Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാർഷികോൽപ്പന്നങ്ങൾ വിൽപ്പനയ്ക്കിടെ എല്ലാം നോക്കി വയ്ക്കും; രാത്രിയിൽ സർവ്വ സന്നാഹങ്ങളുമായെത്തി കടത്തും; മരം മുറിക്കുന്നതിനിടെ ശബ്ദം ഉണ്ടാകാതിരിക്കാനായി തൈരും മറ്റൊരു മിശ്രിതവും; തിരുവനന്തപുരത്ത് അന്തർസംസ്ഥാന ചന്ദനമര മോഷ്ടാക്കളെ പൊലീസ് കുടുക്കിയത് ഇങ്ങനെ

കാർഷികോൽപ്പന്നങ്ങൾ വിൽപ്പനയ്ക്കിടെ എല്ലാം നോക്കി വയ്ക്കും; രാത്രിയിൽ സർവ്വ സന്നാഹങ്ങളുമായെത്തി കടത്തും; മരം മുറിക്കുന്നതിനിടെ ശബ്ദം ഉണ്ടാകാതിരിക്കാനായി തൈരും മറ്റൊരു മിശ്രിതവും; തിരുവനന്തപുരത്ത് അന്തർസംസ്ഥാന ചന്ദനമര മോഷ്ടാക്കളെ പൊലീസ് കുടുക്കിയത് ഇങ്ങനെ

തിരുവനന്തപുരം: കാർഷികോൽപ്പന്നങ്ങൾ വിൽപ്പനയ്ക്കിടെ ചന്ദന മരങ്ങൾ നോക്കി വയ്ക്കും. രാത്രിയിൽ സർവ്വ സന്നാഹങ്ങളുമായെത്തി മുറിച്ചു കടത്തും. മരം മുറിക്കുന്നതിനിടെ ശബ്ദം ഉണ്ടാകാതിരിക്കാനായി തൈരും മറ്റൊരു മിശ്രിതവും ഉപയോഗിക്കും. ശിഖിരങ്ങൾ കയറുപയോഗിച്ച് മറ്റു മരങ്ങളിൽ പിടിച്ചു ബന്ധിപ്പിക്കും. വിളവ് വന്ന ഭാഗം മാത്രമായിരിക്കും ഇവർ കടത്തുന്നത്. ഇതാണ് ഇന്നലെ കിളിമാനൂരിൽ പിടിയിലായ അന്തർസംസ്ഥാന ചന്ദനമര മോഷ്ടാക്കളടങ്ങുന്ന അഞ്ചംഗസംഘത്തിന്റെ രീതി. കിളിമാനൂർ പൊലീസും ,തിരുവനന്തപുരം റൂറൽ ഷാഡോ ടിം അംഗങ്ങളും ചേർന്ന് അതിവിഗദ്ധമായാണ് സംഘത്തെ പിടികൂടിയത്.

കല്ലറ തുമ്പോട് ഉണ്ണിമുക്ക് ചരുവിള പുത്തൻവീട്ടിൽ അൻഫർഖാൻ (33), കല്ലറ പാട്ടറ ഭൂതക്കുഴി ചരുവിളവീട്ടിൽ ഷാജി (43), കുമ്മിൾ റാഫിമൻസിലിൽ ഷാൻ (27), കല്ലറ തുമ്പോട് ഉണ്ണിമുക്ക് ചരുവിള പുത്തൻവീട്ടിൽ അൻഷർഖാൻ (31), വെട്ടൂർ ,താഴെവെട്ടൂർ അടമ്പുവിളവീട്ടിൽ ഷിഹാബുദ്ദീൻ (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ വീടുകളിൽ നിന്നും വില്പനക്കായി സംഭരിച്ചിരിന്ന കിലോക്കണക്കിന് ചന്ദനമുട്ടികളും, മരം മുറിച്ച് കടത്താനുപയോഗിച്ച ആയുധങ്ങളും , വാഹനവും കണ്ടെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചന്ദമകൊള്ളക്കാരുമായി അടുത്തബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ മംഗലപുരം, കിളിമാനൂർ, അയിരൂർ, വർക്കല, കടയ്ക്കൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ വീട്ടുവളപ്പുകളിലും, ക്ഷേത്രങ്ങളിലും നിന്നിരുന്ന ചന്ദനമരങ്ങൾ മുറിച്ച് കടത്തിയത് ഈ സംഘമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മറ്റ് ജില്ലകളിലെ മോഷണവിവരവും പുറത്ത് വരുമെന്ന് പൊലീസ് അറിയിച്ചു. അടുത്തകാലത്തായി കിളിമാനൂരിന് സമീപം രണ്ടു വീടുകളിലും രണ്ട് ക്ഷേത്രവളപ്പുകളിലും നിന്ന് ചന്ദനമരങ്ങൽ മോഷ്ടിക്കപ്പെട്ടിരുന്നു. അതിൽ ഈ അടുത്ത് തൊളിക്കുഴിക്ക് സമീപത്തെ ക്ഷേത്രത്തിൽ നിന്നും ചന്ദനമരം മുറിച്ചെടുത്തുവെങ്കിലും കടത്തികൊണ്ട് പോകാൻ പ്രതികൾക്ക് കഴിഞ്ഞില്ല.

ചന്ദനമോഷണം വ്യാപകമായതോടെ കിളിമാനൂർ പൊലീസ് ഷാഡോ സംഘവുമായി ചേർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാപക അന്വേഷണം നടത്തിവരുകയായിരുന്നു. പകൽസമയങ്ങളിൽ കാർഷികോൽപന്നങ്ങൾ വാഹനങ്ങളിൽ വിൽപനക്കെന്ന പേരിൽ കറങ്ങിനടക്കുന്ന സംഘം ചന്ദനമരങ്ങൾ കണ്ടുവെച്ച് രാത്രികാലത്ത് എത്തി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ച് കടത്തുകയായിരുന്നു. മുറിച്ച ചന്ദനമുട്ടികൾ പ്രതികളുടെ വീടുകളിൽ സൂക്ഷിക്കുകയും ഗുണനിലവാരം അനുസരിച്ച് കിലോക്ക് 2000 രൂപമുതൽ 5000 രൂപവരെ വിലക്ക് മലപ്പുറത്തുള്ള വൻ റാക്കറ്റുകൾക്ക് വിൽപന നടത്തിവരുകയുമായിരുന്നു. ഇവിടെ നിന്നും ചന്ദനമുട്ടികൾ കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അനധികൃത ചന്ദന ഫാക്ടറികൾ എത്തിച്ചുവരുകയുമായിരുന്നു.

തിരുവനന്തപുറം റൂറൽപൊലീസ് ചീഫ് പി അശോക് കുമാറിന്റെ നിർദ്ദേശ പ്രകാരം റൂറൽ ഷാഡോ ടീം അംഗങ്ങളും കിളിമാനൂർ പൊലീസും പ്രത്യേക ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം ജില്ലയിലെ കാരേറ്റ്, മലപ്പുറം, പാലക്കാട് തുടങ്ങിയി സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘത്തിൽ കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ എസ് വി പ്രദീപ്കുമാർ, ആറ്റിങ്ങൽ സി ഐ എം അനിൽകുമാർ, കിളിമാനൂർ സബ് ഇൻസ്പെക്ടർ വി തുളസീധരൻനായർ, റൂറൽ ഷാഡോ സബ് ഇൻസ്പെക്ടർ സിജു കെ എൽ നായർ, റൂറൽ ഷാഡോ ടീം അംഗങ്ങളായ ബി ദിലീപ്, ഫിറോസ്, ബിജുകുമാർ എന്നിവരുമുണ്ടായിരുന്നു.

വിവിധ കുറ്റകൃത്യങ്ങളിലായി പ്രതികളെ പിടികൂടുന്നതിൽ തിരുവനന്തപുരം റൂറൽ ഷാഡോ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP