Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ പ്രതികൾക്ക് നടിമാരുടെ നമ്പർ കൈമാറിയ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; ഹാജരായതുകൊച്ചിയിലെ സിറ്റി വെസ്റ്റ് ട്രാഫിക്ക് സ്റ്റേഷനിൽ; ധർമജൻ ബോൾഗാട്ടിയെ ബന്ധപ്പെട്ടത് ഷാജി വഴിയെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ; ഷംന കാസിമിന്റെ മൊഴിയെടുക്കുക ഓൺലൈനിൽ; സ്വർണക്കടത്ത് സംഘങ്ങളായ പ്രതികൾക്ക് സിനിമയിലെ ബന്ധവും പരിശോധിക്കും

ആർ പീയൂഷ്

കൊച്ചി: കൊച്ചിയിലെ ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ പ്രതികൾക്ക് നടിനടന്മാരുടെ നമ്പർ കൈമാറിയ സംഭവത്തിന് പിന്നാലെ സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിറ്റി വെസ്റ്റ് ട്രാഫിക്ക് സ്റ്റേഷനിലാണ് ഇന്ന് വൈകിട്ടോടെ ഇയാൾ ഹാജരായത്. ഒരു മണിക്കൂറോളമായി ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അന്വേഷണ ചുമതല വഹിക്കുന്ന തൃക്കാക്കര എസ്‌പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഡി.സി.പി പൂങ്കഴിയുടെ നേതൃത്വത്തിലും ഇയാളിൽ നിന്ന് മൊഴിയെടുക്കും.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ തട്ടിപ്പുകാർക്ക് നമ്പർ ലഭിച്ചത് ധർമജനിൽ നിന്നുാമണെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. തന്നെ നിരന്തരം വിളിച്ചെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി പ്രതികരിച്ചിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പൊലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജിക്ക് പ്രതികളെ കുറിച്ചുള്ള ബന്ധം അന്വേഷിക്കുന്നത്. ഷംനയുടെയും മിയയുടെയും ഫോൺ നമ്പറുകളാണ് പ്രതികൾ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിന്നതന്നെ് പ്രതികളുടെ ആരോപണം.

ഷംനയെ പരിചയപ്പെടുത്തണമെന്നും പ്രതികൾ പറഞ്ഞിരുന്നതായി ധർമജൻ ആരോപിക്കുന്നു. ഇക്കാര്യത്തിനായി മൂന്ന് തവണ വിളിച്ചിരുന്നു. നടി മിയയെ പരിചയപ്പെടുത്തി കൊടുക്കാനും ആവശ്യപ്പെട്ടതായും ധർമ്മജൻ പ്രതികരിച്ചിരുന്നു.ഫോൺ വിളി തമാശയാണെന്നാണ് കരുതിയത്. ലോക് ഡൗണിനിടെയായിരുന്നു പ്രതികൾ വിളിച്ചത്. സ്വർണം കടത്തുന്ന സംഘമാണെന്നാണ് സംസാരത്തിൽ നിന്നും മനസിലായത്. ഷംന കാസിമിന്റെ നമ്പർ വേണമെന്ന് പറഞ്ഞു. അവസാനം അഭിനയിച്ച സിനിമയിൽ ഷംന കാസിം ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കും തന്നെ സമീപിച്ചത്. അഷ്‌കർ അലി എന്നാണ് പരിചയപ്പെടുത്തിയതെന്നും ധർമജന്റെ പ്രതികരണം.

മിയയും ഷംന കാസിമും തന്റെ സുഹൃത്തുക്കളാണ്. ഇക്കാര്യം പറയാൻ അവളെ വിളിച്ചിട്ടില്ല. ഷംനയുടെയും തന്റെയും നമ്പർ നൽകിയത് പ്രൊഡക്ഷൻ കൺട്രോളറാണ്. മറ്റാരുടെയൊക്കെ നമ്പർ നൽകിയിട്ടുണ്ടെന്ന് അറിയില്ല. അറിയാവുന്ന കാര്യങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞത്. കേസിൽ മുഖ്യപ്രതിയായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിലായിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ ഇയാൾക്ക് മേക്കപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എട്ട് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചലച്ചിത്ര താരങ്ങളായ ടിനി ടോം, ബാബുരാജ് എന്നിവരെയും ധർമ്മജൻ ബോൾഗാട്ടിയെ ചോദ്യം ചെയ്തതിന് ശേഷം വിളച്ചു വരുത്തും. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടുള്ള സ്വർണ്ണക്കടത്തിനെകുറിച്ചുള്ള വിവരങ്ങൾ അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇവരെയും വിളിച്ചു വരുത്താൻ കമ്മീഷ്ണർ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഇവരുടെ ഫോൺ നമ്പരുകളും ഹാരിസിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ സിനിമാ മേഖലയിലുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാൻ ഹാരിസിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് ഉടൻ പുറത്ത് വരുമെന്നാണ് ഐജി പറയുന്നത്. താര സംഘടനയിലെ പ്രധാനിയാണ് ബാബുരാജ്. ഇതോടെ അമ്മയുടെ ഭാരവാഹിയും മൊഴി നൽകേണ്ടി വരുമെന്ന് ഉറപ്പായി. സിനിമാക്കർക്ക് ബ്ലാക് മെയിൽ കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. എന്നാൽ പ്രതികളുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം.

ഹാരിസിനെ ചോദ്യം ചെയ്തപ്പോഴാണ് 2 കോടി രൂപ വാഗ്ദാനം നൽകി സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് ധർമ്മജനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സ്റ്റേജ് ഷോകളുടെ മറവിൽ സ്വർണ്ണക്കടത്ത് നടക്കുന്നുവെന്ന ആരോപണം വീണ്ടും സജീവമാകുകയാണ്. ബലാഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിലും ഇത്തരം സംശയങ്ങൾ ഉയർന്നിരുന്നു. ബാലഭാസ്‌കറിന്റെ അടുപ്പക്കാരെല്ലാം മരണ ശേഷം സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി. ബാലഭാസ്‌കറിന്റെ മരണത്തിലും ദുരൂഹത ഉയർന്നു. എന്നാൽ സ്വർണ്ണക്കടത്തിൽ അന്വേഷണം ഉണ്ടായില്ല. ഇപ്പോഴിതാ ഷംനാ കാസിം ബ്ലാക് മെയിൽ തട്ടിപ്പു കേസിലും സ്വർണ്ണക്കടത്തിന്റെ സാധ്യത ഉയരുന്നു. ഇവിടേയും സിനിമാക്കാർ പ്രതിയാകുന്നു.

സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റാണ് പ്രതി ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഹാരിസ് സ്വർണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതൽ സിനിമ താരങ്ങളെ സ്വർണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. ഷംന കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. സ്വർണകടത്തിനെ കുറിച്ച് ഡിആർഐയും അന്വേഷിക്കും. ഇതോടെ കൊച്ചിയിൽ നടിയെ ബ്ലാക് മെയിൽ ചെയ്ത കേശസ് പുതിയ വഴിത്തിരിവിലെത്തുകയാണ്. നിരന്തരം ഗൾഫിലേക്ക് യാത്ര ചെയ്തിരുന്ന വ്യക്തിയാണ് ഹാരീസ്. ഹാരീസിന്റെ ലക്ഷ്യം സ്വർണ്ണക്കടത്താണെന്ന് പൊലീസിന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ഷംനയോടൊപ്പം വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോയിൽ പങ്കെടുത്ത സിനിമാ താരങ്ങള്ളെയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുമെന്നാണ് വിവരം. ഇവരുടെ എല്ലാം സ്വത്തു വിവരവും അന്വേഷിക്കും. ഇവർ നടത്തിയിട്ടുള്ള വിദേശ യാത്രകൾ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടെ പുതിയ വഴിത്തിരിവിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

അതിനിടെ, ഷംനയുടെതിന് സമാനമായ രീതിയിൽ നാലുപേരെ കൂടി ഇവർ തട്ടിപ്പിനിരയാക്കിയെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. ഈ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും. ഹൈദരാബാദിലായിരിക്കുന്ന ഷംന ഇന്ന് കൊച്ചിയിലെത്തിയ ശേഷം മൊഴി രേഖപ്പെടുത്തും. ഓൺലൈനിലായിരിക്കും മൊഴിയെടുക്കുക. ഇതോടെ പ്രതികൾ എന്തിനാണ് ഷംനയെ സമീപിച്ചതെന്ന് വ്യക്തമാകുമെന്നും ഐ.ജി പറഞ്ഞു. മറ്റ് 18 പേരെ കൂടി സംഘം തട്ടിച്ചതായി വിവരമുണ്ടായിരുന്നു. ഇവരിൽ പലരും കേസുമായി മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല.

ഷംന കാസിം ബ്ലാക്ക്മെയിൽ കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസ് പിടിയിലായിരുന്നു. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികൾക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെൺകുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നൽകിയിട്ടുള്ളത്.

ഹൈദരാബാദിലായിരിക്കുന്ന ഷംന ഇന്ന് കൊച്ചിയിലെത്തിയ ശേഷം മൊഴി രേഖപ്പെടുത്തും. ഓൺലൈനിലായിരിക്കും മൊഴിയെടുക്കുക. ഇതോടെ പ്രതികൾ എന്തിനാണ് ഷംനയെ സമീപിച്ചതെന്ന് വ്യക്തമാകുമെന്നും ഐ.ജി പറഞ്ഞു. മറ്റ് 18 പേരെ കൂടി സംഘം തട്ടിച്ചതായി വിവരമുണ്ടായിരുന്നു. ഇവരിൽ പലരും കേസുമായി മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP