Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിവശങ്കറിന്റെ മനസ്സ് അറിഞ്ഞ് സ്വപ്നയെ ശുപാർശ ചെയ്തത് കെഎസ്‌ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ്; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെ എന്ന് തെളിയിക്കാനുള്ള പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ നിയമ പോരാട്ടം കുടുക്കുന്നതും പിണറായിയെ; രഹസ്യമാക്കി വച്ച സത്യം ഹൈക്കോടതിയിൽ തെളിയുമ്പോൾ

ശിവശങ്കറിന്റെ മനസ്സ് അറിഞ്ഞ് സ്വപ്നയെ ശുപാർശ ചെയ്തത് കെഎസ്‌ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ്; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെ എന്ന് തെളിയിക്കാനുള്ള പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ നിയമ പോരാട്ടം കുടുക്കുന്നതും പിണറായിയെ; രഹസ്യമാക്കി വച്ച സത്യം ഹൈക്കോടതിയിൽ തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ഹൈക്കോടതിയിലെ നിയമ പോരാട്ടം വെട്ടിലാക്കുന്നത് പിണറായി സർക്കാരിനെ. സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് പരസ്യമായി സമ്മതിക്കുമ്പോൾ അത് സർക്കാരിന് കടുത്ത വെല്ലുവിളിയാകും.

സ്വപ്നയെ നിയമിച്ചതിന്റെ കുറ്റം പിഡബ്ല്യുസിയുടെതാക്കാനായിരുന്നു നീക്കം. വ്യാജ സർട്ടിഫിക്കറ്റുമായി സ്വപ്ന ജോലി ചെയ്തതിന്റെ ഉത്തരവാദിത്തം കൺസൾട്ടൻസി കമ്പനിയുടെ തലയിൽ വയ്ക്കാനുള്ള നീക്കമാണ് വലിയ കുരുക്കിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചതിൽ കേസുമുണ്ട്. ഈ കേസിൽ വിജിലൻസ് മൊഴിയെടുക്കുമ്പോഴും പിഡബ്ല്യുസി ഈ വാദമുയർത്തിയാൽ കെഎസ്‌ഐടിഐഎൽ പ്രതിക്കൂട്ടിലാകും. ഇത് സർക്കാരിനും കുടുക്കാകും.

കേരളത്തിലെ മിക്ക പ്രധാന പദ്ധതികളിലെയും കൺസൽറ്റന്റ് ആയ രാജ്യാന്തര സ്ഥാപനമാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് കെഎസ്‌ഐടിഐഎല്ലിന്റെ ചെയർമാൻ കൂടിയായിരുന്ന എം.ശിവശങ്കറിന്റെ ശുപാർശപ്രകാരമാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് കെഎസ്‌ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ്, സ്വപ്നയുടെ ബയോഡേറ്റ അയച്ചത്. സ്വപ്ന സുരേഷിന്റെ സേവനം റദ്ദാക്കിയതിന്റെ വിശദാംശങ്ങൾ പുറത്തു വരാതിരിക്കാൻ കള്ളക്കളികളും നടന്നിരുന്നില്ല. ഈ രേഖകൾ വിവരാവകാശനിയമ പ്രകാരം ചോദിച്ചിട്ടും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നൽകിയിരുന്നില്ല. 'ഇല്ലാത്ത' അന്വേഷണത്തിന്റെ പേരിലാണ് വിവരം നിഷേധിക്കുന്നത്.

എന്നാൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് കോടതിയിൽ എത്തുമ്പോൾ എല്ലാം ചർച്ചയാകും. സ്വപ്നയുടെ സേവനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ചാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) മറുപടി നൽകിയത്. അതുകൊണ്ട് തന്നെ ഇതു പുറത്തുവരുന്നത് ഐടി വകുപ്പിനെ പ്രതിക്കൂട്ടിലാക്കും. ഈ സാഹചര്യത്തിലാണ് ഈ ഫയൽ രഹസ്യമാക്കി വച്ചത്. നിർണ്ണായക വിവരങ്ങൾ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പങ്കുവച്ചിരുന്നു. ഇതാണ് കോടതിയിൽ ചർച്ചയ്ക്ക വിധേയമാകാൻ പോകുന്നത്.

ഓപ്പറേഷൻ മാനേജർ എന്ന തസ്തികയിലാണ് സ്വപ്ന കെഎസ്‌ഐടിഐഎല്ലിൽ ജോലി ചെയ്തത്. സ്പേസ് പാർക്ക് ജോലിക്കായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) മാനേജിങ് ഡയറക്ടർ ഡോ. ജയശങ്കറിനെയും സ്പെഷൽ ഓഫിസർ സന്തോഷിനെയും കാണാൻ പറഞ്ഞതു ശിവശങ്കറാണെന്ന മൊഴി സ്വപ്‌നയും നൽകിയിട്ടുണ്ട്. ജോലിക്കാര്യം മുഖമന്ത്രിയോടു സംസാരിച്ചു വേണ്ടതു ചെയ്യാമെന്നും ശിവശങ്കർ പറഞ്ഞതായും മൊഴി നൽകിയിട്ടുണ്ട് തുടർന്ന് സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷാണു ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്യ

വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്നയ്ക്ക് 2019 നവംബറിലാണു സ്പേസ് പാർക്കിൽ ഒരു ലക്ഷത്തിലേറെ ശമ്പളത്തിൽ ജോലി നൽകിയത്. കൺസൽറ്റൻസി തുകയും ജിഎസ്ടിയും ചേരുമ്പോൾ ആകെ ചെലവ് പ്രതിമാസം 3.18 ലക്ഷമായിരുന്നു. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ നിയമനത്തിനു പിന്നിലെ അണിയറനീക്കങ്ങൾ കോടതിയിലേക്ക് വലിച്ചിഴച്ചാൽ പ്രശ്‌നമാകുമെന്ന് കണ്ട് 5 മാസത്തോളം പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെയായിരുന്നു സർക്കാർ നീക്കം.

സംസ്ഥാനത്തെ ഐടി പദ്ധതികളിൽ നിന്നു മാത്രമാണ് വിലക്കെങ്കിലും രാജ്യത്തെ മറ്റ് സർക്കാർ കൺസൽറ്റൻസി ടെൻഡറുകളും ഇതിലൂടെ പിഡബ്ല്യുസിക്ക് നഷ്ടമാകുമെന്ന ആശങ്കയും ഹർജിയിലുണ്ട്. എവിടെയെങ്കിലും വിലക്കുപട്ടികയിൽപ്പെടുകയോ വിലക്ക് നേരിടുകയോ ചെയ്ത സ്ഥാപനങ്ങൾക്ക് മിക്ക ടെൻഡറുകളിലും പങ്കെടുക്കുന്നതിൽ അയോഗ്യതയുണ്ട്. ഇക്കാരണത്താലാണ് പിഡബ്ല്യുസി കോടതിയെ സമീപിച്ചത്. സർക്കാർ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനവും ഏകപക്ഷീയവുമാണെന്നു ഹൈക്കോടതിയിൽ പിഡബ്ല്യുസി വാദിച്ചു. നടപടിക്കു മുൻപ് കാരണം കാണിക്കൽ നോട്ടിസ് നൽകിയില്ല. ഉത്തരവ് ഇറക്കുന്നതിനു മുൻപ് ഹിയിറങ്ങിനുള്ള അവസരവും നൽകിയില്ലെന്നും അവർ പറയുന്നു.

ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടുതൽ ചെലവിൽ പിഡബ്ല്യുസി വഴി സ്വപ്ന സുരേഷിനെ നിയമിച്ചത് രസകരമായ കാര്യങ്ങൾക്കായിരുന്നു. സ്വപ്നാ സുരേഷിന്റെ ജോലി എന്തായിരുന്നുവെന്ന ചോദ്യത്തിന് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) സർക്കാരിനു നൽകിയ മറുപടി അതീവ രസകരമാണ്. കോവളത്തു ജനുവരിയിൽ നടന്ന സ്പേസ് കോൺക്ലേവിന്റെ സംഘാടനമായിരുന്നു പ്രധാന ചുമതല. ചടങ്ങു നടത്താനുള്ള ഹോട്ടൽ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സർവീസ് ഏകോപിപ്പിക്കൽ, എയർ ടിക്കറ്റ് ബുക്കിങ്, അതിഥികൾക്കു സമ്മാനപ്പൊതികൾ, ഷാൾ, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക...-ഇതായിരുന്നു സേവനങ്ങൾ. ഇതിന് വേണ്ടിയാണ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിച്ചത്.

മറ്റു ദിവസങ്ങളിൽ ദൈനംദിന ജോലികളിൽ സ്പേസ് പാർക്കിന്റെ സ്പെഷൽ ഓഫിസറെ സഹായിച്ചതായും കെഎസ്ഐടിഐഎൽ പറയുന്നു.സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനു വേണ്ടി കെഎസ്ഐടിഐഎൽ പിഡബ്ല്യുസിക്ക് നൽകിയിരുന്നത് ജിഎസ്ടി ഉൾപ്പടെ 3.18 ലക്ഷമാണ്. സ്പേസ് പാർക്കിൽ സ്വപ്നയുടെ സേവനത്തിനും മാർക്കറ്റ് റിപ്പോർട്ട് തയാറാക്കിയതിനും നൽകിയത് 26.29 ലക്ഷം രൂപയും. പല വിധ കമ്പനികൾക്ക് കമ്മീഷൻ പോലും കിട്ടി. സർക്കാർ നൽകുന്ന 3.18 ലക്ഷത്തിൽ 48,000 രൂപ ജിഎസ്ടിയാണ്. ബാക്കി 2.7 ലക്ഷത്തിൽ 1.44 ലക്ഷമാണ് ഇടനില ഏജൻസിയായ വിഷൻ ടെക്നോളജിക്കു പിഡബ്ല്യുസി നൽകിയിരുന്നത്. അതിൽ 1.1 ലക്ഷം രൂപ സ്വപ്നയുടെ ശമ്പളമാണ്. ബാക്കി 34,000 രൂപ വിഷൻ ടെക്നോളജിയുടെ കമ്മിഷനും. അങ്ങനെ പിഡബ്ല്യുസിക്കും വിഷൻ ടെക്നോളജിക്കും വെറുതെ പണം കിട്ടി.

സ്വപ്നയെ നിയമിച്ച പിഡബ്ലുസിയെ പുറത്താക്കണമെന്നു ജൂലൈ 16 ന് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ നൽകിയെങ്കിലും തീരുമാനമെടുക്കാൻ കെഫോണിലെ അവരുടെ കൺസൽറ്റൻസി കരാർ തീരുന്ന നവംബർ 30 വരെ സർക്കാർ കാത്തു എന്നതാണ് വസ്തുത. ഐടി വകുപ്പിൽ നിന്ന് പിഡബ്ല്യുസിയെ വിലക്കി ഉത്തരവിറക്കിയതാകട്ടെ കരാർ തീരുന്നതിനു 3 ദിവസം മുൻപും. പിഡബ്ല്യുസിയെ പുറത്താക്കാമെന്ന് ഐടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജയ് എം. കൗളും ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും ഫയലിൽ എഴുതിയിട്ടും സർക്കാർ നടപടി എടുത്തില്ല. മറ്റു പ്രധാന പദ്ധതികളൊന്നും നിലവിൽ ഐടി വകുപ്പിൽ പിഡബ്ല്യുസിക്ക് ഇല്ലെന്നതിനാൽ വിലക്കു കാര്യമായി ബാധിക്കാനിടയില്ല. എന്നാൽ ഇത് തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് പിഡബ്ലുസി കോടതിയിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP