Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേഗവും ബുദ്ധിയും കൂടുതൽ.... ഇരയെ പിടിക്കുമ്പോഴും ചലിക്കുന്ന നീരാളി! ഡൽഹിയിൽ കൺട്രോൾ റൂമിൽ ഇരുന്ന് എല്ലാം നിയന്ത്രിച്ചത് ഡോവൽ; നേതാക്കളെ സ്‌കെച്ചിട്ടത് ഐബി; പാക് മണ്ണിലെ സർജിക്കൽ സ്‌ട്രൈക്കിൽ തീവ്രവാദികളെ നശിപ്പിച്ചത് വെടിയുതിർത്ത്; പോപ്പുലർ ഫ്രണ്ടിനെതിരെ ഒരുക്കിയത് ബുളറ്റ് വേണ്ടാത്ത ഓപ്പറേഷൻ ഒക്ടോപസ്; കേരളത്തിലെ അറസ്റ്റിനും റെയ്ഡിനും പിന്നിൽ മാസങ്ങളുടെ മുന്നൊരുക്കം

വേഗവും ബുദ്ധിയും കൂടുതൽ.... ഇരയെ പിടിക്കുമ്പോഴും ചലിക്കുന്ന നീരാളി! ഡൽഹിയിൽ കൺട്രോൾ റൂമിൽ ഇരുന്ന് എല്ലാം നിയന്ത്രിച്ചത് ഡോവൽ; നേതാക്കളെ സ്‌കെച്ചിട്ടത് ഐബി; പാക് മണ്ണിലെ സർജിക്കൽ സ്‌ട്രൈക്കിൽ തീവ്രവാദികളെ നശിപ്പിച്ചത് വെടിയുതിർത്ത്; പോപ്പുലർ ഫ്രണ്ടിനെതിരെ ഒരുക്കിയത് ബുളറ്റ് വേണ്ടാത്ത ഓപ്പറേഷൻ ഒക്ടോപസ്; കേരളത്തിലെ അറസ്റ്റിനും റെയ്ഡിനും പിന്നിൽ മാസങ്ങളുടെ മുന്നൊരുക്കം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ കുടുക്കിയതും നീരാളി കൈകൾ. ഇതിന് വേണ്ടി ഡൽഹിയിൽ പ്രത്യേക കൺട്രോൾ റൂം പോലും തുറന്നിരുന്നു. ഈ കൺട്രോൾ റൂമുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരന്തര ആശയ വിനിമയം നടത്തി. തെളിവുകൾ വിലയിരുത്തി. സേനാ വിഭാഗങ്ങളുടെ സഹായോ പോലും തയ്യാറാക്കി. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങൾക്കായി പ്രത്യേക മാസ്റ്റർ പ്ലാനും. എല്ലാം നിരീക്ഷിച്ചതും പ്രാഥമിക തെളിവുകൾ ശേഖരിച്ചതും ഇന്റലിജൻസ് ബ്യൂറോയായിരുന്നു. ഓരോ പോപ്പുലർ ഫ്രണ്ട് നേതാവും എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്തിയതും വിവരങ്ങൾ കൈമാറിയതും ഐബി കേന്ദ്രങ്ങളാണ്. 

നീരാളികൾക്ക് പ്രധാനമായും എട്ടു കൈകളുണ്ട്. ഇവയുടെ ഒരു കൈ നഷ്ട്ടപ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ കൈ വളർന്നു വരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും. കൂടാതെ നീരാളികൾക്ക് തൽക്ഷണം നിറം മാറ്റാനും കഴിയും. നീരാളികൾ സാധാരണയായി കടൽത്തീരത്തിന്റെ ഉപരിതലത്തിലൂടെ ഇഴയാൻ അവരുടെ കൈകൾ ഉപയോഗിക്കാറുണ്ട്. ഇവ വളരെ വേഗത്തിൽ പ്രവർത്തിപ്പിക്കാനും കഴിയും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഇവയ്ക്ക് സഞ്ചരിക്കാനാകും. ഇരയെ പിടിക്കുമ്പോൾ ഇവരുടെ എട്ട് കൈകളിൽ രണ്ടോ മൂന്നോ കൈകൾ മാത്രം ചലിപ്പിച്ച് നീങ്ങുന്നതും കാണാം. നീരാളിയെ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മൃഗമായാണ് കണക്കാക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിക്ക് ഓപ്പറേഷൻ ഒക്ടോപ്പസ് എന്ന പേരു കൊടുക്കുന്നത്.

ഡൽഹിയിലെ കൺട്രോൾ റൂമിന്റെ പൂർണ്ണ ചുമതല ഡോവലിനായിരുന്നു. എൻഐയുടേയും ഐബിയുടേയും മുതിർന്ന ഉദ്യോഗസ്ഥർ ഈ കൺട്രോൾ റൂമിൽ സജീവമായിരുന്നു. ഐബിയായിരുന്നു എല്ലാം നിരീക്ഷിച്ചത്. കൺട്രോൾ റൂം തന്ത്രങ്ങളൊരുക്കുന്നതിൽ നിർണ്ണായകമായി. ഓപ്പറേഷൻ ഒക്ടോപസ് എന്നായിരുന്നു ഓപ്പറേഷന് നൽകിയ പേരും. ഈ പേരിൽ നിരവധി ഓപ്പറേഷനുകൾ രാജ്യത്ത് നടന്നിട്ടുണ്ട്. എന്നാൽ എല്ലാ അർത്ഥത്തിലും നീരാളിയെ പോലെ പ്രവർത്തിച്ച ആദ്യ ഓപ്പറേഷനായി ഇത്. ഡൽഹിയിലെ കൺട്രോൾ റൂമിലിരുന്ന് രാജ്യത്തിന്റെ വിവിധ കോണുകളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലേക്ക് ആഴ്ന്നിറങ്ങി പിടിക്കുന്ന രീതി.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ താമസം കണ്ടെത്തിയതും അവിടെ അവരുണ്ടെന്ന് ഉറപ്പാക്കിയും ഐബിക്കാരായിരുന്നു. റോയിലെ പ്രവർത്തന പരിചയം മുതൽക്കൂട്ടാക്കി ഡോവൽ തന്ത്രമൊരുക്കി. പാക്കിസ്ഥാനിലെ സർജിക്കൽ സ്‌ട്രൈക്ക് വെടിയുണ്ടകളിലൂടെയാണ് നടപ്പാക്കിയതെങ്കിൽ രാജ്യത്തിനുള്ളിൽ വ്യോമസേനാ വിമാനത്തിൽ പറന്നിറങ്ങിയ എൻഐഎക്കാർ ഒരു വെടി പോലുമുതിർക്കാതെ പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവും അറസ്റ്റും ഭംഗിയാക്കിയെന്നതാണ് വസ്തുത. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡും, തുടർന്ന മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തതും രണ്ടുവർഷമായി സംഘടനയ്ക്കെതിരേ ദേശീയ അന്വേഷണ ഏജൻസികളെടുത്ത വിവിധ കേസുകൾക്കൊടുവിലാണ്.

സംഘടനയുടെ സംശയാസ്പദമായ ഫണ്ട് ശേഖരണവും, നേതാക്കളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും തെളിവുണ്ടെന്ന് മനസ്സിലാക്കിയാണ് കൺട്രോൾ റൂം തുറന്ന് ഓപ്പറേഷൻ തുടങ്ങിയത്. പി.എഫ്.ഐയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നീ കേന്ദ്ര ഏജൻസികൾ ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി, മറ്റ് സംസ്ഥാനങ്ങളിലുമായി നിരവധി കേസുകൾ അന്വേഷിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ നീക്കങ്ങൾ നിരീക്ഷണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണ ഏജൻസികൾക്കു നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ഏജൻസികൾ അദ്ദേഹത്തിനു അന്വേഷണത്തിന്റെ കണ്ടെത്തലുകൾ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ചാണ് ഓപ്പറേഷൻ ഒക്ടോപസിന് അനുമതി നൽകിയത്.

2020-ലെ ഡൽഹി കലാപത്തിനു മുമ്പായി നടന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനു ആക്കം കൂട്ടിയതുമായി ബന്ധപ്പെട്ട കേസിൽ പി.എഫ്.ഐ. അന്വേഷണം നേരിടുന്നുണ്ട്. കഴിഞ്ഞ ജൂണിൽ പി.എഫ്.ഐ, ഇതുമായി ബന്ധമുള്ള റെഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്.) എന്നിവയുടെ 68.62 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇ.ഡി. പിടിച്ചെടുത്തിരുന്നു. സംശയാസ്പദമായ സ്രോതസുകളിൽ നിന്ന് പി.എഫ്.ഐയും ആർ.എഫ്.ഐയും വൻ തുക പണമായി സ്വീകരിച്ചതായി ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പി.എഫ്.ഐ. അക്കൗണ്ടിൽ 60 കോടിയോളം രൂപ നിക്ഷേപിച്ചതായും, ഇതിൽ 30 കോടിയോളം രൂപ പണമായി 2009 വരെ നിക്ഷേപിച്ചതായും ഇ.ഡി. പറയുന്നു. 2010 വരെ വിവിധ കാലങ്ങളിലായി 58 കോടി രൂപയാണ് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ വന്നിരിക്കുന്നത്.

പണമായി സമാഹരിച്ച കുറ്റകൃത്യങ്ങളുടെ വരുമാനം അനുഭാവികളിൽ നിന്നു അംഗങ്ങളിൽ നിന്നുമുള്ള ജീവകാരുണ്യ സംഭാവനയെന്നു വ്യാജമായി കാണിച്ച് പി.എഫ്.ഐയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി ഇ.ഡി. പറയുന്നു. പണം കൈമാറ്റത്തിലെ നിയമ തടസങ്ങൾ ഒഴിവാക്കാനായിരുന്നു നീക്കം. ഗൾഫ് രാജ്യങ്ങളിൽ നിന്നാണു പോപ്പുലർ ഫ്രണ്ടിന് വൻതോതിൽ ഫണ്ട് ലഭിച്ചിരുന്നതെന്നു ഇ.ഡി. പറഞ്ഞു. ഇവിടെ നിന്നു രഹസ്യമായി
ഇന്ത്യയിലുള്ള വിവിധ സംഘടനകൾ, അനുഭാവികൾ, ഭാരവാഹികൾ, അംഗങ്ങൾ, കൂട്ടാളികൾ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശ പണം കൈമാറ്റം വഴിയും അനധികൃത മാർഗങ്ങളിലൂടെയും ഇന്ത്യയിലേക്കു പണം അയച്ചിരുന്നു.

രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് 1989-ൽ കേരളത്തിൽ കോഴിക്കോട് സ്ഥാപിതമായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എൻ.ഡി.എഫ്) പിൻഗാമിയായിട്ടാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. കോഴിക്കോട്ട് മുസ്ലിം യുവാക്കൾക്കായി ആയോധന കലാ പരിശീലന കേന്ദ്രങ്ങൾ വരികയും അവിടെ എൻ.ഡി.എഫ്. രൂപപ്പെടുകയും ചെയ്തു. ബാബറി മസ്ജിദ് തകർക്കൽ സംഘപരിവാറിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ കേരളത്തിലെ മുസ്ലിം സംഘടനകൾക്ക് പ്രചോദനം നൽകിയതായി 2017 ലെ പി.എഫ്.ഐയെക്കുറിച്ചുള്ള എൻ.ഐ.എ. അന്വേഷണ ഫയലിൽ പറയുന്നു. 2006-ൽ ബംഗളൂരുവിലാണ് പി.എഫ്.ഐ. രൂപീകരണം പ്രഖ്യാപിച്ചത്.

മണിപ്പുർ, അസം, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ര്ട, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും പി.എഫ്.ഐക്ക് ശക്തമായ സാന്നിധ്യമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP