Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിജോഷ് വധക്കേസിൽ മുംബൈയിലേക്കു കടന്ന ഫാം ഹൗസ് മാനേജർ വസീം അറസ്റ്റിൽ; പൻവേൽ പൊലീസ് അറസ്റ്റു ചെയ്തത് റിജോഷിന്റെ ഇളയ മകൾ ജൊവാനെയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ; വസീമിനൊപ്പം ഒളിച്ചോടിയ ലിജി കുര്യൻ മുംബൈ ജയിലിൽ റിമാൻഡിൽ; കേരളാ പൊലീസ് ശ്രമിക്കുന്നത് ഇരുവരെയും ഒരുമിച്ച് നാട്ടിലെത്തിക്കാൻ

റിജോഷ് വധക്കേസിൽ മുംബൈയിലേക്കു കടന്ന ഫാം ഹൗസ് മാനേജർ വസീം അറസ്റ്റിൽ; പൻവേൽ പൊലീസ് അറസ്റ്റു ചെയ്തത് റിജോഷിന്റെ ഇളയ മകൾ ജൊവാനെയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ; വസീമിനൊപ്പം ഒളിച്ചോടിയ ലിജി കുര്യൻ മുംബൈ ജയിലിൽ റിമാൻഡിൽ; കേരളാ പൊലീസ് ശ്രമിക്കുന്നത് ഇരുവരെയും ഒരുമിച്ച് നാട്ടിലെത്തിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

രാജകുമാരി: ഫാം ഹൗസ് ജീവനക്കാരൻ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ (31) കൊലപ്പെടുത്തിയ ശേഷം റിജോഷിന്റ ഭാര്യയ്‌ക്കൊപ്പം മുംബൈയിലേക്കു കടന്ന ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസീമിനെ (32) മുംബൈ പൻവേൽ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ലോഡ്ജിൽ റിജോഷിന്റെ ഇളയ മകൾ ജൊവാനെയെ (2) വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മുംബൈയിലേക്ക് ഒളിച്ചോടുകയായിരുന്നു വസീമും ലിജി കുര്യനും.

വിഷം ഉള്ളിൽ ചെന്ന് മുംബൈ ജെജെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വസീം ആശുപത്രി വിട്ട ഉടൻ ഇന്നലെ പൻവേൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളാ പൊലീസിന്റെ നിർദേശ പ്രകാരമായിരുന്നു അറസ്റ്റ്. ഇതേ കേസിൽ 26 ന് പൻവേൽ പൊലീസ് അറസ്റ്റ് ചെയ്ത, റിജോഷിന്റെ ഭാര്യ ലിജി കുര്യൻ(29) മുംബൈയിൽ ജയിലിൽ റിമാൻഡിലാണ്. ലിജി കുര്യനെ തെളിവെടുപ്പിനു വിട്ടു കിട്ടുന്നതിനായി കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം കോടതിയിൽ പ്രൊഡക്ഷൻ വാറന്റിന് അപേക്ഷ സമർപ്പിച്ചിരുന്നു. പൻവേൽ പൊലീസ് അറസ്റ്റ് ചെയ്ത വസീമിനെ വിട്ടു കിട്ടുന്നതിനായി ശാന്തൻപാറ പൊലീസ് ഉടൻ നെടുങ്കണ്ടം കോടതിയിൽ പ്രൊഡക്ഷൻ വാറന്റിന് അപേക്ഷ നൽകും. ഇരുവരെയും ഒരുമിച്ച് കേരളത്തിലേക്കു കൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരനായിരുന്നു റിജോഷ്. ഇയാളെ കൊലപ്പെടുത്തിയശേഷം ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ കൂടെ കഴിഞ്ഞ ഏഴിനാണ് ഇളയമകൾക്കൊപ്പം ലിജി മുംബെയിലെത്തിയത്. ഒമ്പതിന് പൻവേലിലെ ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ ലിജിയെയും വസീമിനെയും മുംബെയ് പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും വിഷം കൊടുത്ത ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. രണ്ടരവയസുകാരിയായ മകൾ അന്നു തന്നെ മരിച്ചിരുന്നു.

ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. ഇതോടെയാണ് വസീമും ലിജിയും തമ്മിൽ അടുക്കുന്നത്. ഇത് റിജോഷ് കണ്ടു പിടിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പിടിക്കപ്പെടാതിരിക്കാൻ തന്ത്രപരമായി മൃതദേഹം കുഴിച്ചു മൂടി. വ്യാജ തെളിവുകൾ ഉണ്ടാക്കാനും ശ്രമിച്ചു. ഇതും പരാജയപ്പെട്ടപ്പോഴായിരുന്നു ലിജിയും വസീമും രണ്ടര വയസ്സുള്ള ജൊവാനയുമായി ഒളിച്ചോടിയത്.

ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. റിജോഷ് വലിയ മദ്യപാനിയായിരുന്നില്ല. ഏലത്തോട്ടത്തിൽ ലിജി എത്തിയതോടെ കുടി കൂടി. ഇതിന് പിന്നിൽ വസീമായിരുന്നു. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്.

മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. ഒക്ടോബർ 31 ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. ഒക്ടോബർ 31-നാണ് ഇടുക്കി ജില്ലയിലെ ശാന്തൻപാറ മഷ്റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ കാണാതാകുന്നത്. അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജി( യെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും കാണാതായിരുന്നു. റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പിൽ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതിനും വിവരം മറച്ചുവെച്ചതിനും വസീമിന്റെ സഹോദരൻ ഫഹദിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP