Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡു കാലത്ത് ഹോട്ടൽ ബില്ലായി റൗഫിന്റെ അക്കൗണ്ടിലെത്തിയത് 29ലക്ഷം; ഹോട്ടലുകൾ ഇല്ലാത്ത ഒരാൾക്ക് ഇത്രയും തുകയെത്തിയത് അസ്വാഭാവികമായി; ഹോട്ടൽ ബില്ലിന്റെ പിറകെ പോയി കണ്ടെത്തിയത് രാജ്യദ്രോഹം; ദോഹയിൽ നിന്നുള്ള പണം വരവിൽ അന്വേഷണം റെയ്ഡും നടപടിയുമായി; ഇനിയും പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലാകും  

കോവിഡു കാലത്ത് ഹോട്ടൽ ബില്ലായി റൗഫിന്റെ അക്കൗണ്ടിലെത്തിയത് 29ലക്ഷം; ഹോട്ടലുകൾ ഇല്ലാത്ത ഒരാൾക്ക് ഇത്രയും തുകയെത്തിയത് അസ്വാഭാവികമായി; ഹോട്ടൽ ബില്ലിന്റെ പിറകെ പോയി കണ്ടെത്തിയത് രാജ്യദ്രോഹം; ദോഹയിൽ നിന്നുള്ള പണം വരവിൽ അന്വേഷണം റെയ്ഡും നടപടിയുമായി; ഇനിയും പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലാകും   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) മുൻ ചെയർമാൻ ഇ.അബൂബക്കർ ഉൾപ്പെടെ എൻഐഎ അറസ്റ്റ് ചെയ്ത 18 േപർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തുമ്പോൾ ചർച്ചയാക്കുന്നത് പഴയ കേസുകൾ പലതും. പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ, സ്‌ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ പ്രവൃത്തികൾ ജനമനസ്സിൽ ഭീതി വിതച്ചതായി എൻഐഎ കോടതിയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരും. വിദേശത്തുനിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനാനേതാക്കൾക്കു ലഭിച്ചതായി ഇഡി വ്യക്തമാക്കി. കേരളത്തിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറിൽ നിന്ന് എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമായി കഴിഞ്ഞ കുറേ വർഷങ്ങളിലായി 120 കോടി രൂപ അക്കൗണ്ട് മാർഗം കൈമാറിയിട്ടുണ്ടെന്നാണ് ആരോപണം. തങ്ങൾ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനു ചാനലുകളില്ലെന്നുമാണ് പിഎഫ്‌ഐയുടെ നിലപാട്. എന്നാൽ ഇത് കേന്ദ്ര ഏജൻസി അംഗീകരിക്കുന്നില്ല.

4 ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ഇവരെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരും. ഇതിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലൂടെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താനും ഇവർ ശ്രമിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ യാസർ ഹസനും (യാസർ അറഫാത്ത്) മറ്റു ചിലരും തീവ്രവാദ പ്രവർത്തനത്തിനു യുവാക്കളെ സജ്ജരാക്കാൻ ആയുധ പരിശീലന ക്യാംപുകൾ സംഘടിപ്പിച്ചെന്നും എൻഐഎ ആരോപിച്ചു.

സംഘടനയെ നിരോധിക്കുന്നതിന് 2017 ൽ എൻഐഎ ശ്രമിച്ചിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്ത വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറും. പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് അക്കൗണ്ടുകളിൽനിന്നുള്ള പണം ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇഡിയാണ് എല്ലാം കണ്ടെത്തിയത്. എൻ.ഐ.എ.യുടെ അന്വേഷണവും പിന്നാലെവന്നു. ഇതിന്റെ തുടർച്ചയായ റെയ്ഡുകളുടെ അവസാനഘട്ടമാണ് രാജ്യവ്യാപകമായി കഴിഞ്ഞദിവസം നടന്ന റെയ്ഡുകളും അറസ്റ്റും.

പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള നടപടികളുടെ തുടക്കം വിദേശ 'ഹോട്ടൽ ബില്ലിൽ' നിന്നാണെന്നാണ് പുറത്തു വരുന്ന സൂചന. 2020-ൽ കോവിഡ് ലോക്ഡൗൺ സമയത്ത് ഹോട്ടലുകൾ അടഞ്ഞുകിടന്നപ്പോൾ 29 ലക്ഷംരൂപ താമസത്തിന് ചെലവായെന്ന് കാണിച്ചുള്ള പണമിടപാടിൽനിന്നാണ് അന്വേഷണ ഏജൻസികൾ പോപ്പുലർ ഫ്രണ്ടിനെതിരേ സംശയമുനയെറിഞ്ഞത്. കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണ ഏജൻസികൾ പരിശോധിച്ചത്. രണ്ടരക്കോടി രൂപയോളം മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തിയതിൽ 64 ലക്ഷം രൂപയുടെ വിദേശപണമിടപാടുകൾ ഉണ്ടായിരുന്നു.

കൊല്ലം അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫ്, കാമ്പസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയിരുന്നു. ഒരു ബാങ്ക് അക്കൗണ്ടിൽ 1.35 കോടി രൂപ 2018-2020 കാലയളവിൽ ഉണ്ടായിരുന്നു. വിദേശത്തുനിന്നും 29.18 ലക്ഷം രൂപയുടെ നിക്ഷേപമുൾപ്പെടെയായിരുന്നു ഇത്. 2020 ഏപ്രിൽ-ജൂൺ മാസത്തിലാണ് നൗഫൽ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവർ 29 ലക്ഷംരൂപ റൗഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് നിക്ഷേപിച്ചത്. ബാങ്ക് രേഖകൾപ്രകാരം ഈ തുക ഹോട്ടലുകളിലെ താമസത്തിനെന്ന പേരിലാണ് ചേർത്തിരിക്കുന്നത്. എന്നാൽ റൗഫിന്റെ പേരിൽ ഇന്ത്യയിലോ വിദേശത്തോ ഹോട്ടലുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മാത്രമല്ല 2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ കോവിഡ് മൂർധന്യത്തിലായിരുന്നതിനാൽ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞുകിടന്ന സമയമായിരുന്നു. റൗഫിന്റെ മറ്റൊരു അക്കൗണ്ടിൽ 2019-20 കാലയളവിൽ 67 ലക്ഷം രൂപയുണ്ടായിരുന്നു. ഇതിൽനിന്ന് മേയിൽ 19.7 ലക്ഷം രൂപ ദോഹയിലേക്ക് അയച്ചിട്ടുണ്ട്. ഓക്ടോബറിൽ 16 ലക്ഷം രൂപ ദോഹയിൽനിന്ന് ഈ അക്കൗണ്ടിലേക്ക് വരികയുംചെയ്തു. മൂന്നാമത്തെ അക്കൗണ്ടിൽ 2020-ൽ 20 ലക്ഷം രൂപ ഉണ്ടായിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു.

ഈ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ ഇടപാടുൾപ്പെടെ സംശയിച്ചാണ് അന്വേഷണങ്ങൾക്ക് തുടക്കമിട്ടത്. റൗഫിനെ ഇ.ഡി. അറസ്റ്റും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP