Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭൂമിക്കു പട്ടയമുണ്ടെന്ന എസ്. രാജേന്ദ്രന്റെ അവകാശവാദം പൊളിയുന്നു; എംഎൽഎ അവകാശപ്പെടുന്നതുപോലെ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി 2000ത്തിൽ കൂടിയിട്ടില്ല; പട്ടയം പൊതുജനങ്ങൾക്കു മുന്നിൽ വയ്ക്കാൻ രാജേന്ദ്രൻ തയാറാകണമെന്ന് പ്രതിപക്ഷം

ഭൂമിക്കു പട്ടയമുണ്ടെന്ന എസ്. രാജേന്ദ്രന്റെ അവകാശവാദം പൊളിയുന്നു; എംഎൽഎ അവകാശപ്പെടുന്നതുപോലെ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി 2000ത്തിൽ കൂടിയിട്ടില്ല; പട്ടയം പൊതുജനങ്ങൾക്കു മുന്നിൽ വയ്ക്കാൻ രാജേന്ദ്രൻ തയാറാകണമെന്ന് പ്രതിപക്ഷം

ദേവികുളം: മൂന്നാറിൽ സി.പി.എം കയ്യേറിയ പാർട്ടി ഗ്രാമത്തിൽ നിർമ്മിക്കുന്ന വീടിന് പട്ടയമുണ്ടെന്ന ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ അവകാശവാദം പൊളിയുന്നു. വിവരാവകാശനിയമ പ്രകാരം പുറത്തായ രേഖകളിലാണ് ഇങ്ങനെയൊരു പട്ടയം നല്കപ്പെട്ടിട്ടില്ല എന്നു വ്യക്തമാകുന്നത്. മൂന്നാർ വിവാദം സിപിഎമ്മിൽ വീണ്ടും ആഭ്യന്തര കലഹത്തിനു തിരികൊളുത്തിയിരിക്കുന്നതിനിടെയാണ് രാജേന്ദ്രന്റെ അവകാശവാദങ്ങൾ പൊളിക്കുന്ന രേഖകൾ പുറത്തുവന്നത്.

മൂന്നാറെ കയ്യേറ്റവുമായി ബന്ധപ്പെട്ട് വി എസ്. അച്യുതാനന്ദൻ ഒരു വശത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം മറുവശത്തും എന്ന സ്ഥിതി സിപിഎമ്മിൽ വീണ്ടും സംജാതമാകുകയാണ്. രാജേന്ദ്രൻ മാഫിയയുടെ ആളാണെന്നു വി എസ് ആരോപിക്കുമ്പോൾ അദ്ദേഹത്തെ പ്രതിരോധിക്കുന്ന നിലപാടാണ് പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടുക്കിയിലെ മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ വൈദ്യുതി മന്ത്രിയുമായ എം.എം. മണിയും സ്വീകരിക്കുന്നത്.

ഇത്തരമൊരു ഗുരുതര പ്രതിസന്ധി പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന സമയത്താണ് രാജേന്ദ്രനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരെയും വെട്ടിലാക്കുന്ന രേഖകൾ പുറത്തുവരുന്നത്. തനിക്ക് 2000ത്തിൽ പട്ടയം ലഭിച്ചെന്നാണ് ഭൂമി കയ്യേറ്റ ആരോപണങ്ങളിൽ രാജേന്ദ്രൻ എംഎൽഎ നല്കിയ മറുപടി.

2000ൽ പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എന്നാൽ പട്ടയം നൽകേണ്ട ലാൻഡ് അസൈന്മെന്റ് കമ്മിറ്റി 2000 മുതൽ 2003വരെ കൂടിയിട്ടില്ല. ഇത് തെളിയിക്കുന്ന വിവരാവകാശരേഖ മനോരമ ന്യൂസിന് ലഭിച്ചു. 2000ത്തിൽ കോൺഗ്രസ് നേതാവായ എ.കെ. മണി അധ്യക്ഷനായ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി കൂടി തനിക്കു പട്ടയം അനുവദിച്ചെന്നായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്.

എന്നാൽ 2000ത്തിൽ ഇങ്ങനെ ഒരു ലാൻഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽനിന്നു വ്യക്തമാകുന്നതെന്ന് പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. 2000 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ചേർന്നിട്ടില്ലെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. രാജേന്ദ്രൻ എംഎൽഎ അവകാശപ്പെടുന്ന ലാൻഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയതിന്റെ രേഖകൾ താലൂക്ക് ഓഫീസിലോ ദേവികുളം തഹസീൽദാരുടെ പക്കലോ ഇല്ല.

രാജേന്ദ്രൻ അവകാശപ്പെടുന്ന ഭൂമി കെഎസ്ഇബിയുടെ സ്വന്തമാണെന്നാണു വ്യക്തമാകുന്നത്. ഇതിനോടു ചേർന്നു കിടക്കുന്ന ഭൂമിയാകട്ടെ പൊതുമരാമത്തു വകുപ്പിന്റേതുമാണ്. സർക്കാർ ഭൂമയിൽ അവിടെ ആർക്കും പട്ടയം നല്കിയിട്ടില്ല. പിന്നെങ്ങനെ എസ്. രാജേന്ദ്രനുമാത്രം പട്ടയം ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്.

ദേവികുളം, തൊടുപുഴ കോടതികളിൽനിന്ന് നേരത്തേ ഉണ്ടായ വിധികളും രാജേന്ദ്രൻ അനധികൃതമായി പട്ടയം സ്വന്തമാക്കിയെന്നു തെളിയിക്കുന്നതാണ്. സ്ഥലത്തിന് അവകാശം ഉന്നയിച്ച രാജേന്ദ്രന്റെ ഹർജി ദേവികുളം കോടതിയും തൊടുപുഴ കോടതിയിലും തള്ളുകയായിരുന്നു. രാജേന്ദ്രൻ 28 സെന്റ് കയ്യേറുകയും ഇതിൽ എട്ടു സെന്റിന് വ്യാജ പട്ടയം സ്വന്തമാക്കുകയും ചെയ്തുവെന്ന് കോടതി വിധിയിൽ വ്യക്തമാകുന്നുണ്ട്. ദേവികുളം കോടതി ഹർജി തള്ളിയപ്പോഴാണ് രാജേന്ദ്രൻ തൊടുപുഴ കോടതിയിലെത്തിയത്. എന്നാൽ ദേവികുളം കോടതിയുടെ വിധി ശരിവയ്ക്കുകായിരുന്നു തൊടുപുഴ കോടതിയും. ഈ എട്ടു സെന്റ് ഭൂമിക്കു പട്ടയമുണ്ടെന്നാണ് രാജേന്ദ്രൻ ഇപ്പോൾ അവകാശപ്പെടുന്നത്.

രാജേന്ദ്രൻ ഭൂമി കയ്യേറിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയും പറയുന്നത്. മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരേ കർശന നടപടി എടുക്കുമെന്നു പറഞ്ഞ വാർത്താ സമ്മേളനത്തിൽ തന്നെയാണ് രാജേന്ദ്രനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി തയാറായത്. എംഎൽഎയുടെ വീട് പട്ടയഭൂമിയിൽ തന്നെയാണെന്നാണ് പിണറായി സംശയമൊന്നുമില്ലാതെ പ്രസ്താവിച്ചത്. എന്നാൽ വി എസ് അച്യുതാന്ദൻ മൂന്നാറിലെ കയ്യേറ്റത്തെ ശക്തമായി വിമർശിക്കുകയും രാജേന്ദ്രനെ ഭൂമാഫിയയുടെ ആളെന്നു വിശേഷിപ്പിക്കുയുമാണ്ടായി.
ഇത്തരമൊരു സാഹചര്യത്തിൽ തന്റെ പട്ടയം പൊതുജനത്തിനു മുന്നിൽ വയ്ക്കാൻ രാജേന്ദ്രൻ തയാറാകണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP