Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സലഫികൾക്ക് കൂനിന്മേൽ കുരുവായി പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ; സലഫി സെന്ററിലേക്കുള്ള മാർച്ച് തടഞ്ഞ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ മുജാഹിദുകൾക്ക് കൂടുതൽ ചീത്തപ്പേരായെന്ന് നേതാക്കൾ; ഐസിസ് സംശയത്തിന്റെ ക്ഷീണം തീർക്കാൻ നടത്തിയ മുഖം മിനുക്കൽ ശ്രമങ്ങളും ചങ്ങാത്തത്തിൽ തകർന്നു

സലഫികൾക്ക് കൂനിന്മേൽ കുരുവായി പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ; സലഫി സെന്ററിലേക്കുള്ള മാർച്ച് തടഞ്ഞ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ മുജാഹിദുകൾക്ക് കൂടുതൽ ചീത്തപ്പേരായെന്ന് നേതാക്കൾ; ഐസിസ് സംശയത്തിന്റെ ക്ഷീണം തീർക്കാൻ നടത്തിയ മുഖം മിനുക്കൽ ശ്രമങ്ങളും ചങ്ങാത്തത്തിൽ തകർന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഹിന്ദു ഐക്യ വേദിയുടെ മാർച്ചും പോപ്പുലർ ഫ്രണ്ടിന്റെ പ്രതിരോധ വലയവുമെല്ലാം അവസാനിച്ചതോടെ കൂനിന്മേൽകുരു ആയെന്ന അവസ്ഥയിലായിരിക്കുകയാണ് കേരളത്തിലെ സലഫി സംഘടനകൾക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ യുവതി യുവാക്കൾ കാണാതായത് മുതൽ സലഫി സംഘടനകൾ ഏറെ പ്രതിരോധത്തിലാകുകയുണ്ടായി. ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകളും അന്വേഷണ ഏജൻസികൾ നൽകുന്ന വിവരങ്ങളും സലഫി സംഘടനകളുടെ നിലനിൽപ്പ് ത്രിശങ്കുവിലാണെന്നാണ് സൂചിപ്പിക്കുന്നത്. കാണാതായ മലയാളികളെല്ലാം സലഫികളാണെന്നതും മതം മാറ്റവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സലഫി ആശയമുള്ളവർ പ്രതി ചേർക്കപ്പെട്ടതും ഈ പ്രതിസന്ധി രൂക്ഷമാക്കി. ഇതു മറികടന്ന് മുഖം മിനുക്കാനായി ഐഎസ് വിരുദ്ധ സമ്മേളനങ്ങളും കാമ്പയിനിംഗുകളുമെല്ലാം നടത്തിയെങ്കലും സലഫികളുടെ പങ്ക് വീണ്ടും വ്യക്തമായിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹിന്ദു ഐക്യവേദി സലഫി സെന്ററിലേക്കും സത്യസരണിയിലേക്കും മാർച്ച് സംഘടിപ്പിക്കുകയും മാർച്ച് തടയാനായി പോപ്പുലർ ഫ്രണ്ട് രംഗത്തിറങ്ങിയതും. പോപ്പുലർ ഫ്രണ്ടിന്റെ ഈ ഇടപെടൽ തീവ്രവാദ മുദ്ര സലഫികൾക്കു മേൽ കൂടുതൽ ചാർത്തപ്പെടാൻ കാരണമാകുമെന്നാണ് മുജാഹിദ് നേതാക്കളുടെ വിലയിരുത്തൽ.

തങ്ങൾ സലഫി സെന്ററിനും സലഫി മസിജിദിനും പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷണം തേടിയിട്ടില്ലെന്നായിരുന്നു മുജാഹിദ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം സലഫി സെന്ററിന്റെ മുന്നിൽ പോപ്പുലർഫ്രണ്ടുകാർ പ്രതിരോധ കവചം തീർത്തതോടെയാണ് സലഫി നേതാക്കൾ ഈ അഭിപ്രായം പ്രകടമാക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കും വിധത്തിൽ പരസ്യ ഏറ്റുമുട്ടൽ നടത്തുന്നതിലൂടെ സ്ഥാപനം അടച്ചിടേണ്ട അവസ്ഥ വരുമെന്നും ഇതിനാൽ സലഫികളുടെ സംരക്ഷണം പോപ്പുലർഫ്രണ്ട് ഏറ്റെടുക്കേണ്ടെന്നുമാണ് ചില മുജാഹിദ് നേതാക്കൾക്കെങ്കിലുമുള്ളത്. മജീദ് സ്വലാഹി, മുജാഹിദ് ബാലുശ്ശേരി അടക്കുമുള്ള നേതാക്കൾ ഇത് വ്യക്തമാക്കുകയും ചെയ്തു.

പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മഞ്ചേരിയിലെ സത്യസരണിയിലേക്കും മുജാഹിദ് സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സലഫി സെന്ററിലേക്കും ഇന്നലെ ഹിന്ദു ഐക്യ വേദി മാർച്ചു നടത്തുകയും അതു തടയാനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിരോധ വലയം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. ഇരു കൂട്ടരും നിശ്ചയിച്ചതു പോലൈ പരിപാടി നടന്നെന്നും വിജയം തങ്ങൾക്കൊപ്പമാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുകയും ചെയ്യുന്നു. മാർച്ചും, തടയലും നടന്ന രണ്ടിടത്തും അതീവ സുരക്ഷയൊരുക്കാനും ക്രിത്യമായ ഇടപെടൽ നടത്താനും പൊലീസ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന കമ്മിറ്റി മാർച്ച് ആഹ്വാനം ചെയ്തതിനു പിന്നാലെ പോപ്പുലർ ഫ്രണ്ട് തടയുമെന്ന പരസ്യ പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതോടെ പൊലീസും ഇന്റലിജൻസും രഹസ്യാന്വേഷണ വിഭഗവുമെല്ലാം ഇരു കേന്ദ്രങ്ങളിലും അതീവ സുരക്ഷയും മുൻകരുതലും എടുക്കുകയായിരുന്നു.

ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ച് ഇരുവിഭാഗവും നടത്തിയ ഈ പരിപാടികളെ പൊതു സമൂഹവും സോഷ്യൽ മീഡിയയും ഒന്നായി എതിർക്കുകയുണ്ടായി. മുസ്ലിംങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ പോപ്പുലർഫ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു എല്ലാ മുസ്ലിം സംഘടനകളും. തീവ്രവാദവും നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെയും ശക്തമായ നടപടികൾ പൊലീസ് കൈകൊള്ളുന്ന സാഹചര്യത്തിൽ മുസ്ലിം സ്ഥാപനങ്ങളിലേക്ക് നടത്തിയ മാർച്ച്് വർഗീയ ദ്രുവീകരണത്തിനുള്ള ശ്രമമായാണ് പൊതുവെയുള്ള വിലയിരുത്തൽ.

അടുത്ത കാലത്തായി കേരളത്തിലെ മുജാഹിദ് സംഘടനക്കേറ്റ പിളർപ്പുകളും അപചയവും കേരള സലഫികളെ നിവർന്നു നിൽക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ട്. മുസ്ലിം നവോത്ഥാന സംഘമായി പ്രവർത്ഥനമാരംഭിച്ച മുജാഹിദ് സംഘടന ഈ സാഹചര്യത്തിൽ നിന്നും കരകയറാനായി ഏറെ പ്രയാസപ്പെടുമ്പോഴായിരുന്നു മലയാളികളുടെ തിരോധാനവും ആട് സലഫിസവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടത്്. ഇതിനു പിന്നാലെ സംഭവങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ തീവ്രസ്വഭാവം പുലർത്തുന്ന സംഘടനക്കു മേൽ സലഫി സംഘടനകളെ ചേർത്തുവായിക്കുന്നതിനെതിരെയാണ് ഇവർ രംഗത്തു വന്നിരിക്കുന്നത്.

തീവ്രവാദത്തെ എതിർത്തും ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമർപ്പിച്ചുമുള്ള പ്രവർത്തനങ്ങളായിരുന്നു കേരള സലഫികൾ എന്നറിയപ്പെട്ടിരുന്ന കേരള നജിവത്തുൽ മുജാഹിദീൻ നടത്തി വന്നിരുന്നത്. എന്നാൽ തീവ്രസലഫിസം മുജാഹിദ് സംഘടനയെ പിടിമുറുക്കിയതോടെ പല പിളർപ്പുകളിലേക്കും എത്തുകയായിരുന്നു. മുജാഹിദ് സംഘടനക്ക് നേതൃത്വം നൽകിയ പല പണ്ഡിതരും തീവ്ര സലഫി ആശയം വച്ചു പുലർത്തുന്നവരും ദമ്മാജ് സലഫിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലേക്കും പിന്നീട് കാര്യങ്ങൾ എത്തപ്പെട്ടു.അതേസമയം, ജനാധിപത്യ സംവിധാനത്തോട് പൊരുത്തപ്പെടുകയും തീവ്രവാദത്തോട് കണിശമായ നിലപാടെടുക്കുകയും ചെയ്യുന്ന മോഡേൺ സലഫി ആശയം വച്ചു പുലർത്തുന്ന മുജാഹിദ് നേതാക്കളും പ്രവർത്തകരും കേരളത്തിൽ ഉണ്ടെന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ ഇസ്ലാമിക്ക് സ്റ്റേറ്റ്, അൽഖ്വായിദ തുടങ്ങിയ ആഗോള ഭീകരവാദ സംഘടനകളുടെ ആശയവും അടിസ്ഥാനവും സലഫിസമാണെന്നതും സലഫി പിൻബലമുള്ളവർക്ക് ഈ ആശയങ്ങളിലേക്ക് വഴുതി വീഴാൻ പെട്ടെന്ന് കാരണമാകുകയും ചെയ്യപ്പെടുന്നു.

കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും കാണാതായ ദമ്പതികളടക്കമുള്ള സംഘം തീവ്ര സലഫീ ആശയങ്ങൽ വച്ചു പുലർത്തുന്നവരായിരുന്നു. ഇക്കാരണങ്ങളാൽ തന്നെ കേരളത്തിലെ സലഫികൾ കൂടുതൽ വേട്ടയാടപ്പെട്ടു. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടന മുജാഹിദ് പ്രസ്ഥാനത്തിനൊപ്പമാണെന്നത് കൂടുതൽ ക്ഷീണം ചെയ്യുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്്. മുജാഹിദ് നേതാവ് എം.എം അക്‌ബറും അദ്ദേഹത്തിന്റെ പീസ് ഫൗണ്ടേഷൻ സ്ഥാപനവും അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലാണിപ്പോൾ.

നാടുവിട്ട പലരും എം.എം അക്‌ബറുമായി നിരന്തരം ബന്ധം സ്ഥാപിച്ചവരാണെന്നും പീസ് സ്‌കൂളിലെ ജീവനക്കാരാണെന്നതും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കുകയുണ്ടായി. മലയാളികളുടെ നാടുവിടൽ, മലപ്പുറം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത മതം മാറ്റൽ കേസ് എന്നിവയുമായി ബന്ധപ്പെട്ട് ചില മുജാഹിദ് നേതാക്കൾ നിരീക്ഷണത്തിലാണിപ്പോൾ. നിലമ്പൂരിൽ സലഫി ഗ്രാമം ഉണ്ടാക്കി ആട് ജീവിതത്തിന് തുടക്കമിട്ട സുബൈർ മങ്കടയെയും അദ്ദേഹത്തിന്റെ കൂട്ടാളിയായിരുന്ന സാജിദിനെയും ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയുണ്ടായി. മതം മാറ്റൽ കേസിലെ മുഖ്യ പ്രതി അക്‌ബറിന്റെ നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തകൻ പെരിന്തൽമണ്ണയിലെ നൗഫൽ വിദേശത്തേക്ക് കടന്നിരുന്നു.

ഈ സംഭവങ്ങളെല്ലാം ചേർത്തു വായിക്കുമ്പോഴാണ് കേരളത്തിലെ സലഫികളും മുജാഹിദ് സംഘടനകളും പ്രതിരോധത്തിലാകുന്നത്. ഈ പ്രതിസന്ധി കരകയറാനാകാത്ത തലത്തിലേക്ക് മുജാഹിദ് സംഘടനയെ എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖം മിനുക്കുകയും നിലനിൽപ്പ് ഭദ്രമാക്കണമെന്നും മുജാഹിദ് നേതാക്കൾക്കുണ്ട്. അതിനുള്ള പരിശ്രമങ്ങൾ സാമുദായിക രാഷ്ട്രീയ പിൻബലത്തിലൂടെ നേടിയെടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ടുമായുള്ള കൂട്ട് ഈ സാഹചര്യത്തിൽ ദോശം ചെയ്യുമെന്നാണ് വിലയിരുത്തൽ. പോപ്പുലർഫ്രണ്ടിന്റെ സംരക്ഷണം എതിർത്ത് ഒളിഞ്ഞും തെളിഞ്ഞും മുജാഹിദ് നേതാക്കൾ എത്തിയിരിക്കകുന്നതും ഇക്കാരണങ്ങളാലാണ്. അതേസമയം മുസ്ലിം സംഘടനകളുടെ സംരക്ഷകരാണെന്നും സലഫി സംഘടനകൾ തങ്ങളോടൊപ്പമാണെന്ന് വരുത്തിതീർക്കാനുമുള്ള തീവ്രശ്രമത്തിലാണ് പോപ്പുലർഫ്രണ്ട് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP