Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യത്തിനും കഞ്ചാവിനും അടിമ; ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുക പതിവും; ഷട്ടർ തകർത്താണ് തുറന്നതെന്ന വാദം തെറ്റ്; പ്രതി ഷട്ടർ ഉയർത്താൻ ഉപയോഗിച്ചത് റിമോട്ട് കൺട്രോൾ മാത്രം; വൻദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായിരുന്നതു കൊണ്ട് മാത്രം; പെരുന്തേനരുവി ഡാം തുറന്ന സംഭവത്തിൽ കെഎസ്ഇബിയുടെ വാദങ്ങളെല്ലാം പച്ചക്കള്ളം; പൊളിച്ചടുക്കി സാമ്പിൾ സുനുവന്റെ മൊഴി; ഡാമിനുണ്ടായിരുന്നത് വൻ സുരക്ഷാ വീഴ്ച തന്നെ

മദ്യത്തിനും കഞ്ചാവിനും അടിമ; ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുക പതിവും; ഷട്ടർ തകർത്താണ് തുറന്നതെന്ന വാദം തെറ്റ്; പ്രതി ഷട്ടർ ഉയർത്താൻ ഉപയോഗിച്ചത് റിമോട്ട് കൺട്രോൾ മാത്രം; വൻദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായിരുന്നതു കൊണ്ട് മാത്രം; പെരുന്തേനരുവി ഡാം തുറന്ന സംഭവത്തിൽ കെഎസ്ഇബിയുടെ വാദങ്ങളെല്ലാം പച്ചക്കള്ളം; പൊളിച്ചടുക്കി സാമ്പിൾ സുനുവന്റെ മൊഴി; ഡാമിനുണ്ടായിരുന്നത് വൻ സുരക്ഷാ വീഴ്ച തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്നു വിട്ട സംഭവത്തിൽ കെഎസ്ഇബി ഇതുവരെ നൽകിയ വിശദീകരണങ്ങളെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. പ്രതി സുനു പിടിയിലാവുകയും താൻ ചെയ്ത കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പൊലീസിനോട് വിവരിക്കുകയും ചെയ്തതോടെയാണ് ഒരു ഡാമിന്റെ കാര്യത്തിൽ കെഎസ്ഇബി അധികൃതർ കാണിച്ച അനാസ്ഥ എന്തുമാത്രം വലുതായിരുന്നുവെന്ന് മനസിലാകുന്നത്. ഡാം തുറന്നു വിട്ടത് സംബന്ധിച്ച് കെഎസ്ഇബി പറഞ്ഞത് അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർ റിമോട്ട് ഉപയോഗിച്ചല്ല ഡാം തുറന്നത് എന്നായിരുന്നു.

ഷട്ടറിനോട് ചേർന്ന 30 കിലോയോളം ഭാരമുള്ള ലോക്ക് തകർത്താണത്രേ ഉയർത്തിയത്. അതിന് ശേഷം ലോക്ക് ഡാമിൽ എറിഞ്ഞു കളയുകയും ചെയ്തു. ഷട്ടറിന്റെ ഭാഗത്ത് കാവൽക്കാരില്ലെന്ന് കെഎസ്ഇബിയും സമ്മതിച്ചിരുന്നു. എന്നാൽ, പ്രതിയുടെ ഭാഗത്ത് നിന്ന് വന്ന മൊഴി കേട്ടപ്പോഴാണ് പൊലീസിന് ഒഴിവായ ദുരന്തത്തിന്റെ ഭീകരത മനസിലായത്. ഷട്ടറിന്റെ ഭാഗത്ത് എത്തിയ പ്രതി, അവിടെ ആർക്കും എടുക്കാവുന്ന വിധത്തിലുള്ള റിമോട്ട് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. വെള്ളം കുതിച്ചുപാഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഷട്ടറിന് നാശം വരുത്തുകയോ മറ്റോ ഉണ്ടായിട്ടുമില്ല. പിടിച്ചു നിൽക്കാൻ വേണ്ടി കെഎസ്ഇബി നടത്തിയ പ്രസ്താവനകളെല്ലാം പ്രതി പിടിയിലായതോടെ തിരിച്ചടിച്ചിരിക്കുകയാണ്. ഡാമിൽ നിന്ന് 300 മീറ്റർ അകലെയാണ് പവർഹൗസ്.

ഇവിടെ മാത്രമാണ് കാവലുള്ളത്. ഇവിടെ ഉള്ളവർ രാത്രികാലങ്ങളിൽ ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ ചെല്ലാറുമില്ല. മാത്രവുമല്ല, ഷട്ടർ ഓപ്പറേറ്റ് ചെയ്യാത്ത സമയത്തും ഇവിടേക്ക് അതിനുള്ള വൈദ്യുതി പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ള സമയത്ത് മാത്രം വൈദ്യുതി കടത്തി വിട്ടാൽ മതിയാകും. ആവശ്യത്തിനുള്ള വെളിച്ചമോ സിസിടിവി ക്യാമറയോ ഡാമിൽ ഇല്ല. ഇതുകാരണം പൊലീസ് വളരെ കഷ്ടപ്പെട്ടാണ് പ്രതിയെ കണ്ടു പിടിച്ചത്. സമീപ സ്ഥലങ്ങളിലെ പ്രധാന സാമൂഹിക വിരുദ്ധരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മുൻപ് നാട്ടിലെ പല വീടുകൾക്കും തീവച്ച സുനുവും പട്ടികയിൽ വന്നത് അങ്ങനെയാണ്. മുൻപ് ഡാമിന്റെ സുരക്ഷാ ചുമതലയിൽ നിന്നും പിരിച്ചു വിട്ട രണ്ടു താൽക്കാലിക ജീവനക്കാരെയും പൊലീസ് സംശയിച്ചിരുന്നു.

ഇവരുടെ കാൾ ലിസ്റ്റ് സൈബർ സെൽ പരിശോധിച്ചപ്പോൾ ബന്ധമില്ലെന്ന് കണ്ട് ഒഴിവായി. പിന്നെയാണ് സുനുവിനെ കസ്റ്റഡിയിൽ എടുത്തത്. പരമാവധി സമയം ഇയാൾ കുറ്റം സമ്മതിക്കാതെ പിടിച്ചു നിന്നു. ഒടുവിൽ മനസു തുറക്കുകയായിരുന്നു. ഡാം നിർമ്മാണത്തിന്റെ കാലഘട്ടത്തിൽ പണിക്കാരനായി സുനു അവിടെ ഉണ്ടായിരുന്നു. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ഇയാൾ മനസിലാക്കുകയും ചെയ്തിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾ നാട്ടിൽ നിരവധി കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുന്നത് പതിവായിരുന്നു. അങ്ങനെ ഇരുന്ന ദിവസമാണ് ഡാം തുറന്നു വിടാൻ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഡാമിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന സാമ്പിൾ എന്നു വിളിക്കുന്ന സുനു (27) വിനെയാണ് എസ് പി ജി ജയദേവ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ടീം പി ടി കൂടിയത്. പ്രതിയെ കേസന്വേഷിക്കുന്ന വെച്ചൂച്ചിറ പൊലീസിന് കൈമാറി. മദ്യലഹരിയിലായിരുന്നു സുനുവിന്റെ പരാക്രമം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 നാണ് നാടു നടുക്കിയ സംഭവം ഉണ്ടായത്. കെ എസ് ഇ ബിയുടെ അനാസ്ഥ തന്നെയാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണം. അവർ പറയുന്നതുപോലെ ലോക്ക് തകർത്തല്ല ഡാം തുറന്നു വിട്ടത്. ഡാം തുറക്കാനുള്ള റിമോട്ട് അവിടെ തന്നെ ആർക്കു വേണമെങ്കിലും എടുക്കാവുന്ന രീതിയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ടിവിയുടെ റിമോട്ട് പോലെ തന്നെ പ്രവർത്തിപ്പിക്കാവുന്ന ഇതിൽ അപ്, ഡൗൺ ആരോ ഉണ്ട്. മദ്യലഹരിയിൽ ഇവിടേക്ക് ചെന്ന സുനു റിമോട്ട് എടുത്ത് അപ് സ്വിച്ചിൽ അമർത്തുകയായിരുന്നു ഇതോടെ ഷട്ടർ ഒന്നര മീറ്റർ ഉയർന്നു. വെള്ളം കുതിച്ചു ചാടി. ഭയന്നു പോയ സുനു ഓടി രക്ഷപ്പെട്ടു.

ഈ സമയം ഇയാളെ തിരക്കി എത്തിയ മാതാവും സംഭവത്തിന് സാക്ഷിയായി. ഡാം നിർമ്മാണത്തിൽ പങ്കാളി ആയ ആളാണ് സുനു. അതു കൊണ്ട് തന്നെ റിമോട്ട് ഉപയോഗിച്ചാണ് ഷട്ടർ ഉയർത്തുന്നതെന്ന് ഇയാൾക്ക് അറിയാം. മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരിൽ രണ്ടു പേർ ഇവിടുത്തെ മുൻ ജീവനക്കാരായിരുന്നു. മൂന്നാമത്തെയാൾ സുനുവായിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചപ്പോൾ മുൻപ് വീട് തീവയ്പ് കേസിൽ പ്രതിയായിരുന്നുവെന്ന് മനസിലായി. നിരവധി വീടുകൾക്ക് ഇയാൾ തീ വച്ചിരുന്നു. പെരുന്തേനരുവി ഡാമിന്റെ തൊട്ടു താഴെയായി നാറാണംമൂഴി കരയിൽ താമസക്കാരനായ റോയിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. വരണ്ടുകിടന്ന വെള്ളച്ചാട്ടത്തിൽ ഭയാനകമായ ശബ്ദത്തോടെ വെള്ളം ഒഴുകിയെത്തിയതോടെയാണ് റോയി പരിഭ്രാന്തിയിലായത്. ഇതേസമയം തന്നെ പമ്പനദിയോടു ചേർന്നു കിടന്നിരുന്ന തന്റെ ചെറുവള്ളത്തിനു തീ പിടിച്ചതും കണ്ടു. ടാർപോളിൻ ഷീറ്റും മറ്റുമുപയോഗിച്ചു നിർമ്മിച്ച വള്ളപ്പുരയ്ക്കും തീ പിടിച്ചിരുന്നു. ഓടിയെത്തിയ വീട്ടുകാർ തീയണച്ചെങ്കിലും ഇവ ഭാഗികമായി കത്തിനശിച്ചു.

ഡാമിൽ ജലനിരപ്പ് കുറവായിരുന്നെങ്കിലും ഇവർക്കു ഷട്ടർ അടയ്ക്കാൻ കഴിയാതിരുന്നതിനാൽ മുക്കാൽ മണിക്കൂറോളം വെള്ളം ഒഴുകിപ്പോയി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ പൊലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി ഷട്ടർ അടയ്ക്കുകയായിരുന്നു. രണ്ടുവർഷം മുന്പാണ് പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഡാം വന്നതോടെ വെള്ളച്ചാട്ടവും താഴേക്കുള്ള ഭാഗവും പമ്പാനദി വരണ്ടുകിടക്കുകയാണ്. അതീവ സുരക്ഷ മേഖല പ്രദേശമായ ഇവിടേക്ക് എത്തിച്ചേരുന്നതും ഡാമിന്റെ ഷട്ടർ തുറക്കുന്നതും അത്ര എളുപ്പമല്ല. അതുകൊണ്ട് കൂടിയാണ് അറിയാവുന്ന ആരോ ആണ് ഇത് ചെയ്തതെന്ന് വ്യക്തമായത്.

ഷട്ടർതുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണ് എന്നാണ് കെ.എസ്.ഇ.ബി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. തടയണയെപ്പറ്റിയും ഷട്ടറിനെപ്പറ്റിയും അറിയാവുന്നവരാണ് തുറന്നുവിട്ടത്. അടുത്തകാലത്തൊന്നും താൽക്കാലീക ജീവനക്കാരയവരെ പിരിച്ചുവിട്ടിട്ടില്ല. ഷട്ടർതുറന്നുവിട്ടതിൽ സുരക്ഷാവീഴ്‌ച്ചയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP