Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിക്ടറ്റീവ് ഏജൻസി സമാന്തര പൊലീസ് കളിക്കുന്നു; റിട്ടയേർഡ് എസ്‌പിയുടെ പ്രവർത്തനം പൊതുതാൽപ്പര്യത്തിന് വിരുദ്ധം; സുനിൽ ജേക്കബ് മോശം ട്രാക്ക് റിക്കോർഡുള്ള വ്യക്തി; ഡിജിപിയുടെ സത്യവാങ്മൂലം ഇങ്ങനെ

ഡിക്ടറ്റീവ് ഏജൻസി സമാന്തര പൊലീസ് കളിക്കുന്നു; റിട്ടയേർഡ് എസ്‌പിയുടെ പ്രവർത്തനം പൊതുതാൽപ്പര്യത്തിന് വിരുദ്ധം; സുനിൽ ജേക്കബ് മോശം ട്രാക്ക് റിക്കോർഡുള്ള വ്യക്തി; ഡിജിപിയുടെ സത്യവാങ്മൂലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ എസ് പി.സുനിൽ ജേക്കബിന്റെ കൊച്ചിയിലെ സമാന്തര കുറ്റാന്വേഷണ ഏജൻസി അനുവദിക്കാനാകില്ലെന്ന് ഡിജിപി ടി പി സെൻകുമാറിന്റെ റിപ്പോർട്ട്. സുനിൽ ജേക്കബിന് കൊച്ചിയിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം കിട്ടുന്നുണ്ടെന്നും ഐജി എം ആർ അജിത്കുമാർ വേട്ടയാടുകയാണെന്ന സുനിൽ ജേക്കബിന്റെ ആരോപണം അടിസ്ഥാനരഹിതാമണെന്നും വ്യക്തമാക്കി .ൈഹക്കോടതിയിൽ ഡിജിപി സത്യവാങ്മൂലം നടത്തി.

മുൻപൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് സേനയിലെ സ്വന്തം സ്വാധീനം സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുെട പ്രവർത്തനത്തിനുപയോഗിക്കുന്നത് ഒരിക്കലം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡിജിപി ടി പി സെൻകുമാർ ഹൈക്കോതിയിൽ നിലപാട് അറിയിച്ചത്. 9 വർഷം കൊച്ചിയിൽ പ്രവർത്തിച്ച സുനിൽ ജേക്കബ് വിവിധ ഉദ്യോഗസ്ഥരുമായുള്ള അടുപ്പം പ്രയോജനപ്പെടുത്തുന്നുണ്ട്. മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ സഹായം നൽകിയിട്ടുള്ളതായും കണ്ടെത്തി. മാത്രമല്ല പൊലീസ് സ്റ്റേഷനിലെത്തിവിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ പൊലീസ് കേസുകൾ സമാന്തര പൊലീസ് സംവിധാനത്തിലൂടെ ഒത്തു തീർപ്പാക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണ് .

സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയുടെ മറവിലാണ് സമാന്തരപൊലീസിങ് നടക്കുന്നതെന്നാണ് ഡിജിപിയുടെ ആരോപണം. പൊലീസിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന തരത്തിലാണ് ഏജൻസിയുടെ പ്രവർത്തനമെന്നും ഡിജിപി പറയുന്നു. കേസുകൾ ഒത്തു തീർപ്പാക്കാൻ സുനിൽ ജേക്കബ് ഏജൻസിയെ ഉപയോഗിക്കുന്നുണ്ട്. സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ സഹായവും ഏജൻസി തേടുന്നു. ഇതിനായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക പോലും ചെയ്തു. ഇതിനെക്കുറിച്ച് സംസ്ഥാന ഇന്റലിജൻസ് തയ്യാറാക്കിയ റിപ്പോർട്ടും മുദ്രവച്ച കവറിൽ ഡിജിപി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഏഴ് തവണ അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ടെന്നും സർവീസിലിരിക്കെ മോശം ട്രാക്ക് റെക്കോർഡായിരുന്നു സുനിൽ ജേക്കബിന്റേതെന്നും ഡിജിപി സത്യവാങ്മൂലത്തിൽ പറയുന്നു.

സുനിൽ ജേക്കബിനെതിരെ ഒരാരോപണം ഉണ്ടായപ്പോൾ തന്നെ കോട്ടയം ക്രൈംബ്രാഞ്ച് ഡിവഐഎസ്‌പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തി. ആരോപണങ്ങൾ ശരിയാണെന്നും തെളിഞ്ഞെന്നും ഡിജിപി വിശദീകരിച്ചു. ഐജി അജിത് കുമാറിനെതിരെ സുനിൽ ജേക്കബ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഡിജിപി തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. സുനിൽജേക്കബ് സർവീസിലരിക്കുമ്പൾ അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ടുവട്ടം സസ്‌പെൻഷനിലാട്ടുണ്ട് . അച്ചടക്ക നടപടിയുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ സുനിൽ ജേക്കബ് നല്കിയ ഹർജിയിൽ ഐജി എം ആർ അജിത്കുമാർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും തന്നെ സ്വൈര്യജീവിതം തടസപ്പെടുത്തുകയാണെന്നും ആക്ഷേപം ഉയർത്തിയിരുന്നു.

കൊച്ചിയിലെ സമാന്തര പൊലീസ് സ്‌റ്റേഷൻ വിവാദം ആളിക്കത്താൻ കാരണം ഐപിഎസ് ഉന്നതർക്കിടയിലെ ഭിന്നതയെന്ന് സൂചന. രണ്ട് ഐജിമാർ തമ്മിലെ തർക്കം പൊലീസിൽ വിവധ ചേരികൾക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ തുടർച്ചായുള്ള പ്രശനങ്ങളാണ് പുതി വിവാദത്തിന് കാരണം. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത നിരാശനാണ്. പൊലീസിനുള്ളിൽ തന്നെയുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ചെന്നിത്തല ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ റിട്ടയേർഡ് എസ്‌പി സുനിൽ ജേക്കബ്ബിന്റെ സമാന്തര പൊലീസ് സ്‌റ്റേഷനിൽ കടുത്ത നടപടികൾ ഉണ്ടാകമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കൊച്ചിയിൽ കേസുകൾ അട്ടിമറിക്കുന്നത് പതിവാണെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ. ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലും ലെ മെറിഡിയനിലെ മയക്കുമരുന്ന് വേട്ടയിലും മുന്നേറ്റമുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞില്ല. തെളിവുകളും മറ്റും നഷ്ടമായതാണ് ഇതിന് കാരണം. ഈ കേസുകൾക്ക് പിന്നിൽ സുനിൽ ജേക്കബ്ബിന് പങ്കുണ്ടോന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചി മെട്രോയുടെ മറവിൽ വാടകക്കാരെ ഒഴിപ്പിക്കാൻ കെട്ടിടം പോളിച്ചു മാറ്റിയ സംഭവം കൊച്ചിയെ പോലും ഞെട്ടിച്ചിരുന്നു. കൊച്ചി മെട്രോയ്ക്കായുള്ള സർക്കാർ സ്ഥലമേറ്റെടുപ്പാണെന്ന് വരുത്തിയായിരുന്നു നീക്കം. പരാതികൾ പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സമാന്തര പൊലീസ് സ്‌റ്റേഷനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഡിവൈഎസ്‌പി തലത്തിലായിരുന്നു ആദ്യം അന്വേഷണം. എന്നാൽ സുനിൽ ജേക്കബ്ബിന്റെ ബന്ധങ്ങൾ മനസ്സിലാക്കിയതോടെ അന്വേഷണം ഐജി അജിത് കുമാർ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

സുനിൽ ജേക്കബ്ബിന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി ഓഫീസ് സ്വകാര്യ പൊലീസ് സ്റ്റേഷൻ പോലെ പ്രവർത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.നിലവിലുള്ള പല കേസുകളും പണത്തിന്റെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി. ആസഫലി കോടതിയെ അറിയിച്ചത്. ഇത് ആഭ്യന്തരമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ പിടിപ്പുകേടായി വരാവുന്ന പരാമർശങ്ങൾ ശരിയായില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇത്തരം വിഷയങ്ങളിൽ മന്ത്രിയുടെ അഭിപ്രായം തേടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിന് പിന്നിൽ പൊലീസിലെ കുടിപ്പകയുണ്ടെന്നാണ് മറ്റൊരു ആക്ഷേപം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐജിയുടെ അടുപ്പക്കാരനാണ് സുനിൽ ജേക്കബ്. അതുകൊണ്ട് തന്നെ സുനിൽ ജേക്കബിനെതിരായ നീക്കങ്ങൾ മറുപക്ഷത്തെ ഐജിയെ ലക്ഷ്യമിട്ടായിരുന്നു. സരിതാ എസ് നായരുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ സുനിൽ ജേക്കബ് മൊഴി നൽകിയത് ഈ ഐജിയുടെ ഇടപടെലാണെന്ന് പൊതു സംസാരമുണ്ട്. പൊലീസിന്റെ ഉന്നതങ്ങളിൽ ഏറ്റവും അടുപ്പമുള്ള ഈ ഐപിഎസുകാരനെ കുടുക്കുകയായിരുന്നു സുനിൽ ജേക്കബിന്റെ സ്ഥാപനത്തിലെ റെയ്ഡിന്റെ പ്രധാന ലക്ഷ്യം. നേരത്തെ രാഹുൽ ആർ നായരെ അഴിമതിക്കേസിൽപ്പെടുത്തിയതും ഇതേ റാക്കറ്റാണെന്ന ആക്ഷേപം പൊലീസിൽ സജീവമാണ്. രാഹുലിനെതിരായ അന്വേഷണ റിപ്പോർട്ട് ഐജി മനോജ് എബ്രഹാമിന്റെ മെയിലിൽ നിന്നാണ് പുറത്തു പോയതെന്ന പരാതിയും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിന് സമാനമായ തെളിവ് കണ്ടെത്താനായിരുന്നു ഐജി അജിത് കുമാറിന്റേയും ശ്രമം. ഇത് മനസ്സിലാക്കിയതോടെ കരുനീക്കങ്ങൾ സുനിൽ ജേക്കബും തുടങ്ങി.

അതിനിടെ സെൻട്രൽ സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർ, കേസ് ഡയറികളിലെ രഹസ്യവിവരങ്ങൾ സുനിൽ ജേക്കബിന് ചോർത്തിക്കൊടുക്കുന്നതായി ഡിജിപിയുടെ പ്രത്യേക സ്‌ക്വാഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മൂന്നു സിവിൽ പൊലീസ് ഓഫീസർമാരെ ജില്ലയ്ക്കു പുറത്തേക്ക് ഐജി അജിത് കുമാർ സ്ഥലം മാറ്റിയിരുന്നു. ഇതോടെ വൈരാഗ്യം ഇരട്ടിച്ചു. ഇതിന്റെ ഭാഗമായി അജിത് കുമാറിനെ തന്നെ സ്ഥലം മാറ്റാൻ മറുപക്ഷത്തിന് കഴിഞ്ഞു. തൃശൂർ ഐജിയായി അജിത് കുമാറിനെ മാറ്റി നിയമച്ച് ഉത്തരവിറങ്ങി. എന്നാൽ സുനിൽ ജേക്കബ് വിഷയത്തിൽ ഡിജിപി സെൻകുമാറിന് ഉറച്ച നിലപാടായിരുന്നു. സുനിൽ ജേക്കബുമായി ബന്ധപ്പെട്ട വിഷയങ്ങൾ കണ്ടെത്തിയത് ഇന്റലിജൻസ് എഡിജിപിയായിരിക്കെ സെൻകുമാറായിരുന്നു. ഫയാസുമായുള്ള ബന്ധവും മറ്റും പൊലീസിൽ വിവാദമായി. ഇതെല്ലാം കണക്കിലെടുത്ത് സോണിയാ ഗാന്ധിയുടെ സെക്യൂരിറ്റി ചുമതലയിൽ നിന്ന്‌പോലും സുനിൽ ജേക്കബിനെ മാറ്റി. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ തുടർന്നും കടുത്ത നിലപാട് എടുക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

എന്നാൽ അജിത് കുമാറിനെ കൊച്ചിയിൽ നിന്ന് മാറ്റാനായതിന്റെ ആശ്വാസത്തിലാണ് മറുപക്ഷം. അജിത് കുമാർ കൊച്ചിയിലുണ്ടായിരുന്നുെങ്കിൽ സുനിൽ ജേക്കബിന്റെ ഡിക്ടറ്റീവ് ഏജൻസിയുടെ പ്രവർത്തനം പോലും നിലയ്ക്കുന്ന സാഹചര്യം വരുമായിരുന്നു. അതിനിടെ താൻ സമാന്തര പൊലീസ് സ്‌റ്റേഷൻ നടത്തുകയാണെന്നും കേസുകൾ ഒത്തു തീർക്കുന്നുവെന്നും ആരോപിച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും ഐ.ജി അജിത് കുമാർ മനപ്പൂർവം ഉപദ്രവിക്കുകയാണെന്നും ആരോപിച്ച് സുനിൽ ജേക്കബ് രംഗത്ത് വന്നിട്ടുണ്ട്. തെറ്റിദ്ധാരണ മൂലം ഐ.ജി തന്നെ വിടാതെ ഉപദ്രവിക്കുകയാണെന്ന് സുനിൽ ജേക്കബ് ആരോപിച്ചു. ഐ.ജിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. താൻ എറണാകുളത്ത് അസിസ്റ്റന്റ് കമ്മീഷണറായി ഇരുക്കുമ്പോൾ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ബാക്കിയാണ് ഇതെല്ലാം. ഐജിക്കെതിരെ വിവിധ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. അതിന്റെ പിന്നിൽ താനാണെന്ന് ഐ.ജി വ്യാഖ്യാനിച്ചു. തനിക്ക് അറിയാവുന്ന ജോലി കേസന്വേഷണം മാത്രമാണ്. സുനിൽ ജേക്കബ് പറഞ്ഞു.

തനിക്ക് ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്ന വാദത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. കൊച്ചിയിലെ 80 ശതമാനം ഗുണ്ടകളേയും ഒതുക്കിയത് താനുൾപ്പെടുന്ന സംഘമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരോപണങ്ങൾ സത്യവാങ്ങ്മൂലമായി നൽകിയാൽ കോടതിയിൽ എതിർ സത്യവാങ്ങ്മൂലം ഫയൽ ചെയ്യുമെന്നും വിരമിച്ച ഉദ്യോഗസ്ഥന് കേരളത്തിൽ ജീവിക്കാനാകാത്ത സ്ഥിതിയാണണെന്നും സുനിൽ ജേക്കബ് പറഞ്ഞു. എന്നാൽ തനിക്കെതിരെ സുനിൽ ജേക്കബിനെ കൊണ്ട് പറയിക്കുന്നത് ഐപിഎസിലെ പ്രമുഖനാണെന്ന നിലപാടിലാണ് അജിത് കുമാർ. ഇക്കാര്യം ഡിജിപി അടക്കമുള്ളവരെ അറിയിക്കാനാണ് നീക്കം.

കൊച്ചിയിൽ റിട്ട.എസ്‌പിയുടെ നേതൃത്വത്തിൽ സമാന്തര പൊലീസ് സ്‌റ്റേഷൻ നടത്തുന്നുവെന്ന് ഡയറകടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതിയിൽ ആരോപിച്ചത്. റിട്ട എസ്‌പി സുനിൽ ജേക്കബ് സ്വകാര്യ ഏജൻസിയുടെ മറവിൽ സ്വകാര്യ പൊലീസ് സ്‌റ്റേഷൻ നടത്തുകയാണെന്നും കേസുകൾ ഒത്തുതീർപ്പാക്കുകയാണെന്നുമാണ് ഡി.ജി.പി കോടതിയെ അറിയിച്ചത്. ഇക്കാര്യങ്ങൾ സത്യവാങ്മൂലമായി എഴുതി നൽകാനായിരുന്നു കോടതിയുടെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ഡിജിപി സത്യവാങ്മൂലം സമർപ്പിച്ചത്. തന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയിൽ റെയ്ഡ് നടത്തി തന്നേയും കുടുംബത്തെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സുനിൽ ജേക്കബ് കോടതിയെ സമീപിച്ചത്.

പൊലീസിൽ ഉള്ളപ്പോൾ നിരവധി വിവാദങ്ങളപ്പെട്ട വ്യക്തിയാണ് സുനിൽ ജേക്കബ്. സ്വർണ കള്ളക്കടത്തുകാരൻ ഫയാസും ക്രൈം റിക്കോർഡ്‌സ് ബ്യൂറോ എസ്‌പി. സുനിൽ ജേക്കബും തമ്മിലുള്ള വഴിവിട്ട ബന്ധവും വിവാദത്തിന് ഇട നൽകിയിരുന്നു. സ്വർണ കള്ളക്കടത്ത് കേസിൽ പിടിയിലായ ഫയാസിന്റെ ആഡംബര ബൈക്കിൽ എസ്‌പി. സുനിൽ ജേക്കബ് ഇരിക്കുന്ന ദൃശ്യം ചാനലുകൾ പുറത്ത് വിട്ടത് ഏറെ ചർച്ചയായിരുന്നു. ഇതോടെയാണ് സുനിൽ ജേക്കബിന്റെ മാഫിയാ ബന്ധം ആദ്യമായി ചർച്ച ചെയ്തത്. ഇതൊക്കെ തന്നെയാണ് കോടതിയേയും സത്യവാങ്മൂലത്തിലൂടെ ഡിജിപി അറിയിച്ചിരിക്കുന്നത്.

സുനിൽ ജേക്കബ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നപ്പോഴാണ് മാഹി സ്വദേശി ഫയാസുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങിയത്. ഫയാസിനെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ചാർജ് ചെയ്തിരുന്ന പണാപഹരണക്കേസ് സുനിൽ ജേക്കബാണ് അന്വേഷിച്ചിരുന്നത്. ഫയാസിന്റെ ചെന്നൈയിലുള്ള റിസോർട്ടിൽ സുനിൽ ജേക്കബ് ഉൾപ്പെടെ സംസ്ഥാന പൊലീസിലെ ചിലർ സന്ദർശനം നടത്തിയതായി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിതാ നായരുടെ ഫോൺ വിവരപട്ടിക ചോർന്നതിന് പിന്നിൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ എസ്‌പി. സുനിൽ ജേക്കബിന് പങ്കുള്ളതായി നേരത്തെ ആരോപണമുയർന്നിരുന്നു. സരിതാ നായരും ബിജുവുമായി ബന്ധമുള്ള പൊലീസുകാരിൽ സുനിൽ ജേക്കബിന്റെ പേരും ഉണ്ടായിരുന്നു.

കേരള സർക്കാറിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും നിരവധി നടപടികൾക്ക് വിധേയനായ ഓഫീസറാണ് സംസ്ഥാന ക്രൈം റക്കോർഡ്‌സ് ബ്യൂറോ എസ്‌പിയുമായിരുന്ന സുനിൽ ജേക്കബ്. 1992 മുതൽ സുനിൽ ജേക്കബ്ബിന് പ്രൊസിക്യൂഷൻ അടക്കമുള്ള നിരവധി നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. കൊച്ചി ഇരട്ട കൊലപാതകം കാര്യക്ഷമമായി അന്വേഷിക്കാത്തതിന്റെ പേരിൽ 1992 ൽ തന്നെ സസ്‌പെൻഷനിലുമായി. 2004 ൽ ഈ പരാതിയിൽ ഇൻക്രിമെന്റും തടഞ്ഞു. സർവ്വീസിൽ ഇത്രയേറെ നടപടികൾക്ക് വിധേയനായിട്ടും പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് ഇദ്ദേഹത്തിനുവേണ്ടി അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോട് ശുപാർശ ചെയ്തു. അങ്ങനെയാണ് കൊച്ചിയിൽ നിർണ്ണായക സ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ വിവാദങ്ങൾ സജീവമായതോടെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു.

ഫയാസുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന എസ് പി സുനിൽ ജേക്കബിനെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റിയതും ചർച്ചയായിരുന്നു. അന്ന് ഇന്റലിജൻസ് എ ഡി ജി പി സെൻകുമാറിന്റ നിർദ്ദേശത്തെത്തുടർന്നായിരുന്നു നടപടി. ഫയാസുമായുള്ള സുനിൽ ജേക്കബിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ അന്ന് ഡി ജി പിയായിരുന്ന കെ.എസ്. ബാലസുബ്രഹ്മണ്യം സെൻകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണവും നടപടിയും. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി ബ്ലാക് മെയിൽ കേസിലെ പ്രതി റുക്‌സാന പറഞ്ഞിരുന്നു. കസ്റ്റഡിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി ബിന്ധ്യയും വെളിപ്പെടുത്തി. സുനിൽ ജേക്കാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾക്ക് വഴങ്ങാതിരുന്നതിനാൽ കള്ളക്കേസുകൾ കെട്ടിച്ചമച്ചുവെന്നായിരുന്നു മൊഴി.

ഇതിനിടെയാണ് അഭിനേതാവായി വെള്ളിത്തിരയിൽ എത്തിയത്. പൃഥ്വി രാജ് ചിത്രമായ മുംബൈ പൊലീസിലാണ് എറണാകുളം അസ്സി: കമ്മീഷണറായിരിക്കെ സുനിൽ ജേക്കബ് പൊലീസ് കമ്മീഷണറായി അഭിനയിച്ചത്. മലയാള സിനിമയിൽ പൊലീസ് കഥകൾ പറയുമ്പോഴെല്ലാം സംവിധായകരും രചയിതാക്കളും സംശയനിവാരണത്തിനായി സ്ഥിരം സമീപിക്കുന്നത് ഇദ്ദേഹത്തിനെയാണ്. ഈ ബന്ധമാണ് സിനിമയിലേക്ക് വഴി തുറന്നത്. പൊലീസിൽ നിന്ന് മാസങ്ങൾക്ക് മുമ്പാണ് വിരമിച്ചത്. അതിന് ശേഷമാണ് കൊച്ചി കേന്ദ്രീകരിച്ച് ഡിക്ടറ്റീവ് ഏജൻസി തുടങ്ങിയത്. പല കേസുകളിലും എസ്‌പിയുടെ ഇടപടെൽ അറിഞ്ഞതോടെ പൊലീസ് നീക്കം തുടങ്ങി. കൊച്ചി സെൻട്രൽ സ്‌റ്റേഷന് മുന്നിലാണ് ഇയാളുടെ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസി.

കൊച്ചിയിൽ ദീർഘകാലം അസിസ്റ്റൻ് കമീഷണറായിരുന്ന സുനിൽ ജേക്കബ്, ക്രൈം റോക്കർഡസ് ബ്യൂറോയിൽ എസ്‌പിയായാണ് വിരമിച്ചത്. ഇതിന് ശേഷം സെൻട്രൽ പൊലീസ് സ്റ്റേഷന് മുന്നിൽ സ്വകാര്യഡിറ്റക്ടീവ് ഏജൻസി നടത്തിവരികയാണ്. വിരമിച്ച ശേഷം തന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സുനിൽ ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഐജി അജിത് കുമാറിനെതിരെയായിരുന്നു പ്രധാന ആരോപണം. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. ബ്ലാക്ക്‌മെയിൽകേസിൽ അറസ്റ്റിലായ രുക്‌സാനയേയും ബിന്ധ്യാസിനെയും സ്വാധീനിച്ച് തനിക്കെതിരെ മൊഴി ശേഖരിച്ചു. തന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്താനും ഉദ്ദേശ്യമുണ്ടെന്നം ഹർജിയിൽ പറഞ്ഞിരുന്നു.

ഹർജി പരിഗണിച്ചപ്പോഴാണു സുനിൽ ജേക്കബിനെതിരെ പ്രൊസിക്യൂഷൻ ഡയറക്ടർ ജനറൽ ആസിഫ് അലി അതീവഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. സുനിൽ ജേക്കബിന്റെ നേതൃത്വത്തിൽ സമാന്തര പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുകയാണ്. അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ ഇടപെട്ട് ഒത്തുതീർക്കുന്നു. നിരവധി ഗുണ്ടാ നേതാക്കളുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ട്. തുടർന്ന് ഇക്കാര്യങ്ങൾ സത്യവാങ്മൂലമായി നൽകാൻ കോടതി നിർദ്ദേശിച്ചു. സെൻട്രൽ സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർ, കേസ് ഡയറികളിലെ രഹസ്യവിവരങ്ങൾ സുനിൽ ജേക്കബിന് ചോർത്തിക്കൊടുക്കുന്നതായി ഡിജിപിയുടെ പ്രത്യേക സ്‌ക്വാഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മൂന്നു സിവിൽ പൊലീസ് ഓഫീസർമാരെ ജില്ലയ്ക്കു പുറത്തേക്ക് ഐജി അജിത് കുമാർ സ്ഥലം മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP