Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു വർഷം മുമ്പ് അടിച്ചു കൈയൊടിച്ചതിന്റെ പ്രതികാരം; ശത്രുവിനെ കൊന്ന് വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്‌ത്താൻ നിർദ്ദേശിച്ചത് ഭാര്യയും; ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും ഇരുപത്തിരണ്ടുകാരി; കുമ്പളങ്ങിയിലെ 'ക്രിമിനലിനെ' വകവരുത്തിയത് രാഖിയുടെ പ്ലാനിങ്

നാലു വർഷം മുമ്പ് അടിച്ചു കൈയൊടിച്ചതിന്റെ പ്രതികാരം; ശത്രുവിനെ കൊന്ന് വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്‌ത്താൻ നിർദ്ദേശിച്ചത് ഭാര്യയും; ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും ഇരുപത്തിരണ്ടുകാരി; കുമ്പളങ്ങിയിലെ 'ക്രിമിനലിനെ' വകവരുത്തിയത് രാഖിയുടെ പ്ലാനിങ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുമ്പളങ്ങിയിൽ മധ്യവയസ്‌കനെ കൊന്ന് ചെളിയിൽ താഴ്‌ത്തിയ കേസിലും ചർച്ചയാകുന്നത് വനിതാ കുറ്റവാളിയുടെ ഇടപെടൽ. മരിച്ച ആന്റണി ലാസറിന്റെ മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്‌ത്താൻ നിർദ്ദേശിച്ചത് മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയെന്ന് പൊലീസ് കണ്ടെത്തി. കേസിൽ ബിജുവിന്റെ ഭാര്യയും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പുത്തങ്കരി വീട്ടിൽ സെൽവൻ(53), തറേപ്പറമ്പിൽ ബിജുവിന്റെ ഭാര്യ രാഖി(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളായ ബിജു, ഇയാളുടെ സുഹൃത്ത് ലാൽജി എന്നിവർ ഒളിവിലാണ്

വയർ കീറിയ ശേഷം ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും രാഖിയായിരുന്നു. അതിനിടെ ബിജു സംസ്ഥാനം വിട്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ആന്റണി ലാസറിനോടുള്ള ബിജുവിന്റെ പൂർവ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിലുണ്ടായിരുന്ന പ്രശ്നം പറഞ്ഞു തീർക്കാനെന്ന രീതിയിൽ ശെൽവൻ ആന്റണിയെ സംഭവദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ബിജുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് മൃതദേഹം ചതുപ്പിൽ കുഴിച്ചിടുകയും ചെയ്തു. ശനിയാഴ്ചയാണ് ലാസറിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്റണി ലാസറിനെ കാണാതായത്. മൃതദേഹത്തിലെ വസ്ത്രങ്ങൾ ആന്റണി ലാസറിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. പരിശോധനകൾക്കു ശേഷം പൊലീസും ഇതേ നിഗമനത്തിൽ എത്തുകയായിരുന്നു. ലാസറിനെ കാണാതായെന്ന് ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ രണ്ടുപേരെക്കുറിച്ച് ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ലാസറിന്റെ മൊബൈൽ ടവർ ലൊക്കേഷൻ നിരീക്ഷിച്ച് നേരത്തെ പൊലീസ് അന്വേഷണം നടത്തിയതാണ്. ഇതിനിടെയാണ് മൃതദേഹം കിട്ടിയത്.

ജൂലൈ ഒമ്പതിന് രാത്രിയാണ് ബിജുവും സുഹൃത്തുകളും ചേർന്ന് കൊല നടത്തിയത്. മരിച്ച ലാസറും സഹോദരനും ചേർന്ന് ഒന്നാംപ്രതി ബിജുവിനെ നാലുവർഷം മുമ്പ് ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊലപാതകം നടത്തിയത്. ജൂലൈ ഒമ്പതിന് രാത്രി ഇരുവരും തമ്മിലുള്ള വഴക്ക് പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് ബിജുവിന്റെ വീട്ടിലേക്ക് ലാസറിനെ എത്തിച്ചു.

ഒരുമിച്ചിരുന്ന് മദ്യപിച്ചുകഴിഞ്ഞ് ബിജുവും സുഹൃത്തുക്കളായ മറ്റു രണ്ട് പ്രതികളുംകൂടി ലാസറിനെ മർദിച്ചു. ഭിത്തിയിൽ തലയിടിപ്പിച്ചും നെഞ്ചിൽ ചവിട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികൾ പൊലീസിനോടു പറഞ്ഞു. തുടർന്ന് മൃതദേഹം ബിജുവിന്റെ വീടിനു സമീപത്തുള്ള വരമ്പത്ത് കുഴികുത്തി മൂടുകയായിരുന്നു. ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവുചെയ്യുന്നതിനും പ്രതികൾക്ക് സൗകര്യമൊരുക്കിയത് രാഖിയാണ്. എല്ലാ പദ്ധതിക്ക് പിന്നിലും രാഖിയുടെ ബുദ്ധിയുണ്ടെന്നാണ് സൂചന.

ലാസർ കുമ്പളങ്ങിയിൽ തന്നെയുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇയാളുടെ ഒരു സുഹൃത്തിനെ ഏതാനും മാസങ്ങൾക്കു മുമ്പ് കുമ്പളങ്ങിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചതുപ്പിൽ കുഴിച്ചിട്ട മൃതദേഹം വെള്ളം ഉയർന്നപ്പോൾ പുറത്തേക്ക് പൊങ്ങി വന്നതാണ്. ഒൻപതിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ നിരവധി ക്രിമിൽ കേസുകളിൽ പ്രതിയായിരുന്ന ലാസറിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ ചില രഹസ്യ വിവരങ്ങൾ കിട്ടി. ഇതാണ് നിർണ്ണായകമായത്.

നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ലാസറിനെതിരെ പൊലീസ് കാപ്പ ചുമത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ മരണപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP