു. മൃതദേഹ അവശിഷ്ടങ്ങൾ പഴകിയതിനാൽ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ആരുടെതാണെന്നു കണ്ടെത്താനാകു.

കോട്ടയം ജില്ലാ പൊലീസ് ചീഫിന്റെ ചുമതലയുള്ള കറുപ്പ് സ്വാമിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന്റെ പഴക്കംമൂലം തെളിവുകൾ ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ തലയ്ക്കായി പ്രദേശത്തിന്റെ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. കമ്മൽ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് കസ്റ്റഡിയിലെടുത്തതും വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു. രണ്ടുപേരെയും പൊലീസ് രണ്ടിടത്തേക്കാണു കൊണ്ടുപോയത്. രണ്ടായിട്ടായിരുന്നു ചോദ്യം ചെയ്യലും. പരസ്പര വിരുദ്ധമായ കാര്യങ്ങളാണു വിനോദും കുഞ്ഞുമോളും പറഞ്ഞത്. ഭർത്താവ് കുറ്റം സമ്മതിച്ചതായി കുഞ്ഞുമോളോടു പറഞ്ഞ് പൊലീസ് പുതിയ തന്ത്രം പയറ്റി. ഇതോടെ കുഞ്ഞുമോൾ നടന്ന സംഭവം എല്ലാം ഏറ്റുപറഞ്ഞു. ഭാര്യ കുറ്റം സമ്മതിച്ചെങ്കിലും ആദ്യം കമ്മൽ വിനോദ് ഒന്നും സമ്മതിച്ചിരുന്നില്ല.

താൻ നിരപരാധിയെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. മുൻപ് പിതാവിനെ കൊലപ്പെടുത്തി അറസ്റ്റിലായപ്പോഴും വിനോദ് ഇതേപോലെയാണു പ്രതികരിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ ഓർമിച്ചു. കുഞ്ഞുമോൾ എല്ലാം തുറന്നുപറഞ്ഞ കാര്യം പൊലീസ് വിനോദിനെ അറിയിച്ചു. അങ്ങനെ വിനോദും വഴങ്ങി. അപ്പോഴേക്കും സന്തോഷിന്റെ തലയുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പിന്നെ പൊലീസിനു കാര്യങ്ങൾ കൂടുതൽ എളുപ്പമായി. വിനോദിനെയും കുഞ്ഞുമോളെയും തെളിവെടുപ്പിനായി കൊണ്ടുപോയി. മീനടത്തെ വാടകവീട്ടിലും മൃതദേഹം കണ്ട സ്ഥലങ്ങളിലും തെളിവെടുപ്പു നടത്തി. ഇവിടെ പൊലീസിനു മുന്നിൽ കുറ്റം സമ്മതിച്ചു വിനോദ് പൊട്ടിക്കരഞ്ഞു. വിനോദ് പറഞ്ഞിട്ടാണ് സന്തോഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നാണു കുഞ്ഞുമോളുടെ മൊഴി. അങ്ങനെ ചെയ്തില്ലെങ്കിൽ തന്നെ കൊല്ലുമെന്നു വിനോദ് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞുമോൾ മൊഴികൊടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP