Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരന്തമുഖത്തിലും കൊള്ളലാഭം കൊയ്യാൻ ആർത്തി പൂണ്ട് സ്വകാര്യ ആശുപത്രികൾ; വെടിക്കെട്ടു ദുരന്തത്തിൽ പരുക്കേറ്റവരുടെ ചികിൽസയ്ക്ക് പണം ഈടാക്കുന്നു; ജി എസ് ജയലാൽ എംഎൽഎ കൊല്ലം കലക്ടർക്ക് പരാതി നൽകി; ഇത്തരം ആശുപത്രികൾ കേരളത്തിൽ പ്രവർത്തിക്കണമെന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

ദുരന്തമുഖത്തിലും കൊള്ളലാഭം കൊയ്യാൻ ആർത്തി പൂണ്ട് സ്വകാര്യ ആശുപത്രികൾ; വെടിക്കെട്ടു ദുരന്തത്തിൽ പരുക്കേറ്റവരുടെ ചികിൽസയ്ക്ക് പണം ഈടാക്കുന്നു; ജി എസ് ജയലാൽ എംഎൽഎ കൊല്ലം കലക്ടർക്ക് പരാതി നൽകി; ഇത്തരം ആശുപത്രികൾ കേരളത്തിൽ പ്രവർത്തിക്കണമെന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങൾ ഏതാണെന്ന് ചോദിച്ചാൽ അത് ആശുപത്രികൾ തന്നെയാകും എന്നതാണ് ഉത്തരം. കൊള്ളലാഭം കൊയ്യാൻ വേണ്ടി ആശുപത്രികൾ ചെയ്യുന്ന കൊള്ളരുതായ്മകളെ കുറിച്ച് മറുനാടൻ മലയാളി പലതവണ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഏറെ ദുരിതകരമായ അവസ്ഥയിലും തങ്ങളുടെ നോട്ടം പോക്കറ്റിലേക്ക് മാത്രമാണെന്ന് തെളിയിക്കുകയാണ് ഈ ആശുപത്രികൾ ഒരിക്കൽ കൂടി. ലോകത്തെ നടുക്കിയ പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി ആയിരക്കണക്കിന് പേർ യാതൊരു പ്രതിഫലവും ഈടാക്കാതെ സദാ സജ്ജരായി രംഗത്തെത്തിയ വേളയിലും ചില സ്വകാര്യ ആശുപത്രികളുടെ നോട്ടം എങ്ങനെ കൊള്ളലാഭം കൊയ്യാമെന്നാണ്. ഇങ്ങനെ ആർത്തിപൂണ്ട ആശുപത്രികൾ വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റവരെയും പിഴിഞ്ഞു കൊണ്ടാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ നിന്നും ആശുപത്രി അധികൃതർ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടതായി വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. സ്‌കാനിങ്, മറ്റു ചികിത്സ എന്നൊക്കെ പറഞ്ഞ് പതിനായിരങ്ങളാണ് ഇവരിൽ നിന്നും ആശുപത്രികൾ ഈടാക്കുന്നത്. എന്നിട്ടും വേണ്ടത്ര ചികിത്സ നൽകാൻ തയ്യാറാകുന്നില്ലെന്നും ആളുകൾ പരാതിപ്പെടുന്നു. ഒരാളിൽ നിന്ന് 70,000 രൂപ വരെ ഈടാക്കിയ സംഭവമുണ്ടായി. ഇതു സംബന്ധിച്ച് ചാത്തന്നൂർ എംഎൽഎ ജി.എസ് ജയലാൽ ജില്ലാ കളക്ടർക്ക് പരാതി നല്കിയിട്ടുണ്ട്. അപകടത്തിനിരയായി ചികിത്സയിൽ കഴിയുന്ന ആരിൽനിന്നും പണം വാങ്ങരുതെന്നും ചികിത്സ പൂർണമായും സൗജന്യമായിരിക്കണമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം തള്ളിക്കൊണ്ടാണ് ആശുപത്രികൾ സ്വകാര്യ ചികിത്സയ്ക്ക് പണം ഈടാക്കുന്നത്.

ഒന്നിലേറെ സ്വകാര്യ ആശുപത്രികൾ ചികിൽസയ്ക്ക് പണം വാങ്ങിയെന്നാണ് ആരോപണം. വെടിക്കെട്ട് അപകടത്തിൽപ്പെട്ടവർക്ക് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സർക്കാർ സൗജന്യ ചികിൽസ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള സ്വകാര്യ ആശുപത്രികൾക്കെതിരെയാണ് പലരും തന്നോട് പരാതി പറഞ്ഞതെന്ന് എംഎൽഎ ജി എസ് ജയലാൽ പറഞ്ഞു. ഈ പരാതിയെ കുറിച്ച് കൂടുതൽ വിശദമായി തന്നെ താൻ അന്വേഷിച്ച് വരികയാണെന്നും എംഎൽഎ വ്യക്കമാക്കി. 109 പേർ മരണമടഞ്ഞ ദുരന്തത്തിൽ 380ൽപ്പരം ആൾക്കാർ കൊല്ലത്തും തിരുവനന്തപുത്തുമായി ചികിത്സയിലുണ്ട്.

അതേസമയം സൗജന്യ ചികിത്സ നിഷേധിക്കുന്നു എന്ന പരാതി ഉയർന്നതോടെ ആശുപത്രികൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തൊഴിൽമന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. ഇത്തരമൊരു അവസ്ഥയിൽ സാമ്പത്തിക ലാഭത്തിനു ശ്രമിക്കുന്ന ആശുപത്രികൾ കേരളത്തിൽ പ്രവർത്തികണമെന്നില്ലെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു. എന്നാൽ സർക്കാർ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ പരിക്കേറ്റവർക്കുള്ള ചികിത്സ പൂർണമായും സൗജന്യമായിരിക്കുമെന്നും ഇവരെ കേരളത്തിനു പുറത്ത് ചികിത്സയ്ക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാലും തീർത്തും സൗജന്യമായി തന്നെ അത് നൽകുവാനാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാറും പ്രതികരിച്ചു.

ഇക്കാര്യത്തിൽ ആശുപത്രികൾ സർക്കാറുമായി സഹകരിക്കണമെന്നും ആരെങ്കിലും ചികിത്സയ്ക്ക് പണം നൽകിയിട്ടുണ്ടെങ്കിൽ ആ പണം സർക്കാർ അവർക്ക് തിരികെ നൽകുമെന്നും മന്ത്രി പറഞ്ഞു. ചികിൽസയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി വി എസ്. ശിവകുമാർ ആവശ്യപ്പെട്ടു. പരുക്കേറ്റവരുടെ ചെലവുകൾ എത്രയായാലും സർക്കാർ വഹിക്കും. ഇന്നലെ തന്നെ ഇക്കാര്യത്തിൽ കൊല്ലം കലക്ടറുമായി ബന്ധപ്പെട്ടിരുന്നു. രണ്ടു ഡപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ വളരെ ഗൗരവത്തോടെയാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്. സ്വകാര്യ ആശുപത്രികൾ പണം വാങ്ങിയെങ്കിൽ രോഗികൾക്ക് ആ പണം സർക്കാർ നൽകും. അപകടത്തൽ പരുക്കേറ്റവർക്ക് ഒരു ഉത്കണ്ഠയും വേണ്ട. എല്ലാ ചികിൽസയും സൗജന്യമാണ്. ഏതെങ്കിലും സ്വകാര്യ ആശുപത്രി പണം വാങ്ങിയെങ്കിൽ ഒറ്റപ്പെട്ട സംഭവമാണെന്നും മന്ത്രി പ്രതികരിച്ചു.

പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചിരുന്നു. പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഗുരുതര പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരുക്കു പറ്റിയവർക്ക് 50000 രൂപയും നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പരുക്കേറ്റവർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമായി നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു.

ഇത് കൂടാതെ വ്യവസായികളും സ്വകാര്യ സംഘടനകളും സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സ്വകാര്യ ആശുപത്രികൾ സൗജന്യ ചികിത്സ നിഷേധിച്ചെന്ന ആരോപണം ശക്തമായി ഉയരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP